Tuesday, August 6, 2013

ഉത്ഭവിക്കാനിരിക്കുന്ന രാഷ്ട്രം !


വ്യക്തിയാണ്  സമൂഹത്തിന്റെ ഏറ്റവും അടിത്തറ എന്ന് ഏവർക്കുമറിയാം .അതായത് നമ്മുടെ മൊത്തം പ്രശ്‌നങ്ങളുടെയും ഏറ്റവും ഉള്ളിലുള്ളത് വ്യക്തിയുടെ സ്വഭാവമാണ് .അതിനെ അപേക്ഷിച്ച് മാത്രമാണ് വീടും നാടും നഗരവും രാഷ്ട്രവും രൂപം കൊണ്ടിരിക്കുന്നത് .സാമൂഹികവും മതപരവും രാഷ്ട്രീയപരവും ,ജൈവപരവുമായ മാറ്റങ്ങൾ വ്യക്തിയിൽ നിന്നും മാത്രമാണ് തുടങ്ങിയിരിക്കുന്നത് .അപ്പോൾ നാം നിലവിളിക്കുന്ന പല പ്രശ്നങ്ങളുടെയും അടിസ്ഥാന ബിന്ദു ഒരു വ്യക്തിയുടെ സ്വഭാവ രൂപീകരണമാണ്.അപ്പോൾ സ്വാഭാവികമായും വീടും കുടുംബവും ഇല്ലാത്തവരെപ്പറ്റി ചോദ്യം വരാം ,അനാഥരെപ്പറ്റി ചോദ്യം വരാം .പക്ഷെ അതിനെ ഒരു ഉത്തരം  കൊണ്ട് തിരുത്താം ,അച്ഛനും അമ്മയും ഇല്ലാതെ ജനിക്കുന്നവർ ആരുമില്ല  ?ജീവിതത്തിനെ മുന്നോട്ടു കൊണ്ട് വരുമ്പോൾ എത്രയൊക്കെ കഠിനമെങ്കിലും ഒരു അന്തരീക്ഷമുണ്ട് അവരെ പൊതിഞ്ഞ്.ആ അന്തരീക്ഷമാണ് അവരുടെ കുടുംബം ,ആ കുടുംബത്തിൽ നിന്നുമാണ് അവരുടെ വ്യക്തിത്വ രൂപീകരണം സാധ്യമായിരിക്കുന്നത്,ജനിതകപരമായ സ്വഭാവ വിശേഷണങ്ങൾ ഉണ്ടാകുമെങ്കിലും !.പക്ഷെ ഈ കുടുംബം എന്ന സങ്കല്പം നമ്മുടെ രാഷ്ട്രത്തിൽ നടത്തിയിരിക്കുന്നത് ഒരു തരത്തിൽ വിചിത്രമായ ഒരു അടിച്ചുറപ്പിക്കൽ ആണ് !എന്താണെന്ന് പറഞ്ഞു വരുമ്പോഴേ എല്ലാവർക്കുമറിയാം സ്ത്രീ പുരുഷ അസമത്വം !ഞാൻ സ്ത്രീ പക്ഷത്തു നിന്നോ പുരുഷ പക്ഷത്തു നിന്നോ സംസാരിക്കുവാൻ താത്പര്യപ്പെടുന്നില്ല എങ്കിലും ചില വസ്തുതകൾ സൂക്ഷ്മതയോടെ നിരീക്ഷിക്കുമ്പോൾ നമുക്ക് ലഭിക്കുന്ന ഉത്തരം അസമത്വം മാത്രമായിരിക്കും !

ഏറ്റവും സാധാരണക്കാരിലാണ് രാഷ്ട്രത്തിന്റെ അച്ചുതണ്ട് ഉറപ്പിക്കപ്പെട്ടിരിക്കുന്നത്‌ ,കാരണം അവരാണ് സമ്മതിദായകർ ,പൊതുജനങ്ങൾ ,പിന്നോക്കക്കാരും ഇടനിലക്കാരും അടങ്ങുന്ന ഭരണഘടനയിലെ  വലിയ വിഭാഗം !ഈ വലിയ വിഭാഗങ്ങൾ ആണ് രാഷ്ടത്തിന്റെ രൂപം വരച്ചു വച്ചിരിക്കുന്നതും .പുരുഷൻ -സ്ത്രീ എന്നത് എഴുതുമ്പോൾ തുലനാവസ്ഥയിൽ വരുമെങ്കിലും പ്രായോഗികവശാൽ ത്രാസ് എപ്പോഴും പൊങ്ങിയും താഴ്ന്നുമേ നിലനിന്നിട്ടുള്ളൂ .എങ്ങനെയായിരിക്കാം ഇത് സംഭവിച്ചിട്ടുണ്ടാവുക ?ജൈവപരമായി സ്ത്രീ ശരീരം സ്ത്രൈണത നിറഞ്ഞതായതിനാൽ പുരാതനകാലത്ത്‌ അവളെ ലൈംഗികമായി ഉയർത്തി വച്ചിരുന്നു .കുടുംബം വികസിപ്പിക്കുവാനും കൃഷികളിൽ സഹായിക്കുവാനും കുട്ടികളെ പ്രസവിച്ചു പരിപാലിക്കുവാനും മറ്റും മറ്റും  .കായികമായി ബലവാനായ പുരുഷൻ സ്വാഭാവികമായി ഉയർന്നവനായി പരിഗണിക്കപ്പെട്ടു .ഭരണവും വീടും നാടും കുട്ടികളും സ്ത്രീകളും അവനാൽ നയിക്കപ്പെടുന്നു, അങ്ങനെ എഴുതപ്പെടാത്തൊരു ചരിത്ര രേഖ പോലെ തന്നെ സ്ത്രീയും പുരുഷനും വ്യത്യസ്ഥവത്കരിക്കപ്പെട്ടു !ഈ വ്യതിയാനം ഓരോ കുടുംബങ്ങളിലും പുരുഷ താല്പരിത കാര്യങ്ങൾക്ക് മുൻഗണന നല്കിയിട്ടുണ്ടാകാം .അതിൽ നിന്നും ഉയർന്നുവന്ന ചോദനകൾ ആണ്‍കുഞ്ഞു പിറന്നാൽ ഉണ്ടായേക്കാവുന്ന പരിഗണനയിൽ എത്തി നിന്നിരിക്കാം !ഈ പരിഗണന ലഭിക്കുന്ന സ്ത്രീകൾ തന്നെ അടുത്ത സ്ത്രീയോട് ആണ്‍കുട്ടികൾ ജനിച്ചാൽ കുടുംബത്തിൽ വരുന്ന നേട്ടങ്ങളെപ്പറ്റി വാചാലയാവുകയോ അഭിമാനിക്കുകയോ ചെയ്തിരിക്കാം .ഇവിടെ രണ്ടു തരത്തിൽ കാര്യങ്ങൾ വഴിമാറുകയാണ് .ഒന്ന്, പുരുഷന് സ്ഥാപിത താത്പര്യങ്ങൾ മാറ്റി മറിക്കുവാൻ അശേഷം താത്പര്യമില്ലാതാവുകയും തനിക്കു തുല്യം താൻ മാത്രമെന്ന തിരിച്ചറിവിലെയ്ക്കു അവൻ സാഹചര്യങ്ങളെ കൊണ്ട് വന്നെത്തിക്കുകയും ചെയ്തു .രണ്ട്, സ്ത്രീകൾ തങ്ങൾ ലിംഗപരമായി മാത്രം പുരുഷനിൽ നിന്നും മാറി നിൽക്കുന്നവൾ എന്നതിലുപരി പുരുഷനെ ആശ്രയിക്കെണ്ടുന്നവർ എന്ന മുഖം മൂടിയിട്ടുകൊണ്ട് നയിക്കുന്ന വഴിയിലൂടെ മാത്രം നടന്നു പോന്നവർ .അവർ തങ്ങൾക്കു കിട്ടിയിരുന്ന ഓരോ വിഹിതം ജീവിതത്തെയും അടിമ മനോഭാവത്തിൽ നോക്കിക്കാണുകയും കിട്ടുന്ന സ്നേഹത്തിൽ ജൈവികമായ ആനന്ദം നേടുകയും ചെയ്ത് പുരുഷനെ പിന്തുടർന്ന് പോന്നു .

ഈ വ്യായാമാവസ്ഥക്ക് മതങ്ങളും ഗ്രന്ഥങ്ങളും ആക്കം കൂട്ടി .ലോകത്തിൽ ഏതെങ്കിലും ഒരു വിശുദ്ധ ഗ്രന്ഥത്തിൽ സ്ത്രീകൾ പുരുഷന് തുല്യം ആകുന്നുണ്ടോ എന്നുള്ള അറിവ് എനിക്ക് പകർന്നു കിട്ടിയിട്ടില്ല ,അതുകൊണ്ട് തന്നെ ഈ മഹത് ഗ്രന്ഥങ്ങൾ ഈ ചാക്രിഗ ഗമനത്തിൽക്കൂടി ഉരുവായ അതി ബുദ്ധിമാന്മാരായ മനുഷ്യ -പുരുഷന്മാർ എഴുതിയതെന്ന് ഞാൻ വിശ്വസിക്കുന്നു .കാരണം അവിടെയും ഒരു വിശുദ്ധ ഗീതയോ ബൈബിളോ ഖുറാനോ മറ്റു ഗ്രന്ഥങ്ങളോ സ്ത്രീകൾ എഴുതിയതല്ല !സ്ത്രീകളെ വാഴ്ത്തപ്പെട്ടവൾ ആക്കുകയാണ് മത ഗ്രന്ഥങ്ങളിൽ .പരാശക്തിയും ,വിശുദ്ധ അമ്മമാരും നമുക്കുണ്ട്,അവരെപ്പറ്റി കോടാനു കോടി ഗ്രന്ഥങ്ങളും രചിക്കപ്പെട്ടിട്ടുണ്ട് . പക്ഷെ ഒരു പ്രവാചകയൊ മാലാഖയോ സംന്യാസിനിയോ ഈ ഗ്രന്ഥങ്ങളിലെയ്ക്ക് ഒരു സംഭാവനകളും നല്കിയിട്ടില്ല .ഒരു വാത്മീകിനിയും ഒരു നിമിഷം ഉണർന്ന് അരുതേ കാട്ടാളാ എന്ന് കേണില്ല ! യാഥാർത്ഥ്യത്തിൽ വീടകങ്ങളിൽ കടുത്ത പീഡയാൽ അവർ നിലവിളിച്ചിട്ടുണ്ടാകാം ,സതിയനുഷ്ഠിക്കാൻ നിയോഗിക്കപെടുമ്പോൾ ,ജീവിതത്തിലെ ആട്ടും തുപ്പും ഏൽക്കുമ്പോൾ ,തലാക്ക് ചൊല്ലി ഇറക്കി വിടുമ്പോൾ അങ്ങനെ അങ്ങനെ എത്രയോ കോടാനുകോടി കാര്യങ്ങളിൽ സ്ത്രീകൾ ഉള്ളുരുകി കേണിട്ടുണ്ടാകും : മാ:നിഷാദ എന്ന് ! 

ഈ കടുത്ത പീഡയാൽ മനം മടുത്ത ഓരോ സ്ത്രീയും നിനയ്ക്കും പുരുഷനാണ് കേമൻ,സ്ത്രീയായി ജനിച്ചിട്ടെന്തു നേടി എന്ന്.ആണ്‍കുഞ്ഞുങ്ങൾ ജനിക്കുന്ന വീടുകൾ അവർക്കായി സ്ഥാനമാനങ്ങൾ കുറിച്ച് വയ്ക്കും .അവനെ പ്രത്യേകിച്ചോമനിക്കും.അവനു തിന്നുക വളരുക സമ്പത്തുണ്ടാക്കുവാൻ അദ്ധ്വാനിക്കുക വിവാഹം കഴിക്കുക രമിക്കുക കുട്ടികളുണ്ടാവുക വീണ്ടും ആവർത്തങ്ങൾ ..ഇതുമാത്രം !പെണ്‍കുഞ്ഞു ജനിക്കുന്നതോടെ അവൾക്കായുള്ള ആധിയുടെ വിത്തും കൂടെ കുരുത്തു വരും .വേണമെങ്കിൽ ഒരു നെല്മണി  തൊണ്ടയിൽ കുരുക്കി അവളെ കൊന്നുകളയും. അല്ലെങ്കിൽ വീടിന്റെ പിന്നാമ്പുറങ്ങളിൽ പ്രത്യേക പരിശീലനക്കളരിയിൽ അമ്മമാർ തന്നെ അവരെ അടക്കി ഒതുക്കി പാത്രം കഴുകിച്ചും  തൂത്തും തുടപ്പിച്ചും നനച്ചും ഒച്ചയുണ്ടാക്കാതെയും ഉറക്കെച്ചിരിക്കാതെയും മലർന്നു കിടക്കാൻ അനുവധിക്കാതെയും ,തീണ്ടാരി സമയങ്ങളിൽ തൊടാൻ ,പിടിക്കാൻ ,കാണാൻ അനുവധിക്കാതെയും ,അച്ഛനെയും അമ്മാവനെയും സ്വന്തം അനുജനെ വരെ ഓച്ഛാനിച്ച് നില്ക്കണം എന്നുള്ള കഠിന താക്കീതുകളിൽക്കൂടിയും വളർത്തി വന്നു .വളർന്നാൽ പത്തു വയസ്സിന്നു മുൻപ് വരെ അതായത് ബാല്യം കഴിയുന്നതിനും മുൻപേ അവളെ വിവാഹം ചെയ്തു ഒഴിവാക്കി വിട്ടിരുന്നൊരു കാലവും  നൂറ്റാണ്ടുകൾക്കു മുൻപല്ല !ഇതാ ഈ ഇന്നലെകൾ മാത്രമാണ് !(എല്ലാ വീടകങ്ങളും ഇത്തരത്തിൽ എന്ന് ഇതിൽ അർത്ഥമാക്കുന്നില്ല ,മൊത്തം ജനങ്ങളിൽ ഏറിയ കൂറിനെപ്പറ്റി പറയുന്നു എന്നുമാത്രം )ഇത്രകാലം ഞങ്ങൾ പോറ്റി ,ഇനി നിങ്ങൾ ഇതാ ഈ ധനം കൊണ്ട് അവളെ പോറ്റണം എന്നുള്ളതല്ലേ ഈ സ്ത്രീധനം ?? സ്ത്രീധനമൊരുക്കാൻ  അവരവരെ വരെ വിറ്റ് കടം കയറി, കാട് കയറി മരിക്കുന്ന രക്ഷിതാക്കളെത്ര? വിവാഹമെന്ന മാനുഷിക ഉടമ്പടിയെ  സ്വയം തീരുമാനിക്കാനാവാതെ ബലിമൃഗങ്ങളായി കഴുത്തുനീട്ടിക്കൊടുത്തവർ  എന്റെയും നിങ്ങളുടെയും കുടുംബത്തിലില്ലേ ? ഈ അസമത്വം പിന്തുടർന്ന് മാത്രമാണ് പിന്നീടിങ്ങോട്ടുള്ള വരവുകൾ .ഈ സമത്വമില്ലായ്മ്മ നാം വളർത്തിയെടുത്തതാണെന്ന് ഓർമ്മപ്പെടുത്തിയതാണ് ഞാൻ !

ഈ ആരാജകതയിൽ നിന്നുമുള്ള വിത്തുകൾ ആണ് ഇന്ന് ഓടുന്ന ബസിൽ യോനിയിലേയ്ക്ക് കമ്പി കുത്തിക്കയറ്റി ആനന്ദമടയുന്നത്.ഒൻപത് മാസക്കാരിയെ ബലാത്സംഗം ചെയ്യുന്നത് .തൊണ്ണൂറു വയസ്സുകാരിയുടെ മുലകൾ ചവച്ചു തുപ്പുന്നത് !എന്നിട്ട് നിങ്ങൾ അമ്മമാർ ആർത്തലയ്ക്കുന്നതിൽ എന്തർത്ഥം ? കുഞ്ഞുങ്ങളെ ആണെങ്കിലും പെണ്ണെങ്കിലും തുല്യരായി വളർത്തണം .അവർക്ക് വീട്ടുജോലികൾ തുല്യമായി വീതം വെച്ച് പഠിപ്പിക്കണം .തറ തുടയ്ക്കാനും പാത്രം കഴുകാനും ,പാചകം ചെയ്യാനും അവർ ഒന്നിച്ചു നില്ക്കട്ടെ .യാതൊരു പുരുഷ സ്ത്രീ മനോവൈകല്യങ്ങളും അനാവശ്യ ഈഗോകളും വളർത്താതെ തുല്യരാക്കി വളർത്തിയാൽ അവർക്ക് സഹജീവികൾ നേരിടുന്ന അവസ്ഥയുടെ തോത് അതെത്ര തന്നെ ഏറിയതെങ്കിലും കുറഞ്ഞതെങ്കിലും മനസ്സിലാക്കുവാനും പങ്കു വയ്ക്കുവാനും കഴിയുന്നു .ഇനി അവർക്ക് സ്വതന്ത്രരായി ജീവിക്കണമെങ്കിൽ അവരെ അവരുടെ തീരുമാനത്തിൽ വിടുക .ഇതിനർത്ഥം ഒന്നുമറിയില്ലാത്ത കുട്ടികളെ ജീവിതത്തിന്റെ പ്രതിസന്ധികളിലെയ്ക്ക് ഇറക്കി വിടുക എന്നതല്ല !സ്വയം തിരിച്ചറിവോടെ നമ്മുടെ കണ്മുൻപിൽ സ്വന്തം ഇഷ്ടങ്ങളോടെ ജീവിക്കുക എന്നത് മാത്രമാണ് !ഇനി സാധാരണ രീതിയിൽ  വിവാഹിതരാകുന്നവർക്കു  പങ്കാളിയുടെ മനോനില വളരെ സുവ്യക്തമായി തിരിച്ചറിയാനും കൂടെ നില്കാനും കുറ്റങ്ങളും കുറവുകളും ചൂണ്ടിക്കാണിക്കുന്നതിനോടൊപ്പം അവരിലെ നന്മയുടെ നിറവിനെ അംഗീകരിക്കുവാനുമാകും .ഈ ഒരു സ്ഥിതി സംജാതമായാൽ പിന്നെ ഒരു സ്ത്രീയ്ക്കും സ്ത്രീധനം കൊടുക്കേണ്ടുന്ന ആവശ്യമെന്തിനാണ് ? പുരുഷൻ ഭാരം ചുമക്കുന്നത് പോലെ കുടുംബജീവിതം ചുമലിലേറ്റി അലയുന്നതെന്തിന് ?

ഇന്നത്തെ വിദ്യാഭ്യാസം ഒരു പൗരനെ വാർത്തടുക്കാൻ ഉതകുന്ന ഒന്നായിട്ടൊന്നും വിലയിരുത്താനാകില്ല .വിദ്യാഭ്യാസവും നല്ല പൗരനാകുക എന്നതും സമാന്തര രേഖകൾ തന്നെയാണ്.കുത്തിയിരുന്നു പഠിക്കുന്നത് ഉപരിപഠന സഹായകമാവുക തന്നെ ചെയ്യും പക്ഷെ മനുഷ്യത്വം ഉണ്ടാക്കണമെന്നില്ല .അതിന് ഓരോ വ്യക്തിക്കും ഉൾക്കാഴ്ച  വേണം.ഏതു കലയിലായാലും സാഹിത്യത്തിലായാലും ശാസ്ത്രത്തിലായാലും ആഴത്തിലുള്ള അറിവുള്ളവനെ അതിൽ നില നിന്ന് പോകുവാനാകൂ അതുകൊണ്ട് തന്നെ കുട്ടികളിൽ അന്തർലീനമായതിനെ വളർത്തിക്കൊണ്ടുവരുന്ന രക്ഷിതാക്കളെയാണ് നാളെയ്ക്കാവശ്യം !ഒന്നും ഒന്നിനും താഴെയല്ല എന്ന ബോധം ചെറുപ്രായത്തിലെ പകർന്നു കൊടുക്കുന്നത് അവനവനിലെ പ്രകാശത്തെ കാണിച്ചു കൊടുക്കുന്നതിനു തുല്യമാണ്.

 ഇങ്ങനെ എത്ര പുരുഷന്മാരെയും എത്ര സ്ത്രീകളെയും സ്വയം പര്യാപ്തരാക്കി വളർത്തി വിടുന്നുണ്ട് നമ്മുടെ സമൂഹം?ആണ്‍ പെണ്‍ അനുപാതം എല്ലാ രീതിയിലും സമം ആകുന്ന അവസ്ഥയിൽ മനുഷ്യൻ സാമ്പത്തികമായി ഏറെ ഉയരും. കാരണം ഇവിടെ നടന്നിരിക്കുന്നത് ശരിയായ അർത്ഥത്തിൽ വിപ്ലവം ആയിരിക്കും !ഈ വിപ്ലവത്തിൽ പുരുഷാധിപത്യമൊ സ്ത്രീ ആധിപത്യമോ ഒന്നുമല്ല .സ്ത്രീപുരുഷ സമന്വയമാണ് നടക്കുന്നത് ,അതിനായി വേണ്ടത് മനുഷ്യരുടെ ഇത്തിരി ക്ഷമയും സഹനശക്തിയും സ്ത്രീയുടെ അടിസ്ഥാന നിലയിലേയ്ക്ക് പുരുഷൻ ഇറങ്ങി വരിക എന്നതും മാത്രമാണ് !(എന്തുകൊണ്ട് പുരുഷനിലെയ്ക്ക് ഉയരാൻ ഞാൻ പറയുന്നില്ല എന്നോ?മനുഷ്യന്റെ ഏറ്റവും ശത്രു അവന്റെ വികാരങ്ങൾ ആണ് അതിനു മുറിവേൽക്കുന്നത്‌ അവൻ തടഞ്ഞു കൊണ്ടേയിരിക്കും.സ്ത്രീ പുരുഷന് തുല്യമോ എന്ന ഇഗോ യെ നമുക്കിവിടെ മുറിവേൽപ്പിക്കെണ്ടതില്ല ) അതിലൂടെ ഒന്നിച്ചു നിന്ന് അദ്ധ്വാനിച്ചു വിയർപ്പൊഴുക്കി വളർന്നു വരുന്നത് പച്ചയായ മനുഷ്യരാണ്. രാഷ്ട്രത്തിനോ തിളങ്ങുന്ന തേജസുറ്റ ജനതയാണ് കൈമുതലാകുന്നത് !സൂര്യനെല്ലികളും രാഷ്ട്രീയ അരാജകത്വവുമില്ലാത്ത സുന്ദരമായ നാട് !എന്തു മനോഹരമായ നടപ്പിലാക്കാവുന്ന സ്വപ്നമാണെന്റെത് അല്ലെ ?

Tuesday, July 23, 2013

കണ്മണീ കണ്ണും നീയേ..
കാഴ്ച്ചതന്നുള്ളം നീയേ..
കണ്ണുവയ്ക്കല്ലേ ...നിനക്കുമ്മകൊണ്ടൊരു
കാക്കപ്പുള്ളി ഞാൻ ചാർത്താമല്ലൊ :)

Sunday, July 21, 2013

മലയാള ഭാഷയും ഇന്നത്തെ സാഹിത്യവും !


സാഹിത്യമെന്നത്‌ എന്നും മനുഷ്യനെ പരിലസിപ്പിക്കുന്ന ഒരു ശാഖയാണ്.എന്നാൽ ഭാഷ പോലെ തന്നെ സാഹിത്യത്തെയും മനുഷ്യന്റെ ചരിത്രപരമായ മുന്നേറ്റങ്ങളെയും പരിണാമ വികാസങ്ങളെയും കുറിക്കുന്ന നേർക്കാഴ്ച എന്നുകൂടി പറയേണ്ടിയിരിക്കുന്ന!മലയാള ഭാഷാ സാഹിത്യത്തിനു ഏകദേശം എണ്ണൂറിൽപ്പരം വര്ഷത്തെ പഴക്കം ആണ് പറയപ്പെടുന്നത്‌ .പക്ഷെ അത്രകണ്ട് ഭീമമായൊരു സംഭാവന ഈ കാലയളവിൽ മലയാള സാഹിത്യത്തിനു നല്കാൻ കഴിഞ്ഞിട്ടുണ്ടോ എന്നത് ചിന്തനീയമാണ് !

സാഹിത്യത്തിൽ ഇന്നുള്ള അവസ്ഥയെ അവലോകനം ചെയ്യുമ്പോൾ ശബ്ദശുദ്ധിക്ക് പ്രസക്തി ഉണ്ടോ ഇല്ലയോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.ഭാഷാശാസ്ത്രപരമല്ലാത്ത വെറും പ്രാദേശികവും ഗ്രാമ്യവുമായ ഭാഷയിലാണ് ഇന്നുള്ള രചനകൾ എണ്‍പത് ശതമാനവും രൂപം കൊള്ളുന്നത്‌.ഇന്നത്തെ സാഹിത്യത്തിൽ നിന്നും നല്ല ഭാഷയും വ്യാകരണവും മാറി നില്ക്കുന്നു എന്ന് പറയുന്നതാവും ഉചിതം !അപശബ്ദങ്ങളും വാമൊഴികളും മുഴച്ചു നില്ക്കുകയും ചെയ്യുന്നു .മലയാളം ദക്ഷിണ ദ്രാവിഡ ഭാഷയിൽ നിന്നും ഒന്പതാം ശതകത്തിലാണ് വേർപിരിഞ്ഞു സ്വതന്ത്ര ഭാഷയായി വികാസം പ്രാപിക്കുന്നത് .അവിടെ നിന്നും പതിമൂന്നാം ശതകത്തിലാണ് ലിപി രൂപം കൊള്ളുന്നത്‌ .ഒന്പതാം ശതകത്തിൽ പുതുതായി ഉരുത്തിരിഞ്ഞു വന്ന ഭാഷയും തങ്ങളുടെ ഭാഷയും കൂട്ടിക്കലർത്തി അന്നുള്ള നമ്പൂതിരിമാർ മണിപ്രവാള ഭാഷ രൂപപ്പെടുത്തിയതായി പറയപ്പെടുന്നു .കൂടാതെ അവരുടെതായ രീതിയിൽ പാട്ടുകളും .ഈ രണ്ടു തരത്തിൽക്കൂടിയാണ് അന്ന് ഭാഷ മുൻപോട്ടു വന്നത് .

ഭാഷയുടെ നിബന്ധനയായ വ്യാകരണം ഗ്രഹിച്ചിരുന്നതിനു ശേഷം എഴുതുന്ന എഴുത്തുകാർ എത്ര പേരുണ്ടാകും ഇന്ന് ?വാമോഴിയെക്കാൾ വരമൊഴിയിൽ ശ്രദ്ധിക്കണമെന്ന് സാരം . കേരള പാണിനി  ,ശ്രി കെ സി കേശവപിള്ളയ്ക്കെഴുതിയ ഒരു കത്തിൽ നിന്നും :
'ശബ്ദാർത്ഥജ്ഞാനം സമ്പാദിക്കാതെ പലവിധ ശബ്ദങ്ങൾ ഉച്ചരിച്ചു തൃപ്തിപ്പെടുന്ന പക്ഷിമൃഗാധികളിൽ നിന്നും മനുഷ്യൻ വ്യത്യസ്തനാണല്ലൊ.അതിനാൽ നാം ശബ്ദങ്ങളുടെ അർത്ഥം ശരിയായി ഗ്രഹിച്ച് സുശബ്ദങ്ങൾ മാത്രം പ്രയോഗിക്കെണ്ടാതാണെന്നും വന്നുകൂടുന്നു .'
ഈ സുശബ്ദം എന്നത് നല്ല ഭാഷയാണ് .വാമൊഴിയും വരമൊഴിയും പരക്കെ പലതായിരിക്കെ തന്നെ ,ഈ വ്യത്യാസങ്ങൾക്കുപരിയായിത്തന്നെ ഒരു ഭാഷയുണ്ട് -മാനകഭാഷ .അതായത് ഭരണഭാഷ,ബോധനഭാഷ ,മാധ്യമ ഭാഷ എന്നൊക്കെ പറയുന്ന ഇതിനെയാണ് പരക്കെ ഇന്ന് അന്ഗീകരിക്കപ്പെട്ടിരിക്കുന്നതും .

പക്ഷെ മാനക ഭാഷയിൽ സാഹിത്യം വികസിക്കുന്നു എന്ന് പറയാൻ കഴിയുമോ ? ഇന്നുള്ള കഥകൾ,കവിതകൾ തുടങ്ങിയവയിൽ മാനകഭാഷ കൂടുതലായില്ല ,വാമൊഴിയിൽ തന്നെയാണ് ഇവിടെ സാഹിത്യം മാറിക്കൊണ്ടിരിക്കുന്നത് ,ഇതൊരു തെറ്റല്ല എന്ന് പറയാമെങ്കിലും പുതിയ തലമുറ മലയാളത്തിന്റെ അടിത്തറ അറിയാതെ മുകളിൽ പൊന്തിക്കിടക്കുന്ന പായൽ മാത്രമാവുകയാണ് ! കുട്ടികളിൽ അടിസ്ഥാനപരമായി മലയാള ഭാഷയുടെ യഥാർത്ഥ ശൈലി ,പദം,വ്യാകരണം എന്നിവ ഉറപ്പിച്ചു പഠിപ്പിക്കേണ്ടതിന്റെ ആവശ്യകത എന്തുകൊണ്ടും അഭിലഷണീയമാണ്. കാരണം ഭാഷ ഉപയോഗിക്കുമ്പോൾ അതിന്റെ ശരിയായ പദം അറിഞ്ഞതിനു ശേഷം വാമൊഴി ഉപയോഗിക്കുന്നവർക്ക് ശുദ്ധമായ ഭാഷ ഉള്ളിലുണ്ടാകുന്നു .അവരെ നമുക്കറിവുള്ളവർ (ഭാഷയിൽ)എന്ന് വേർതിരിച്ചെടുക്കാം.

മറ്റു ഭാഷകളിൽ നിന്നും പദങ്ങൾ ധാരാളമായി സ്വീകരിച്ചു കൊണ്ടാണ് നിലവിൽ മലയാളം മുൻപോട്ടു പോയിക്കൊണ്ടിരിക്കുന്നത് .എങ്കിലും ഭാഷ നന്നാകണമെങ്കിൽ പദം തിരഞ്ഞെടുക്കുന്നതിൽ സൂക്ഷ്മമായി ശ്രദ്ധിക്കെണ്ടുന്നതുണ്ട്‌.പ്രയോഗം വൈകല്യമായാൽ ഭാഷ മലിനവും സൌന്ദര്യമില്ലാത്തതും ആയിത്തീരും .പതിവ്രത യും പതിവൃതയും തമ്മിലെന്നപോലെയാണ് അത് .പതിയെ സംബന്ധിച്ച് വ്രതമുള്ളവളാണ് പതിവ്രത .പതികളാൽ ചുറ്റപ്പെട്ടവൾ ആണ് പതിവൃത ! അർത്ഥത്തിൽ വരുന്ന മാറ്റം മുഴുവൻ ഘടനയെയും ചരിത്രത്തെ വരെ മാറ്റി മറിക്കും.
സഗ്ഗാത്മക സാഹിത്യത്തിൽ സ്വാതന്ത്ര്യം ഉണ്ടെന്നു ശരിയെന്നിരിക്കെ തന്നെ വൈജ്ഞാനിക സാഹിത്യത്തിൽ തെറ്റിനെ തെറ്റായി ഉൾക്കൊണ്ടു കൊണ്ട് അവ തിരുത്താൻ ഇന്നുള്ള എഴുത്തുകാർ മുൻപോട്ടു വരേണ്ടതാണ് .
ഒരാൾ എഴുതുന്നത്‌ അത് വായിക്കുന്നവരിൽ ഉണര്ത്തുന്ന ശ്രേഷ്ഠത എഴുതുന്നയാളുടെ ഭാഷ മാത്രമല്ലെങ്കിലും ആ ഘടന, പദങ്ങളുടെ ഉപയോഗം ,വ്യക്തത എന്നിവ തീർച്ചയായും വെളിപ്പെടുത്തുന്നത് ഭാഷയിലാണ് വലിയ കാര്യമെന്നത് തന്നെ !




Thursday, July 18, 2013

ആർക്കും കൊടുക്കാതൊരു
മഞ്ഞുതുള്ളി കൊച്ചു പൂവ് കാത്തു വച്ചു;
മറ്റൊരു സൂര്യനെ ആവാഹിച്ചണയ്ക്കുവാൻ !

Friday, July 5, 2013

കടഞ്ഞെടുത്ത ചരിത്ര സ്മാരകങ്ങൾ !


ഉൾ വിളികളിൽ ഉലയും പോലെ
നിന്റെ ഓരോ ഇലകളും ഉലയുന്നു ..
മുൻപോട്ടു തുള്ളിക്കുതിക്കാനെന്ന പോലെ
നിന്റെ ഓരോ ചില്ലയും ഉലയുന്നു ..
യുഗാന്തരങ്ങളുടെ ഓർമപ്പെടുത്തലുകൾ
പോലെ നിന്റെ തടി അനങ്ങാത്തൊരു
ചരിത്രം കുറിക്കുന്നു !

മുറിച്ചിട്ടപ്പോൾ കരയുന്നത്
കൂടുപോയൊരു പാവം പക്ഷി
മാത്രം  ..!
ഇന്നലെകളുടെ ബാക്കിപത്രങ്ങൾ
തൂത്തുവാരി തീയിട്ടപ്പോൾ
പൊള്ളിയത്‌ രാത്രിയിൽ മാത്രം മിന്നുന്ന
ആ മൂന്നു മിന്നാമിന്നികൾക്കും !
തടി കടഞ്ഞു പണിത ഈ സാലഭന്ജിക
രാത്രിയിൽ ആരും കാണാതെ
ആ മുറിഞ്ഞ കുറ്റിയിൽ
ഇരുന്നു വീണ മീട്ടാറുണ്ടത്രേ ..!
ചില നനഞ്ഞ മഴരാത്രികളിൽ
നിനക്കതു കേൾക്കാറില്ലേ ?
മഴ തീർന്നാലും,
നെറുകയിൽ കണ്ണിൽ കവിളിൽ
മെയ്യിൽ ..പതിഞ്ഞു പെയ്യുന്ന
ഇലമഴകൾ ..

മരങ്ങൾ മ്യുസിയങ്ങളിലെ
ചരിത്രങ്ങളാകുന്നതിങ്ങനെയാണ്
കടഞ്ഞെടുത്ത ചരിത്ര സ്മാരകങ്ങൾ !



Tuesday, July 2, 2013

*

ആശ്രിതമായ മനസ്സുകളിൽ നിന്നും
സ്വയംപര്യാപ്തമായ തലച്ചോറു കണ്ട്
ചില പക്ഷികൾചേക്കേറുന്നുണ്ട് ..
ആ ചോറ് കൊത്തിപ്പെറുക്കി
അവ സ്വയം കൂടുകെട്ടിപ്പഠിക്കുന്നു!!

Saturday, June 29, 2013

അന്തിക്കൊരു നിലവിളക്കിൻ തിരി തെളിച്ച്  കൃഷ്ണാ എന്ന് വിളിക്കുമ്പോളാണ് യഥാർഥത്തിൽ ലക്ഷ്മിയെപ്പോലെ അമ്മ മനസ്സിലും ദേഹത്തിലുംഎത്തുന്നത് ..അകലം കുറഞ്ഞ് ഞങ്ങൾ ഒന്നാകുന്നത് ..!

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...