Saturday, July 8, 2017

വന്യ

ഞാനൊരു മൃഗഭംഗിയാണ്
മുളക്കൂട്ടങ്ങൾ തമ്മിലുരസിയപ്പോൾ
പൊട്ടിവീണതിലൊന്ന് 

നിങ്ങളൊരു കടലിലേയ്ക്ക് നോക്കി
അതിന്റെ അപാരമായ ഉള്ളഴക് ദർശിക്കുമ്പോലെ
ഞാനെന്റെ വന്യഭംഗിയിൽ ആറാടുകയാണ്

ഞാനൊരു കാട്ടാറുപോലെ തട്ടിത്തിമിർത്ത്
നൃത്തമാടുകയാണ്  കാടുലയുംവരെ

ഞാനൊരു സിംഹിണിപോലെ
കാട്ടുപൊന്തകൾക്കു പിറകിൽ
സൂക്ഷ്മതയോടെ മുന്നോട്ടു പദങ്ങൾ വയ്ക്കുന്നു
ഇരയുടെ കഴുത്തിലേക്കാഴ്ന്നിറങ്ങുന്ന
ദന്തങ്ങളെപ്പറ്റി എനിക്കെന്തു വ്യാകുലത
ഇരപിടിക്കുന്ന കാട്ടുനീതിയെന്നല്ലാതെ

ഒരു കാട്ടുദേവതയെപ്പോലെ
ഓരോപുല്ലിനോടും പൂവിനോടും
മൃഗങ്ങളോടും മണ്ണിനോടും
ഞാൻ ഇണചേരുകയാണ്
ഒടുവിലൊടുവിൽ
കുണ്ഡലിനി ഭേദിച്ചോരാത്മപ്രകാശം
ശതകോടി സൂര്യനെത്തോൽപ്പിക്കുന്നു

നിങ്ങൾ കേൾക്കുന്നുണ്ടോ
എന്റെ സ്വരങ്ങളെപ്പേറിയൊരു കാറ്റ്
ഉൾവനങ്ങളിലേയ്ക്ക് പാറിപ്പറക്കുന്നു
ഞാൻ പാടിക്കൊണ്ടേയിരിക്കുന്നു

ഹാ ഞാൻ അമ്മയാണ്
മുലകുടിക്കുന്ന എത്രകുഞ്ഞുങ്ങളാണെന്റെതായി 
എത്രപൂമ്പാറ്റകളാണെന്നേ ഉമ്മവച്ചു
പാറിപ്പറക്കുന്നതു ചുറ്റും

ഞാനൊരു മൃഗഭംഗിയാണ്
വസ്ത്രാഞ്ചലമെന്തെന്നറിയാത്ത
നഗ്നമേനിയാൽ ആദിദിനം മുതലിങ്ങോട്ട്
ഓരോ വൃക്ഷത്തലപ്പുകൾക്കും മീതെ
അനാദിയായൊരു നൃത്തം ചവിട്ടുന്നവൾ
അനങ്ങാത്തൊരില മരിച്ചുവീഴും മുൻപ്
നിങ്ങൾ കണ്ടിട്ടുണ്ടോ
അതിലെല്ലാം എന്റെ വന്യഭംഗിയുണ്ട്






Friday, July 7, 2017

"നല്ല കഥ ! തുടരട്ടെ " എന്ന് പറഞ്ഞയാളോട് " "എന്ത് കഥ? " എന്ന് ഞാൻ ചോദിച്ചത് ആക്ഷേപമാണ് എന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് .മറുപടിയായി "your charity works" എന്ന് മറുപടി തന്ന ബഹുമാനപ്പെട്ട ടിയാന്റെ പ്രൊഫൈലിൽ ആദ്യമായി കയറി നോക്കിയ ഞാൻ അദ്ദേഹവും ചാരിറ്റി ചെയ്യുന്ന ആളാണെന്നു മനസ്സിലാക്കി .ഉമ്മൻ ചാണ്ടിയുടെ വലതുഭാഗം ചാരി നിൽക്കുന്നു ! പൊന്നുടയതെ ഞാൻ ജീവിച്ചു പൊക്കോട്ടെ എനിക്ക് രാഷ്ട്രീയമില്ല (നിങ്ങൾ ആക്ഷേപിച്ചതല്ല എങ്കിൽ ഇനിമേൽ എഴുതുമ്പോൾ വായിക്കുന്നവന് നോവും എന്നറിയുക )ഞാൻ ഒരു ആക്ടിവിസ്റ്റോ ചാരിറ്റി പ്രവർത്തകയോ അല്ല .അഥവാ ആയിരുന്നെങ്കിൽ നിങ്ങൾക്ക് മുൻപിൽ ഞാൻ അതെഴുതുകയില്ലായിരുന്നു .അഥവാ അതെഴുതാൻ മുതിരുകയായിരുന്നെങ്കിൽ പത്തു വർഷം മുൻപ് ഞാൻ ഇതെഴുതി ഒരു പുളകിണി ആയേനെ ! ഇനി ,

അന്ന് വെറും  തുച്ഛമായ 500 രൂപമതിയായിരുന്നു എനിക്ക് രണ്ടു മാസത്തേയ്ക്കായി ഒരു കുട്ടിക്ക് നൽകാൻ .റൂറൽ ഏരിയയിൽ നിന്ന് ഒരു മാർഗ്ഗവുമില്ലാതെ പഠിപ്പിക്കാനോ ഭക്ഷണം നൽകാനോ വഴിയില്ലാതെ ഓർഫനേജിൽ എത്തിപ്പെട്ട അച്ഛനും അമ്മയുമുള്ള അഞ്ചു കുട്ടികളെയാണ് ഞാൻ പഠിപ്പിച്ചത് .അവർ വെറും സാധാരണക്കാർ പഠിപ്പിക്കുന്ന സർക്കാർ വക സ്‌കൂളുകളിൽ ആണ് പഠിച്ചിരുന്നതും .നിങ്ങൾ ആക്ഷേപിക്കുന്നതുപോലെ അതൊരു ചാരിറ്റി ആയിരുന്നില്ല എന്നെ സംബന്ധിച്ച്. എന്റെ കൂടെ വർഷങ്ങൾ ഉണ്ടായിരുന്ന ഒരു സുഹൃത്തുമൊന്നിച്ചായിരുന്നു താമസം .അവൾ ജോലിസ്ഥലത്തിനടുത്തായി തനിയെ വീടെടുത്തു മാറണം ഒറ്റയ്ക്ക് ജീവിക്കണം എന്ന് പറഞ്ഞപ്പോൾ ഞാൻ ഒറ്റയ്ക്കായി .ആ ഒറ്റപ്പെടൽ എന്നെ സംബന്ധിച്ച് സഹനീയമായിരുന്നില്ല .ജോലി കഴിഞ്ഞെത്തുമ്പോഴും അവധി ദിനങ്ങളിലും അതെന്നെ വല്ലാതെ തനിച്ചാക്കി .ബംഗളുരിൽ ഒൻപതു വർഷത്തോളം ഉണ്ടായിരുന്നെങ്കിലും അടിച്ചുപൊളി ജീവിതം എന്നൊന്ന് ഉണ്ടായിട്ടില്ല .കൂട്ടുകാരുണ്ടെങ്കിലും അവരും മിതത്വം ഇഷ്ടപ്പെടുന്ന സാധാരണക്കാരായിരുന്നു .വല്ലപ്പോഴും ഒരു സിനിമ .കോഫീ ഡേ യിലോ ഇഷ്ടപ്പെട്ട റെസ്റ്റോറന്റുകളിലോ ഒന്നിച്ചൊരു ഭക്ഷണം .ആരതി വലിച്ചുകൊണ്ടുപോകുന്ന ഷോപ്പിംഗുകളിൽ അവളുടെ ഇഷ്ടങ്ങളിലെല്ലാം അലഞ്ഞു തിരിയിൽ എന്റെ ഏകാന്ത യാത്രകളിലെ കാഴ്ചകൾ എന്നിവയിൽ എനിക്കെന്നെ തളച്ചിടേണ്ടി വന്നു .ഒരു മൾട്ടിനാഷണൽ കമ്പനിയിൽ സീനിയർ ഡിസൈനർ ആയിരുന്ന എനിക്കന്നു തുടക്ക ശമ്പളം ഇരുപത്തിഅയ്യായിരം രൂപയാണ് .എന്നെ സംബന്ധിച്ച് അത് വലിയ തുകയാണന്ന്.ഇന്നും !ഈ കാശിൽ നിന്നും വീട്ടുവാടകയായ അയ്യായിരം രൂപയും എന്റെ ഭക്ഷണ വകയിൽ രണ്ടായിരം രൂപയും മാറ്റി വച്ചാൽ ബാക്കി ഞാൻ പതിവുപോലെ വീട്ടിലേയ്ക്കു അച്ഛന്റെ അക്കൗണ്ടിൽ ബാങ്കിൽ അയക്കുകയാണ് പതിവ് .അന്ന് ചില പ്രത്യേക സാഹചര്യങ്ങളാൽ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്ന അച്ഛയ്ക്ക് അതൊരു വലിയ ആശ്വാസമായിരുന്നു .എന്റെ കൈയ്യിലുള്ള ഭക്ഷണക്കാശ് മിച്ചം പിടിച്ചിട്ടാണ് ഞാൻ കുട്ടികൾക്കുള്ള  വക കണ്ടെത്തിയത് .അത് തികഞ്ഞില്ലെങ്കിൽ എന്റെ പ്രിയ സുഹൃത്ത് കവിത എന്നെ സഹായിക്കുമായിരുന്നു . സുഹൃത്ത് ആരതി വഴിയായിരുന്നു ഞാൻ ഈ കുട്ടികളെ കണ്ടെത്തുന്നത് .അതിനു കാരണക്കാരി ആയതു മുംതാസ് ഹിരേമണി എന്ന കൂട്ടുകാരി ആയിരുന്നു .പക്ഷെ അവൾ തന്ന ഡീറ്റെയിൽസ് വഴി പോയ  ഓർഫനേജിലെ പ്രവർത്തനങ്ങളും മറ്റും ഇഷ്ടപ്പെടാത്തതിനാൽ അവിടെ നിന്നും പോന്ന എന്നെ ആരതി രംഗസ്വാമി എന്ന എന്റെ എക്സ് സഹപ്രവർത്തകയും ആത്മമിത്രവും കൂടിയായ കൂട്ടുകാരി ഒരു NGO യിൽ എത്തിക്കുന്നത് .അവരുടെ കൈയ്യിൽ നിന്നുമാണ് ഈ കുട്ടികളുടെ വിവരങ്ങൾ അറിഞ്ഞതും  മെമ്പേഴ്സിനെ പരിചയപ്പെടുന്നതും. തുച്ഛമായ ഈ തുക മതിയാകും ഇപ്പോഴും നമ്മുടെ താഴെക്കിടയിൽ ഒന്നുമില്ലാത്ത കുഞ്ഞുങ്ങൾക്ക് പുസ്തകങ്ങളും എഴുത്തു സാമഗ്രികളും വാങ്ങി ലോകത്തെ  അറിയുവാൻ സഹായിക്കാൻ .പക്ഷെ ആ എൻ ജി ഓ നടത്തുവാനുള്ള സാമ്പത്തിക പരാധീനതയാൽ നിർത്തിപ്പോവുകയും  അവർ ദത്തെടുത്തിരുന്ന 25 കുട്ടികളെ ഗവൺമെന്റ് ഓർഫനേജിൽ ആക്കുകയുമാണുണ്ടായത് .അതിനെത്തുടർന്ന് എനിക്കും മുൻപോട്ടു പോകാനായില്ല .ഞാൻ ചെയ്തതിനെ ഒരു ചാരിറ്റി ആയിട്ടല്ല ഞാൻ പറഞ്ഞത് .അതങ്ങനെ അല്ല ..കുറച്ചു കുഞ്ഞുങ്ങളുടെ പഠിക്കാനുള്ള അവകാശത്തിന്റെ സംരക്ഷണം മാത്രമായിരുന്നു അത് .കർണാടകയുടെ ഗ്രാമങ്ങളിലെ കാഴ്ചകൾ കേരളത്തിലേതിനേക്കാൾ പരിതാപകരമായിട്ടാണ് അന്നെനിക്ക് തോന്നിയത് .വിദ്യാഭ്യാസമില്ലാത്ത രക്ഷിതാക്കൾ ,ഒരു വീട്ടിൽ മിനിമം നാല് കുട്ടികളെങ്കിലും !ഭക്ഷണമില്ല ,ജീവിക്കാനുള്ള ചുറ്റുപാടുകളില്ല .ചാണക വരളി ഉണക്കിയെടുത്ത അടുപ്പു കത്തിക്കുന്ന ചായ്പുകളിൽ  ഗോതമ്പോ അരിപ്പൊടിയോ നനച്ചു ചുട്ടെടുത്ത റൊട്ടികൾ വെയിലത്തിട്ടുണക്കി ചാക്കിൽ കെട്ടിവച്ചതാണ് ഭക്ഷണം .കുട്ടികൾ അതുണ്ടെങ്കിൽ നാലുനേരവും അത് കടിച്ചുപറിച്ചു തിന്നു വെള്ളവും കുടിക്കും .അതുപോലുമുണ്ടാകില്ല മിക്കപ്പോഴും.അതെന്നെ ഒരുപാട് ചിന്തിപ്പിച്ചിട്ടുണ്ട് .

സുഹൃത്തേ അല്ല ,സുഹൃത്തുക്കളെ  നിങ്ങളിൽ എത്രയോ പേർ ധനികരാണ്. നിങ്ങൾക്കെല്ലാം ആലോചിക്കാവുന്നതാണ് നിങ്ങൾ ഒരുനേരം നല്ലൊരു ഹോട്ടലിൽ ഭക്ഷണത്തിനു ചിലവാക്കുന്നത് മതിയാകും ആ കുഞ്ഞുങ്ങളെപ്പോലുള്ള പല കുട്ടികൾക്കും ഒരു വർഷം പഠിക്കുവാനായിട്ട് . ചിലതെല്ലാം നെഞ്ചിലുണ്ട് ..ചെയ്യാൻ കഴിയുമായിരിക്കും ! നിശബ്ദമായൊരു പ്രാർത്ഥന നിയതിയോടുണ്ട് എപ്പോഴും ! പിന്നെ സുഹൃത്തേ താങ്കളുടെ ക്ഷമാപണം ഉൾക്കൊണ്ടുകൊണ്ട് തന്നെ, ഞാൻ ഇതെല്ലാം വച്ച് കഥ തന്നെയെഴുതാം വെറും കഥയല്ല നല്ല തിരക്കഥ ഒന്ന് .





Wednesday, July 5, 2017

നാലുവർഷം ഞാൻ അഞ്ചു കൊച്ചു കുട്ടികളുടെ പഠനച്ചിലവ് നടത്തി .പക്ഷെ ആ കുട്ടികൾക്കെന്നെയോ എനിക്കവരെയോ അറിയില്ലായിരുന്നു .അവരുടെ മുഴുവൻ ഡീറ്റൈൽസും സാമ്പത്തിക ചുറ്റുപാടും അറിഞ്ഞ ശേഷമാണ് ഞാൻ അന്ന് (കല്യാണത്തിന് മുൻപാണ് .ബാംഗ്ലൂരിൽ ജോലിചെയ്യുന്ന കാലം ) അതിനായി ഇറങ്ങിപ്പുറപ്പെട്ടത് .അതെന്റെ വീട്ടുകാർക്കോ നാട്ടുകാർക്കോ അറിയില്ലായിരുന്നു .പിന്നെന്തിനാണ് ഇന്ന് പറയുന്നത് എന്ന് ചോദിച്ചാൽ ഇന്നവർ എന്റെ സംരക്ഷണത്തിലല്ല .ആ കുട്ടികളെ തുടർന്ന് പഠിപ്പിക്കാൻ എനിക്കായതുമില്ല .ഒരു NGO യുടെ നേതൃത്വത്തിൽ നിരത്തിലെ പാവപ്പെട്ട കുഞ്ഞുങ്ങൾക്ക് എഴുത്തും വായനയും പഠിപ്പിക്കാൻ പോയിട്ടുണ്ട് .ബ്രിഡ്ജിനു താഴെ വലിച്ചുകെട്ടിയ ടാർപോളിനു കീഴിൽ രാജകൊട്ടരത്തിലെന്നപോലെ വലിയവരുടെ പാകമാകാത്ത ഷർട്ടും ട്രൗസറും കുപ്പായവുമിട്ടു കണ്ണ് നിറയെ ആകാംക്ഷയുമായി അവർ പഠിക്കാൻ നിരന്നിരുന്നപ്പോൾ നെഞ്ചുപൊട്ടി ഞാൻ കരഞ്ഞുപോയിട്ടുണ്ട് .ഞാൻ കരയുന്നതെന്തിനാണെന്ന് മനസ്സിലാകാതെ അവർ അതിശയത്തോടെ എന്നെ നോക്കിയിരുന്നത് എന്റെ നെഞ്ചിൻ കോണിലുണ്ട് .ഇനി നിങ്ങൾ പറയരുത് എനിക്ക് മനസ്സാക്ഷിയില്ല എന്ന് .പണമില്ല പദവിയില്ല എന്ന് വേണമെങ്കിൽ പറഞ്ഞുകൊള്ളൂ .പത്തുവർഷങ്ങൾക്കിപ്പുറം ഞാനിതു പറയുമ്പോൾ മുംതാസ് എനിക്ക് നിന്നോട് നന്ദിയുണ്ട് .എന്റെ കൂടെ നിന്നതിന് ..

Monday, July 3, 2017

അരുതു പശുവേ ..വിഴുങ്ങാതെ കളയത് ആരുടെയോ മയ്യത്തതാകുന്നു !!

നഗരവാതിലിൽ കാറ്റടിക്കുന്നു
നരകം പോലെ  മണക്കുന്ന തെരുവുകൾ ..
മഴയിറുക്കിയ കാനകൾക്കുള്ളിലായ് 
തെരുവുപിള്ളേർ കുളിക്കുന്ന കാഴ്ച്ചകൾ

അമ്പതു പൈസ കൊടുത്തുവാങ്ങിച്ചോരു
പ്ലാസ്റ്റിക് കൂടിലെ ഛർദിച്ച ഇഡ്ഢലി
കൂടിനൊപ്പം  വിഴുങ്ങുന്നതേപോലെ
തെണ്ടിവന്നോര്  ഗോമതിപ്പശുവത്

അരുതു പശുവേ ..വിഴുങ്ങാതെ കളയത്
ആരുടെയോ മയ്യത്തതാകുന്നു !!
തൊട്ടരികിൽ അലറുന്ന ഭ്രാന്തനാം
മമ്മദ്ക്കയ്ക്ക് നേരേയ്യ്ക്കു നോട്ടങ്ങൾ

കൊല്ലവനെ തൊടുന്നോ മാതാവിനെ
കൊല്ലവനെയാക്കല്ലിനാൽ തന്നെടോ
കാലൊടിക്കണം കഷ്ണമാക്കീടണം
പന്നിക്കൂട്ടിൽ കൊണ്ടൊന്നു തള്ളണം

ബസ്സിലിരുന്നു വെറുതെനോക്കുന്നവർ
ചിലരിരുന്നു പിടിക്കുന്നു വീഡിയോ
ചിലരുടെയുള്ളിലെ ആന്തലിൽ കാണുന്നു
അവരും തിന്നൂ പശുവിനെ അന്നെന്ന് !

ഭാരതമാതാ കീജെയ് വിളിക്കുന്നു
തല്ലിക്കൊല്ലുന്നു ഭ്രാന്തനെപ്പിന്നതാ
ഗോമാതാവിനെ കൊല്ലുവാൻ നോക്കിയോൻ
നാളെ നിങ്ങളെ കൊല്ലില്ലേ മാളോരേ !

സ്വന്തം മെയ്യിലെ  ചോരയിൽ മുങ്ങുന്നു
പശുവെ സ്നേഹിച്ച ഭ്രാന്തന്റെ നിലവിളി
അരുതു പശുവേ ..വിഴുങ്ങാതെ കളയത്
 ആരുടെയോ മയ്യത്തതാകുന്നു !!





എ ടി എം കാർഡ് ,ഡെബിറ്റ് കാർഡ് ,ഡെബിറ്റ് കാർഡ് ,സൂപ്പർമാർകെറ്റ് കാർഡ് ,പാൻകാർഡ് ,ആധാർ കാർഡ് എന്നിത്യാദി കാർഡുകൾക്കിടയിൽ റേഷൻ കാർഡ് മാത്രം പഴമയോടെ താഴ്മയോടെ രണ്ടു രൂപയ്ക്കുള്ള അരി വാങ്ങുന്നവരുടെ (യഥാർത്ഥ ഇല്ലായ്മക്കാരുടെ ) എളിമയോടെ മാറി നിൽക്കുന്നു !  കാർഡുകളില്ലാത്ത ഒരു സ്വതന്ത്ര  ഇന്ത്യയെ ഈ ജി ടി എസ് യുഗത്തിൽ സ്വപ്നം കാണുന്ന ഞാൻ ഈ യുഗത്തിന് ചേർന്നവളല്ലുത്തമാ ! വെറുത്തുപോകുന്നു കാർഡ് കൂട്ടങ്ങളെ .പേഴ്സിൽ  ഇടമില്ലാതെ ട്രാവൽ ബാഗ് ഒരെണ്ണം വാങ്ങിയാലോന്നാ ..

Friday, June 30, 2017

എന്താണ് രമണാ നിരാശയുള്ള പാട്ടുകൾ ..ആകെ മൊത്തം മരണപ്പാട്ടുകൾ ..എഴുതുന്നില്ല വായിക്കുന്നില്ല ചിത്രം വരയ്ക്കുന്നില്ല പേരിൽ ഭർത്താവിന്റെ പേരിനുപകരം ആരുടെയോ പേര് എന്നൊക്കെ സംശയപൂർവ്വം എനിക്ക് മെസെന്ജറിൽ ഒരുപാട് സുഹൃത്തുക്കൾ ആകാംക്ഷയോടെ ചോദിക്കുന്നു അതിനുള്ള പൊതു മറുപടി :
1 )  ശ്യോ ഒന്ന് മനഃസമാധാനത്തോടെ  നല്ല നാല് പാട്ടു കേട്ടതിൽ  മരണവും പ്രണയവും കടന്നുവന്നത് എന്തുമനോഹരമായാണെന്നോ ! നിങ്ങള്ക്ക് കേട്ടിട്ട് മനസ്സിലായില്ലേ ? നിലവിൽ മരിക്കാൻ പോകുന്ന ഒരവസ്ഥയും എനിക്കില്ല .ഒരു 'ചെറിയപനി ' ഒരൊന്നൊന്നര പണിതന്നു .അതിന്റെ ബാക്കിയായി ചെറിയൊരു ലോ ബ്ലഡ് പ്രഷർ എന്നെ ഇപ്പോഴും ആക്രമിക്കുന്നു തലകറങ്ങുന്നു കിടക്കുന്നു  അത്രമാത്രം .

2 ) പേരിന്റെ കൂടെയുള്ള തുളസീധരൻ എന്റെ സ്വന്തം പിതാശ്രീ ആണ് .എന്റെ നോവൽ ഇറങ്ങുന്നതും ഇനിയുള്ള റൈറ്റ് അപ്കളും ഈ പേരിൽ ആയിരിക്കും എസ്റ്റാബ്ലിഷ്‌ ആകുക .അതെനിക്ക് ജന്മം തന്നവരോടുള്ള കടപ്പാടാണ് .അതുകഴിഞ്ഞാണ് ജീവിതം തുടങ്ങിയവരോടുള്ളത് വരുന്നത് .അതിനർത്ഥം എന്റെ ഭർത്താവെനിക്കാരുമല്ല എന്നല്ല അതാണ് നെക്സ്റ്റ് .

3 ) എന്റെ കുടുംബജീവിതം ഞങ്ങൾ ഒന്നിച്ചാണ് തിരഞ്ഞെടുത്തത് .തിരഞ്ഞെടുപ്പിൽ കുടുംബങ്ങൾക്കല്ല ഞങ്ങൾ ഞങ്ങൾക്കാണ് പ്രാധാന്യം നൽകിയത് എന്നർത്ഥം .ഒന്നിച്ചു ജീവിക്കേണ്ടുന്നവർ എന്ന നിലയിൽ ,സ്വാതന്ത്ര്യ വ്യക്തികൾ എന്ന നിലയിൽ ,സ്വത്തും പണവുമല്ല നോക്കിയതെന്ന അർത്ഥത്തിൽ ,കലാഹൃദയർ എന്ന നിലയിൽ അങ്ങനെ ഞങ്ങളുടേതായ പല സ്വകാര്യതകളുടെയും പേരിൽ അത് ഞങ്ങൾക്ക് സ്വന്തമാണ് .രണ്ടുപേരും ശക്തമായ അഭിപ്രായ സ്വാതന്ത്ര്യം ഉള്ളവരുമാണ് അത് നിങ്ങൾക്കറിയുകയും ചെയ്യാം .അതുകൊണ്ടുതന്നെ ഉത്തമാ, ഞങ്ങൾ തമ്മിൽ ഈ ലോകത്തിലാരും വഴക്കിടാത്തപോലെ ഒരു അണുബോംബിനും കിടപിടിക്കാൻ കഴിയാത്തതുപോലെ വഴക്കിടാൻ കഴിയും .സ്വന്തമായി അഭിപ്രായമുള്ളവർക്കതു സ്വാഭാവികം !അതുപോലെ തന്നെ ഈ ലോകത്തിലൊരു വ്യക്തിക്കും ഞാൻ എന്റെ ആളിന് കൊടുക്കുന്ന സ്ഥാനം സ്നേഹം പരിഗണന എന്നെത്തന്നെ സമർപ്പിച്ചുള്ള നൂറ്റൊന്നു ശതമാനം ആത്മാർത്ഥത എന്നുള്ളത്  കൊടുത്തിട്ടില്ല , ഈ ലോകത്തൊരാൾക്കും വന്ന് അത് അങ്ങിനെയല്ല ഇവൾ നുണപറയുന്നു എന്ന് പറയാനാകില്ല .അതെന്റെ തീരുമാനമാണ്. എന്റെ ജീവിതമാണ്. എന്റെ കുടുംബവും അനുഭവങ്ങളുമാണ് .അത് വേണ്ട എന്ന് വയ്ക്കുവാൻ ഞങ്ങൾക്ക് രണ്ടുപേർക്കും മാത്രമേ കഴിയു .അതിനു  വേണ്ടുന്ന പരസ്പര ബഹുമാനവും ഞങ്ങളിൽ ഉണ്ട് .അതിലേയ്ക്ക് കാടൻ ചിന്തകൾ കൊണ്ട് നിങ്ങൾ ഞങ്ങളെ വലിച്ചിഴയ്‌ക്കേണ്ട .ഈ ബന്ധം, എന്റെ താലി വെറും കെട്ടുപാടുകളുടെ വിലങ്ങായിട്ടല്ല ഞാൻ കാണുന്നത് .അതിനൊരുപാട് മൂല്യങ്ങളുള്ള എന്റെ കുഞ്ഞിനു ജന്മം നൽകിയ ഞങ്ങളുടെ ചോരയും നീരിന്റെയും ആഴമുള്ള ആത്മാർത്ഥതയുണ്ട് .ദൃഢബന്ധങ്ങളിലേയ്ക്ക് ഒളിഞ്ഞുനോട്ടക്കാരന്റെ വികല ചിന്തകളോടെ ചോദ്യങ്ങൾ ചോദിക്കാതിരിക്കുക .ശ്രീജിത്ത് എന്റെ പ്രാണനാണ് .ഞാൻ മരിച്ചുകഴിഞ്ഞു മാത്രം എന്നിൽ നിന്നും  പിരിയുന്ന എന്റെ ഊർജ്ജമാണ് .അതിനു വിവാഹമെന്നോ ,വേർപിരിയലെന്നോ  ഒന്നിച്ചുള്ള ജീവിതമെന്നോ ഉള്ള മനുഷ്യ  വിചാരങ്ങളിലൂടെയല്ല ഞാൻ വിലയിടുന്നത് .എനിക്ക് എന്റെ ആദ്യത്തെയും അവസാനത്തെയും പുരുഷൻ എന്നുള്ള ബൃഹത്തായ അർത്ഥമാണ് .വികാരങ്ങൾ ഉണരുന്ന കൊച്ചുപ്രായത്തിലെ കൗമാര പ്രണയചിന്തകളെ   ജീവിതവുമായി  കൂട്ടിക്കുഴച്ചു ദോശ ചുടാൻ എനിക്കെന്താണ് നട്ടപ്പിരാന്തോ !! ഒന്നുമില്ല എന്റെ വീക്ഷണങ്ങളെ ജീവിതമൂല്യങ്ങളെ ഇല്ലാതാക്കാൻ ഒരാൾക്കും സാധ്യമല്ല. എന്തിനു അഥവാ എന്നെങ്കിലും വിവാഹമെന്ന ഉടമ്പടി ലംഘിച്ചാൽ വേർപിരിഞ്ഞാൽ ശ്രീജിത്തിന് പോലും അത് സാധ്യമാകില്ല !! ഞങ്ങൾ അത്രമേൽ  പരസ്പരം സ്വാതന്ത്ര്യം അർഹിക്കുന്നവർ കൂടിയാണ് .അപ്പോൾ ഉത്തമാ ഞാൻ ന്റെ സ്വന്തം അതിയാനുമായി കടുത്ത പ്രേമത്തിലാണ് കേട്ടല്ലോ ഇനി ആവശ്യമില്ലാത്ത ചോദ്യം കൊണ്ട് വരരുത് !

Tuesday, May 30, 2017

സന്തോഷത്തിന്റെ വലിയകടലിൽ പെട്ടുപോയിട്ടുണ്ടോ ? അതിന്റെ ആഴങ്ങളിൽ നമ്മൾ ശ്വാസംമുട്ടി മരിക്കുമോ എന്ന് സംശയിക്കും .അതിന്റെ ചുഴികളുടെ അഗാധത നമ്മെ വട്ടംചുറ്റി വട്ടംചുറ്റി സ്ഥലകാലബോധത്തിന്റെ തരിപോലും അവശേഷിപ്പിക്കാതെ എങ്ങോ എത്തിക്കും ! ഇനിയും അലകൾ ശാന്തമാകുമ്പോൾ അടിത്തട്ടിലെ മുത്തും പവിഴവും സ്വർണ്ണമത്സ്യങ്ങളും കണ്ട് നാം വാപൊളിക്കും ! അതുപോലെയാണ് ഓരോ നല്ല ശിഷ്യരും ഗുരുജനങ്ങൾക്ക് ! ഇതെന്റെ മൂത്തമകൾ പൗർണ്ണമി :) എന്റെ സഹപ്രവർത്തകർ അരുമയോടെ കളിയാക്കിയിരുന്നതാണ് പക്ഷെ അക്ഷരാർത്ഥത്തിൽ അവൾ ചെയ്തുപോരുന്നതും അത് തന്നെ .സ്‌കൂളിൽ നിന്നും പിരിഞ്ഞുപോന്നതിനുശേഷമായിരുന്നു അവരുടെ പന്ത്രണ്ടാംക്ളാസ്സ് പരീക്ഷ .ഒരുദിനം രാത്രി ഇരുളുന്നതേയുള്ളൂ ..പരിചിതമല്ലാത്ത നമ്പറിൽ നിന്നുള്ള വിളി .
'അനിതമിസ്സല്ലേ ..?'
 ' അതേ !'
'ഉം..ആരാണെന്നു പറയൂ ..'
'അതിനെന്താ സംശയം അഞ്ജന തന്നെ '
'ഉം ..ഹും ..അല്ലല്ലോ ..ഒന്നൂടെ ഒന്നോർത്തു നോക്ക് ..'
(-ഏഹ് ! അഞ്ജന അല്ലെ ??! അതെ ഒച്ച ! എന്നെ ഇടയ്ക്കും പിടയ്ക്കും വിളിച്ചു പരിഭവം കൊണ്ട് കൊല്ലുമവൾ !
'ഈ മിസ്സെന്ത് മിസ്സാ മിസ്സ് ..ഈ ലോകത്തു വാട്സ്ആപ് ഇല്ലാത്ത ഒരേ ഒരാളെ ഉള്ളൂ ..മിസ്സ്‌ മാത്രം ! എന്താ മിസ്സ് ..മിസ്സിനെ ഞങ്ങൾക്കെല്ലാം എന്തുമാത്രം മിസ്സാകുന്നുവെന്നോ ..എന്ന് തുടങ്ങി പരാതിയുടെ കെട്ടഴിക്കും .വിളിച്ചാൽ വയ്ക്കാതെ അമ്മയുടെ  കാശുമുഴുവൻ തീർക്കും .അവരുടെ കൊച്ചു ഗ്രുപ്പിൽ എല്ലാവരും ഒന്നിനൊന്നു സ്നേഹം കൊണ്ടെന്നെ തോൽപ്പിക്കാറുണ്ട് .അവരുടെ കൊച്ചുപോക്കറ്റുമണികൾ കൂട്ടിവച്ചു മാലയും കമ്മലും വളയും വാങ്ങി അയച്ചു തരും .ഓരോ രൂപകൾ ഇട്ടു കോയിൻ ബോക്സിൽ നിന്നും മാറിമാറി വിശേഷങ്ങൾ പറയും .എന്റെ കുഞ്ഞു അദ്ധ്യാപക ജീവിതത്തിലെ അവിസ്മരണീയ നിമിഷങ്ങൾ നിങ്ങളാണ് മക്കളെ !)
ആ പറഞ്ഞുവന്നത് മുഴുവനാക്കിയില്ല !
ഈ ഒച്ചയക്കുടമയും എന്നോട് പരിഭവിച്ചു .

'മിസ്സ് മറന്നു അല്ലെ ?'
ഞാൻ സത്യത്തിൽ പരിഭ്രമിച്ചു !മറന്നു എന്ന് പറയാൻ വയ്യ .ഇല്ല എന്ന് പറയാൻ ആളെ മനസ്സിലാകുന്നുമില്ല !
'സോറി മോളെ ..മിസ്സിന് ശബ്ദം മനസ്സിലാകുന്നില്ല !'
പക്ഷെ അവൾ സീരിയസ്സായി സംസാരിക്കുന്നതു എന്തുകൊണ്ടാണ് ഞാൻ തിരിച്ചറിയാൻ വൈകിയതെന്നറിയില്ല ..പ്രായത്തിന്റെ പക്വതയിലുപരി ഞാൻ അവളിൽ നിന്നും അറിഞ്ഞിട്ടുണ്ട് .ചില വൈകാരിക ക്ഷോഭങ്ങളിൽ എന്നെക്കാളുപരി പക്വതയോടെ എന്നെ സംനയിപ്പിച്ചിട്ടുണ്ടവൾ .അവളോട്‌ മാത്രമായി പങ്കുവച്ച ചില നന്മ നിമിഷങ്ങളുമുണ്ടെനിക്ക് .എന്നിട്ടും എനിക്കവളുടെ ശബ്ദത്തെ തിരിച്ചറിയാനായില്ല എന്നതെന്നെ തെല്ലല്ല വിഷമിപ്പിച്ചത് !
'ഞാൻ പൗർണ്ണമി '
'ഒഹ് ..മൈഡിയർ ..! '
എന്നാണാദ്യം വിളിച്ചത് !അങ്ങനെയാണ് തോന്നിയതും .എന്നെ ഒരുപാട് വിളിച്ചുവെന്നും റിങ് ചെയ്താലും ഞാൻ എടുക്കില്ല എന്നും പരാതി പറഞ്ഞു .(അതെന്റെ പഴഞ്ചൻ സാംസങിന്റെ വികൃതിയാണെന്ന് ഞാനവളോട് പറഞ്ഞു അവൾ വിശ്വസിച്ചു കാണില്ല ! സത്യമാണ് .ഇപ്പോഴും അതെ അറുപഴഞ്ചനുമായി ലോഹ്യം പറഞ്ഞിരിക്കുന്ന ഒരു പാവം മിസ്സാണവളുടേതെന്നു അവൾക്കറിയില്ലായിരിക്കാം .അവളും ഫോണും തമ്മിൽ ബന്ധമേതുമില്ലല്ലോ !)

അന്ന് 12 ന്റെ ഫൈനൽ പരീക്ഷ കഴിയുകയായിരുന്നു .എന്റെ വിഷയത്തിൽ അഥവാ ആർട്സിൽ അവളുടെ മൂന്നു പേപ്പറുകളും അവൾക്ക് നന്നായിരുന്നു എന്നും ബാക്കി വിശേഷങ്ങളും പറഞ്ഞു .ഞാൻ സ്‌കൂളിൽനിന്നും പിരിഞ്ഞപ്പോൾ 'മിസ്സിന്റെ മനസ്സിന്റെ സന്തോഷമാണെന്റെ സന്തോഷം .പോകുന്നതിൽ വിഷമമുണ്ട് എങ്കിലും ' എന്ന് എന്നോട് പറഞ്ഞ ഒരേയൊരു കുട്ടിയാണവൾ .ബാക്കിയെല്ലാവർക്കും കുട്ടിത്തത്തിന്റെ സ്നേഹവും പരാതിയും സങ്കടവും മുന്നിട്ടു നിന്നപ്പോൾ എനിക്കീ കുട്ടി ഹൃദയത്തിലൊരു ഒപ്പായിരുന്നു !
ഇന്നിതാ ആർട്സിൽ 90 ശതമാനം മാർക്കുവാങ്ങി ബാക്കി എല്ലാത്തിലും ഉന്നതമായ മാർക്കോടെ അവളെന്നെ വിളിച്ചു .എനിക്കറിയാം മാർക്കല്ലിവിടെ പ്രാധാന്യം .പഠിപ്പിച്ച ഒരു കുഞ്ഞുങ്ങളെയും എന്റെ സ്വന്തം കുഞ്ഞിനേയും ഞാൻ അങ്ങനെയല്ല കാണുന്നത് .അവർ ഓരോരുത്തരും ഓരോ വ്യക്തികളാണ് .നാളെയുടെ പൂക്കളാണ് .നിങ്ങൾ വിടർന്നു പരിലസിക്കുക .അതിൽ ആ നറുമണത്തിൽ ലോകമാകെ നിറഞ്ഞു തുളുമ്പട്ടെ . പൗർണ്ണമീ മോൾക്കും ബാക്കി എല്ലാ കുഞ്ഞുങ്ങൾക്കും ഭാഗ്യം കൂടെയുണ്ടാകട്ടെ .ദിശാബോധത്തോടെ തലയുയർത്തി ധൈര്യമായി ജീവിതത്തെ നേരിടുക .തിരികെ ജീവിതംതരുന്ന മൂല്യങ്ങൾ കളയാതെ സൂക്ഷിക്കുക .ലോകത്തിൽ അടയാളങ്ങൾ ആയിത്തീരുക .സ്നേഹം .നന്മകൾ !

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...