Friday, June 30, 2017

എന്താണ് രമണാ നിരാശയുള്ള പാട്ടുകൾ ..ആകെ മൊത്തം മരണപ്പാട്ടുകൾ ..എഴുതുന്നില്ല വായിക്കുന്നില്ല ചിത്രം വരയ്ക്കുന്നില്ല പേരിൽ ഭർത്താവിന്റെ പേരിനുപകരം ആരുടെയോ പേര് എന്നൊക്കെ സംശയപൂർവ്വം എനിക്ക് മെസെന്ജറിൽ ഒരുപാട് സുഹൃത്തുക്കൾ ആകാംക്ഷയോടെ ചോദിക്കുന്നു അതിനുള്ള പൊതു മറുപടി :
1 )  ശ്യോ ഒന്ന് മനഃസമാധാനത്തോടെ  നല്ല നാല് പാട്ടു കേട്ടതിൽ  മരണവും പ്രണയവും കടന്നുവന്നത് എന്തുമനോഹരമായാണെന്നോ ! നിങ്ങള്ക്ക് കേട്ടിട്ട് മനസ്സിലായില്ലേ ? നിലവിൽ മരിക്കാൻ പോകുന്ന ഒരവസ്ഥയും എനിക്കില്ല .ഒരു 'ചെറിയപനി ' ഒരൊന്നൊന്നര പണിതന്നു .അതിന്റെ ബാക്കിയായി ചെറിയൊരു ലോ ബ്ലഡ് പ്രഷർ എന്നെ ഇപ്പോഴും ആക്രമിക്കുന്നു തലകറങ്ങുന്നു കിടക്കുന്നു  അത്രമാത്രം .

2 ) പേരിന്റെ കൂടെയുള്ള തുളസീധരൻ എന്റെ സ്വന്തം പിതാശ്രീ ആണ് .എന്റെ നോവൽ ഇറങ്ങുന്നതും ഇനിയുള്ള റൈറ്റ് അപ്കളും ഈ പേരിൽ ആയിരിക്കും എസ്റ്റാബ്ലിഷ്‌ ആകുക .അതെനിക്ക് ജന്മം തന്നവരോടുള്ള കടപ്പാടാണ് .അതുകഴിഞ്ഞാണ് ജീവിതം തുടങ്ങിയവരോടുള്ളത് വരുന്നത് .അതിനർത്ഥം എന്റെ ഭർത്താവെനിക്കാരുമല്ല എന്നല്ല അതാണ് നെക്സ്റ്റ് .

3 ) എന്റെ കുടുംബജീവിതം ഞങ്ങൾ ഒന്നിച്ചാണ് തിരഞ്ഞെടുത്തത് .തിരഞ്ഞെടുപ്പിൽ കുടുംബങ്ങൾക്കല്ല ഞങ്ങൾ ഞങ്ങൾക്കാണ് പ്രാധാന്യം നൽകിയത് എന്നർത്ഥം .ഒന്നിച്ചു ജീവിക്കേണ്ടുന്നവർ എന്ന നിലയിൽ ,സ്വാതന്ത്ര്യ വ്യക്തികൾ എന്ന നിലയിൽ ,സ്വത്തും പണവുമല്ല നോക്കിയതെന്ന അർത്ഥത്തിൽ ,കലാഹൃദയർ എന്ന നിലയിൽ അങ്ങനെ ഞങ്ങളുടേതായ പല സ്വകാര്യതകളുടെയും പേരിൽ അത് ഞങ്ങൾക്ക് സ്വന്തമാണ് .രണ്ടുപേരും ശക്തമായ അഭിപ്രായ സ്വാതന്ത്ര്യം ഉള്ളവരുമാണ് അത് നിങ്ങൾക്കറിയുകയും ചെയ്യാം .അതുകൊണ്ടുതന്നെ ഉത്തമാ, ഞങ്ങൾ തമ്മിൽ ഈ ലോകത്തിലാരും വഴക്കിടാത്തപോലെ ഒരു അണുബോംബിനും കിടപിടിക്കാൻ കഴിയാത്തതുപോലെ വഴക്കിടാൻ കഴിയും .സ്വന്തമായി അഭിപ്രായമുള്ളവർക്കതു സ്വാഭാവികം !അതുപോലെ തന്നെ ഈ ലോകത്തിലൊരു വ്യക്തിക്കും ഞാൻ എന്റെ ആളിന് കൊടുക്കുന്ന സ്ഥാനം സ്നേഹം പരിഗണന എന്നെത്തന്നെ സമർപ്പിച്ചുള്ള നൂറ്റൊന്നു ശതമാനം ആത്മാർത്ഥത എന്നുള്ളത്  കൊടുത്തിട്ടില്ല , ഈ ലോകത്തൊരാൾക്കും വന്ന് അത് അങ്ങിനെയല്ല ഇവൾ നുണപറയുന്നു എന്ന് പറയാനാകില്ല .അതെന്റെ തീരുമാനമാണ്. എന്റെ ജീവിതമാണ്. എന്റെ കുടുംബവും അനുഭവങ്ങളുമാണ് .അത് വേണ്ട എന്ന് വയ്ക്കുവാൻ ഞങ്ങൾക്ക് രണ്ടുപേർക്കും മാത്രമേ കഴിയു .അതിനു  വേണ്ടുന്ന പരസ്പര ബഹുമാനവും ഞങ്ങളിൽ ഉണ്ട് .അതിലേയ്ക്ക് കാടൻ ചിന്തകൾ കൊണ്ട് നിങ്ങൾ ഞങ്ങളെ വലിച്ചിഴയ്‌ക്കേണ്ട .ഈ ബന്ധം, എന്റെ താലി വെറും കെട്ടുപാടുകളുടെ വിലങ്ങായിട്ടല്ല ഞാൻ കാണുന്നത് .അതിനൊരുപാട് മൂല്യങ്ങളുള്ള എന്റെ കുഞ്ഞിനു ജന്മം നൽകിയ ഞങ്ങളുടെ ചോരയും നീരിന്റെയും ആഴമുള്ള ആത്മാർത്ഥതയുണ്ട് .ദൃഢബന്ധങ്ങളിലേയ്ക്ക് ഒളിഞ്ഞുനോട്ടക്കാരന്റെ വികല ചിന്തകളോടെ ചോദ്യങ്ങൾ ചോദിക്കാതിരിക്കുക .ശ്രീജിത്ത് എന്റെ പ്രാണനാണ് .ഞാൻ മരിച്ചുകഴിഞ്ഞു മാത്രം എന്നിൽ നിന്നും  പിരിയുന്ന എന്റെ ഊർജ്ജമാണ് .അതിനു വിവാഹമെന്നോ ,വേർപിരിയലെന്നോ  ഒന്നിച്ചുള്ള ജീവിതമെന്നോ ഉള്ള മനുഷ്യ  വിചാരങ്ങളിലൂടെയല്ല ഞാൻ വിലയിടുന്നത് .എനിക്ക് എന്റെ ആദ്യത്തെയും അവസാനത്തെയും പുരുഷൻ എന്നുള്ള ബൃഹത്തായ അർത്ഥമാണ് .വികാരങ്ങൾ ഉണരുന്ന കൊച്ചുപ്രായത്തിലെ കൗമാര പ്രണയചിന്തകളെ   ജീവിതവുമായി  കൂട്ടിക്കുഴച്ചു ദോശ ചുടാൻ എനിക്കെന്താണ് നട്ടപ്പിരാന്തോ !! ഒന്നുമില്ല എന്റെ വീക്ഷണങ്ങളെ ജീവിതമൂല്യങ്ങളെ ഇല്ലാതാക്കാൻ ഒരാൾക്കും സാധ്യമല്ല. എന്തിനു അഥവാ എന്നെങ്കിലും വിവാഹമെന്ന ഉടമ്പടി ലംഘിച്ചാൽ വേർപിരിഞ്ഞാൽ ശ്രീജിത്തിന് പോലും അത് സാധ്യമാകില്ല !! ഞങ്ങൾ അത്രമേൽ  പരസ്പരം സ്വാതന്ത്ര്യം അർഹിക്കുന്നവർ കൂടിയാണ് .അപ്പോൾ ഉത്തമാ ഞാൻ ന്റെ സ്വന്തം അതിയാനുമായി കടുത്ത പ്രേമത്തിലാണ് കേട്ടല്ലോ ഇനി ആവശ്യമില്ലാത്ത ചോദ്യം കൊണ്ട് വരരുത് !

Tuesday, May 30, 2017

സന്തോഷത്തിന്റെ വലിയകടലിൽ പെട്ടുപോയിട്ടുണ്ടോ ? അതിന്റെ ആഴങ്ങളിൽ നമ്മൾ ശ്വാസംമുട്ടി മരിക്കുമോ എന്ന് സംശയിക്കും .അതിന്റെ ചുഴികളുടെ അഗാധത നമ്മെ വട്ടംചുറ്റി വട്ടംചുറ്റി സ്ഥലകാലബോധത്തിന്റെ തരിപോലും അവശേഷിപ്പിക്കാതെ എങ്ങോ എത്തിക്കും ! ഇനിയും അലകൾ ശാന്തമാകുമ്പോൾ അടിത്തട്ടിലെ മുത്തും പവിഴവും സ്വർണ്ണമത്സ്യങ്ങളും കണ്ട് നാം വാപൊളിക്കും ! അതുപോലെയാണ് ഓരോ നല്ല ശിഷ്യരും ഗുരുജനങ്ങൾക്ക് ! ഇതെന്റെ മൂത്തമകൾ പൗർണ്ണമി :) എന്റെ സഹപ്രവർത്തകർ അരുമയോടെ കളിയാക്കിയിരുന്നതാണ് പക്ഷെ അക്ഷരാർത്ഥത്തിൽ അവൾ ചെയ്തുപോരുന്നതും അത് തന്നെ .സ്‌കൂളിൽ നിന്നും പിരിഞ്ഞുപോന്നതിനുശേഷമായിരുന്നു അവരുടെ പന്ത്രണ്ടാംക്ളാസ്സ് പരീക്ഷ .ഒരുദിനം രാത്രി ഇരുളുന്നതേയുള്ളൂ ..പരിചിതമല്ലാത്ത നമ്പറിൽ നിന്നുള്ള വിളി .
'അനിതമിസ്സല്ലേ ..?'
 ' അതേ !'
'ഉം..ആരാണെന്നു പറയൂ ..'
'അതിനെന്താ സംശയം അഞ്ജന തന്നെ '
'ഉം ..ഹും ..അല്ലല്ലോ ..ഒന്നൂടെ ഒന്നോർത്തു നോക്ക് ..'
(-ഏഹ് ! അഞ്ജന അല്ലെ ??! അതെ ഒച്ച ! എന്നെ ഇടയ്ക്കും പിടയ്ക്കും വിളിച്ചു പരിഭവം കൊണ്ട് കൊല്ലുമവൾ !
'ഈ മിസ്സെന്ത് മിസ്സാ മിസ്സ് ..ഈ ലോകത്തു വാട്സ്ആപ് ഇല്ലാത്ത ഒരേ ഒരാളെ ഉള്ളൂ ..മിസ്സ്‌ മാത്രം ! എന്താ മിസ്സ് ..മിസ്സിനെ ഞങ്ങൾക്കെല്ലാം എന്തുമാത്രം മിസ്സാകുന്നുവെന്നോ ..എന്ന് തുടങ്ങി പരാതിയുടെ കെട്ടഴിക്കും .വിളിച്ചാൽ വയ്ക്കാതെ അമ്മയുടെ  കാശുമുഴുവൻ തീർക്കും .അവരുടെ കൊച്ചു ഗ്രുപ്പിൽ എല്ലാവരും ഒന്നിനൊന്നു സ്നേഹം കൊണ്ടെന്നെ തോൽപ്പിക്കാറുണ്ട് .അവരുടെ കൊച്ചുപോക്കറ്റുമണികൾ കൂട്ടിവച്ചു മാലയും കമ്മലും വളയും വാങ്ങി അയച്ചു തരും .ഓരോ രൂപകൾ ഇട്ടു കോയിൻ ബോക്സിൽ നിന്നും മാറിമാറി വിശേഷങ്ങൾ പറയും .എന്റെ കുഞ്ഞു അദ്ധ്യാപക ജീവിതത്തിലെ അവിസ്മരണീയ നിമിഷങ്ങൾ നിങ്ങളാണ് മക്കളെ !)
ആ പറഞ്ഞുവന്നത് മുഴുവനാക്കിയില്ല !
ഈ ഒച്ചയക്കുടമയും എന്നോട് പരിഭവിച്ചു .

'മിസ്സ് മറന്നു അല്ലെ ?'
ഞാൻ സത്യത്തിൽ പരിഭ്രമിച്ചു !മറന്നു എന്ന് പറയാൻ വയ്യ .ഇല്ല എന്ന് പറയാൻ ആളെ മനസ്സിലാകുന്നുമില്ല !
'സോറി മോളെ ..മിസ്സിന് ശബ്ദം മനസ്സിലാകുന്നില്ല !'
പക്ഷെ അവൾ സീരിയസ്സായി സംസാരിക്കുന്നതു എന്തുകൊണ്ടാണ് ഞാൻ തിരിച്ചറിയാൻ വൈകിയതെന്നറിയില്ല ..പ്രായത്തിന്റെ പക്വതയിലുപരി ഞാൻ അവളിൽ നിന്നും അറിഞ്ഞിട്ടുണ്ട് .ചില വൈകാരിക ക്ഷോഭങ്ങളിൽ എന്നെക്കാളുപരി പക്വതയോടെ എന്നെ സംനയിപ്പിച്ചിട്ടുണ്ടവൾ .അവളോട്‌ മാത്രമായി പങ്കുവച്ച ചില നന്മ നിമിഷങ്ങളുമുണ്ടെനിക്ക് .എന്നിട്ടും എനിക്കവളുടെ ശബ്ദത്തെ തിരിച്ചറിയാനായില്ല എന്നതെന്നെ തെല്ലല്ല വിഷമിപ്പിച്ചത് !
'ഞാൻ പൗർണ്ണമി '
'ഒഹ് ..മൈഡിയർ ..! '
എന്നാണാദ്യം വിളിച്ചത് !അങ്ങനെയാണ് തോന്നിയതും .എന്നെ ഒരുപാട് വിളിച്ചുവെന്നും റിങ് ചെയ്താലും ഞാൻ എടുക്കില്ല എന്നും പരാതി പറഞ്ഞു .(അതെന്റെ പഴഞ്ചൻ സാംസങിന്റെ വികൃതിയാണെന്ന് ഞാനവളോട് പറഞ്ഞു അവൾ വിശ്വസിച്ചു കാണില്ല ! സത്യമാണ് .ഇപ്പോഴും അതെ അറുപഴഞ്ചനുമായി ലോഹ്യം പറഞ്ഞിരിക്കുന്ന ഒരു പാവം മിസ്സാണവളുടേതെന്നു അവൾക്കറിയില്ലായിരിക്കാം .അവളും ഫോണും തമ്മിൽ ബന്ധമേതുമില്ലല്ലോ !)

അന്ന് 12 ന്റെ ഫൈനൽ പരീക്ഷ കഴിയുകയായിരുന്നു .എന്റെ വിഷയത്തിൽ അഥവാ ആർട്സിൽ അവളുടെ മൂന്നു പേപ്പറുകളും അവൾക്ക് നന്നായിരുന്നു എന്നും ബാക്കി വിശേഷങ്ങളും പറഞ്ഞു .ഞാൻ സ്‌കൂളിൽനിന്നും പിരിഞ്ഞപ്പോൾ 'മിസ്സിന്റെ മനസ്സിന്റെ സന്തോഷമാണെന്റെ സന്തോഷം .പോകുന്നതിൽ വിഷമമുണ്ട് എങ്കിലും ' എന്ന് എന്നോട് പറഞ്ഞ ഒരേയൊരു കുട്ടിയാണവൾ .ബാക്കിയെല്ലാവർക്കും കുട്ടിത്തത്തിന്റെ സ്നേഹവും പരാതിയും സങ്കടവും മുന്നിട്ടു നിന്നപ്പോൾ എനിക്കീ കുട്ടി ഹൃദയത്തിലൊരു ഒപ്പായിരുന്നു !
ഇന്നിതാ ആർട്സിൽ 90 ശതമാനം മാർക്കുവാങ്ങി ബാക്കി എല്ലാത്തിലും ഉന്നതമായ മാർക്കോടെ അവളെന്നെ വിളിച്ചു .എനിക്കറിയാം മാർക്കല്ലിവിടെ പ്രാധാന്യം .പഠിപ്പിച്ച ഒരു കുഞ്ഞുങ്ങളെയും എന്റെ സ്വന്തം കുഞ്ഞിനേയും ഞാൻ അങ്ങനെയല്ല കാണുന്നത് .അവർ ഓരോരുത്തരും ഓരോ വ്യക്തികളാണ് .നാളെയുടെ പൂക്കളാണ് .നിങ്ങൾ വിടർന്നു പരിലസിക്കുക .അതിൽ ആ നറുമണത്തിൽ ലോകമാകെ നിറഞ്ഞു തുളുമ്പട്ടെ . പൗർണ്ണമീ മോൾക്കും ബാക്കി എല്ലാ കുഞ്ഞുങ്ങൾക്കും ഭാഗ്യം കൂടെയുണ്ടാകട്ടെ .ദിശാബോധത്തോടെ തലയുയർത്തി ധൈര്യമായി ജീവിതത്തെ നേരിടുക .തിരികെ ജീവിതംതരുന്ന മൂല്യങ്ങൾ കളയാതെ സൂക്ഷിക്കുക .ലോകത്തിൽ അടയാളങ്ങൾ ആയിത്തീരുക .സ്നേഹം .നന്മകൾ !

Wednesday, May 10, 2017

ഉലയാത്ത ഉൾത്തടംകൊണ്ട് എന്റെ അമ്മ വരച്ചിട്ട ജീവിതം പോലൊന്ന് എനിക്കൊരിക്കലും വരയ്ക്കാനാകില്ല ..എഴുതാനും .എന്റെ ആദ്യ നോവൽ എന്റെ അമ്മയ്ക്കാണ് ! എന്റെയും ചേച്ചിയുടെയും അമ്മയ്ക്ക് ..ഇഷാന്റെയും അക്ഷതിന്റെയും കനിഷ്‌കയുടെയും അമ്മമ്മയ്ക്ക് ..ഞങ്ങളുടെ അമ്മിണിക്കുട്ടിക്ക് !

Tuesday, May 9, 2017

പിറവി !


ചില സ്വപ്നങ്ങൾ വിരിയിക്കാൻ
ഒരു പൂമ്പാറ്റയുണ്ടാകുന്നതുപോലെ
അത്രതന്നെ സൂക്ഷ്മതവേണം ..

ഏതോ മുള്ളിലകൾക്കും താഴെ
ആരുംകാണാതെ സൂക്ഷിച്ചു
സൂക്ഷിച്ചിരുന്ന് മുട്ടകളിടണം

അത് ഉറുമ്പുതിന്നാതെ കിളികൾ
കാണാതെയൊരു യോഗം
അവർക്കുമുകളിൽ കാവൽവേണം

വിരിഞ്ഞുവരുമ്പോൾ പുളച്ചുതിന്നാൻ
പച്ചിലകളുടെ കൂമ്പാരം വേണം
തിന്നുതിന്നുതിന്നു മടുക്കുമ്പോൾ
കയറിക്കിടക്കാൻ കുംഭകർണ്ണനെ-
പ്പോലുറങ്ങാൻ പ്യൂപ്പപോലൊരു
കൊട്ടാരം കെട്ടണം

അതിനുള്ളിലിരുന്നു ലോകത്തുള്ള
സകല നിറങ്ങളെയും മനമുരുകി
ധ്യാനിച്ചുണർത്തണം

ആ ധ്യാനസ്ഥലികളിൽ ചിറകുകളിൽ
വർണ്ണം വരയ്ക്കാൻ നിയതിതന്നെ
തൂലികയുമായെത്തണം

പിന്നെ ഉള്ളിലെ അടരുകൾ തള്ളിമാറ്റി
വെളിച്ചത്തിന്റെ ആദിരൂപത്തിലേക്ക്
ഇതുവരെ ആരും കാണാത്തൊരു
മായാജാലം പോലെ നിറങ്ങളുടെ
മായികമായ വർണ്ണചിറകുകൾ വിടർത്തി
സ്വപ്നമേ നീ സത്യമായിത്തീരണം !



Thursday, May 4, 2017

വിപ്ലവോന്മുഖ കല എന്നത് രാജ്യത്തിന്റെ പരിവർത്തനമാകുന്നു _അനിത ഉവാച :

Sunday, April 30, 2017

'നിങ്ങൾ ആശാനേയും വള്ളത്തോളിനെയും വായിച്ചിട്ടില്ലേ' എന്ന് ഞാൻ ചോദിച്ചപ്പോൾ ഞാൻ അൺഫ്രണ്ട് ചെയ്ത മഹാനുഭാവൻ എന്നോട് തിരിച്ചു പറഞ്ഞത് .'നിങ്ങൾ ആശാനെയും വള്ളത്തോളിനെയും നിങ്ങളോടു താരതമ്യം ചെയ്തത് ബഹുകേമമായിട്ടുണ്ടല്ലോ' എന്നാണ് ! ഞാൻ സാഹിത്യത്തിലെ അവരെയാണ് ഉദ്ദേശിച്ചത് അല്ലാതെ അവരെപ്പോലെ ഉള്ള ഞാൻ എന്നല്ല !!.അവരുടെ കൃതികളിലെ ഭാഷാ ഉപമകളെയും ! എന്നോട് ആരോപണങ്ങൾ ഉന്നയിക്കുന്ന സുഹൃത്തുക്കളോട്, ഞാൻ ആശാനും വള്ളത്തോളും എന്നല്ല ഈ ഭൂമിമലയാളത്തിലെ ഒരു വ്യക്തിയുടെയും പകർപ്പാകാനോ അവരെപ്പോലെ ആകാനോ  ഇഷ്ടപ്പെടുന്നില്ല ! ഏതൊരു മഹോന്നതവ്യക്തിയെയും പോലെ ഏതൊരു സാധാരണക്കാരനെപ്പോലെയും അവനവന്റെ വ്യക്തിത്വത്തിൽ സന്തോഷവാൻ ആകുന്നവനേ  സ്വയം എന്തെങ്കിലും ആയിത്തീരാൻ കഴിയൂ .എനിക്ക് എന്റെ പ്രവർത്തികളിൽ ജീവിതത്തിൽ, ചിത്രരചനയിൽ, എഴുത്തിൽ, ഭാര്യയും, അമ്മയും സഹോദരിയും മകളും എന്ന നിലയിൽ എന്റേതായ നിലപാടുകൾ ഉണ്ട് .ഞാൻ ഇന്നുവരെയും ആരുടേയും കോപ്പി അല്ല .ആകാൻ തെല്ലുപോലും ആഗ്രഹമില്ല .എനിക്ക് ലഭിച്ച നിമിഷങ്ങളെ എങ്ങനെ എന്റെ രീതിയിൽ മുൻപോട്ടുകൊണ്ടുപോകാം എന്ന് ചിന്തിക്കുന്ന വ്യക്തിത്വമാണ് ഞാൻ .എനിക്ക് അടിച്ചേൽപ്പിക്കുന്ന അച്ചടക്കത്തിൽ വിശ്വാസമില്ല .ധിഷണാബോധത്തിൽ നിന്നും എന്റെ ചിന്തയിൽനിന്നും ഉരുവാക്കപ്പെടുന്ന അച്ചടക്കത്തിലെ വിശ്വാസമുള്ളൂ .മറ്റൊരാളെപ്പോലെ ആക്കിത്തീർക്കാൻ ആരുനോക്കിയാലും നടപ്പില്ല എന്നർത്ഥം !ഒരാളും മറ്റൊരാളെ അച്ചടക്കം പഠിപ്പിക്കാതിരുന്നാൽ തന്നെ ഇവിടെ അച്ചടക്കം ഉണ്ടായിവരും.  എന്നെ ഞാനായിത്തീരാൻ അനുവദിക്കുക .മറ്റൊരാളാവണമെന്ന് ശഠിക്കുന്നവർ ദയവുചെയ്ത് സുഹൃത്തുപട്ടികയിൽ നിന്നും പൊയ്ക്കോളുക .എന്റെ ചിന്തകൾ നിങ്ങളുടേതുമായി സമരസപ്പെടാൻ സാധ്യതയില്ല പക്ഷെ നിങ്ങൾക്കെന്നെ അതിലൂടെ മനസിലാക്കാം .സിനിമയിലെ അസോസിയേറ്റ് ഡയറക്ടർ ആയ ആ സുഹൃത്തിനോട് താങ്കളുടെ സിനിമയിലെ മുഴുവൻ ഡയലോഗുകളും നേരായി ചിന്തനീയമായി മുഴുവൻ ജനങ്ങളെയും പ്രബുദ്ധരാക്കിമാറ്റിയ ഒന്നാണോ എന്ന് ഞാൻ ചോദിച്ചില്ല !അതുപോലെ എല്ലാഗാനങ്ങളും ഒന്നിനൊന്നു മികച്ച വരികളാൽ സമ്പുഷ്ടമാണോ എന്നും ! അതിനുമാത്രം വിഡ്ഢിയല്ല ഞാൻ .സ്വന്തം തട്ടകത്തിലെ തെറ്റ് തിരുത്താതെ തെറ്റില്ലാത്തവനെ തെറ്റുകാരാക്കാൻ ആഞ്ഞു ശ്രമിക്കുന്ന ജീവികൾ മനുഷ്യരിൽ മാത്രമേയുള്ളൂ ..കപടവിജ്ഞാനത്തെ സ്വീകരിക്കാൻ എനിക്ക് മനസ്സില്ല .കാലം എന്തെങ്കിലും എനിക്കായി വച്ചിട്ടുണ്ടെങ്കിൽ സമയം കഴിഞ്ഞിട്ടില്ല എങ്കിൽ ഞാൻ എന്നിലൂടെ അതിലെത്തിയിരിക്കും .ചിന്തയുടെ, ധിഷണയുടെ, തുറന്നിട്ട എന്നിലൂടെ മാത്രം !

Thursday, April 20, 2017

വീട്ടിലെ വിഷു എന്നാൽ എനിക്ക് അമ്മയുടെ സ്നേഹത്തിന്റെ ഊഷ്മളതയും ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്കുള്ള നേർത്ത ദൂര വ്യത്യാസവുമാണ് ..നിറയെ മിന്നാമിനുങ്ങുകളുള്ള സന്ധ്യകളാണ് ..ഒന്നിച്ചിരുന്നുള്ള സ്നേഹ സായന്തനങ്ങളാണ് ..! വയനാടിന് മാത്രം നല്കാനാകുന്ന തണുത്ത പൊതിഞ്ഞു പിടിക്കലുകളാണ് ..

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...