Monday, March 20, 2017

നെല്ലിയാമ്പതിയിൽ നിന്നും ഞാൻ കൊണ്ടുപോന്ന ന്റെ സുന്ദരിചെമ്പരത്തി  രാവിലെ വെള്ളമൊഴിക്കുമ്പോൾ  പറഞ്ഞു : 'നീ അമ്പലത്തിപ്പോയി കണ്ണനെ കണ്ടുവാ ഒരു സൂത്രം തരാനുണ്ട്' എന്ന് .മഞ്ഞ നിറത്തിൽ അവളുടെ പൂമൊട്ട് ആലസ്യഭാവത്തിൽ എന്നെയൊന്നു കടക്കണ്ണിട്ടു നോക്കി .ശരിയെന്നും പറഞ്ഞു മോളെ വാനിൽ കയറ്റി പരീക്ഷയ്ക്ക് വിട്ടശേഷം ഞാൻ അമ്പലത്തിലെത്തി. എന്റെ പ്രിയപ്പെട്ടവന്റെ എല്ലാ നാടകങ്ങൾക്കും മുൻപ് ഞാൻ അവിടെത്താറുണ്ട് ഇത്തവണയുമെത്തി. അപ്പോൾ രാവിലെ കുളിച്ചീറനണിഞ്ഞ ഉണ്ണിക്കണ്ണനും ഞങ്ങൾ ഒന്നോ രണ്ടോ പേരും മാത്രം പരസ്പരം നോക്കി നിന്നു .കുസൃതിയുടെ കണ്ണാടിത്തിളക്കത്തോടെ ശൈശവമായ സഹജഭാവത്തോടെ എൻെറ പൊന്നുമോളെപ്പോലെ ഞാൻ അവനെ വെറുതെ നോക്കി നിന്നു .ഞാൻ ഒരിക്കലും ഒന്നും ചോദിക്കാനല്ല പോകാറുള്ളത്. വെറുതെ നിൽക്കുമ്പോൾ എന്നെപ്പൊതിയുന്ന ഏതോ ഒരു ഉൾവിളിയിൽ പ്രകൃതിയുടെ മുഴുവൻ ഊർജ്ജവും പകുത്തുതന്ന് അവനെന്നെ തിരികെ അയക്കും .ഇത്തവണ ക്ഷേത്ര നടയിൽ ഇടയ്ക്ക കൊട്ടിപ്പാടാൻ ഒരു യുവാവും ഉണ്ടായിരുന്നു ."അറിയരുതടിയന് ഗുണവും ദോഷവും ..അരുളുക ശുഭമാർഗ്ഗം .." എന്ന് കരുണാർദ്രമായ ശബ്ദത്തിൽ അയാൾ പാടുമ്പോൾ അവൻ വെറുതെ മണ്ണുവാരിക്കളിച്ചുകൊണ്ടെന്നെ ഒന്ന് നോക്കി .ചിരിയോടെ ഞാൻ തിരിച്ചു വണ്ടിയിൽ കയറുമ്പോൾ വണ്ടിയുടെ തൊട്ടുതാഴെ ഒരു മഞ്ചാടിച്ചുവപ്പുണ്ടായിരുന്നു ഞാൻ ചിരിയോടെ അത് പെറുക്കിയെടുക്കുമ്പോൾ എന്റെ മോളുടെ ആവശ്യമോർത്തു : "അമ്മ തിരികെ വരുമ്പോൾ അവിടെ മഞ്ചാടി ഉണ്ടാകും എടുക്കണേ " .വീട്ടിലെത്തി ഗേറ്റ് കടക്കുമ്പോൾ കാണാമായിരുന്നു അവളുടെ, ചെമ്പരത്തിയുടെ സ്നേഹസമ്മാനം ! വലിയ ഇതളുകളിൽ സ്നേഹത്തിന്റെ ചുവപ്പുരാശി തൂകിയ ചിരിയുമായി വിടർന്നു വിലസി നിൽക്കുന്ന അവളുടെ ആദ്യ പുത്രി ! എന്റെ സുന്ദരീ എന്ത് ഭംഗിയാണെന്നോർത്തു ഞാൻ ഇവിടില്ലാത്ത ഒരാളെ നീട്ടി വിളിക്കുന്നു : "ശ്രീ ..ന്റെ ചെമ്പരത്തി പൂത്തല്ലോ, നോക്ക് സുന്ദരി തന്നെ അല്ലെ ? "

Sunday, March 19, 2017

എഴുത്തിലൂടെ എന്റെ കാലഘട്ടം രേഖപ്പെടുത്തണം എന്നാഗ്രഹമുള്ളയാളാണ് ഞാൻ .ഇന്ന് ജീവിതം കൊണ്ടുകൂടി അതാഗ്രഹിക്കാൻ തുടങ്ങിയിരിക്കുന്നു ! എന്റെ കൂടെ നിന്ന സ്നേഹങ്ങൾക്ക് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു .ഇന്നലെ സായന്തനം ധന്യമാക്കിയ 40 ഓളം വരുന്ന ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളിൽ നിന്നുമുള്ളവരുടെ അനുഭവങ്ങളും അറിവുകളും ആഗ്രഹങ്ങളും നമ്മെ ഒന്നിച്ചു മുൻപോട്ടു കൊണ്ടുപോകുവാൻ പ്രാപ്തരാക്കുകയാണ് .ഇതിനായി തുടക്കം മുതൽ എന്റെ കൂടെത്തന്നെ നിന്ന് താങ്ങും തണലുമായ വയലാ സാറിന്റെ ധർമ്മപത്നി വത്സല ടീച്ചർക്കും, ലീഗൽ കാര്യങ്ങളിലും അല്ലാതെയും എനിക്കറിവു പകർന്നുതന്നുകൊണ്ടിരിക്കുന്ന ഏട്ടൻ ആർഷൽ വിശ്വത്തെയും ,സ്‌കൂൾഓഫ് ഡ്രാമയിലെ വിദ്യാർത്ഥികളും ആർട്ടിസ്റ്റുകളുമായ ദിവ്യ ഗോപിനാഥിനും ബിനീഷിനും എന്തിനും ഒപ്പമുള്ള വിദ്യ അനൂപിനെയും, ഹൃദയത്തോട് ചേർത്തുപിടിക്കുന്നു .

ഇന്നലെ എത്തിച്ചേർന്ന ഓരോരുത്തരും ഇതിനായി അവരുടെ മുഴുവൻ സഹകരണമാണ് മുന്നോട്ടു വയ്ക്കുന്നതെന്നത് എന്നെ അഭിമാനം കൊള്ളിക്കുന്നു .നമ്മൾ തുടങ്ങുന്ന ഈ സംരംഭം ഈ രാജ്യത്തിലെ ആയിരക്കണക്കിന് സംഘടനകളിൽ ഒന്നായിരിക്കാം .അല്ലാതാവാം ,ഏതാണെങ്കിലും നന്മ ചെയ്യുന്ന ഓരോ വ്യക്തികളെയും സംരംഭങ്ങളെയും നമുക്ക് ആദരവോടെ കാണാം .നാം തുടങ്ങിവയ്ക്കുന്നതെന്തോ അത് ആഴത്തിൽ വേരോടണമെന്നു ഞാൻ ആഗ്രഹിക്കുന്നു .ഞാൻ എന്ന വ്യക്തി ഇല്ലാതായാൽപ്പോലും ആശയങ്ങൾ ഇല്ലാതാകുന്നില്ല എന്നും അത് പ്രാവർത്തികമാക്കാൻ നമ്മൾ ഓരോരുത്തരുമുണ്ടെന്നുമുള്ളത് തന്നെയാകണം ഇതിന്റെ മോട്ടിവേഷൻ എന്നും ഞാൻ ആഗ്രഹിക്കുന്നു .വന്ന എല്ലാവരെയും  നന്ദിയോടെ സ്മരിക്കുന്നു .വരാൻ ആഗ്രഹിച്ചവരെയും പിന്തുണ അറിയിച്ചവരെയും എന്തിനു കളിയാക്കിയവരെ പോലും നന്ദിയോടെ ഓർക്കുന്നു .നിങ്ങളാണെന്റെ ഉള്ളുണർത്തിയവർ .."നമ്മളാണ്" ഇത് മുൻപോട്ടു നയിക്കുന്നവർ!  നന്ദി പറയേണ്ടുന്നതല്ലാതെ ഒരാൾ എന്റെ പ്രതിബിംബമാണ്, എന്റെ ഭർത്താവ് അദ്ദേഹമാണെന്റെ ഊർജ്ജം ,ഞാൻ എന്തോ അതാകാൻ ഒപ്പമുള്ള സ്നേഹം,പിന്നെ എന്നെത്തന്നെ ഞാൻ അർപ്പിച്ച ഒരാളുണ്ട് നിശബ്ദയെങ്കിലും എന്റെ ശബ്ദമായവൾ എന്റെ ചേച്ചി സുനിത വിനോദ്  എന്റെ ഉൾക്കരുത്ത് ,എന്റെ സ്വാതന്ത്ര്യം !
-ഒരിക്കൽ കൂടി ഏവർക്കും നന്ദി സ്നേഹം !

Thursday, March 16, 2017

സുഹൃത്തുക്കളെ ,
നമ്മൾ മുൻപോട്ടു വയ്ക്കുന്ന ആശയം
വീടകങ്ങളിൽ നിന്നുമാണ് !
നമ്മൾ മുൻപോട്ടു വയ്ക്കുന്ന ഭാവി
വിദ്യാലയങ്ങളിൽ നിന്നുമാണ് !
നമ്മൾ മുൻപോട്ടു വയ്ക്കുന്ന മാറ്റം
രാജ്യത്തിന്റെ ഏറ്റവും അടിത്തട്ടിൽ നിന്നുമാണ് !
നമ്മൾ തേടുന്ന നീതി നടപ്പാക്കേണ്ടത്
നമ്മളിലൂടെയാണ് !
വരൂ പങ്കാളികളാകൂ ..അഭിമാനമുള്ള
അന്തസ്സുള്ള ശരിയായ ജനതതിയെ വാർക്കുന്നതിൽ
നിങ്ങൾക്കുള്ള പങ്ക് സന്തോഷപൂർവ്വം പകരൂ .
19 മാർച്ച് ,ഞായറാഴ്ച , 3 PM
വയലാ കൾച്ചറൽ സെന്റർ, അയ്യന്തോൾ, തൃശ്ശൂർ .
ശ്രമിക്കുകയാണ് സമൂഹത്തെക്കൂടി എന്നിലൂടെക്കാണുവാൻ .അതൊരു തോൽവിയല്ല .ഒരുകാര്യത്തിനായി ആത്മാർഥമായി ശ്രമിച്ചാൽ പ്രകൃതിപോലും കൂടെനിൽക്കുമെന്ന് പൗലോ പറഞ്ഞതുപോലെ ..ഗാന്ധിജി തോറ്റുപോയിരുന്നെങ്കിൽ നമ്മളിപ്പോഴും ചെരുപ്പുകൾ നക്കിത്തുടക്കുന്ന അതേ പാദസേവകർ ആയേനെ .അതുപോലാണോ ഇത് ..!! ബലാത്‌സംഗം ..പീഢനം ..കുട്ടികളുടെ കുഞ്ഞുടലുകൾ കശക്കിയുടച്ചു തൂക്കികൊല്ലുന്നത് !! അല്ലേയല്ല ! എന്ത് രസമുള്ള കാഴ്ചകളാണെന്റെ പെണ്ണുങ്ങളെ ഇതൊക്കെ  ! ടിവി അടയ്ക്കാൻ തോന്നുന്നില്ല !പത്രം കൈയീന്ന് വയ്‌ക്കേണ്ട ..അടുക്കളയുടെ വാതിൽ പോലും ചാരേണ്ട ..നിന്നെ വന്നു ബലമായി അയാൾ കൊന്നുകളയുമ്പോൾ ഹാ..നിനക്കെന്തൊരാനന്ദം ..ഹോ ..എന്തൊരാനന്ദം ! നമുക്ക് പള്ളിയിൽ പോയി മിശിഹാ ചരിതം ചൊല്ലാം ..അമ്പലത്തിലിരുന്ന് ഗീതാഗോവിന്ദം ഉച്ചത്തിൽ വിളിക്കാം (ദൈവമെങ്ങാൻ ഉറങ്ങിപ്പോയാലോ ..)അല്ലേൽ വേണ്ട അഞ്ചുനേരം നിസ്കാരമെന്നതിന്റെ എണ്ണമങ്ങു കൂട്ടാം ..ഈ പീഢനം അങ്ങ് കുറയാതിരിക്കണമേ ..എന്തതിശയമേ ദൈവത്തിൻസ്‌നേഹം എത്ര മനോഹരമേ !!! അപ്പൊ ചങ്ക് ബ്രോസ് ..എന്നെ വിളിച്ചു വരുന്നൂ എന്നുപറഞ്ഞ നിങ്ങളോടു ഞാൻ പറയുന്നു ..അപ്പൊ 19 നു വൈകുന്നേരം 3 മണി .നമ്മൾ കൂടിയിരിക്കും !

Tuesday, March 14, 2017

സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കുമെതിരെ നടക്കുന്ന പീഢനങ്ങൾക്കും കൊലപാതകങ്ങൾക്കുമെതിരെ നിലവിലുള്ള നിയമവ്യവസ്ഥിതി പൊളിച്ചെഴുതുന്നതിലേക്കായി നടത്തുന്ന സംയോജിത കൂട്ടായ്മ രൂപീകരണത്തിലേയ്ക്ക് നിങ്ങൾ ഓരോരുത്തരെയും ക്ഷണിക്കുകയാണ് .ഇതിൽ നമ്മുടെ തീരുമാനമാണ് നമ്മുടെ സ്ത്രീകളുടെ മുൻപോട്ടുള്ള സുരക്ഷയുടെ കാതൽ എന്ന തീരുമാനത്തോടെ നിങ്ങൾ വരുമെന്ന് പ്രതീക്ഷിക്കുകയാണ് .തൃശ്ശൂർ ഡോ വയലാ വാസുദേവൻപിള്ള കൾച്ചറൽ സെന്ററിൽ ഈ വരുന്ന ഞായറാഴ്ച ഉച്ചതിരിഞ്ഞു 3  മണിക്കാണ് നമ്മുടെ കൂട്ടായ്മ നടക്കാൻ പോകുന്നത് .യാതൊരുവിധ പാർട്ടി സ്വാധീനങ്ങളോ വ്യക്തി പ്രസ്ഥാന താത്പര്യങ്ങളോ ഈ കൂട്ടായ്മയ്ക്ക് പിന്നിലില്ല .ഈ ഭൂമിയിൽ അഭിമാനത്തോടെ ജീവിക്കുവാനുള്ള സ്ത്രീയുടെ സ്വാതന്ത്ര്യത്തിനായിട്ടുള്ള നിയമങ്ങൾ ഇന്ത്യയിൽ നടപ്പിൽ വരുത്തുക എന്നുള്ള നിലപാടുകൾ മാത്രമാണ് ഇതിനു പിന്നിൽ .കർശന നിയമപിന്തുണ ഇല്ലെങ്കിൽ ഒരിക്കലും ഇവിടെ ഒന്നും നടക്കാൻ പോകുന്നില്ല ,നിർഭയയും ,ജിഷയും ,പാലക്കാടും എന്നുമിവിടെ ആവർത്തിച്ചു കൊണ്ടിരിക്കും .അണിചേരൂ സുഹൃത്തുക്കളെ .ഒന്നായി വരൂ .നിങ്ങളിൽ ഉറപ്പായും എത്തിച്ചേരുന്നവർ ഒന്ന് അറിയിക്കുമല്ലോ .ഇത് തുടർനടപടികളുടെ ഭാഗമായുള്ള ഒരു അന്വേഷണമാണ് ."സപ്പോർട്ട്" എന്ന വാചകമല്ല ചോദിക്കുന്നത് .എത്തിച്ചേരുന്നവരെത്ര എന്ന അന്വേഷണമാണ് .സംഘടിക്കുവിൻ ശക്തരാകുവിൻ .
ഫേസ്ബുക്കിലുള്ള പ്രമുഖ വ്യക്തിത്വങ്ങളോട് ,നിങ്ങളിൽ ആരെയും പ്രത്യേകമായി ഞങ്ങൾ 19 ലെ മീറ്റിംഗ് ലേക്ക് വിളിച്ചിട്ടില്ല .കാരണം ഞാൻ ആദ്യമേ പറഞ്ഞു ഇതിൽ വലിയവനും ചെറിയവനുമില്ല ,പ്രമുഖരും അപ്രമുഖരുമില്ല ,സമ്പന്നരും  ദരിദ്രരുമില്ല എന്ന് .ഇത് മനുഷ്യത്വമുള്ളവരുടെ കൂടിച്ചേരൽ മാത്രമാണെന്നും .കുറ്റവാളികൾക്ക് മുൻപിൽ വേർതിരിവുകളില്ല .അവർക്കു കൈയിൽ തടയുന്ന പീസുകൾ മാത്രമേ ഉള്ളൂ .വെറും മാംസക്കഷ്ണങ്ങൾ .അതിലൊരുപക്ഷേ നിങ്ങൾ ഉൾപ്പെടാം ! നിങ്ങളുടെ കുഞ്ഞുങ്ങൾ,സഹോദരിമാർ ,അമ്മമാർ ..! നിങ്ങൾക്ക് വേദനിക്കുമോ ? എനിക്കറിയില്ല ! അത് തീർച്ചയായും വ്യക്തിയിൽ ആപേക്ഷികമാണ് .നിങ്ങളിതിനെ " ഓ ..അങ്ങനെ പലതും സംഭവിക്കും അതിനിപ്പോൾ നമുക്കെന്താ " എന്ന് കരുതുന്നുവെങ്കിൽ ഓർക്കുക നിങ്ങളും അവരോടൊപ്പമാണ് .മനുഷ്യരോടൊപ്പമല്ല ! ഇതു ഭാരതമൊട്ടാകെ ആളിപ്പടരണമെന്നു ഞങ്ങൾ ആഗ്രഹിക്കുന്നു .അതെ "ഞങ്ങൾ " ആഗ്രഹിക്കുന്നു . "നിങ്ങളോ " എന്ന ചോദ്യം വേണമോ ??

Monday, March 13, 2017

ഓ എന്തിനാണ് നിയമം മാറ്റിയെഴുതുന്നത് എന്ന് ചിലർ ചോദിക്കും .നിയമം മാറ്റിയെഴുതാനുള്ള നൂലാമാലകളിൽ പെട്ട് മാറ്റിയെഴുതാൻ പറ്റാതെ ഉറച്ചുപോയി നമ്മുടെ നിയമ നിർമ്മാണം എന്ന് വാദിക്കും .ഞാനൊന്ന് ചോദിക്കട്ടെ ? ആരെഴുതിയതാണ് നിയമം ? അലിഖിതമാണോ ഇത് ? അതായത് ഭൂമിയും സൂര്യനും പ്രപഞ്ചവും പോലെ ഒരുനാൾ എന്നോ ഒരുനാൾ ഉയിർത്തു വന്നവ ??! അല്ലല്ലോ ? ഇത് ജനങ്ങൾക്കുവേണ്ടി ജനങ്ങളാൽ എഴുതപ്പെട്ട ഒന്നല്ലേ ? ഇത് ജനങ്ങൾക്ക് ഉപകാരപ്പെടുന്നില്ല എന്ന് ഇപ്പോൾ കിറുകൃത്യമായി തെളിയിക്കപ്പെടുകയല്ലേ ? ഇനിയിതിനെന്തു വിലയാണുള്ളത് ? മാറ്റുവിൻ കുട്ടികൾക്കും സ്ത്രീകൾക്കും എതിരെ പീഢനം നടത്തുന്ന ആരായാലും അർഹിക്കുന്ന ശിക്ഷ ഉടനടി ഉണ്ടാകണം .എന്തുകൊണ്ടാണ് യൂറോപ്പും അറബ് രാജ്യങ്ങളിലും സ്ത്രീ പീഢനങ്ങൾ കുറവാകുന്നത് ? അവിടെ ആർക്കും പീഢിപ്പിക്കാൻ തോന്നുന്നില്ല അല്ലെ ? എന്തുകൊണ്ട് ? അവിടെ നിയമമാണ് മറുപടി പറയുന്നത് ഇതുപോലെ നിലവിളിക്കുന്ന ജനതതി അല്ല ! നിലവിളിക്കുന്നവർക്കു വീണ്ടും വീണ്ടും അതാകാം .ഒത്തൊരുമിക്കാം ജാഥ നയിക്കാം .കലമ്പലുണ്ടാക്കാം .സമരം ചെയ്യാം ..എത്രനാളുകൾ ? ഒരു മാസം ? ഒരുവർഷം ? അതുകഴിഞ്ഞു എല്ലാവരും പാട്ടുപെട്ടിയും മടക്കി വീട്ടിൽ പോകും .എല്ലാ വർഷവും മരിച്ചവരെ ആദരിക്കും പൂക്കളിടും കണ്ണീരൊഴുക്കും ! ആർക്കു പോയി ? പറയൂ ആർക്കെങ്കിലും എന്തെങ്കിലും നഷ്ടപ്പെടുമോ മരിച്ചവരുടെ ഉറ്റവർക്കല്ലാതെ ? ഈ നശിച്ച വ്യവസ്ഥിതി മാറണമെങ്കിൽ നിയമം മാറിയേ തീരൂ .എഴുതപ്പെട്ട ഒന്നിനെ വലിച്ചുകീറി ദൂരെക്കളഞ്ഞു മറ്റൊന്ന് അതെ കഠിനമായ മറ്റൊന്ന് എഴുതിച്ചേർക്കണം .നിയമം കണ്ണുമൂടിത്തന്നെയാണ് എടുക്കേണ്ടത് കണ്ണുതുറന്നു കാശുവാങ്ങി ജനങ്ങളെപ്പിഴിഞ്ഞു ..അബലരെ ചൂഷണം ചെയ്തു പേടിപ്പിച്ചു പീഢിപ്പിച്ചല്ല ! ഞാനൊരു സ്ത്രീയാണ് എനിക്ക് സ്ത്രീയായി തന്നെയിരിക്കണം .പുരുഷനെപ്പോലെ ബലം വയ്ക്കുവാൻ കളരിയും കരാട്ടെയും പഠിച്ചു പൊരുതി നേടേണ്ടതല്ല സ്ത്രീത്വം .അത് സ്ത്രീയായി ജന്മനാ ഉള്ള ഒന്നിനെ അതുപോലെ അംഗീകരിക്കലാകണം .എനിക്കും വേണം ഈ പകൽ ഈ രാത്രി ,ഈ ആകാശം .ഈ കടൽ ..ഈ ജീവിതം ! അതിനെ മനോഹരവും ശാന്തവും സൗഹാർദ്ദവുമായ എല്ലാ വശങ്ങളും .എന്തിനാണ് ഞങ്ങൾക്ക് മാത്രം അടച്ച ശരീരം ? അടഞ്ഞ വാതിലുകൾ ? അടച്ചിട്ട ആകാശം ? അടച്ചിട്ട രാത്രികൾ ? അടച്ചിട്ട സന്തോഷങ്ങൾ ? ഒതുക്കിയ ചിരികൾ ? കെട്ടിപ്പൂട്ടിയ ബന്ധങ്ങൾ ? മാറ്റുവിൻ നിയമങ്ങളെ അല്ലെങ്കിൽ ഞങ്ങൾ മാറ്റുവാനായി വരികയാണ് .അതെ വരികയാണ് !

ഭാരതം എന്തുകൊണ്ടാണതിന്റെ മനോഹര മുഖം വെളിപ്പെടുത്താതെ ചീഞ്ഞഴുകുന്നത് ? എന്തുകൊണ്ടാണ് നമ്മുടെ റോഡരികുകൾ മൂത്രവും തുപ്പലും വിസർജ്ജ്യവും കൊണ്ടളിഞ്ഞു നാറുന്നത് ?എന്തുകൊണ്ടാണ് നമ്മുടെ തെളിനീരുറവകളുടെ കേദാരമായ നദികൾ ചീഞ്ഞൊഴുകുന്നത് ? അവ വറ്റി നശിച്ചു മഴയില്ലാ മരുഭൂമിയാകുന്നത് ? നിയമം കർക്കശമാകുന്നില്ല അതുകൊണ്ടുതന്നെ .നദിയിലേക്കു തള്ളാൻ മാലിന്യങ്ങൾ നിങ്ങൾ ഒരുക്കുന്നതിന് കാരണം ഇവിടുള്ള കരുത്തില്ലാത്ത നിയമവ്യവസ്ഥിതിയാണ് .എന്നിട്ട് പറയും സ്വച്ഛന്ദ ഭാരതം എന്ന് ! വേണ്ടാത്ത നിയമങ്ങളെ അള്ളിപ്പിടിക്കുന്നവർ അവിടിരിക്കട്ടെ കൂട്ടുകാരെ സിരകളിൽ ഭാരതത്തിന്റെ കരുത്തുറ്റ രക്തം പതയുന്നവരെ ഇത് നിങ്ങൾക്കുള്ള വിളിയാണ് ..കടന്നു വരിക .ഒന്നിച്ചു നിൽക്കാം പറയാം : "മാറ്റുവിൻ നിയമങ്ങളെ ..അല്ലെങ്കിൽ മാറ്റുന്നത് ഭാരതത്തെ ,നമ്മുടെ മതേതരത്വത്തെ ..ജനാധിപത്യത്തെ ..മനുഷ്യത്വത്തെ !" വരൂ ഈ മാർച്ച് 19 ന് ഉച്ചതിരിഞ്ഞു 3 മണിക്ക് ഡോ വയലാ വാസുദേവൻപിള്ള കൾച്ചറൽ സെന്റർ അയ്യന്തോൾ തൃശ്ശൂരിലേയ്ക്ക് .നമുക്കവിടെ ഒന്നിച്ചുകൂടി മുന്പോട്ടുള്ള കാര്യങ്ങൾ തീരുമാനിക്കാം .സു സ്വാഗതം !

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...