Tuesday, January 31, 2017

കവിതയോളം വലിയ രാഷ്ട്രീയമില്ല തന്നെ ! കൂടെനിൽക്കാൻ അണികൾ ഇല്ലെങ്കിൽ അരാഷ്ട്രീയം ..എടുത്തുപൊക്കാൻ ആളുകൾ കൂടുമ്പോൾ സുരാഷ്ട്രീയം .വളർന്നുപോയാൽ കുപ്പിയും വെള്ളവുമായി ഓടിക്കൂടുന്ന അരാജകരാഷ്ട്രീയം .തനിയെ നട്ടെല്ലുയർത്തിനിന്നാൽ അടിച്ചൊതുക്കുന്ന ആളെക്കൊല്ലിരാഷ്ട്രീയം .പോരാത്തതിന് പരദൂഷണം അപരദൂഷണം മൊത്തത്തിൽ രാഷ്ട്രീയ ദംശനം ! ഇതിലൊന്നും പെടാതെ നിൽക്കുന്ന ചില ലളിതവാക്‌സൂചികകൾ ഉണ്ട് .അത് ചാക്രികമായി കറങ്ങിക്കൊണ്ടിരുന്നു ചില നേരങ്ങളിൽ നിശ്ശബ്ദമാകും ! നിമിഷ സൂചികൾ ഇല്ലാതായിക്കഴിയുമ്പോഴായിരിക്കും അയാളുടെ  പന്ഥാവ് നിറയെ രത്നവും പവിഴവുമായി മലയാളദേവത നമ്മളെ മാടിവിളിക്കുന്നത് .നോക്കൂ എത്ര നല്ല രചനകൾ എന്ന് !

Monday, January 30, 2017

യാത്രികർ !

കണ്ടുവോ നീ നിശായാത്രികാ
ഞെട്ടറ്റു വീണ നിശാ-
പുഷ്പ ഗന്ധത്തിനപ്പുറം
വീണു കരയുന്ന പെണ്ണിനെ ?
ഗന്ധമില്ലെങ്കിലും ഗന്ധകമാക്കുവാൻ
കെൽപ്പുള്ള ചങ്കിലെ പൊട്ടിത്തെറികളെ ?
കാണാനഴകില്ല എങ്കിലും കീറിയ
പത്രത്തിനുള്ളിൽ തുടിക്കുന്ന ചങ്കിനെ ?
കൂട്ടുകാരാ എന്ന് കേണുകരയുവാൻ
കൂട്ടിനതാരുമേ കൂടാത്ത പെണ്ണിനെ ?

നിങ്ങളോ കേട്ടുവോ യാത്രികാ
തെണ്ടുവാൻ തേടിക്കരയുവാൻ
തള്ളുന്ന കുഞ്ഞിനെ ?
പൊള്ളിപ്പിടയുന്ന ചുണ്ടിൽ ഇറ്റിക്കുവാൻ
തുള്ളിപോലും മുല ഇല്ലാത്തൊരമ്മയെ ?
തൂക്കിയെടുത്തതാ പോകുന്നു രാവിന്റെ
കൂർത്ത നഖങ്ങളാൽ കീറിപ്പറിക്കുവാൻ
മാനുഷനാണോ അറിവീലതിൻമുഖം
കണ്ടാൽ മനുഷ്യന്റെ മാതിരി തന്നെടോ !

ശരിതന്നെ യാത്രികാ
തെണ്ടികൾ എന്നു വിളിക്കുന്നു
നീയുമീ ഞാനും മടിയാതെ
തെണ്ടിത്തുടങ്ങുവാൻ ഓങ്ങുന്ന ബാലനെ!
തെണ്ടാതെ കാക്കുവാൻ കെൽപ്പുണ്ടതെങ്കിലും
നമ്മുടേതല്ലവൻ ! പോട്ടെ പിച്ചക്കാരൻ ..
വീട്ടിലെത്തുമ്പോൾ പിടക്കുമോ നംകരൾ
കാണാതെയായി കുരുന്നിനെ ഒന്നിനെ !
പേർത്തു പേർത്തുച്ഛരിക്കില്ലേ  മനസ്സിനെ
കീറിമുറിച്ചു നാം പാഞ്ഞോടുമാവഴി !
തെണ്ടികൾ എന്നു വിളിക്കുന്നു
നീയുമീ ഞാനും മടിയാതെ
തെണ്ടിത്തുടങ്ങുവാൻ ഓങ്ങുന്ന ബാലനെ!

ഒന്നോർക്കുകിൽ നാം പറഞ്ഞെന്നാൽ
പതിരില്ല !പക്ഷെ പറഞ്ഞുകൊണ്ടിങ്ങനെ
നിന്നെന്നാൽ എന്ത് ഗുണം പിന്നെയെന്തു കാര്യം ?
നീ പോണവഴിയിൽ ഞാൻ കേണുകൂടാ
നിനക്കാവഴി പിന്നെനിക്കീവഴി
നമ്മളാ പാതിവഴിയിലെ പ്രാണികൾ തന്നെടോ
ചുമ്മാ ഇഴഞ്ഞും കുഴഞ്ഞും പരതിയും
മെല്ലവേ നീങ്ങുന്ന നിർഗുണ ബ്രഹ്മങ്ങൾ !




Sunday, January 29, 2017

വളരെ അപൂർവ്വമായി മാത്രം കാണുന്നവരാണ് ഞങ്ങൾ .പക്ഷെ ഇത്രയേറെ ഞാൻ ബഹുമാനിക്കുന്നവർ ചുരുക്കമാണ് .അത്രയേറെ കാര്യങ്ങൾ നമുക്കായി പ്രകൃതിക്കായി പറഞ്ഞുതരുന്നൊരു സ്നേഹമാണ് ഇക്ക(എൻ എ .നസീർ ) .എന്റെ ആദ്യബുക്ക് ആ കൈയ്യിൽ നിന്നുകൂടിയാണ് പ്രകാശിതമായത് .കൂടാതെ എന്റെ കടുംപച്ച വഴികളുടെ പുറംചട്ട അദ്ദേഹത്തിന്റെ ചിത്രമായിരുന്നു ..ഹരിതാഭയിൽ അദ്ദേഹം നടന്ന വഴികളിൽക്കൂടി നടക്കാൻ കൊതിച്ചുപോകുന്നവരാണ് പ്രകൃതിസ്നേഹികൾ എല്ലാം .ക്ഷണം സ്വീകരിച്ചു പോകണമെന്ന് ഞാൻ അതിയായി ആഗ്രഹിക്കുന്നൊരു പ്രകാശനമാണ് വരുന്നത് .ഫെബ്രുവരി 3 വെള്ളിയാഴ്ച വൈകുന്നേരം 5 മുപ്പതിന് പറ്റുന്നവർ എല്ലാം കൊച്ചി മറൈൻ ഡ്രൈവിൽ എത്തിച്ചേരുക .'കാട്ടിൽ ഒപ്പം നടന്നവരും പൊഴിഞ്ഞുപോയവരും ', 'വ്രണം പൂത്ത ചന്തം' എന്നിങ്ങനെ രണ്ടു ബുക്കുകളാണ് മാതൃഭൂമി ബുക്ക്സ് പുറത്തിറക്കുന്നത് .പ്രമുഖരായ വ്യക്തിത്വങ്ങളുടെ സാമീപ്യവും സന്തോഷവും ഉണ്ടാകുന്ന ചടങ്ങിലേക്ക് എല്ലാവരും എത്തുമല്ലോ ? ആശംസകൾ സൗമ്യസാമീപ്യമേ , സ്നേഹാശംസകൾ പ്രിയ മിത്രമേ ..

Saturday, January 28, 2017

മഹാകവി ഇടശ്ശേരിയുടെ അനുസ്മരണവും പുരസ്‌കാര സമർപ്പണവും

മഹാകവി ഇടശ്ശേരിയുടെ അനുസ്മരണവും പുരസ്‌കാര സമർപ്പണവും കൂടെ മഹാകവി അക്കിത്തത്തെ ആദരിക്കുന്ന ചടങ്ങും പങ്കെടുക്കുവാനുള്ള ഭാഗ്യം ഡോക്ടർ വയലാ വാസുദേവൻപിള്ള ട്രസ്റ്റിന്റെ പ്രോഗ്രാം ഓഫീസർ എന്ന നിലയിൽ മാത്രം കിട്ടിയ സൗഭാഗ്യമാണ് .ഒരെഴുത്തുകാരി എന്ന് പറയുവാൻ ഒന്നുമാകാത്ത എനിക്ക് മഹാകവി അക്കിത്തത്തിന്റെ കാൽ തൊട്ടുവന്ദിക്കുമ്പോൾ എന്തോ ശരീരത്തിലൂടെ ഒരു ഊർജ്ജപ്രവാഹം ഒഴുകും പോലെ തോന്നി .എത്ര പ്രൗഢഗംഭീരമായ എന്നാൽ ലളിതമായ ചടങ്ങായിരുന്നു അത് .പ്രൊഫസ്സർ കെ പി ശങ്കരൻ സാർ സംസാരിക്കുമ്പോൾ ഞാൻ ഓർക്കുകയായിരുന്നു അറിവിന്റെ അഗാധമായ ജ്ഞാനസ്ഥലികൾ ആ തലമുറയോടെ വംശനാശം സംഭവിക്കുമോ എന്ന് !! കാരണം നമ്മുടെ ഇന്നത്തെ സാഹിത്യചർച്ചകളിലും ചടങ്ങുകളിലും കാര്യമാത്ര പ്രസക്തങ്ങളായ സംഭാഷണങ്ങളേക്കാളുപരി (ഭാഷയുടെ സംശുദ്ധി കൂടിയാണ് പറയുന്നത് ) നമ്മുടെ ഉപരിപ്ലവമായ കാര്യങ്ങളുടെ നീർച്ചാലുകളിൽ പായലുകൾ പോലെ പൊങ്ങിക്കിടക്കുന്ന 'വർത്തമാനങ്ങൾ ' മാത്രമാണ് നടക്കുന്നത് .അത് തെറ്റാണെന്ന് വ്യാഖ്യാനിക്കുകയല്ല മറിച്ച് ഊന്നിപ്പറയുക തന്നെയാണ് .ഭാഷാപരമായ ഉയർച്ച ഉണ്ടാകണമെങ്കിൽ ഭാഷയുടെ മുഴുവൻ സത്തയെയും കാച്ചിക്കുറുക്കി കവിത എഴുതണമെന്നോ സംഭാഷണം നടത്തണമെന്നോ അല്ല ഞാൻ പറയുന്നത് .മറിച്ച് കേൾവിക്കാരനോ വായനക്കാരനോ ആകുന്നവരിൽ എന്തെങ്കിലും മൂല്യം അല്ലെങ്കിൽ അറിവ് പകരുക എന്നത് ഇനിയുള്ള അല്ലെങ്കിൽ ഇന്നുള്ള എഴുത്തുകാർക്കും സാംസ്കാരിക പ്രവർത്തകർക്കും അത്യന്താപേക്ഷിതമാണ് ഇല്ലെങ്കിൽ നാളെ നമുക്ക് എടുത്തുകാണിക്കാൻ മലയാളം തീരെയില്ലാത്ത പുതുതലമുറയുടെ ഭാഗിക മലയാള സാഹിത്യമേ ബാക്കിയുണ്ടാകൂ എന്നതിൽ എനിക്ക് സംശയമേതുമില്ല .

 ഡോ. കെ എം അനിൽ നടത്തിയ' ഇടശ്ശേരിയുടെ മനുഷ്യസങ്കല്പം ' എത്ര അർത്ഥവത്തായ സംഭാഷണമായിരുന്നു എന്ന് ഞാൻ ഓർക്കുന്നു .കേവലമായ, അനാവശ്യമായ യാതൊരു ഉപമകളെയോ കളിയാക്കലുകളെയോ അപരനെ ആക്ഷേപിക്കുന്നതരമുള്ള യാതൊരു ചേഷ്ഠകളുമില്ലാതെ സംസാരിക്കാൻ ഇന്നുള്ള എത്രപേർക്ക് സാധിക്കുമെന്നതിൽ എനിക്ക് സംശയമുണ്ട് .അത് ഒരാളുടെ കൃതികളുടെ പഠനമാണെങ്കിൽ പോലും നാം പലരെയും അതിലേയ്ക്ക് വലിച്ചിഴയ്ക്കുന്നതും വ്യക്തിപരമായി ആക്ഷേപിക്കുന്നതും കാണാം .അത് വേണ്ടിയിരുന്നോ എന്ന് ചിന്തിക്കുവാൻ പോലും കേട്ടിരിക്കുന്ന നമുക്ക് സമയമില്ലതാനും ! ചർച്ചകളിൽ തന്നെ അവസാനം തീർപ്പുകളില്ലാതെ വ്യക്തമായ ശേഷിപ്പുകളില്ലാതെ വഴക്കടിച്ചു തനിക്കു താന്പോരിമ കാട്ടി ഇറങ്ങിപ്പോരുവാനാണ് സാധ്യതയും .കാരണം എളിമ എന്നത് അറിവിന്റെ ആത്മാശം ആണെന്നും അത് സ്വാഭാവികമായി ഉത്പ്പാദിപ്പിക്കപ്പെടുമെന്നും നമുക്ക് തെളിയിക്കാനാകുന്നില്ല ,അത് ഇന്നത്തെ സമൂഹത്തിൽ നിന്നും കൈമോശം വന്നിരിക്കുന്നു .യഥാ രാജാ തഥാ പ്രജാഃ !

വിഷാദിയുടെ ചുംബനം !


തനു തളർന്നു തൂങ്ങിയിരുന്നു
ഉരഞ്ഞുരഞ്ഞു തേഞ്ഞ ചെരുപ്പടികളിൽ
അയഞ്ഞുകറുത്ത കാലടികൾ .
ആകാശത്ത് പാതി കീറിയ ചന്ദ്രബിംബം
താഴെ നിയോണ്‍ബൾബുകൾ
മിന്നിമിന്നിക്കത്തിപ്പടർന്നു
സൂര്യവെളിച്ചം മാഞ്ഞുപോകും മുൻപേ ചന്ദ്രൻ
ആകാംക്ഷയോടെ  തെരുവോരത്തെ ചുവന്ന പുഷ്പങ്ങളെ
തേടിയിറങ്ങിയിരിക്കുന്നു
ഹും !അയാൾ അറപ്പോടെ ചന്ദ്രബിംബത്തെ നോക്കിക്കാറിത്തുപ്പി
'ഒരുംബെട്ടോൻ .'അയാളുടെ അമർഷം ചെന്ന് നിന്നത്
അവളുടെ ഇടിഞ്ഞു തൂങ്ങിയ ബ്ലൗസിന്റെ ഹുക്കിലായിരുന്നു
'ഓ വന്നല്ലോ നിശാപുശ്പങ്ങൾ ..'
അയാൾ ശബ്ദമില്ലാതെ അമറി !
'ചുമന്ന സാരിയല്ലാതെ ഒന്നും കിട്ടിയില്യോടീ ?'
അയാൾ പരസ്യമായി അവളെ പിടിച്ചുലച്ചു .
ഭാവമില്ലാത്ത അവളുടെ മുഖം
പുഞ്ചിരി വരച്ചുചേർത്തത്തിൽ
ചെമപ്പുചായം കൂടിക്കുഴഞ്ഞു കിടന്നിരുന്നു .

അയാളുടെ കണ്ണിലെ വിഷാദഭാവത്തിൽ
യേശുവിന്റെ ച്ഛായ കടംകൊണ്ടിരുന്നു
പക്ഷെ അയാളുടെ വിരലുകൾ
ഒരുസ്വപ്നവും കാണാത്ത
അവളുടെ തലമുടിക്കകത്തെ തലയോടിനെ
പരതിപ്പരതി മുഖവും കടന്ന് കൈകളെ
വലിച്ചെടുത്തുകൊണ്ട് അങ്ങാടിക്കടവിലെ
വറീതിന്റെ നാലുമുറിപീടികയുടെ
പിന്നാമ്പുറ ചായ്പ്പിന്റെ
തണുത്ത കറുത്ത കോണിലേയ്ക്കു പോയ്മറഞ്ഞു .

പാതിനഗ്നമായ ചുമലെല്ലുകൾ
അയാളോട് കുഞ്ഞമ്മിണിക്കുട്ടിയുടെ
കഥകൾ പറഞ്ഞു
അറ്റം കറുത്ത മുലത്തണ്ടുകൾ
അമ്മമ്മയുടെ രോഗം വിവരിച്ചു
എല്ലുന്തിയ നെഞ്ഞിൻ കൂട് 
വീട്ടാനുള്ള ചിട്ടിക്കാശു ചോദിച്ചു !
അയാളുടെ അറച്ചു നിന്ന
ആദ്യചുംബനം മാറാല മൂടിയ
തണുത്ത ഭിത്തിയിലേയ്ക്ക്‌
ഏറ്റിയെറിഞ്ഞ് വിഷാദി ഉയർത്തെഴുനേറ്റു !
നിങ്ങളിൽ കുറ്റം ചെയ്യാത്തവർ
അവരെ കല്ലെറിയുക !


Thursday, January 19, 2017

അടുത്ത പറമ്പിലെ മരം ഫ്ലാറ്റ് പണിയാൻ വെട്ടിയതിന് ദാ സ്കൂളീന്ന് വന്ന എന്റെ മോളു പൊട്ടിക്കരയുന്നത് .ഇത് പോസ്റ്റ് ചെയ്തതിനു കാരണം മറ്റൊന്നുമല്ല അവരെ കുഞ്ഞുങ്ങളെ മരങ്ങളും പ്രകൃതിയും  ഓമനിക്കുന്നത് എത്ര സത്യമാണെന്നു കാണിക്കാനാണ് .മരിച്ചു കിടക്കുന്ന മരം നോക്കി ഇപ്പോഴും അവൾ കരയുകയാണ് ഭക്ഷണം പോലും കഴിക്കാൻ കൂട്ടാക്കുന്നില്ല .ആ മരം നട്ടുവെക്കണം എന്നതാണ് ആവശ്യം !ആകാശം കരയുന്നു കിളി കരയുന്നു അവളുടെ ശങ്കരി കാക്ക ഇനി എവിടെയാ ഇരിക്കുക.. ആ മരം പറഞ്ഞിട്ടുണ്ടാകും വെട്ടരുതേ വെട്ടരുതേന്നു ..അത് ശരിക്കു മരിച്ചു പോയോ അമ്മെ ..തുടങ്ങി  പതംപറച്ചിലുകൾ ..! ഞാൻ എന്ത് പറയാൻ !

Tuesday, January 17, 2017

 എന്നിലെത്തുന്ന സൗഹൃദങ്ങളുടെ നേർരേഖയിലുള്ള ചെറുവികാരങ്ങൾ പോലും തഴയപ്പെടരുതെന്ന എന്നിലെ സൗഹൃദം ആഴത്തിൽ വിശ്വസിക്കുന്നതുകൊണ്ടു തന്നെയാണ് ഞാൻ സൗഹൃദങ്ങളുടെ കടലിലേയ്ക്ക് എന്നെ വലിച്ചെറിയാത്തത് കാരണം ചില നേരങ്ങളിൽ പലനേരങ്ങളിലും എനിക്ക് ഞാനായിരിക്കാൻ കഴിയാത്തവിധം പല കടമകളുടെ നൂലിഴയിൽക്കൂടി ഇഴഞ്ഞിഴഞ്ഞെത്തുന്ന മുത്തുമണി മാത്രമായിരുന്നു ഞാൻ ! എനിക്ക് മാറ്റിവയ്ക്കാൻ പറ്റുന്നത് എന്റെ സന്തോഷങ്ങളെയും നിമിഷങ്ങളെയും സമയത്തെയും മാത്രമായിരുന്നു .ചുരുക്കം പറഞ്ഞാൽ എനിക്കുവേണ്ടിയല്ല മറ്റു പലതിനും വേണ്ടി .അനാവശ്യ സൗഹൃദങ്ങളിലെ ആവർത്തന വിരസത എന്നെപ്പോലെ ഏകാന്തത ധ്യാനമാക്കിയവൾക്കു തടസ്സമായതിനാലും ഞാൻ മെരുങ്ങാത്ത ഒരു കാട്ടുമൃഗമായി എന്നെത്തന്നെ സൂക്ഷിച്ചു വച്ചിരിക്കയാണ് .എന്നിട്ടുപോലും പിടികൊടുക്കാത്ത, സ്നേഹിച്ചു കൂടെനിൽക്കാത്ത ,സ്നേഹംകൊണ്ട് അക്ഷരങ്ങൾ കൊരുക്കാത്ത, എന്നെ സ്നേഹിക്കാനും നിങ്ങളെത്രപേരാണ് !! നോക്കൂ ..!

അപ്പോൾ ഞാൻ പുറത്തെ കാട്ടുമൃഗത്തിന്റെ തോലുമാറ്റി ഞാനായി നിന്നാൽ
എനിക്ക് സൗഹൃദങ്ങൾ ഇല്ല എന്നാരോപിക്കുന്നവരെ നിങ്ങൾ ബോധമറ്റുവീഴും തീർച്ച !

37 വർഷമായിരിക്കുന്നു ഞാൻ ജനിച്ചിട്ട് .(വയസ്സിനെ പുറത്തു പറയാൻ പേടിക്കുന്ന എഴുത്തുകാരോടെനിക്ക് സഹതാപമാണ് . അത് പുറത്തുപറയാൻ മടിക്കുന്ന അവർ പിന്നെ എങ്ങനെ കാലത്തെ രേഖപ്പെടുത്തും എന്ന് ഞാൻ അതിശയിക്കുന്നു!! ഇപ്പോഴുള്ള പുസ്തകങ്ങളിൽ ഒന്നും അവർ ജനിച്ചിട്ടേയില്ല വെറുതെ ജീവിക്കുന്നതും മരിക്കുന്നുമേ ഉള്ളൂ !ശരി..അതവരുടെ കാര്യം ) അതിൽ നാലുവർഷത്തെ ഓർമ്മകൾ ഓടിയൊളിച്ച കുഞ്ഞുകുട്ടിയെ മാറ്റി നിർത്തിയാൽ 33 വർഷത്തെ ഓർമ്മയെത്ര!കൂട്ടുകാരെത്ര !കൂടാരങ്ങളെത്ര !അനുഭവങ്ങളും ആരവങ്ങളും ആവർത്തനങ്ങളും വിരസതകളുമെത്ര!ഇനി ഞാൻ ആരെ ഭയക്കാൻ ? അച്ഛനെ ? അമ്മയെ ? സഹോദരിയെ ? ഭർത്താവിനെ ? മകളെ? സമൂഹത്തെ ? പ്രകൃതിയെ? ആരെ ? ഭയന്ന നിമിഷങ്ങൾക്ക് ഒരറുതിയില്ല! ആ ഭയത്തിൽ നിന്നുമാണ് ഞാൻ കുരുത്തുവന്നത് .ഇനി ഭയക്കാനെനിക്ക് മനസ്സില്ല! ഭയപ്പെടുത്തേണ്ടവർ ഭയന്ന്കൊൾക! എന്നിൽനിന്നാ വികാരം ഒഴിഞ്ഞു പോയിരിക്കുന്നു ! ഇനിയെങ്കിലും ആമത്തോടില്ലാതെ തെളിഞ്ഞു കത്തട്ടെ ഞാൻ! അനുവദിച്ചേക്കുക .

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...