Friday, December 9, 2016

എന്റെ പുരുഷൻ

'എന്റെ പുരുഷന്റെ 'രണ്ടു പ്രതികൾ കൈരളി ബുക്സിൽ നിന്നും കൈപ്പറ്റിയിരിക്കുന്നു .ഒന്ന് റൈറ്റേഴ്‌സ് കോപ്പി ആകും .മറ്റൊന്ന് ദാനവുമാകും എന്ന് ഞാൻ തമാശിക്കുന്നു :)   ഈ തമാശ  പറയാനുള്ള കാരണം ഇതിനുപിന്നിൽ കുറേമാസങ്ങൾ ഞാൻ ഓടിയിരുന്നു .ഇതിൽ എഴുതിയിരിക്കുന്ന കുറെപ്പേരെ  ഞാൻ വിളിക്കുകയും എഴുതുമോ എന്ന് ചോദിക്കുകയും ചെയ്തിരുന്നു ശരിയല്ലേ ??.വളരെ കുറച്ചുപേരെ പ്രതികരിച്ചുള്ളൂ കാരണം ചോദിച്ചത്‌ ഞാനല്ലേ ,എന്തുകൊടുക്കാൻ എന്ന് കരുതിയിട്ടുണ്ടാകും !സ്വാഭാവികം . എഴുതിത്തരുമോ എന്നുള്ള ചോദ്യങ്ങൾ മാത്രം അവശേഷിക്കുകയും ഇതിന്നിടയിൽ വന്നുപെട്ട  ഒരു മേജർ സർജറിയോടെ ഞാൻ ഇതിൽ നിന്നും പിൻവാങ്ങുകയും പിന്നീട് ഹണി ഏറ്റെടുക്കുകയും ചെയ്തു .വളരെ സന്തോഷപൂർവ്വമാണ് ഞാൻ എന്റെ കൈയിലുള്ള അഞ്ചോളം (എന്റെയും ഹണിയുടേതും ഉൾപ്പെടെ ) റൈറ്റപ്പുകൾ കൊടുത്തതും .പക്ഷെ ഒ അശോക് കുമാർ  സാറേ 'ഞങ്ങൾ സമീപിച്ച പലരും ആദ്യം അതിനു തയാറായില്ല' എന്നായിരുന്നില്ല പറയേണ്ടിയിരുന്നത് കാരണം ഞാൻ ഇതിനുവേണ്ടി കളഞ്ഞ മാൻപവറും സമയവും നിങ്ങൾ അംഗീകരിക്കാത്തതിൽ വിഷമമില്ല (അതാണ് ഈ ഒരു ബുക്ക് എങ്കിൽ ഞാൻ അത് നിരാകരിക്കുന്നു ) , പക്ഷെ എന്റെ വിഷമഘട്ടത്തിൽ കൂടെ നിൽക്കുമെന്ന് ഞാൻ കരുതി .പബ്ലിഷ് ചെയ്യുകയാണ് എന്ന് ഹണി പറയുമ്പോഴും ഞാൻ കരുതി കൈരളിബുക്സ് എന്നെ ഒന്നറിയിക്കുമായിരിക്കും എന്ന് ! സാരമില്ല മനുഷ്യന് മാത്രമേ മനുഷ്യത്വം പ്രതീക്ഷിക്കുവാൻ അർഹതയുള്ളൂ .കൈരളിയുടെ അകം മാഗസിനിൽ ഞാൻ പലവട്ടം എഴുതിയിട്ടുണ്ട് ചിത്രവും വരച്ചിട്ടുണ്ട് .എഡിറ്റർ എന്ന നിലയിൽ ഞാൻ എഴുതിയ ലേഖനം എഡിറ്റ് ചെയ്തതാണ് ആദ്യം അകം മാഗസിനിലും പിന്നീട് എന്റെ പുരുഷനിലും വന്നത് .എന്റെ കോൺസെപ്റ്റിൽ സ്ത്രീകളുടെ അനുഭവങ്ങൾ ആയിരുന്നില്ല ഓരോ സ്ത്രീകളിലെയും 'എന്റെ പുരുഷൻ ' എന്നുള്ള ആത്മഭാവത്തെ ആയിരുന്നു പുറത്തെടുക്കാൻ ഞാൻ ആവശ്യപ്പെട്ടത് .അതുകൊണ്ടുതന്നെ ഇത് തികച്ചും വേറൊന്നാണ് .അത് തികച്ചും ഹണിയുടെ പ്രയത്നവുമാണ് .ഹണി ഏറ്റെടുത്ത വലിയ ജോലിയുടെ വിജയമാണീ പുസ്തകം .വളരെ സ്നേഹപൂർവ്വം ഞാൻ ഇതിൽ ഒരാളാകുന്നു  .ഫേസ്ബുക്കിൽ എന്റെ പ്രൊഫൈലിൽ ഇരിക്കുന്ന പുതിയതല്ലാത്ത എല്ലാവർക്കും അറിയാം ഞാൻ ഈ ബുക്കിനുവേണ്ടി ഇട്ടിരുന്ന കുറിപ്പുകൾ .അവരുടെ എല്ലാം ചോദ്യങ്ങൾക്കുള്ള ഉത്തരം കൂടിയാണിത് .സന്തോഷപൂർവ്വം അനിത .(പബ്ലിഷേഴ്സ്നെ പിണക്കണോ അനിത എന്നാണെങ്കിൽ എനിക്കെഴുതാൻ ഒരുതുണ്ടു കടലാസുമതി എന്ന് ഞാൻ പറയും. ആരും വായിക്കണമെന്നോ ഷെയർ ചെയ്യണമെന്നോ ഇന്നേ വരെ എന്റെ എഴുത്തിലൂടെ ഞാൻ ആവശ്യപ്പെട്ടിട്ടില്ല .അത് സ്വാഭാവികമായി ഉണ്ടാകേണ്ടതല്ലേ , ബ്ലോഗിൽ ഞാൻ എല്ലാം എഴുതുന്നതിന്റെ ലക്‌ഷ്യം തന്നെ എന്റെ കുഞ്ഞിന് വേണ്ടിയാണ് .കാരണം അവൾക്കു ഞാൻ പകർന്നു കൊടുക്കുന്നത് ഒരു കാലഘട്ടമാണ്. പിന്നീട് ഞാനില്ലാതെ ആയാലും അവൾ വായിക്കുമ്പോൾ ഒരു ചരിത്രം എന്നിലൂടെ അവളുടെ മുൻപിലുണ്ടാകും .പിന്നെ ആരും എടുത്തുപൊക്കിയില്ലെങ്കിലും അനിത നിവർന്ന് തന്നെ നടക്കും മരിക്കും വരെ. )

Friday, December 2, 2016

മതിലുകൾ നമ്മൾ മറന്നുപോയ നന്മകൾ !

ഓർക്കുന്നുണ്ടോ പണ്ട് മുള്ളുവേലിക്കു പുറമെ പൂത്തുലഞ്ഞു കിടക്കുന്ന കടും നീല കോളാമ്പിപ്പൂക്കളെ ? ആ വേലിയും കുതിച്ചു ചാടിക്കടന്ന് പാഞ്ഞോടിക്കളിക്കുന്ന പശുക്കിടാവിനെ.. അതിനെപ്പിടിക്കാൻ അന്തം മറഞ്ഞു പാഞ്ഞു വരുന്ന മൈമുനയെ ..മൈമൂനെക്കാണാൻ വേലിപ്പടർപ്പുകൾക്കിടയിലൂടെ കഷ്ടപ്പെടുന്ന രാമൻകുട്ടിയെ ?രാമൻകുട്ടിയെ കൈയ്യോടെ പിടിക്കുന്ന അമ്മയെ.. അമ്മയോട് വേലിക്കൽ നിന്നും "ഇച്ചിരെ തീകൊണ്ടാ കമലോപ്പുവേ "എന്ന് നീട്ടിപ്പറയുന്ന കള്ളുചെത്തുകാരൻ ശിവദാസിനെ .." ദാ നെന്റെ തീയ്യ് "എന്ന് ചിറി കോട്ടി കളിയാക്കി അതുകൊണ്ട് കൊടുക്കുന്ന കമലേടത്തിയെ ?? വേലിയിൽക്കൂടി പാഞ്ഞോടി നിറയെ മത്തങ്ങ കായ്ക്കുന്ന മത്തവള്ളിയെ അന്നാർക്കും വലിയ മതിപ്പൊന്നുമുണ്ടാകില്ല .മത്തപോലെ കുമ്പളവും വെള്ളരിയും ചതുരപ്പയറും എല്ലാം കയറിയിറങ്ങി കോലാഹലമില്ലാതെ വിളഞ്ഞു തൂങ്ങി കിടക്കുന്ന എത്ര വേലികളും കൈയ്യാലകളും മാത്രമായിരുന്നു നമ്മുടെ വീടിന്റെ അതിരുകളെ തിരിച്ചിരുന്നത് ! ഭൂമി എത്ര ആശ്വാസത്തോടെ സ്നേഹത്തോടെ ആയിരുന്നിരിക്കാം ഈ വേലിക്കെട്ടുകളുടെ ഭാരം വഹിച്ചിരുന്നത് ? മഴക്കാലത്തു തോരാനിടുന്ന തുണികൾ പോലെ ഇടനേരങ്ങളിൽ ആരും കാണാതെ കൈമാറുന്ന പ്രണയലേഖനങ്ങൾ പോലെ ചില ഒളികൺപാർക്കലുകളുടെ നൂറു നൂറു കഥകൾ പറയാൻ ഈ വേലികൾക്കുണ്ടായിരുന്നു .അയല്പക്കത്തൊരു കുട്ടി മറിഞ്ഞുവീണാൽ ഓടിയെത്തി എഴുനേൽപ്പിക്കുന്നത് ഇപ്പുറത്തുള്ളവരാകാം .മരണം നടന്നാൽ വിളിക്കാതെ തന്നെ ഓടിയെത്തി സങ്കടങ്ങളിൽ പങ്കാളിയാകാൻ മതിലുകളില്ലാത്തൊരു കാലം നമുക്കുണ്ടായിരുന്നു !കൈതയും കുറ്റിമൈലാഞ്ചിയും കയ്യാലകളും കഥപറഞ്ഞിരുന്ന അടുക്കളരഹസ്യങ്ങൾ എന്നോ നമുക്കന്യം വന്നിരിക്കുന്നു ! മതിലുകൾ കെട്ടിത്തിരിച്ച വീടകങ്ങൾ വെന്തു വെണ്ണീറാടിഞ്ഞാലും ആരും കേൾക്കാതെ കാണാതെ കണ്ണീരൊഴുക്കാതെ മതിലുകൾക്കുള്ളിൽ തന്നെ വേറൊരു ലോകമുള്ളതിൽ വീണടിയുന്നു !അരയാൾ പൊക്കത്തിൽ നിന്നും അത് ഉയർന്നുയർന്നു മാനം മുട്ടുന്നു അതിനിടയിലെ സൗധങ്ങൾ മൗനത്തിന്റെ വാത്മീകം പുതച്ചു മുനികളാകുന്നു .ആരോരും തമ്മിലറിയാതെ ഒരു ഭൂമിയിൽത്തന്നെ പലഭൂമികകൾ ഉയരുന്നു .കൈതോലയും മുരിക്കിൻമുള്ളുകളും വേലിക്കലെ കൊച്ചുവാർത്തമാനങ്ങളും പ്രണയങ്ങളും നിലവാരത്തകർച്ചയിൽ പെട്ട് കാലഹരണപ്പെട്ടിരിക്കുന്നു .അത്തരം കഥകളുടെ വിഡ്ഢിപ്പെട്ടി- സീരിയലുകളിൽ വീട്ടമ്മമാരും മുത്തശ്ശിമാരും സന്ധ്യാനാമം ചൊല്ലാൻപോലുമറിയാതെ വീണടിയുന്നു ! മതിലുകളുടെ ഗതികിട്ടാത്ത ശാപവചനങ്ങളുടെ ചൂടിൽ വീടകങ്ങൾ ചുട്ടുപൊള്ളുന്നു .കോൺക്രീറ്റ് മുറ്റങ്ങൾക്കിടയിൽ ഒരുതരി ഭൂമികാണാതെ പെയ്യുന്ന മഴകൾ വിങ്ങിപ്പൊട്ടി പുറത്തേക്കൊഴുകുന്നു .ജനമാലിന്യങ്ങൾ അടിഞ്ഞുകൂടിയ ഓടകൾക്കിടയിലെ വിഷവെള്ളം കുടിച്ചവർ ആത്മാഹുതി ചെയ്യുന്നു !മരിച്ച ജലങ്ങളുടെ തിരുശേഷിപ്പുകളും വഹിച്ചു നദികളും പുഴകളും കറുത്തു മരച്ചു മലീമസമാകുന്നു .കുളിനീർ പ്രവാഹം തൊട്ടുരുമ്മുന്ന മനോഹരസ്വപ്‌നം കാണുവാനായി അവർ കണ്ണടയ്ക്കുന്നു ..കണ്ണുകൾ തുറക്കാനാകാതെ ദുർബലരായി ഉറവ നശിച്ച് എന്നേയ്ക്കുമായി അവർ വറ്റിവരണ്ടുപോകുന്നു !

മതിലുകൾ എന്താണ് നമുക്ക് നൽകുന്നത് സുരക്ഷ ? സ്വകാര്യത ? അന്തസ്സ് ? സുരക്ഷയാണെങ്കിൽ അതിന്ന് ഒരു മതിലുകെട്ടിത്തിരിച്ചതുകൊണ്ട് ആർക്കും ലഭിക്കുന്നില്ല .പിന്നെ സ്വകാര്യത അതെ അത് എല്ലാവര്ക്കും വേണ്ട ഒന്ന് തന്നെയാണ് .അതിനു നമ്മുടെ മതിലുകളുടെ സ്വഭാവം പഠിക്കുകയാണെങ്കിൽ മാറി മാറി വരുന്ന വിപണികൾക്കനുസരിച്ചു മെറ്റീരിയലുകളുടെ ലഭ്യത അനുസരിച്ച് ഒരുവന്റെ വരുമാനം അനുസരിച്ചു മാറിയും തിരിഞ്ഞും ഇരിക്കും .പക്ഷെ വളരെ അപൂർവ്വം ആളുകൾ മാത്രം അത് മണ്ണിനെ ദോഷകരമായി ബാധിക്കാത്ത തരത്തിൽ കൂടുതൽ ജൈവീകമായി നിർമ്മിക്കും. .വീട്ടുമുറ്റത്തെ മുഴുവൻ കോൺക്രീറ്റു തേച്ചു വെടിപ്പാക്കി കാലടികളിൽ പറ്റുന്ന മണ്ണിനെ അകറ്റുന്ന കൂടെ നാം ഭൂമിയോടുള്ള അടുപ്പമാണ് അകറ്റുന്നത് .നാലുചുറ്റും പടുകൂറ്റൻ മതിലുകളും നിലമാകെ കോൺക്രീറ്റും പൂശി നാം വേനൽക്കാലങ്ങളിൽ ചൂട് ചൂട് എന്താണീ ചൂട് എന്നലമുറ ഇടുന്നു .എസി വാങ്ങുന്നു, സ്വിമ്മിങ് പൂള് കെട്ടുന്നു ,കടൽത്തീരം തേടി സുഖവാസത്തിനായി പരക്കം പായുന്നു ! പക്ഷെ ചൂട് മാറുന്നില്ല .എങ്ങനെ മാറും ? മാറേണ്ടത് നമ്മുടെ സ്വഭാവമല്ലേ ?ഇന്നത്തെ യന്ത്രവത്കൃത യുഗത്തിൽ അതിനൂതന സുരക്ഷാലോകത്തിൽ ഇത്തരം മതിലുകളെപ്പറ്റി ചിന്തിക്കുന്നവർ തന്നെ അപൂർവ്വമായിരിക്കും .അഥവാ ചിന്തിക്കുന്നവർ പ്രവർത്തിച്ചാൽ തന്നെ അവരെ ഒന്നുകിൽ ഭ്രാന്തുള്ളവരാക്കും അല്ലെങ്കിൽ പിശുക്കരായി മുദ്രകുത്തും .പ്രകൃതിയിലെ അതിജീവനം നമുക്ക് ഈ കാലത്തിലേക്ക് മാത്രമായി ഒതുക്കുകയാണെങ്കിൽ ശരിയാണ് നാം ജീവിച്ചുപോകും പക്ഷെ നമുക്ക് മുൻപിൽ തലമുറകൾ രൂപം കൊണ്ടേ ഇരിക്കുകയാണ് .

"അവനവനാത്മ സുഖത്തിനാചരിക്കുന്നവ അപരന്നു സുഖത്തിനായ് വരേണം"
എന്ന് അറിവുള്ള മഹത്തുക്കൾ എത്രയോ മുൻപ് പറഞ്ഞത്  തന്നെയാണ്! അത് നാം തിരിച്ചറിയണം എന്ന് മാത്രം !ആൽബ്രെട് ഐൻസ്റ്റീൻ പറഞ്ഞതുപോലെ
" If we look at this tree outside whose roots search beneath the pavement for water, or a flower which sends its sweet smell to the pollinating bees, or even our own selves and the inner forces that drive us to act, we can see that we all dance to a mysterious tune, and the piper who plays this melody from an inscrutable distance—whatever name we give him—Creative Force, or God—escapes all book knowledge."

ഒരറിവ് നാം പകരുന്നതിലൂടെ ഒരാളെങ്കിലും പ്രകൃതിയുടെ മഹത്തരമായ സാന്നിദ്ധ്യം അനുഭവിച്ചറിഞ്ഞാൽ അത് ഒരു വിജയം തന്നെയാണ് .നാളെയ്ക്കുള്ള ഒരു കാൽവയ്പ്പ് തന്നെയാണ് !

മതിലുകളെപ്പറ്റി പറയുന്നതിന് കാരണം വേറൊന്നുമല്ല അതൊരു കാലികമായ മനുഷ്യസ്‌നേഹത്തിന്റെ പ്രകൃതിസ്നേഹത്തിന്റെ അടയാളമായതിനാൽ തന്നെയാണ് .നമ്മുടെ മുള നല്ല ഒരു മതിലാക്കാൻ സാധിക്കുന്ന ചെടിയാണ് .വളരെ വേഗത്തിൽ വളരുന്ന ഈ ചെടി ഒരു ദിവസം ഒരടി വരെ വളരാറുണ്ട് അവയുടെ വർഗ്ഗത്തിന്റെ സ്വഭാവം അനുസരിച്ച് .(depending on the species) ഇവയെ നിരത്തി നട്ട് വെട്ടിയൊതുക്കി അസ്സൽ മതിലാക്കാവുന്നതാണ് .അതുപോലെ പ്രകൃതിയിലെത്തന്നെ കല്ലുകൾ കൊണ്ട് (പണ്ട് കൈയ്യാല കെട്ടിയിരുന്നത് ) ആലങ്കാരികമായി കലാഭാവനയോടെ മതിലുകൾ പണിയാം ഇതിനു പുറമെ പൂക്കുന്ന വള്ളിച്ചെടികൾ കൂടിയിട്ടാൽ വീടൊരു പൂങ്കാവനമാക്കാം .കുറ്റിമൈലാഞ്ചി എന്ന് നാട്ടിൻപുറത്ത് പറയുന്ന മൈലാഞ്ചി ചെടി നല്ല ഒരു മതിലാക്കാവുന്ന ചെടിയാണ് Scientific name:Eclipta alba/eclipta prostrata ഏതുരൂപത്തിലും വെട്ടിയൊതുക്കാവുന്ന ഇത് നല്ലൊരു മരുന്നുചെടി കൂടിയാണെന്ന് ഏവർക്കും അറിയാം .ഒന്നും വേണ്ട ഉരുളൻ കമ്പിക്കഷ്ണങ്ങൾ നീളത്തിൽ കുത്തിനിരത്തി കോൺക്രീറ്റ് ഇട്ടാൽ നല്ല വായുസഞ്ചാരമുള്ള എന്നാൽ നായ കോഴി മുതലായവ വീട്ടുവളപ്പിലേക്കെത്താതെ തടയാൻ കഴിയുന്ന നല്ല മതിലായി .അതുപോലെ പണ്ടുണ്ടായിരുന്ന മുള്ളുചെടികൾ പതിപ്പിച്ച മതിലുകൾ കാഴചയ്ക്കും സുരക്ഷയ്ക്കും ഒരുപോലെ നന്നായിരുന്നു .മതിലുകളുടെ അനാവശ്യ ധൂർത്ത് ഒഴിവാക്കിയാൽ തന്നെ ഭൂമിയിലെ ഭാരം പകുതി കുറയും .നമ്മളെപ്പോലെ തന്നെ ഭൂമിയും ശ്വസിക്കും .ആ ശ്വസനം ഉണ്ടെങ്കിൽ മാത്രമേ നമുക്ക് നല്ല നാളെ എന്നൊന്ന് ഉണ്ടാകൂ എന്ന് നാം ഓരോരുത്തരും തിരിച്ചറിയണം .നമ്മുടെ അയൽവീടുകളുമായി തെല്ലു സൗഹൃദം നമുക്കെന്നും വേണം .ഒരു കൊച്ചുവർത്തമാനം .ലോഹ്യം പറച്ചിൽ അവിടെ വിരിഞ്ഞ പൂക്കളെ നോക്കി തെല്ലു കുശുമ്പ് (എങ്കിലല്ലേ നിങ്ങൾക്കും അതിലും നല്ലൊരു ചെടി നടാൻ തോന്നൂ ) അതുപോലെ കല്ലുപാകിയ നടവഴികൾ പോരെ ബാക്കി ഭാഗം ഭൂമിയായി വിട്ടുകൂടെ ?അഥവാ പുല്ലുകയറിയാൽ അത് കളയുവാനുള്ള സമയം നിങ്ങൾക്കില്ല എന്നുണ്ടെങ്കിൽ അവിടെ വളർത്തുന്ന പുല്ലുതന്നെ വച്ച് പിടിപ്പിക്കൂ .അന്തസ്സുമാകും അലങ്കാരവുമാകും ഭൂമിയ്ക്ക് ആശ്വാസവുമാകും .പെയ്യുന്ന മഴ ഭൂമിയിലേക്കിറങ്ങിയാലല്ലേ നാളെ നമുക്ക് വെള്ളം കുടിക്കുവാൻ ഉണ്ടാകൂ ? അന്നം ഉണ്ടായെങ്കിലല്ലേ നമ്മൾ ഭക്ഷണം കഴിക്കൂ .ശുദ്ധവായു ഉണ്ടെങ്കിലല്ലേ ശ്വസിക്കൂ .ഡൽഹിയിലെ സ്ഥിതി നമ്മൾ വായിക്കുകയല്ലേ അല്ലെങ്കിൽ കാണുകയും അനുഭവിക്കുകയുമല്ലേ ? അതുപോലെ എത്രയെത്ര സ്ഥലങ്ങൾ ?ഇതിനൊക്കെ കാരണം വർദ്ധിച്ച ജനസംഖ്യയും വർദ്ധനവില്ലാത്ത മൂല്യങ്ങളുമാണ് .Good fences make good neighbors."  a proverb quoted by Robert Frost in the poem "Mending Wall" അതെ നല്ല മതിലുകൾ നല്ല അയൽക്കാരെ തരും !ആ നല്ല അയൽക്കാർ നാം കൂടിയാകണം എന്നുമാത്രം . നമ്മുടെ രാജ്യത്തിന്റെ നമ്മുടെ നാടിന്റെ നമ്മുടെ വീടിന്റെ നല്ല അയൽക്കാർ .അതിനൊക്കെ ഉപരി നമ്മുടെ ഭൂമിയാകുന്ന വീടിന്റെ നല്ല താമസക്കാർ  !

Monday, November 28, 2016

 മഞ്ഞുകാലം എനിക്കേറ്റവും പ്രിയപ്പെട്ട കാലമാണ് .നവംബർ ഡിസംബർ മാസങ്ങൾ .. ഒന്നും കിട്ടിയിട്ടല്ല പണ്ടേ ഇഷ്ടമായിരുന്നത് .ഇന്നിപ്പോൾ മഞ്ഞുകാലത്താണ് എനിക്കെന്റെ ജീവനും ജീവിതവും കിട്ടിയിരിക്കുന്നത് .നേർമ്മയുള്ള ഒരുമഞ്ഞു നൂലിൽ സൂര്യരശ്മികൾ തട്ടി തിളങ്ങുന്ന മഞ്ഞു തുള്ളികൾ  പോലെ ഈ സ്നേഹകണങ്ങൾ   ഞാൻ എന്റെ ഹൃദയത്തെ ചുറ്റിച്ചുറ്റി വയ്ക്കുകയാണ് എന്നുമെന്റെ നെഞ്ചകം തണുപ്പിക്കാൻ ..ഒരു നവംബർ മാസത്തിലാണ് നീയെന്നെ കാണാൻ വന്നത് ,നമ്മുടെ മംഗലം ഡിസംബറിലെ കൊടും തണുപ്പിൽ തണുതണുത്തായിരുന്നു ..! നീ പിറന്നതും നവംബർ മാസത്തിലെ കുളിരിലേയ്ക്കായിരുന്നല്ലോ !! പിന്നെ നമ്മുടെ മോൾ പിറന്നതും നവംബറിലെ മഞ്ഞുതൊട്ടിലിൽ തന്നെയായി ..അവളെ ചാഞ്ചക്കം പാടിയുറക്കിയ വയനാടൻ തണുപ്പിൽ നിന്നും കുടഞ്ഞിറങ്ങി പിച്ചവച്ചു നടന്നും വളർന്നും അഞ്ചു വയസ്സ് കഴിഞ്ഞിരിക്കുന്നു ..! ഇന്നവൾ ആറാം വർഷത്തിലേക്ക് കടക്കുകയാണ് ..അമ്മയുടേം പപ്പയുടേം ഉമ്മ കണ്ണേ..നിയതിയോടുള്ള പ്രാർത്ഥനകൾ ..!

Friday, November 25, 2016

ഇപ്പോൾ ഞാൻ മരണത്തെ പേടിയില്ലാതെ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു !
അപാരമായ വാക്കുകൾക്ക് അതീതമായ ഇന്ദ്രിയാനുഭൂതിയാണ് മരണം നൽകുന്നതെന്ന വെളിപാട് പെട്ടന്നെത്തിയ സർജറി എന്നെ പഠിപ്പിച്ചുതന്നിരുന്നു .നശ്വരമായ കാട്ടിക്കൂട്ടലുകൾക്കിടയിലെ മനുഷ്യ ജന്മത്തെക്കാൾ എത്രയോ സുഖകരമായിരിക്കും ശരീരമില്ലാത്ത പ്രാണനിലൂടെയുള്ള സഞ്ചാരം എന്നും അതെന്നെ പഠിപ്പിച്ചു തന്നു ..ഇപ്പോൾ ജീവിക്കുന്ന ഒരോ നിമിഷവും അതിന്റെ അർത്ഥവ്യാപ്തി കൂട്ടിത്തരുന്നു ..പക്ഷെ ജീവിതത്തിന്റെ കർമ്മമണ്ഡലം അതിന്റെ ഒഴിഞ്ഞപാത്രം ചൂണ്ടി എന്നോട് പറയുന്നു : നിന്റെ കർമ്മം നീ പൂർത്തിയാക്കിയിട്ടില്ല ! അതെന്താണെന്നറിവില്ലാത്ത ഒരു വിഡ്ഢിയാണോ ഞാൻ ? അല്ല ഒരിക്കലുമല്ല !
പീഡോഫൈൽസൊ ..ഫീഡോ പൈൽസോ എന്താണെങ്കിലും എനിക്കതു പറയാൻ തോന്നുന്നില്ല  ! ബാല പീഡനം എന്ന് പറയാൻ മാത്രമല്ല അതുകേൾക്കുമ്പോൾ കൊല്ലാനും തോന്നാറുണ്ട് .ഇതിപ്പോൾ ആവിഷ്കാര സ്വാതന്ത്ര്യമെന്നോ അഭിനയ മുഹൂർത്തമെന്നോ എനിക്ക് മനസ്സിലാകുന്നുമില്ല !(അഭിനയിക്കാൻ അറിയുന്നവർ അത് ആവിഷ്കരിക്കപ്പെടേണ്ട ഒന്നാണോ എന്ന്  ചിന്തിക്കുന്നത് എത്ര നന്നായിരിക്കും എന്ന് എന്റെ ആത്മഗതം .)പക്ഷെ ഒന്നുണ്ട് ഒരു കുഞ്ഞു മനസ്സിൽ നിങ്ങൾ വൈകൃതം ബാധിച്ച മനസ്സോടെ ഒന്ന് തൊട്ടുനോക്ക് അതൊരിക്കലും ഒരാനന്ദമായി അവർ കാണില്ല ! കാണാൻ സാധിക്കില്ല കാരണം ഈ വളർന്നു വലുതാകുന്നുവരെല്ലാം 8 വയസ്സും പത്തുവയസ്സും കഴിഞ്ഞിട്ട് തന്നെയാണ് വലുതായിതീരുന്നതല്ലോ അല്ലേ  !!? ഒരു തോണ്ടോ ആഭാസമോ വഷളത്തരമോ കാണാതെ കേൾക്കാതെ ഒരു കുഞ്ഞും വലുതായിട്ടുണ്ടാകില്ല ,ആണും പെണ്ണും !പീഡനത്തെ ആനന്ദമായി കാണാമെന്നും പിന്നീട് അതിൽ നിന്നും ആത്മരതിയിൽ അഭിരമിക്കാമെന്നും,അതേപോലെ പീഢനം പഠിപ്പിക്കാൻ കുറേപ്പേരെ സ്‌കൂളിലും പരിസരത്തും വളർത്തി പട്ടിയെ കെട്ടിയിടും പോലെ  (ക്ഷമിക്കണം ആനന്ദം പഠിപ്പിക്കാനായി ) നിർത്തണമെന്നും മനസ്സിലാക്കി തരുന്ന നല്ല ഒന്നാന്തരം നീല സിനിമ ! എല്ലാവരും കണ്ടു റെക്കോർഡ് ഭേദിക്കണം ..(ബ്ലീസ് ..) NP :ഞാൻ ആക്ഷേപിക്കുന്നത് സൃഷ്ടിയെ തന്നെയാണ് അല്ലാതെ കലയെ അല്ല !

Friday, November 18, 2016

പിരാക്കറസ്റ്റ് സംവദിക്കുന്നത് തീയാളുന്ന മനസ്സിൽ നിന്നുമാണ് .വിളിച്ചുപറയാൻ മടിയില്ലാത്ത പേടിയില്ലാത്ത ചങ്കുറപ്പുള്ള മനസ്സിൽ നിന്നും !അതുകൊണ്ടുതന്നെയാണ് കവേ താങ്കൾക്ക് മറ്റുള്ളവരുടെ എഴുത്തിനെയും കൂടി തൊട്ടറിയാനും കൂടെനിർത്താനും ചങ്കുറപ്പോടെ കഴിയുന്നത് .ഉദാഹരണം ഞാൻ തന്നെയാണ് ..ഇൻബോക്സിലെത്തി നമ്മുടെ തോളത്തുതട്ടി പലരും നമ്മോടു പറയും .'അത്യുഗ്രനായി എഴുതുവാൻ കഴിയുന്ന ഒരാളാണ് താങ്കൾ 'എന്ന് .അതിൽ ചിലരുടെ ഉദ്ദേശ്യ ശുദ്ധിയെ ഞാൻ ചോദ്യം ചെയ്യില്ല .പക്ഷെ നമ്മെ നാലാള് മുൻപേ ചേർത്ത് നിർത്തി അംഗീകരിക്കുക എന്നത് തന്നെയാണ് ശരിയായ അംഗീകാരം .(ഒളിച്ചുവന്നു പറഞ്ഞാൽ രണ്ടുണ്ട് ഗുണം .ആളുടെ പ്രീതി കിട്ടുകയും ആവാം ,നാലുപേർ കാണുകയുമില്ല കഷ്ടം! ചിലർ രഹസ്യമായി ജന്മദിനാശംസകൾ പറയുംപോലെ ആണത് ) കാരണം ഇല്ലെങ്കിൽ നമുക്കീ ലഭിക്കുന്ന അവാർഡുകളും അംഗീകാരങ്ങളും ആവശ്യമില്ലാത്ത ഒന്നായിത്തീരും. അതിനൊക്കെയർത്ഥം  "ഇതാ അംഗീകരിക്കപ്പെടേണ്ട ഒരാൾ എന്നുതന്നെയാണ് " ഞാൻ പറഞ്ഞുവരുന്നത് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്ന ഇഷ്ടക്കാർ തമ്മിൽ ഒരു എഴുത്ത്‌ഫോറം ഉണ്ടാക്കുകയും അല്ലെങ്കിൽ ഗ്രൂപ്പുണ്ടാക്കുകയും അതിലുള്ളവർ പരസ്പരം പുകഴ്ത്തുക എന്ന തരം  താഴ്ന്ന ഏർപ്പാടല്ല .ആര്‌തന്നെയായാലും എഴുത്തിൽ കാമ്പുള്ള പുതിയൊരാളെ കൂടി മുഖ്യധാരയിലേക്ക് കൂടെ നിർത്തുക എന്നതാണ് . .ഒരാളെ വെളിച്ചത്തേയ്ക്കു കൊണ്ടുവരാൻ പേടിക്കുന്നവർ അവനവനെ പേടിക്കുന്നവരാണ് .സ്വത്വമില്ലാത്തവർ ..ആഴ്ച്ചപ്പതിപ്പിലൂടെ അനേകം എഴുത്തുകാരെ വെളിച്ചത്തേക്ക് കൊണ്ടുവരുന്ന മലയാളത്തിലെ ഇന്നത്തെ കവികളിൽ പ്രമുഖനായ ഈ കവി എന്റെ പ്രിയ കൂട്ടുകാരൻ കൂടിയായതിൽ ഞാൻ അഭിമാനിക്കുന്നു ..ജയാ "തങ്കമണി "പോലൊന്നെഴുതാൻ നിനക്കെ പറ്റൂ ..അതുകൊണ്ടുതന്നെ പിരാക്കറസ്റ്റും !അതിക്കൂടുതൽ എന്തുപറയാൻ !!

Thursday, November 17, 2016

പൊട്ടൻ !

ആയിരം കണ്ണാൽ നിന്നെ കാത്തിരുന്നു
ഞാനോമലേ പൊന്നാതിരേ
ആനന്ദമോടെ പൊന്നേ ..
ഒൻപതുമാസം മറന്നൊൻപതു ദിവസവും
ഒന്പതു നിമിഷവും ഓർമ്മയിൽ
നിൽപ്പതില്ല

നീപിറന്നന്നുതൊട്ടേ നോക്കുന്നു
നിൻകണ്ണിലായ് പൂക്കുന്നു
പൊന്നാതിര പൂക്കുന്നു നക്ഷത്രങ്ങൾ
എന്തുകൊണ്ടെന്നോ ഞാനീ
കൺകളിൽ വസന്തത്തിൻ
വർണ്ണമുദ്രകൾ തേടുന്നതു നീയറിയേണം
കണ്ണതു തെളിയാത്തോൻ അന്ധനാണത്രേ
ചൊൽവൂ അന്ധത കണ്ണിലല്ലന്നെ
ന്നാർക്കുമേ അറിവീല !
കത്തുന്ന കണ്ണാലവർ കുത്തുവാക്കുകൾ
ചൊൽവൂ കണ്ണവനറിവീല
കണ്ണുപൊട്ടനാ പൊട്ടൻ !

പെറ്റനാൾ തൊട്ടേയിവർ ചൊല്ലുന്നു
നിൻകണ്ണിലായ് പറ്റിനിൽപ്പതെയില്ല
ഇത്തിരി വെട്ടം പോലും !
വാപൂട്ടി വയ്ക്കാതുണ്ണീ കരഞ്ഞു-
കരഞ്ഞുനീ തിരികെ വിളിപ്പതോ
 തരൂ തരികെൻ വെട്ടം കണ്ണിൽ
പോയകാലത്തിൻ കടം കൂട്ടിയപ്പോൾ
 കണ്ടതാം കാഴ്‌ചകൾ
കൊടുംകാര്യങ്ങൾ അപകടം,
യുദ്ധവും കുത്തും വെട്ടും മാത്സര്യമതുപോലെ
മദി കൂട്ടാതൊന്നും ഉറങ്ങാൻ കഴിഞ്ഞീലേ !


ആയിരം കണ്ണാൽ നിന്നെ കാത്തിരുന്നു
ഞാനോമലേ പൊന്നാതിരേ
ആനന്ദമോടെ പൊന്നേ ..
പിച്ചവെപ്പിച്ചൂ നിന്നെ
നടത്തി പിന്നെപ്പല പള്ളിക്കൂടത്തിൻ
പടിവാതിൽക്കൽത്തപ്പീ
'അന്ധർക്കു വേറെ സ്‌കൂളുണ്ടങ്ങോട്ടു
പൊയ്ക്കോണം ഇവിടാർക്കും
ഏറ്റെടുക്കാൻവയ്യ സ്പെഷ്യൽ
കുട്ടികളെ യെങ്ങും !'
അന്നുതൊട്ടിന്നോളം നീ സ്പെഷ്യലായ്
അമ്മയ്ക്കല്ല കാണുന്നവർക്കെല്ലാം
കേൾക്കുന്നവർക്കുമെല്ലാം !
പൊട്ടനെന്നല്ലല്ലോ അമ്മയ്ക്കതുമതി
മോനെ പൊട്ടിയ ലോകത്തിന്
സ്പെഷ്യലാണെല്ലാം സെപ്ഷ്യൽ !

കത്തുന്ന രോക്ഷത്താൽ അമ്മ
ചിലപ്പോൾ പൊട്ടിപ്പോകാം
'പൊട്ടാ നീ അങ്ങുപോകൂ 'എന്നെങ്ങാൻ
ചൊന്നുകേട്ടാൽ !
പൊട്ടനാകുന്നതെങ്ങനെ എൻ കുഞ്ഞെന്ന്
ചൊന്നുപോയാൽ ചൊല്ലും
'പിന്നെപ്പൊട്ടനല്ലേയവൻ
കണ്ണുപിടിക്കാ പൊട്ടൻ കാണാ-
പ്പൊട്ടകുണാപ്പനിവൻ !'
പൊട്ടിപ്പോമകത്താരും തേങ്ങുമാ
ക്കരളുമായ് അമ്മയാം ഞാനീ
പ്പടിവാതിലിൽ  വീഴുംപിന്നെ
അപ്പോഴും ചിരിക്കും നീ
അന്ധർക്കുമാത്രം കാണാം ഉത്ക്കട
സ്നേഹക്കടലാം വെളിച്ചത്താൽ !

തന്നെ ഞാൻ വിട്ടതില്ല
നിനക്ക് വടിവേണ്ട
അന്ധത നിനക്കില്ല
കണ്ണുഞാനുണ്ടല്ലോ കൂടെ
പോകുന്ന പോക്കിൽ നോക്കും
സഹതാപത്തെ ഞാനീ കത്തുന്ന
കണ്ണാൽ നോക്കി കരിച്ചു കളഞ്ഞല്ലോ !
ഒക്കെ ഞാൻ പഠിപ്പിച്ചു
ജീവിക്കാനുള്ള പാഠം ശാസ്ത്രവും
സംഗീതവും പാചക കലകളും
വർണ്ണനീലിമ കൊള്ളും
അങ്ങഗാധത തൻ വിസ്‌മയക്കടലിന്റെ
അന്തരാളങ്ങൾ പോലും !
കാറ്റടിക്കവേ ചൂളും പവിഴമല്ലിപ്പൂവിൻ
നേർത്തതാം സുഗന്ധവും
പറവകരച്ചിലും !
മണ്ണതിൽ വീഴും മഴത്തുള്ളികളും
നേർത്ത തണ്ടുനീട്ടും മുളന്തണ്ടിന്റെ
സംഗീതവും ..
ഉണ്ണീ നീകാഴ്ചകാണും ജനകോടികളിൽ
കണ്ടുപോകില്ലാക്കാഴ്ച
കൺകെട്ടിക്കാണുന്നവൻ !

നീയറിയാഗന്ധം നിന്റെവാസന
തേടുമാ വിശുദ്ധ പുഷ്പത്തെ
തേടുന്നു ഞാൻ
വാസരം കൊഴിയുന്നു കാഴ്ചതൻ
കണ്ണാടിതൻ ശക്തിയും നശിക്കുന്നു
തേടുന്നു നിങ്കണ്ണിന് ചേർന്നതാമൊരു
കാഴ്‌ച മാറുവാൻ സമയമായ്
മാറ്റമതനിവാര്യം
മുറതെറ്റിച്ചൂനീ ചിരിച്ചുകൊണ്ടേയിന്നു
മരിച്ചുകിടക്കുന്നു മടിയിൽത്തന്നെയെന്റെ
ഒടുവിൽ ജീവിതത്തിനമരത്തിരുന്നു നീ
പതിഞ്ഞുപാടും താരാട്ടാമർന്നു കേൾക്കുന്നു ഞാൻ
ആരാരിരാരോ രാരോ രാരോ
അമ്മയിന്നുറങ്ങേണം ..കണ്ണിമ പൂട്ടീ
താഴെ മാമരമുറങ്ങുന്നു ..
ആരാരിരാരോ രാരോ രാരോ
അമ്മയിന്നുറങ്ങേണം ..കണ്ണിമ പൂട്ടീ
മേലെ  തിങ്കളുമുറങ്ങുന്നു ..
ആരാരിരാരോ രാരോ രാരോ
അമ്മയിന്നുറങ്ങേണം ..കണ്ണിമ പൂട്ടീ
ചാരേ ഉണ്ണിയുമുറങ്ങുന്നൂ ..

(ഒരുകവിതയും എഴുതി ഞാൻ കരഞ്ഞിട്ടില്ല ..പക്ഷെ ഇത് ..!)

 


 

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...