Friday, September 30, 2016

എന്റെ പുരുഷ സങ്കല്പം !

ജീവിതത്തിന്റെ കരുത്ത് അച്ഛനിൽ നിന്നുമാണ് പകർന്നു കിട്ടുന്നതെന്ന് എനിക്ക് തോന്നുന്നു .അച്ഛനില്ലാതെ ആരുംജനിക്കുന്നില്ലല്ലോ .അത് ജൈവപരമായി നമ്മിൽ സന്നിവേശിക്കുന്ന ഒന്നുതന്നെയാണ് .ഒരുപക്ഷെ നാം പോലുമറിയാതെ ഉറങ്ങിക്കിടക്കുന്നതോ നമ്മിൽ ഊർജ്ജമായി പ്രവർത്തിക്കുന്നതോ അതുതന്നെയാകും .അതിൽ അമ്മയില്ല എന്നല്ല പറയുന്നത് നമ്മിലെ ആൺ സ്വഭാവങ്ങളെ രൂപപ്പെടുത്തുന്നതിന്റെ ഹേതു എന്നത് അച്ഛനാകാം എന്നു ചിന്തിക്കുകയായിരുന്നു .അതൊരു ആഴത്തിലുള്ള അറിവാണ്. ജീവനോടെ അച്ഛനില്ലെങ്കിലും ഉണ്ടെങ്കിലും നമ്മെ ഉപേക്ഷിച്ചാലും സ്നേഹത്തോടെ വാരിയണച്ചാലും ഉള്ള ഒന്ന് .നമ്മിലെ ജനിതക ഘടനയിൽ എഴുതിച്ചേർത്തതെന്തോ അത് .നമ്മെ പാകപ്പെടുത്തുമ്പോൾ നമ്മിലേയ്ക്ക് പതഞ്ഞൊഴുകുന്ന ആ ജനിതകം തന്നെയാകാം നമ്മെ നട്ടെല്ലുള്ളവരും അല്ലാത്തവരും ആക്കിത്തീർക്കുന്നത് .പുരുഷൻ നമ്മുടെ ജീവിതത്തിലെന്തെല്ലാമോ ആകണമെന്ന ഓരോ സ്ത്രീയുടെയും ആഗ്രഹം തികച്ചും വ്യത്യസ്തമാണ് .അതിനനുസരിച്ച് ലഭിക്കുകയെന്നത്  തികച്ചും ആകസ്മികവും .അപ്പോൾ പ്രതീക്ഷകളും ലഭ്യതയും വെവ്വേറെ ഘടകങ്ങൾ മാത്രമാവുകയും ലഭ്യതയ്ക്കനുസരിച്ച് ശരീരവും മനസ്സും പാകപ്പെടുകയോ പെടാതെ മാറി നില്ക്കയോ ചെയ്യും .അതും വ്യക്തികൾക്കനുസൃതമായി ആപേക്ഷികമാണ് .

എന്റെ മനസ്സിലെ പുരുഷൻ സ്ത്രീയെ സ്ത്രീയായി മാത്രം കാണുന്ന ഒരാളാണ് .അതായത് എന്റെ അറിവുകളെ അറിവില്ലായ്മയെ ധൈര്യത്തെ സ്നേഹത്തെ വിശ്വാസത്തെ സ്വാതന്ത്ര്യത്തെ അയാൾക്കുള്ളതുപോൽ അന്ഗീകരിക്കുന്നയാൾ.അതായത് ശീലങ്ങളും താത്പര്യങ്ങളും എല്ലാം ഒരിക്കലും ഒരേപോലെ ആയിരിക്കുകയില്ല ആരിലും .ആ തിരിച്ചറിവിനെ അംഗീകരിക്കുക പറയും പോലെ എളുപ്പമല്ല .തിരിച്ചറിയപ്പെടുമ്പോൾ നമുക്ക് താങ്ങാവുന്നതിനെക്കാൾ അപ്പുറമോ ഇപ്പുറമോ എന്നത് വലിയൊരു ചോദ്യം തന്നെയാണ് .ആ ചോദ്യത്തിലാണ് ഒട്ടുമിക്ക ബന്ധങ്ങളും തളിർക്കുകയും പൊലിയുകയും ചെയ്യുന്നത് .സൗന്ദര്യം ,സ്വഭാവം ,അറിവ് ,സമ്പത്ത് എന്നിങ്ങനെ ഒരുപാട് ഘടകങ്ങൾ വ്യക്തിബന്ധങ്ങളെ അടുപ്പിക്കുകയും അകറ്റുകയും ചെയ്യും .സ്നേഹത്തിലൂന്നിയ മനസ്സിന് ബാക്കി ഘടകങ്ങളെ എളുപ്പത്തിൽ ത്യജിക്കാൻ കഴിയും .തമ്മിലൊരാൾക്കു രോഗം വന്നാലും ,എങ്ങനെ രൂപം മാറിയാലുമെല്ലാം അവർക്ക് എന്നത്തെയും പോലെയോ അതിലുപരിയോ സ്നേഹിക്കാൻ കഴിയും .എന്നാൽ ബാഹ്യഘടകങ്ങളിൽ താത്പര്യമുള്ളവരിൽ ജീവിതം ഓരോ ഘട്ടത്തിലും മാറിക്കൊണ്ടേയിരിക്കും .അവരിൽ വെറുപ്പും അനാരോഗ്യകരമായ സംഘർഷങ്ങളും ഉടനീളം നിലനില്ക്കും .ബന്ധം താനേ നിന്നുപോകും .വേർപിരിയും .
ഓരോ മനസ്സും നിഗൂഡമാണ് അതിൽ സ്ത്രീമനസ്സ് അതി നിഗൂഡമാണ് എന്നു പറയപ്പെടുന്നു .അവൾ ചിലപ്പോൾ തനിയെ ഇരിക്കാൻ ആഗ്രഹിക്കും .ചിലപ്പോൾ ഏറ്റവും നിസ്സാരമെന്നു തോന്നുന്ന ഒരപ്പൂപ്പൻ താടിവരെ അവളെ സന്തോഷത്തിന്റെ നെറുകയിൽ എത്തിക്കും .അരുമയായി സൂക്ഷിച്ചുവെയ്ക്കുന്നത് ചിലപ്പോൾ ഒരു പൊട്ടിപ്പോയ വാൽക്കണ്ണാടിയോ ഒരു കുപ്പിവളയോ ആയിരിക്കും .അതിനെ പുശ്ചിക്കുന്ന ഒരു പുരുഷനെ അവൾ സ്നേഹിക്കണമെന്നില്ല.മറിച്ച് ആ നിസാരതയിലെ ആഴമേറിയ സ്നേഹം തിരിച്ചറിയാൻ കഴിയുന്ന പുരുഷൻ ഭാഗ്യവാനായിരിക്കും .അയാളുടെ ഓരോ കാര്യങ്ങളും അവൾ സൂക്ഷ്മതയോടെ കണ്ടറിയും  അന്ഗീകരിക്കും . അവളിലെ ഏറ്റവും കാര്യക്ഷമമായ സൂക്ഷ്മതയെയാണ് പുരുഷൻ അന്ഗീകരിച്ചിരിക്കുന്നത്‌ .അതും നിനക്ക് ഭ്രാന്തുണ്ടോ എന്ന ആവശ്യമില്ലാത്ത ആരോപണങ്ങളില്ലാതെ അവൾ അന്ഗീകരിക്കപ്പെടുന്നത് സ്നേഹത്തിലൂടെയാണ് .അത്തരം സ്നേഹത്തിലൂടെ മാത്രം പരിരക്ഷിക്കാൻ ,പരിഗ്രഹിക്കാൻ കഴിയുന്നൊരു പളുങ്ക് പാത്രമാണ് ഒട്ടുമിക്ക സ്ത്രീ ഹൃദയങ്ങളും ..ഈ ഞാനും .

സ്ത്രീകൾ കരുത്തുറ്റവരാകുന്നത് അവരിലെ കരുത്തിനെ പുരുഷൻ അന്ഗീകരിക്കുംബോഴാണ് .നിനക്ക് അടുക്കളയിൽ എല്ലാ സൗകര്യങ്ങളും തരുന്നില്ലേ ,നിന്നെ പുറത്തു കൊണ്ടുപോകുന്നില്ലേ ,നിന്നെ ജോലിക്ക് വിടുന്നില്ലേ ,നിനക്ക് എല്ലാ സ്വാതന്ത്ര്യവും തരുന്നില്ലേ എന്ന് പുരുഷൻ ചോദിക്കുന്നു .അപ്പോൾ ഈ സ്വാതന്ത്ര്യമെന്നത് ആരെങ്കിലും നമുക്ക് തരേണ്ടുന്ന ഒന്നാണോ എന്ന് സ്വാഭാവികമായും സ്ത്രീയ്ക്ക് തിരിച്ചു ചോദിക്കാം .സ്വാതന്ത്ര്യം പുരുഷന് ആരാണ് നല്കുന്നത് ? പുറത്തു പോകുവാൻ, രാത്രിയിൽ നടക്കുവാൻ ,കള്ളുകുടിക്കുവാൻ ,ഇഷ്ടമുള്ളത് ഇഷ്ടമുള്ളിടത്ത് നിന്നും സ്വീകരിക്കുവാൻ ,വേണ്ടത് കൊടുക്കുവാൻ ,കാണാൻ ,പോകാൻ ??ആരും കൊടുക്കേണ്ട ഒന്നല്ല അവർക്ക് സ്വാതന്ത്ര്യം ! ഒരു പരിധി വരെ സ്ത്രീയ്ക്ക് നമ്മുടെ ദേശം ,രാഷ്ട്രം ,കുടുംബം ,പുരുഷൻ എല്ലാം നല്കിയിരിക്കുന്നത് ചില അടിമ വ്യവസ്ഥകളാണ് .അവൾക്കു അനുവാദം വേണം എന്തിനും ഏതിനും ! ഇതൊന്നുമില്ലാതെ  നമ്മൾ രണ്ടുപേരും മനുഷ്യരാണ് ,നമ്മുടെ തീരുമാനങ്ങളാണ് നമ്മുടെ വ്യക്തിത്വം സ്വാതന്ത്ര്യം ജീവിതം എന്ന് കരുതുന്ന എത്ര പുരുഷന്മാരുണ്ടാകും !? എത്ര കുഞ്ഞുങ്ങളെ നാം വളർത്തി വലുതാക്കുന്നുണ്ട് ഇപ്രകാരം ? അവിടെയാണ് സ്ത്രീകളുടെ തലയിൽവര മാറിമറിയുന്നത് .അവിടെയാണ് സ്നേഹവും പരസ്പര വിശ്വാസവും ഏറ്റക്കുറച്ചിലുകളോടെ സമൂഹത്തിൽ ,കുടുംബത്തിൽ ,വ്യക്തിയിൽ സംജാതമാകുന്നതും .

സ്ത്രീ ലൈംഗികത ഏറെ ചർച്ച ചെയ്യപ്പെടുന്നുണ്ട് എന്നും എപ്പോഴും .എത്ര പുരുഷന്മാർ നേടിയിട്ടുണ്ടാകും ഒരു നല്ല കാമിനിയെ .തനിക്കു മനസ്സിലുള്ള കാമനയെ തുറന്നു പ്രകടിപ്പിക്കാൻ നല്ലൊരു ഇണയെ ?സ്ത്രീയെ എല്ലാ അർത്ഥത്തിലും അറിയാനാകുന്നത് അവരിലെ ചിലരിൽ  തുറക്കാൻ കൂട്ടാക്കാത്ത ചില പ്രത്യേക അറകളുടെ താക്കോൽ കൈപ്പറ്റുംമ്പോൾ മാത്രമായിരിക്കും ,അതിനു ചിലപ്പോൾ കാലങ്ങൾ കഴിയേണ്ടി വരും .അവളിലെ വിശ്വാസ്യത അവളെക്കൊണ്ട് തന്നെ അതെടുപ്പിച്ചു തരുവിക്കും .അവൾ മനസ്സിലെ കല്ലിപ്പുകൾ മാറ്റുമ്പോൾ മനസ്സ് തുറക്കുമ്പോൾ ശേഷം കിടപ്പറ അനുഭൂതികളുടെ രാജകൊട്ടാരമായിത്തീരും .സ്വന്തം പുരുഷന് സ്ത്രീയിലെയ്ക്കെത്തുവാനായില്ലെങ്കിൽ ആ അറ നീറുന്ന ഉമി ആയിരിക്കും എന്നും .പുകച്ചിലുകളും വെറുപ്പും വിദ്വേഷവും കൂടുകൂട്ടും .അതിൽ നിന്നും പകയും വ്യഭിചാരവും പിറവിയെടുക്കും .കൊലപാതകങ്ങളും ബലാത്സന്ഗങ്ങളും നടക്കും .മനുഷ്യനെന്നല്ല ജീവ വർഗ്ഗങ്ങളിലെല്ലാം ഏറ്റവും അടിസ്ഥാനമായസൂക്ഷ്മ സത്യം രതിയും പിറവിയുമാണ്.ആ രതിയിലെയ്ക്കെത്തുവാനാണ് വളരുന്നത്‌ .എതിർ ലിംഗങ്ങൾ ആകർഷിക്കപ്പെടുന്നത് .അതിനെ മനുഷ്യൻ തടസ്സപ്പെടുത്തുന്നത് നൂറു നൂറ് കാര്യങ്ങൾ കൊണ്ടാണ് .ജാതി മതം വർഗ്ഗം വർണ്ണം എന്നിങ്ങനെ നൂറുനൂറു കാര്യങ്ങൾ !വിവാഹം പോലും ജീവിക്കാനുള്ള കേവല ഉടമ്പടി മാത്രമായിരിക്കെ വിവാഹശേഷമുള്ള കാര്യങ്ങൾ വ്യക്തിയിൽ നിക്ഷിപ്തമാണ്‌ .അവിടെയാണ് പുരുഷനുംസ്ത്രീയും മനസ്സ് തുറക്കെണ്ടുന്നതിന്റെ ആവശ്യകത .തുറക്കാത്ത വാതിലുകൾ കുത്തിത്തുറക്കുമ്പോൾ പൊട്ടിപ്പൊളിയും .വീണ്ടും ചേർത്തടയ്ക്കുവാനാകാതെ അവ വേറിട്ട ജാലകങ്ങൾ ആകും .സ്ത്രീയെ സ്നേഹിക്കാൻ ലൈഗികതയുടെ ആവശ്യം പോലുമില്ല .അവൾക്ക് സ്നേഹത്തിന്റെ ആധിക്യം ലൈംഗികതയിൽ എത്തുന്ന ഒന്നല്ല .തനിച്ചായാൽ ജീവിതത്തിൽ ഒറ്റപ്പെട്ടാൽ അനാഥയായാൽ അവൾ ചിന്തിക്കുന്നത് തേടുന്നത് തീർച്ചയായും ലൈംഗികത ആയിരിക്കില്ല .സുരക്ഷിതമായ ഒരു കരവലയം ഉണ്ടെങ്കിൽ സ്വസ്ഥമായ ഒരുറക്കം കിട്ടുമെങ്കിൽ, എന്തിന് അവനവന്റെ ശരീരത്തെപ്പറ്റി വേവലാതിയില്ലാതെ ഒന്നിരിക്കാൻ പറ്റുമെങ്കിൽ അവൾക്ക് അപാരമായി സ്നേഹിക്കാൻ കഴിയും,എന്തിനെയും !

പുരുഷനും സ്ത്രീയും തമ്മിലുള്ളത് പാരസ്പര്യ വ്യവഹാരമെന്നിരിക്കെ സൗഹൃദമാണ് സ്നേഹത്തിന്റെ അടിത്തറ .അവൻ അവളെ എത്രകണ്ട് സ്നേഹിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് ബാക്കിയെല്ലാം ജീവിതത്തിൽ നിലനില്ക്കുന്നത് .പുരുഷന് സ്ത്രീയോട്  (മറിച്ചും ) തോന്നുന്ന ഈ വികാരത്തിലാണ് അവന് അവരുടെ കുഞ്ഞുങ്ങളോടും  അവളുടെ/ അവന്റെ മാതാപിതാക്കളോടും സഹോദരങ്ങളോടുമുള്ള അടുപ്പമിരിക്കുന്നത് .ജീവസറ്റ സ്നേഹങ്ങളിൽ നിന്നുമുള്ള ബന്ധങ്ങൾ വെറും കാട്ടിക്കൂട്ടലുകൾ മാത്രം ആയിരിക്കും.സൗഹൃദാന്തരീക്ഷത്തിൽ  ഒരാൾക്ക്‌ അപരനുമേൽ കൈയ്യൂക്ക് കാണിക്കാനാകില്ല .അവിടെയാണ് നിസ്വാർത്ഥത ഉടലെടുക്കുകയും പാരസ്പര്യത്തിന് അർത്ഥമുണ്ടാവുക ചെയ്യുന്നതും .

സ്ത്രീയുടെ പുരുഷ സങ്കല്പം എന്നാൽ അവരവരുടെ  തന്നെ സങ്കൽപ്പമെന്നിരിക്കെ നമ്മുടെ തന്നെ ശരീരത്തിന്റെ പാതി ആവശ്യമാണ്‌ നാം സങ്കല്പ്പത്തിലൂടെ സാക്ഷാത്കരിക്കാൻ ശ്രമിക്കുകയും നേടുകയോ നേടാതിരിക്കയോ ചെയ്യുന്നത് .ഇവിടെ അർദ്ധനാരീശ്വരൻ എന്ന സങ്കല്പം അതിസൂക്ഷ്മമായി ഓരോ സ്ത്രീയിലും പുരുഷനിലും ഉറങ്ങിക്കിടക്കുകയാണ് .അതിനെ പൂർണ്ണമാക്കുക എന്നത് ക്ലേശകരമെങ്കിലും ഓരോ ജീവിയും അത് തേടിക്കൊണ്ടേയിരിക്കുന്നു .നമ്മുടെ ശരീരത്തിന്റെ അർദ്ധ  ആവശ്യങ്ങളായി സ്ത്രീ പുരുഷനെയും പുരുഷൻ സ്ത്രീയെയും തേടുന്നു.മനുഷ്യൻ തന്നെ നിർമ്മിച്ചെടുക്കുന്ന  ഒരുപാട് നിയമങ്ങൾക്കിടയിൽ നാം നമ്മെ കണ്ടുമുട്ടാതെയോ തിരസ്കരിച്ചോ കണ്ടുമുട്ടി സ്നേഹിച്ചോ കഴിയുന്നു .നിയമാവലികൾക്കപ്പുറം നമ്മുടെ തന്നെ പാതി ശരീരം ഉണ്ടെന്ന തിരിച്ചറിവ് തന്നെയാണെന്റെ പുരുഷ സങ്കല്പം .അത് നേടി പൂർണ്ണഗമന ആവുക എന്ന സങ്കല്പം മാത്രമാണ് സ്വസ്തിയും .പ്രകൃതിയാണ് സ്ത്രീ അതുകൊണ്ടുതന്നെ അവളിലേയ്ക്കുള്ള പ്രാണവായുവും ,ജലവും ,ലവണങ്ങളും എല്ലാം പുരുഷൻ തന്നെയാണ് .അതുതന്നെയാണ് ജീവനും ജനനവും മരണവും ജീവിതവും !

(എന്റെ പുരുഷൻ എന്ന വിഷയത്തിൽ അകം മാസികയിൽ ഓണപ്പതിപ്പിൽ പ്രസിദ്ധീകരിച്ച എന്റെ എഴുത്ത്‌ .)

Wednesday, September 7, 2016

മന്ത്രി സുധാകരൻ അവർകളോട് !

എന്തരോ മഹാനുഭാവുലു ..
അന്തരീ ..കീ വന്ദനമുലു..
(രാഗം ശ്രീ ..[22 ഖരഹരപ്രിയ ജന്യ]
ആദിതാളം )
അർത്ഥം :ഒരുപാട് മഹാത്മാക്കൾ ഉണ്ട് ..അവർക്കെല്ലാം എല്ലാ അർത്ഥത്തിലും എന്റെ വിനീതമായ പ്രണാമങ്ങൾ !

ഇനി മന്ത്രി സുധാകരൻ അവർകൾക്ക് ..താങ്കൾ ഇനിയും എഴുതണം .എഴുത്തിനെ ആത്മാർത്ഥമായി സ്നേഹിക്കുന്ന താങ്കൾക്കു മുകളിൽ പറഞ്ഞിരിക്കുന്ന എല്ലാ മഹാന്മാരും മഹതികൾക്കും ഉള്ളത്ര ഗുണം കാണുകയില്ല .എങ്കിലും ദയവായി അവരോടു ക്ഷമിക്കണം .എഴുതുവാൻ ആഗ്രഹമുള്ളവർ അത് ചെയ്തുകൊണ്ടേ ഇരിക്കണം .ഒരുപക്ഷെ താങ്കൾക്ക് ഉറക്കത്തിൽപ്പോലും 'ചക്ഷുശ്രവണഗളസ്ഥമാംദർദ്ദുരം ' എന്നൊന്നും ചിന്തിക്കുവാനോ എഴുതുവാനോ കഴിഞ്ഞെന്നു വരില്ലെങ്കിലും താങ്കളോട് കാലം കോപ്രായം വിളമ്പുകയില്ല ..താങ്കൾക്കുള്ള ഇല താങ്കളുടെ മുൻപിലെ വീഴൂ ..ക്ഷമിക്കൂ ഓരോ വ്യക്തിക്കും  ആവിഷ്കാര സ്വാതന്ത്യമുണ്ട്.എഴുത്തിലായാലും ശാസ്ത്രത്തിലായാലും എവിടെയാണെങ്കിലും .(Gusteau tries to convince Remy that "anyone can cook." Ratatouille-one of the beautiful animation movie :) ) നമ്മൾ എല്ലാവരും നൊബേൽ ജേതാക്കളാണോ എഴുത്തുകാരെ !! ഹാ കഷ്ടം !

Monday, September 5, 2016

ഓരോ കാര്യങ്ങളിലുമായി നമ്മെ വെറുക്കാൻ പഠിപ്പിച്ച ഓരോരുത്തരും നമുക്ക് അധ്യാപകർ ആണ് ! ഓരോ വിഷയങ്ങൾ കൊണ്ട് ജീവിതത്തെ സ്നേഹിക്കാൻ പഠിപ്പിച്ച ഓരോരുത്തരും നമുക്ക് ഗുരു ആണ് ..ഒരിക്കലും ടീച്ചർ ആകാൻ ആഗ്രഹിക്കാതിരുന്ന എന്നെ ഈ വേഷം കെട്ടിച്ച വിധാതാവും വല്ലതുമൊക്കെ നിരൂപിച്ചിട്ടുണ്ടാകും ..!

Wednesday, August 24, 2016

എന്റെ അച്ഛയുടെ അച്ഛൻ അസ്സൽ കഥകളി സംഗീത വിദുഷിയായിരുന്നു എന്ന് അച്ഛ ഇപ്പോഴും പറയാറുണ്ട് .അദ്ദേഹത്തിന്റെ പാണ്ഡിത്യം മൂലം സദസ്സുകളിൽ അദ്ദേഹത്തിന് ലഭിക്കുമായിരുന്ന ഔന്നിത്യവും .പക്ഷെ കേശവൻ പാറയിൽ എന്ന ആ ഈഴവന് കഥകളി സംഗീത രംഗത്തോ അതിന്റെ മേഖലയിൽ എവിടെയെങ്കിലുമോ സ്ഥാനം ഉണ്ടായിട്ടുണ്ടോ എന്നെനിക്കു സംശയമുണ്ട് .കാരണം അന്ന് അദ്ദേഹത്തിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾക്ക് കാതുകൊടുത്തവർ അദ്ദേഹത്തിൻറെ ജാതിയ്ക്കു സ്ഥാനം നൽകിയോ എന്നകാര്യത്തിൽ  ഒരിക്കൽ പോലും അച്ഛച്ഛനെ കാണാൻ ഭാഗ്യം കിട്ടാതിരുന്ന അവസാന കണ്ണിയായ എനിക്ക് ഒരു സംശയവും ഇല്ല !എന്റെ അച്ഛന് ആ പാരമ്പര്യം ഒന്നും ലഭിച്ചില്ല .ഒരു പദം മൂളാൻ പോലും അദ്ദേഹത്തിന് അറിയുകയും ഇല്ല .പക്ഷെ കാര്യങ്ങളെ വളരെ ഭംഗിയായി വിവരിച്ചു തരുവാനുള്ള ശേഷി ഉണ്ടായത്അത് കൊണ്ട് മാത്രമാണ് എന്ന് ഞാ നിരൂപിക്കുന്നു .അതിനാലാവാം ഞാനും ചേച്ചിയും എഴുത്തു തുടങ്ങിയതും അത് ഞങ്ങളുടെ ചോരയിൽ ലയിച്ചു ചേർന്നതും .കുട്ടിക്കാല സ്മൃതികൾ അദ്ദേഹം പറഞ്ഞുതന്നിരുന്നത് ഒരു കഥാപുസ്തകം ആക്കി എഴുതണം എന്നുള്ള മോഹം എന്നിൽ എന്നുമുണ്ടായിരുന്നു .പക്ഷെ ഇന്നുമതു നടന്നിട്ടില്ല .നടന്നു തീർത്തവഴികളിലെ കഥകൾ വിവരിച്ചാൽ ഒരുപക്ഷെ അതൊരു ചരിത്രമായേക്കും .ഞാൻ എഴുതി തുടങ്ങുന്നു .ഈ വിവരണങ്ങൾ കേട്ട് വളർന്ന എനിക്കും ചേച്ചിക്കും എഴുതുന്ന കാര്യത്തിൽ മടി തോന്നിയിട്ടേയില്ല .(അവളാണ് ആദ്യം എഴുതിയിരുന്നത് ഇപ്പോൾ എഴുതാതിരിക്കുന്നതും !)ഓർക്കണം എവിടെനിന്നോ വന്നതല്ല ജീനുകൾ വഴി പകർന്നു കിട്ടുന്നതാണ് ജന്മവാസനകൾ !അച്ഛന്റെ യൗവ്വനം വരെ കോട്ടയം പാലാ നിവാസിയായിരുന്നു അദ്ദേഹം .ഞങ്ങൾ വയനാട്ടിലാണ് ജനിക്കുന്നതും വളരുന്നതും .1998 ൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ എത്തും വരെ എന്റെ ജീവിതം മഞ്ഞും മഴയും വെയിലും ഉറക്കമുണർത്തുന്ന കാപ്പിപ്പൂക്കളുടെ നനുനനുത്ത സുഗന്ധം ഒഴുകുന്ന കാട്ടാനകൾ ആറുപോലെ ഒഴുകുന്ന എന്റെ നാട്ടിൽ തന്നെയായിരുന്നു .

ഡിഗ്രിയ്ക്ക് കോളേജിൽ പഠിക്കുമ്പോൾ ഹോസ്റ്റലിലേക്ക് ചേച്ചിയുടെ ഭീമൻ കത്തുകൾ വരും .നാലും അഞ്ചും വലിയ പേജുകളിൽ അവൾ വീടിനെയും നാടിനെയും അവളെയും വരികളിലൂടെ നിറയ്ക്കും .ഞാനും അതുപോലെ ഹോസ്റ്റലും കോളേജും കൂട്ടുകാരെയും ഓരോ സ്വഭാവവും നിറവും മണവും പോലും എഴുതി നിറയ്ക്കുമായിരുന്നു .ഓരോ വൈകുന്നേരങ്ങളിലും ഞാൻ കൂട്ടുകാരോട് അച്ഛയുടെ കുസൃതികൾ എന്ന പേരിൽ അച്ഛന്റെ ബാല്യകാല സ്മരണകളുടെ കെട്ടഴിക്കുമായിരുന്നു .ലോ കോളേജിലെ കൂട്ടുകാരായ സന്ധ്യ ജെയിസും ലിനിപ്രിയയും ജയയും അഭിജയും അഞ്ജുവും ചില നേരങ്ങളിൽ വേറെ കൂട്ടുകാരും ഞാൻ പറഞ്ഞില്ലെങ്കിലും എന്നെക്കൊണ്ട് പറയിപ്പിക്കാനായി ചായയും കുടിച്ചിട്ട് ഓടി വരുമായിരുന്നു .എത്രയെത്ര സായന്തനങ്ങൾ ..! ജാതിയോ മതമോ നോക്കാതെ ഞങ്ങൾ ഒന്നിച്ചു പ്രാർത്ഥനകൾ ചൊല്ലി .നാമം ജപിച്ചു  വരച്ചു ..ചിരിച്ചു  കരഞ്ഞു .പ്രണയം പങ്കുവച്ചു ..വീടകങ്ങളിലെ നൊമ്പരങ്ങളിൽ ഞങ്ങൾ എല്ലാം ഭാഗഭാക്കായി ..പിന്നീടാണ് വളർന്നു വളർന്നു ഞങ്ങൾ എല്ലാവരും തമ്മിൽ തിരിച്ചറിയാൻ ആകാത്തവിധം വലിയവർ ആയിത്തീർന്നത് !

ഞാൻ ഓർക്കുന്നു ഞാൻ ചേച്ചിയ്ക്കെഴുതുന്ന വരികളിലൂടെ മാത്രമായിരുന്നു അന്ന് കാര്യങ്ങൾ വീട്ടിലേയ്ക്കു പകർത്താൻ കഴിഞ്ഞിരുന്നത് .അല്ലെങ്കിൽ ഇന്നത്തെ നവ മാധ്യമങ്ങൾ ഒന്നുമില്ലാതിരുന്ന 2G യോ 4Gയോ സ്വപ്നം കാണാതിരുന്ന ആ കാലത്തു ഫോൺ തന്നെ വിളിക്കാൻ കിട്ടുന്നത് ഞായറാഴ്ചകളിൽ വാർഡന്റെ റൂമിനു പുറത്തു മണിക്കൂറുകൾ കാത്തിരുന്നിട്ടാണ് .മൊബൈൽ എത്തിയിട്ടില്ല അന്ന് ഉള്ളവർ അപൂർവമാണ് ."വയനാട്ടിൽ നിന്നും വള്ളിയിൽ തൂങ്ങിയാണോ വന്നത് ? " "ഊരിൽ നിന്നും കാട്ടുജാതി വേറെ ആരെങ്കിലും ഉണ്ടോ ?" തുടങ്ങിയ റാഗിംഗ് ആയിരുന്നു എനിക്ക് കിട്ടിയതിൽ ഏറിയ പങ്കും .ചിരിച്ചും പരിഭവിച്ചും തീർത്തതിന് കണക്കില്ല .മൈലുകൾ താണ്ടി എന്റെ കൂട്ടുകാരും ക്ലാസ്‌മേറ്റ്സ് എല്ലാവരും എത്തിയപ്പോൾ ഒരിക്കൽപോലും അവരെ ഒന്ന് കാണുകയോ സംസാരിക്കുകയോ പോലും ചെയ്തിട്ടില്ലാത്തവരെയും കൂടി എന്റെ ചേച്ചി പേര് പറഞ്ഞു വിളിക്കുകയും അവരുടെ വീട്ടിലെ വിശേഷങ്ങൾ തിരക്കുകയും ചെയ്തതിനെ വളരെ അതിശയത്തോടെയാണ് അവർ സ്വീകരിച്ചത് .എന്റെ കത്തുകൾ അവരെ ഓരോരുത്തരെയും പകർത്തി വയ്ക്കുന്നതായിരുന്നു .ആണും പെണ്ണും എന്നുള്ള വേര്തിരിവിൽ ആയിരുന്നില്ല അതൊന്നും .എല്ലാവരെയും ഒരുപോലെ .ഓരോ ബന്ധങ്ങളും ഉരുത്തിരിയുന്നത് നമ്മെ കണ്ടു പരിചയിച്ചുനമ്മോടു് സ്നേഹംവന്നു നമ്മളിലെ നമ്മെ തിരിച്ചറിഞ്ഞ ശേഷം എന്നതൊക്കെ എന്നെ സംബന്ധിച്ച് ഇപ്പോഴും അത്രകണ്ട് പ്രാവർത്തികമല്ല .കാരണം ഇപ്പോഴാണ് സ്വയം ജീവിക്കുക കണ്ടെത്തുക തുടങ്ങിയ കാര്യങ്ങൾ പ്രാവർത്തകികമായി അതൊരു വലിയ കാര്യമല്ലാതായി വരുന്നത് .എന്നെ സംബന്ധിച്ച് എന്റെ പ്രിയപ്പെട്ടവർക്ക് ഞാനാണ് വാക്ക് കാഴ്ച നിറം മണം അതുപോലെ തിരിച്ചും .ആരെയും കാണാതെ കാണാൻ അതുമൂലം കഴിയും ..അതിനെ ആത്മബന്ധം ഞാൻ എന്ന് പറയും . ഇപ്പോഴും ഞാൻ അത്തരം ഒരു ബന്ധത്തിലാണുള്ളത് 450-600 രൂപ മൊബൈൽ ബില്ലിൽ  എന്റെ വളരെ ചെറിയ വൃത്തത്തിൽ സംസാരിക്കുമ്പോൾ -ചേച്ചി,അച്ഛന്മാർ അമ്മമാർ -ഞാൻ കാശ് കളയുന്നത് ഇത്തരം കുഞ്ഞുകുഞ്ഞു കാര്യങ്ങളിലൂടെയുള്ള വലിയവലിയ കാഴ്ചകൾക്കാണ് .വേറെ ചാറ്റിങ്ങുകൾ ഒന്നും തന്നെയില്ലാത്ത, വാട്സ് ആപ് എന്തെന്നുപോലും നോക്കാതെ ഇരിക്കുന്ന ഒരാളാണ് ഞാൻ .(തെറ്റിദ്ധരിക്കരുത് ടെക്നോളജി കലക്കിക്കുടിച്ചിടത്തു നിന്നുമാണ് ഞാൻ വരുന്നത് .അതിന്റെ ഉസ്ദാത് ആയി വർക്ക്‌ ചെയ്യുന്ന ഒരു ടീമിന്റെ സീനിയർ നിലയിൽ നിന്നും ആണ് ഇറങ്ങിപ്പോന്നതും. എനിക്ക് ടെക്നോളജി ജീവിതത്തിലേയ്ക്ക് വേണ്ട എന്ന് തോന്നി അത്രമാത്രം ) പൊതുകാര്യസ്ഥലികളിൽ (എഫ് ബി ) ഞാൻ ചാറ്റിങ് ചെയ്യാത്തത് മൂലം എനിക്ക് ഗാഢ സൗഹൃദങ്ങൾ കുറവാണ് .അതിൽ ഖേദിക്കുന്നുമില്ല .കാരണം ഒന്നുമാഗ്രഹിച്ചിട്ടല്ല എഴുതുന്നത് .അവാർഡിനായി ബുക്ക് അയക്കാറുണ്ട് പക്ഷെ കിട്ടുമോ ഇല്ലയോ എന്നതിനെപ്പറ്റി തല പുകയ്ക്കുക ചർച്ച ചെയ്യുക ഖേദിക്കുക ഒന്നും ഇല്ല .അതിൽ നിന്നും ചില ആളുകൾ എന്നെ വിളിക്കുമ്പോൾ എനിക്ക് അതീവ സന്തോഷം തോന്നും .സത്യസന്ധമായി അഭിന്ദിക്കുമ്പോൾ കൊച്ചുകുട്ടികളെപ്പോലെ സന്തോഷിക്കാൻ കഴിയാറുമുണ്ട് .അത് മതി .എഴുതും  മരിക്കും വരെ .ഓർമ്മയുണ്ടെങ്കിൽ കൈകൾ ചലിക്കുമെങ്കിൽ വരക്കുകയും ചെയ്യും ..

സൂക്ഷമായി ലോകത്തെ നിറച്ച് എന്നെ നിറച്ച് ഓരോ വാക്കിലും സത്യം നിറച്ച് ജീവിക്കുന്ന ഒരു പഴഞ്ചൻ ആണ് ഞാൻ .ശാരീരികമായി സ്വതന്ത്ര്യആണ് ഞാൻ മാനസികമായി സ്വതന്ത്ര്യ അല്ല .മനസ്സ് നിറയെ ഭർത്താവുണ്ട് മകളുണ്ട് അച്ഛനും അമ്മയും ഇൻലാസ് ഉം ചേച്ചിയും കുട്ടികളും ഞാൻ പഠിപ്പിക്കുന്ന കുഞ്ഞുങ്ങളും എഴുത്തും വരയും മണ്ണും മനസ്സും കിളികളും എന്നെ സ്നേഹിക്കുന്ന ഓരോ മനുഷ്യരും ഉണ്ട് .മറവി ധാരാളമുണ്ട് അതുപോലെ ഓർമ്മയും .എനിക്ക് നേരെ വരുന്ന വിമർശനങ്ങളെ നോക്കി ചിലപ്പോൾ ഞാൻ അലറും .ഓടെടാ എന്ന് പറഞ്ഞെന്നും വരും ചിലപ്പോൾ -ശരിയാണ് സർ- എന്ന് തല കുനിക്കും, ഒന്നും മിണ്ടാതിരിക്കും ..ഞാൻ മനുഷ്യനാണ് .വികാരങ്ങളെ പുകമറയ്ക്കിട്ടു മാറിയിരുന്നു പരദൂഷണം പറയാൻ അറിയാത്തവൾ .അല്ലെങ്കിൽ വിമർശനങ്ങളെ തത്വ ചിന്തകന്റെ ആത്മസംയമനത്തോടെ കണ്ട് എന്റെ പോസ്റ്റുകളെ ബാക്കിയുള്ളവർ ഗൗരവമായി എടുക്കും വരെ കാത്തിരുന്ന ശേഷം എനിക്കുള്ള ഔന്നിത്യം ലോകത്തിനില്ല എന്നുറക്കെ പ്രഖ്യാപിക്കാൻ താത്പര്യമില്ലാത്തവൾ ..നിങ്ങൾ ക്ഷമിക്കുക എന്റെ അച്ഛ പറയും പോലെ മരിക്കുമ്പോൾ എന്നെ വലിച്ച് ഏതെങ്കിലും മരത്തിനു കീഴിൽ കുഴിച്ചിട്ടു വളമാക്കുക ..മണ്ണാക്കുക .അതുകഴിഞ്ഞു കർമ്മമെന്നും മന്ത്രമെന്നും പറഞ്ഞു ആരെയും വിളിച്ചുകൂട്ടി ഭ്രാന്തു പിടിപ്പിക്കാതിരിക്കുക .ജീവിക്കുന്ന നിമിഷം മനുഷ്യനായി ഇരിക്കുവാൻ അനുവദിക്കുക .സന്തോഷം സ്നേഹം !

Sunday, August 21, 2016

ഡോക്ടർമാർ ചികിത്സയിലേയ്ക്ക് കടക്കും മുൻപ് അവർക്കു പ്രത്യേകം പരീക്ഷ ഉണ്ടായിരിക്കണം എന്ന് പുതിയ നിരീക്ഷണം പ്രാവർത്തികമാക്കണമെന്ന ശക്തമായ അഭിപ്രായമാണ് എനിക്കുള്ളത് .കാരണം ഒരു ഡോക്ടർ ആകണം എന്നുള്ള അമിതമായ മോഹത്തോടെ ഇത് പഠിക്കുന്ന നാമമായ കുട്ടികളിൽ അവർക്കുള്ള അഭിവാഞ്ജ പഠനത്തിലും അതുപോലെ സമൂഹ സേവനത്തിലും വളരെ മുന്പിലായിരിക്കും .അതേസമയം ഉന്തിയുരുട്ടി ഡോക്ടർമാർ ആകാൻ വിടുന്ന എൺപതു ശതമാനത്തോളം കുട്ടികൾ ഒന്നുകിൽ ആർക്കോ വേണ്ടി പഠിക്കുകയും അല്ലെങ്കിൽ പണം കൊടുത്തു ജയിപ്പിക്കയും എന്ന് വേണ്ട ആർക്കും വേണ്ടാത്ത ആളെ കൊല്ലുന്ന രീതിയിൽ പണം പണം എന്ന ആർത്തിയിൽ മുഴുകുന്ന ഡോക്ടർമാർ ആയിത്തീരുകയും ചെയ്‌താൽ പിന്നെ ഇതിനൊക്കെ എന്തർത്ഥം .ഇവിടെ പരീക്ഷയും പരീക്ഷണങ്ങളും നടത്തിയ ശേഷമേ എടുക്കാവൂ .(അല്ല ഉടെ തമ്പുരാനെ ഇനി ആ പരീക്ഷയിലും വരുമല്ലോ കോഴ എന്നോർക്കുമ്പോഴാ !!)

Friday, August 19, 2016

അനുഗ്രഹീത ഗായകനും അധ്യാപകനുമായ നന്ദൻ മാഷിന്റെ "പാട്ടുമാഷ് " എന്ന കഥ അക്ഷരാർത്ഥത്തിൽ അനുഭവവേദ്യമാണ് കാരണം ..

"ശാന്തടീച്ചറെ ,ലില്ലി മിസ്സെ ,ഡോളി മിസ്സെ ..ഈ ആർട്ട് ടീച്ചർ എവിടെപ്പോയി ?? ആർട്ട് ടീച്ചറെ ..എവിടെപ്പോയീന്ന് ??? കാണുന്നില്ലല്ലോ ? " ...എന്ന് !!

 (അയ് ..ഈ കലാ അധ്യാപകരൊക്കെ അധ്യാപകർ എന്ന് വിളിക്കാൻ പാടുണ്ടോ ശുംഭാ ..അശ്രീകരം ..അവരൊക്കെ ചുമ്മാ അടുക്കളപ്പുറത്തെ നായോൾ അല്യാന്നുണ്ടോ ..?? പഠിക്കാൻ പാങ്ങില്ലാത്ത ശുംഭന്മാരെ ഉന്തിയുരുട്ടിയെടുക്കാൻ വച്ചിരിക്കണ ...ശാന്തം പാപം നോം ഒന്നുമങ്ട് പറഞ്ഞിട്ടില്യാ ..നീ ഒന്നും കേട്ടിട്ടുമില്യാ ..ന്തെ ..മനസ്സിലായില്ലാന്നുണ്ടോ ..ഉം ..?? )

അട! മാറെടാ മാർക്കടാ മാറിക്കിട ശട !
മാർഗ്ഗേ കിടക്കുന്ന പീറക്കുരങ്ങു നീ !!
( നോമിന്റെ അച്ഛന്റെ അച്ഛൻ അതായത് എന്റെ അച്ഛച്ചൻ ,ഒന്നാന്തരം കഥകളി സംഗീത വിധ്വാൻ ആയിരുന്നൂ എന്ന് താൻ അങ്ട് മറക്കണ്ടാ ..ദു പോലെ നോമിന്റെ ചെറിയച്ഛൻ ഒരു ഒന്നാന്തരം നക്സലേറ്റ് ആയിരുന്നു എന്നും ! എന്താ ഒരു കോമ്പിനേഷൻ ..! പ്പോ നമുക്കും അൽപ്പസ്വൽപ്പം അതൊക്കെ ആവാം അല്യാന്നുണ്ടോ ?? ശുംഭാ ..)

Thursday, August 18, 2016

സ്നേഹിക്കാനും പരിരക്ഷിക്കാനും അരുമയോടെ എന്റെ പെങ്ങൾ എന്ന് ചേർത്തുപിടിക്കാനും ഞങ്ങൾക്ക് (എനിക്കും ചേച്ചിക്കും ) സ്വന്തമായി ആങ്ങളമാർ ആരും ഉണ്ടായില്ല .മറിച്ചു ഞങ്ങൾക്ക് ഇടവും വളവും ചുറ്റിനും അമ്മയുടെയും അച്ഛന്റെയും സഹോദരങ്ങളുടെ മക്കൾ ഉണ്ടായിരുന്നു .അതിൽ എല്ലാവരെയും എത്ര ആത്മാർത്ഥമായിട്ടാണ് ഞങ്ങൾ സ്നേഹിച്ചിരുന്നത് എന്ന് ഇന്നും ഞാൻ ഓർക്കുന്നു ..ഒരു ദിവസം കിട്ടിയാൽ ഓടുമായിരുന്നു 'അമ്മ വീട്ടിലേയ്ക്ക് ..പക്ഷെ പിന്നീടാണ് ഞങ്ങൾ ആ സത്യം തിരിച്ചറിയുന്നത് .ഞങ്ങൾ ചന്തത്തിൽ വന്നില്ലെങ്കിൽ ..സ്വർണ്ണാഭരണങ്ങൾ അണിഞ്ഞില്ലെങ്കിൽ കൂടെ കൊണ്ടുനടക്കാൻ ഉള്ള ആഡംബരമോ അലങ്കാരമോ,നിറമോ , പണമോ ഇല്ലെങ്കിൽ ഈ പറഞ്ഞ ആരും ആങ്ങളമാരായി ഉണ്ടാകില്ല എന്ന് (എന്റെ സഹോദരന്മാർ പൊറുക്കണം അനിതയ്ക്കു ഇനി നുണ പറയാൻ മനസ്സില്ല .ചെറു പ്രായത്തിൽ ചങ്കിൽ തൊട്ടു സത്യം പറയാൻ പലതരം അങ്കലാപ്പായിരുന്നു .ഇന്ന് അത് അശേഷം ഇല്ല .സത്യമേ പറയൂ ആര് കൂടെയുണ്ടെങ്കിലും ഇല്ലെങ്കിലും ) എത്രയോ വട്ടം അന്യരെപ്പോലെ മാറി നിന്ന് സങ്കടപ്പെട്ടിട്ടുണ്ട് പാവം ഞങ്ങൾ .അതിനപവാദം വല്യച്ഛയുടെ മകൻ എന്റെ അശോകൻ ചേട്ടായി മാത്രമാണ് .കുടിച്ചു മരിക്കുന്ന എന്റെ പൊന്നാങ്ങളയോട് ,എവിടെയെന്നോ എന്തായി എന്നോ അറിയാതെ ഞങ്ങളിൽ നിന്നും മാഞ്ഞു പോകുന്ന ഏട്ടനോട് എന്തിനാ ഇതെല്ലാം എന്നുള്ള കണ്ണീരു മാത്രമേ ഞങ്ങൾ അനിയത്തിമാർക്കു ഇപ്പോഴും ചോദിക്കാനുള്ളൂ ..ഏറ്റവും സ്നേഹത്തോടെ എന്നെ ചേർത്തുപിടിച്ചിട്ടുള്ളത് എന്റെ ആ ഏട്ടൻ മാത്രമേയുള്ളൂ ..ബാക്കി എല്ലാവരിലും ഒന്നല്ലെങ്കിൽ വേറെ ഒരു കള്ളത്തരമോ ഇഷ്ടമോ ഇഷ്ടക്കേടോ ഉണ്ടായിരുന്നു ..ബന്ധങ്ങൾ ഉണ്ടാകുന്നതും അത് നില നിൽക്കുന്നതും അത് പരിപാലിക്കപ്പെടുന്നതും അതിന്റെ സത്യസന്ധമായ ഊഷ്മളതയിൽ നിന്നുമാണ് അല്ലാതെ ബാഹ്യമായ യാതൊന്നിൽ നിന്നുമല്ല അതുകൊണ്ടുതന്നെ ഞാൻ ഇപ്പോൾ ഓരോ ബന്ധങ്ങളും കാണുന്നതും അതിലകപ്പെടുന്നതും നിലനിൽക്കുന്നതും അതിന്റെ കാതലായ ഈ നഗ്‌ന സത്യത്തിൽക്കൂടെ മാത്രമാണ് .എവിടെയും ഇനിയങ്ങോട്ടേയ്ക്കെന്നും

കൂട്ടുകാരെ സുഹൃത്തുക്കളെ നിങ്ങളിൽ നൂറായിരം പൊന്നാങ്ങളമാർ ഉണ്ടായിരിക്കും അവരോടെല്ലാം എന്റെ  ഒരെളിയ അപേക്ഷ നിങ്ങളുടെ സഹോദരിമാർ നിങ്ങളുടെ വിളക്കാണ് നിങ്ങൾ ആ വെട്ടത്തിൽ സൂര്യനെപ്പോലെ ശോഭിക്കും .കൂടെ നിൽക്കണം ,തിരുത്തേണ്ടപ്പോൾ തിരുത്തണം ,ചേർത്തു പിടിക്കുവാൻ അൽപ്പവും മടി കാണിക്കരുത് അവർ നിങ്ങൾ തന്നെയാണ് ..എന്നും എപ്പോഴും .രക്ഷാബന്ധൻ സ്നേഹാശംസകൾ ..

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...