Monday, August 15, 2016

ഒരാഴ്ച്ചയായി മോളുടെ പനിക്കൂട്ടിലാണ് ഞാൻ .അവളെ പനിച്ചെരിയുമ്പോൾ ഞാനും കൂടെയെരിയും ..ഒരു വൈറൽ പനി കുഞ്ഞിനേയും എന്നെയും പാടെ ഞെരിച്ചുകളഞ്ഞു .ഒന്നും ചെയ്യാനില്ലാതെ പനിക്കിടക്കയിൽ അവളുടെ ശാഠ്യത്തെ അംഗീകരിച്ചുകൊണ്ട് ഞാനും കൊച്ചുകുട്ടിയാകും .കഥ പറയും പാട്ടുപാടും പനിച്ചൂടിൽ എരിഞ്ഞു കൂടെക്കിടക്കും .ജോലിയോ വീടോ വീട്ടുപണികളോ ഒന്നും ഞങ്ങളെ ബാധിച്ചില്ല .അവൾക്കു പഠിക്കാനുള്ള പാഠങ്ങളെ ഞാൻ കുട്ടയിൽ ചുമന്ന് കടത്തുവള്ളം കയറ്റി അക്കരെയ്ക്കു വിട്ടു ..പോ .എന്ന് ഓടിച്ചു വിട്ടു .അവളുറങ്ങുന്ന ഏകാന്തതയിൽ പനി ഉയരുമോ എന്ന് പേടിച്ചു ഞാൻ പുസ്തകങ്ങളുമായി  കൂട്ടുകൂടാമെന്നു വ്യാമോഹിച്ചു ..വെറുതെ !ഒന്നും വായിക്കാൻ ഇല്ലാത്തവളെപ്പോലെ ശുദ്ധ ശൂന്യയായി ഞാൻ രാത്രികൾ എങ്ങിനെയാണുണ്ടാവുക എന്ന് അതിശയിച്ചിരുന്നു ....എപ്പോഴോ തീചൂടിൽ അവളെന്നോട് മഞ്ഞുകൊണ്ടു വീടുണ്ടാക്കുന്ന സുന്ദരിപൂച്ചകളുടെ കഥ പറയാൻ പറഞ്ഞു ..ഞങ്ങൾ മഞ്ഞു പടികൾ കയറി മഞ്ഞു വാതിൽ തള്ളിത്തുറന്ന് മഞ്ഞു മഞ്ചാടികൾ നിറയെ വീണുകിടക്കുന്ന ആ ഉമ്മറവാതിലും കടന്ന് അകലെയകലെയ്ക്ക് കളിക്കാനായിപ്പോയി ..ഉണ്ടാക്കി പറയുന്ന ഓരോ സങ്കൽപ്പ ഗോവണികളിലൂടെയും കയറിപ്പോകുമ്പോൾ ഒരുവേള അതിറങ്ങി ഒരിക്കലും തിരിച്ചുവരാതെ അപ്രത്യക്ഷമാകാൻ ഞങ്ങൾ രണ്ടുപേരും കൊതിച്ചുപോയി ..ഇത്തരം സന്ദർഭങ്ങളിലാകാം അമ്മമാരുടെ നാവിൻ തുമ്പിൽ നിന്നും ഏറ്റവും സുന്ദരമായ കഥകളും പാട്ടുകളും പിറവിയെടുക്കുന്നതല്ലേ !അങ്ങനെ ആ പനിപ്പകലുകളിൽ ഒന്നിൽ ഞാൻ ഒരു കാഴ്ചകണ്ടു ..ഞെട്ടി വീണ്ടും നോക്കി .തൊടിയിലെ കപ്പള മരത്തിൽ ഒരാൾ ഇരുന്നു പഴുത്ത കപ്പളങ്ങ കാർന്നു വിഴുങ്ങുന്നു .ഒന്നൂടെ നോക്കി ..അയ്യോ ഇതാര് നമ്മുടെ സംസ്ഥാന പക്ഷിയോ !വേഴാമ്പലേ ! അരികു നിറയെ ചാരം പൂശിയ പോലെ കറുപ്പും വെള്ളയും  ഇടകലർന്ന നിറം നേരിയ കറുത്ത തൂവലുകൾ ഇടയ്ക്കു കാണാം .നേരിയ കറുപ്പ്  വീശിയ തൊപ്പി .ഇത്തരം ആളെ ആദ്യം കാണുകയാണ് .ആ വലിയ ചുണ്ടുകൾ കൊണ്ട് പഴം കോരി വിഴുങ്ങുകയാണ് കക്ഷി .ശ്യോ മോളുറങ്ങി പോയല്ലോ എന്ന വേവലാതി ..പൊടുന്നനെ ഫോട്ടോ എന്നാരോ മനസ്സിലിരുന്നു ക്ലിക്കി .ഓടി ക്യാമറയുമായി വന്നതേ എന്റെ നിഴലനക്കം അറിഞ്ഞ കക്ഷി ഒരൊറ്റ പറക്കൽ. ഞാൻ 'അയ്യൂ ..'എന്ന് ഇളിഭ്യയായി .മോൾ എഴുന്നേറ്റപ്പോൾ ഞാൻ  അവളോട് പറഞ്ഞു .'ഓ അമ്മെ ഡോറ യിലെ സെൻയൂർ ടുക്കൻ അല്ലെ 'എന്നവൾ ..ആ അതെയതെ എന്ന് ഞാൻ തലകുലുക്കി ..അപ്പോൾ കക്ഷി തിരികെ വന്നു. പക്ഷെ ദൂരെ മരക്കൊമ്പിൽ ഇരുന്നു പാളിനോക്കുകയാണ് ഞങ്ങളെ .ഞാൻ ചടപടാന്നു കുറച്ചു സ്നാപ്പ് എടുത്തു. പക്ഷെ ഈ സാധാരണ ക്യാമറയുടെ ലെൻസ് അദ്ദേഹത്തിൻറെ അടുക്കൽ വരെ എത്തിയപ്പോഴേക്കും കിതച്ചു തളർന്നു .വ്യക്തമായ കാഴ്ച്ച തരായീല്ല .അപ്പോഴും കപ്പളങ്ങ തിന്നാൻ കുയിലും മരംകൊത്തിയും മറ്റും തിക്കിത്തിരക്കുന്നുണ്ടായിരുന്നു.കണ്ടു മടുത്ത അവരോടു നമുക്കെന്താശ ..അവരവിടെക്കിടന്നു പാടിപ്പാടി പറക്കട്ടെ തിന്നട്ടെ ..എന്നാലുമെന്റെ ചാര വേഴാമ്പലേ !!

Saturday, August 6, 2016

'കല്ലുകൾ മഹാക്ഷേത്രങ്ങൾ'

ദക്ഷിണേന്ത്യയിലേ മഹാക്ഷേത്രങ്ങളിലെ വിസ്മയക്കാഴ്ചകളുടെ ആലേഖനമാണ് ശ്രീ പി സുരേന്ദ്രന്റെ 'കല്ലുകൾ മഹാക്ഷേത്രങ്ങൾ' എന്ന യാത്രാനുഭവങ്ങൾ  .ഇത് വെറുമൊരു യാത്രയുടെ കാഴ്ചക്കുറിപ്പല്ല .എഴുത്തുകാരൻ പറഞ്ഞിരിക്കും പോലെ ലോകപൈതൃകത്തിന് ഇന്ത്യ നൽകിയ മഹാസംഭാവന തന്നെയാണ് ഓരോ ക്ഷേത്രങ്ങളും അതിലെ ചരിത്രമുറങ്ങുന്ന ഈ സ്മാരക ശിലകളും .കാരണം ക്ഷേത്രകലകൾ അവയിലെ അന്തഃസാരം അങ്ങേയറ്റം വിളംബരം ചെയ്തുകൊണ്ടാണ് നിലനിന്നു പോരുന്നത് .തച്ചുടക്കപ്പെട്ട കലയുടെ സ്തൂപങ്ങളെ ഓർത്ത് വിലപിക്കാൻ പോലും ആരുമില്ലെന്നിരിക്കെ ശ്രീ പി സുരേന്ദ്രൻ കുറിച്ചുവയ്ക്കുന്ന ഈ പഠനക്കുറിപ്പുകളെ വെറും യാത്രാവിവരണം എന്ന പട്ടികയിലേയ്ക്കു മാറ്റിവയ്ക്കാൻ എന്തോ എനിക്ക് കഴിയുന്നില്ല .ഇന്നത്തെ സാങ്കേതികത്വം നിറഞ്ഞ കാലഘട്ടത്തിൽ നിന്നുകൊണ്ട് അതൊന്നുമില്ലാതിരുന്ന കാലത്തെ മനുഷ്യപ്രയത്നങ്ങളുടെ അളവുകളുടെ കണക്കുകളുടെ സ്തൂപ ഭംഗിയുടെ അഴകളവുകളുടെ സൂക്ഷ്മതകളുടെ ഈ വിസ്മയശിലകൾ നമുക്ക് പറഞ്ഞുതരുന്ന മഹാദർശനങ്ങൾ വാക്കുകൾക്കും അതീതമാണ് .അതിൽ മതത്തിന്റെയോ വർഗ്ഗവർണ്ണങ്ങളുടെയോ ചളി വാരിത്തേച്ചാൽ അന്തഃസാര ശൂന്യമായിപ്പോകും അതിന്റെ മൂല്യം .ഈ കാര്യങ്ങളെ ഒരു കലാനിരൂപകന്റെ വാക്ചാതുര്യത്തോടെ തന്നെ അദ്ദേഹം തുറന്നിടുമ്പോൾ കണ്ടിട്ടില്ലാത്ത കാഴ്ചകളുടെ മേലാപ്പ് നീക്കി അനന്തവിശാലമായ ഒരു ലോകത്തിലേയ്ക്ക് നമ്മെ വലിച്ചുകൊണ്ടു പോകും ഈ പുസ്തകം .ഇതിലെ ശ്രീ കണ്ണൻ സൂരജിന്റെ യാത്രാ ചിത്രങ്ങളുടെ ചാരുത, യാത്രകൾ ഇഷ്ടപ്പെടുന്നവരെ കൊതിപ്പിക്കുന്നവയാണ് .H&C ബുക്ക്സ് പ്രസിദ്ധീകരിച്ച കല്ലുകൾ കഥയെഴുതി വച്ചിരിക്കുന്ന ഹൊയ്സാല ,ഐഹോൾ ,പട്ടടക്കൽ ,ബദാമി ,ഹംപി ,ബലിപുര ,ശ്രാവണബെലഗോള ക്ഷേത്രങ്ങളിലൂടെ കടന്നുപോകുന്നൊരു മന്ദമാരുതനാണ്  ഈ പുസ്തകം .നമുക്ക് കലയുടെ ഈ സുഗന്ധഭൂമികയിലെ ശില്പചാരുതയുടെ ചരിത്ര വിശേഷങ്ങൾ ആ കാറ്റ് കാണിച്ചുതരും. നമ്മെ അവിടേയ്ക്കു മാടിവിളിച്ചു കൂട്ടിക്കൊണ്ടു പോകും .എല്ലാവരും വായിക്കുമല്ലോ ..എഴുത്തിലെ മാന്ത്രികനായ ശ്രീ സി രാധാകൃഷ്ണനാണ് ഈ പുസ്തകം പ്രകാശനം നിർവഹിച്ചു വായനക്കാരിലേക്കെത്തിച്ചത് .ഏറ്റുവാങ്ങിയത് ശ്രീ അഷ്ടമൂർത്തിയും .നിർമ്മലമായ ആ ചടങ്ങിന് സാക്ഷ്യം വഹിക്കാനായതിൽ അതീവ സന്തോഷത്തോടെയാണ് ഞാൻ ഇതെഴുതുന്നത് .


Tuesday, August 2, 2016

എന്റെ മനസ്സിൽ ഒരു കാളീ ചിത്രമുണ്ട് ..അതിൽ നിറയെ ഞാനുണ്ട് ..അത് വരച്ചു തീർന്നാൽ ഒരുപക്ഷെ പിന്നെ 'ഞാൻ' ഉണ്ടാകുമോ എന്നറിയില്ല .അത് രണ്ടു തരത്തിലാകാം -ഞാൻ എന്ന ഭാവം - പിന്നെ ഞാൻ എന്ന ആത്മഭാവവും !

Sunday, July 31, 2016

ആഴ്ചപ്പതിപ്പിന്റെ ആദ്യ ലക്കത്തിൽ എന്റെ കവിത വന്നതാണ് .ഇതിപ്പോൾ രണ്ടാമതാണ് .ഉന്നത നിലവാരം പുലർത്തുന്ന ആഴ്ച്ചപ്പതിപ്പിന്റെ ഓരോ ലക്കങ്ങളും  പുതുകവിതകളുടെ വേറിട്ട അനുഭവമാണ് കാഴ്ച വയ്ക്കുന്നത് അതോടൊപ്പം പുതിയ എഴുത്തുകാരുടെ ശ്രേണിയും നമുക്കായി അവർ ഒരുക്കിത്തരുന്നു . വായനയുടെ ഈ വേറിട്ട അനുഭവം ഇനിയും ഉയർന്നു നിറയട്ടെ എന്നാശംസിക്കുന്നു ..വളരുക കടലാവുക ഓരോ തിരമാലയ്ക്കുമപ്പുറം പുതിയ സൂര്യന്മാർ ഉദിച്ചുയരട്ടെ ..സ്നേഹാഭിവാദ്യങ്ങൾ പ്രിയ മിത്രങ്ങളെ ,മീരാ ..ജയാ !


Thursday, July 21, 2016

അമ്മപ്പൂവ്

ഒരു മരണത്തിനും പുതച്ചു കിടത്താനാവില്ല ,
കണ്ണീരുമ്മകൾ കൊണ്ടു തുന്നിയ
ഒരു പുതപ്പിനും മറയ്ക്കാനാകില്ല ,
നിന്നെ പെറ്റുരുവാക്കിയ ആ ശരീരം !
അതിങ്ങനെ കണ്ണിൽ കരളിൽ
ശരീരത്തിൽ ആത്മാവിൽ ..
എന്നിങ്ങനെ ഓരോ അണുവിലും
പൂണ്ടു കിടക്കും നീയോടുങ്ങും വരെ !


Saturday, July 16, 2016

കലാസമരം

കലാകാരന്മാർ ഇല്ലാത്ത ഒരു നാടിനെപ്പറ്റി ആലോചിച്ചിട്ടുണ്ടോ ? സംഗീതമില്ലാത്ത സാഹിത്യമില്ലാത്ത വർണ്ണചിത്രങ്ങളോ നാം കുമ്പിടുന്ന ദൈവങ്ങൾ ഉൾപ്പെടുന്ന ബിംബങ്ങളോ പ്രിയതര പ്രതിമകളോ ഇല്ലാത്ത ഒരു നാട് !! ഹോ അങ്ങിനെ ഒന്നുണ്ടെങ്കിൽ ഈ കുറ്റം ചെയ്യുന്നവരെ ഒക്കെ അവിടെ പാർപ്പിച്ചാൽ മതിയാവും അവർക്ക് ജീവിതത്തോടുള്ള ആസക്തി തീരാൻ .! അപ്പോൾ ആലോചിച്ചു നോക്കൂ കല ജീവിതത്തോട് എത്രമാത്രമാണ് ഇഴുകിച്ചേർന്നിരിക്കുന്നതെന്ന് .കലാകാരന്മാർ ഒരുപക്ഷേ ദൈവങ്ങൾ തന്നെയാണ് കാരണം അവരില്ലെങ്കിൽ ചൈതന്യമില്ലാത്ത വെറും ജീവനുകൾ മാത്രമായിരിക്കും ഉണ്ടാവുക .എപ്പോഴൊക്കെയോ നാമറിയാതെയോ അറിഞ്ഞോ നമ്മൾ കലയിലൂടെ മാത്രമാണ് ജീവിക്കുന്നത് .ഒരു പ്രാർത്ഥനപോലെ വിശ്വാസം പോലെ പ്രണയം പോലെ പ്രാണൻ പോലെ കല നമ്മെ വലയം ചെയ്തിരിക്കുന്നു .ആ വലയത്തിന്റെ കാന്തിക തരംഗങ്ങളിൽ നമ്മൾ ചെറു മുള്ളാണികൾ പോലെ ചേർന്നിരിക്കയാണ് .ആരൊക്കെയോ പാടുന്നതിലൂടെ നമ്മൾ പാടുന്നു .ആരൊക്കെയോ വരയ്ക്കുന്നതിലൂടെ നമ്മൾ വരയ്ക്കുന്നു ആരൊക്കെയോ അഭിനയിക്കുന്നതിലൂടെ നമ്മളും അഭിനയിക്കുന്നു എന്നിങ്ങനെ നാം ചെയ്യുന്നില്ലെങ്കിലും നമ്മുടെ പ്രജ്ഞ അതെല്ലാമായിത്തീരുന്നു .അപ്പോൾ കല ജീവിതം തന്നെയാണ് എന്നതിന് വേറെ അർത്ഥതലങ്ങൾ അന്വേഷിക്കേണ്ടതില്ല .

കല പാഠ്യ വിഷയമാക്കുക ,സർക്കാർ എയ്ഡഡ് സ്‌കൂളുകളിൽ സ്പെഷ്യലിസ്റ്റ് അധ്യാപക തസ്തിക പുനഃ സ്ഥാപിച്ചു് യോഗ്യതയുള്ളവരെ നിയമിക്കുക എന്നീ ആവശ്യങ്ങളുമായി കലാ വിദ്യാർത്ഥി സമരം മുൻപോട്ടു പോകുമ്പോൾ മാറിമാറി വരുന്ന സർക്കാരുകൾക്ക് സ്വപ്നവേഗത്തിൽ സാധ്യമാക്കാവുന്ന ഏറ്റവും വേണ്ടുന്നതായ ഈ കാര്യം കലാകാരന്മാർക്ക് സ്വപ്നം മാത്രമായി ഒതുങ്ങിയിരിക്കുകയാണ് .ഈ നിയമനം സാധ്യമാക്കുകയാണെങ്കിൽ അതുമൂലം കലാകാരന്മാർക്ക് ഒരു ജോലിയും സാമ്പത്തികമായ നേട്ടവും എന്നതിലുപരി സാധാരണക്കാരായ കുട്ടികളുടെ കലാ അഭിരുചി കണ്ടറിഞ്ഞു പ്രോത്സാഹിപ്പിക്കുക വഴി അവർക്കു നേടുവാനാകുന്നത് ശോഭനമായ അവരുടെ വ്യക്തിത്വ വികാസമാണ്.ഒരു വ്യക്തി പൂർണ്ണനാകുന്നത് അവന്റെ /അവളുടെ സ്വാഭാവികമായ അറിവിന്റെ  കഴിവിന്റെ മൂല്യത്തിനനുസരിച്ചാണ് .ആ അറിവുകൾ ഉയർത്തിയെടുക്കുവാനുള്ള ശേഷി ഒരുപക്ഷേ അവരിൽ ഇല്ല എങ്കിൽ അതിന് ഗുരു കൂടിയേ തീരൂ .ഈ ഗുരുക്കന്മാരില്ലാത്ത സാഹചര്യത്തിൽ സാമ്പത്തികമായി താഴെക്കിടയിലുള്ള കുഞ്ഞുങ്ങളിലെ സഹജ വാസനകൾ നിലച്ചു പോവുകയും അവർ കേവലം സാധാരണക്കാർ മാത്രമായി തീരുകയും ചെയ്യും .കലാവിദ്യാഭ്യാസം ശാസ്ത്രീയമായി പഠിക്കാൻ ഉള്ള അവസരം അവർക്കു നൽകേണ്ടത് തികച്ചും ന്യായമായൊരു അവകാശം തന്നെയാണ് .അതിനായി ശാസ്ത്രീയമായി പഠിച്ച അധ്യാപകർ ധാരാളമുള്ളപ്പോൾ തന്നെ അവർക്ക് അതിനുള്ള അവസരം നിഷേധിക്കുകയും മറ്റുള്ള വിഷയങ്ങൾ പഠിപ്പിക്കുന്ന അധ്യാപകരുടെ ചുമലിൽ വച്ചുകെട്ടുക വഴി കലാകാരന്മാരുടെ മൂല്യത്തെ ഒറ്റയടിക്ക് ഇല്ലാതാക്കുകയാണ് സർക്കാർ ചെയ്യുന്നത് .സാമ്പത്തികമായി മേലെക്കിടയിലുള്ളവരുടെ  അല്ലെങ്കിൽ പഠിപ്പിക്കുവാൻ സാധിക്കുന്നവരുടെ കുഞ്ഞുങ്ങൾ കഴിവില്ലെങ്കിൽ പോലും കലയെ തൊട്ടുരുമ്മി ജീവിക്കും കാരണം ഇന്നത്തെ ഒട്ടുമിക്ക സ്വകാര്യ വിദ്യാലയങ്ങളിലും അതിനുള്ള സാഹചര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

കലാകാരന്മാരെ പൊതുവെ ഏറ്റവും താഴെക്കിടയിൽ പ്രതിഷ്ഠിക്കുകയാണ് പതിവ് .അതേസമയം സിനിമ പോലെ താരമൂല്യം ഉള്ള മേഖലകളിൽ അത് സ്വാഭ്വികമായും സൗന്ദര്യം അഭിനയിക്കാനുള്ള കഴിവ് എന്നിവയെ ആശ്രയിച്ച് മേലെക്കിടയായി മാറുകയും ചെയ്യും . ഈ മൂല്യമില്ലാതുള്ള സമീപനം മൂലമാണ് കല ഇത്രമേൽ അധഃപതിച്ച ഒരു വിഷയമായി സമൂഹത്തിലെ ഒരു വലിയ വിഭാഗത്തിന് തോന്നാൻ കാരണം .കല എന്നാൽ ജനനവും മരണവും ഈ ലോകം തന്നെയെന്നിരിക്കവേയാണ് കലാകാരന്മാർ ആർക്കും വേണ്ടാത്ത അല്പന്മാരായി മുദ്രകുത്തപ്പെടുന്നത് .അവർ ഒരാവശ്യത്തിനായി ആരെയെങ്കിലും സമീപിച്ചാൽ 'ഓ കലാകാരനാണോ ?ഇതുകൊണ്ടൊക്കെ ജീവിക്കാൻ പറ്റുമോടെ !' എന്നും 'ഈ കലാപ്രവർത്തനം നിർത്തീട്ടു വന്നാ എന്റെ മോളെ കെട്ടിച്ചു തരാം ,അല്ലാതെ ഈ വഴി കണ്ടുപോകരുത് ' എന്നും മറ്റുമുള്ള അധിക്ഷേപങ്ങൾ കൂട്ടിയും കുറച്ചുമല്ലാതെ കേൾക്കാതെ കടന്നുപോകുന്ന കലാകാരന്മാർ അപൂർവ്വമാണ് .എന്തിന് സ്‌കൂളുകളിൽ പോലും മറ്റ് വിഷയങ്ങൾക്ക് നൽകുന്ന നിലവാരം തന്നു ബഹുമാനിക്കാനോ സ്നേഹിക്കാനോ വളരെ അപൂർവ്വമായേ തയാറാകുന്നുള്ളൂ .കാരണം കല മറ്റുള്ള ജോലി നൽകുന്ന ആഡംബരം അലങ്കാരം മാന്യത ഒന്നും സമൂഹത്തിൽ നേടിത്തരുന്നില്ല എന്നതുകൊണ്ട് തന്നെയാണ് (വളരെ അപൂർവ്വം പേർ തങ്ങളുടെ സ്വ പരിശ്രമം കൊണ്ട് ഇതിനെ മറികടന്നു നടക്കുകയും വിജയം വരിക്കുകയും ചെയ്യുന്നുണ്ടെന്നിരിക്കെ തന്നെ ) അതിനു കാരണം  കലാകാരന്മാരുടെ ജീവിതത്തിന്റെ അനിശ്ചിതാവസ്ഥ ഒന്നുമാത്രവും ! സമൂഹത്തിൽ ഏതൊരു വ്യക്തിയെയും ഒന്നല്ലെങ്കിൽ മറ്റൊരു കല സ്വാധീനിക്കുന്നുണ്ടാവും .അപ്പോൾ ഈ കലയെ സംരക്ഷിക്കേണ്ടുന്ന ചുമതലയിൽ നിന്നും ആർക്കും മാറിനിൽക്കാനോ പുശ്ചിച്ചു തള്ളാനോ അവകാശമില്ല. അതിനായി ഒരു സംരക്ഷിത കൂട്ടായ്മ ഉരുത്തിരിഞ്ഞു വരേണ്ടത് സർക്കാർതലത്തിൽ അത്യന്താപേക്ഷിതമാണ് .സമൂഹത്തിൽ അഭിമാനത്തോടെ നിലനിൽക്കാനുള്ള അവസരം കലാകാരന്മാർക്ക് നല്കിക്കഴിഞ്ഞാൽ കലയുടെ മൊത്തത്തിലുള്ള അധഃപതനം അവസാനിക്കുകയും സ്വയമേതന്നെ സമൂഹത്തിന്റെ മുഴുവൻ മനോഭാവം മാറുകയും ചെയ്യും .

പാഠ്യ പദ്ധതിയുടെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട കലാപഠനം ശരിയായ അർത്ഥത്തിൽ നടപ്പിലാക്കണമെങ്കിൽ ശാസ്ത്രീയമായ പഠനം സ്ഥിരസ്വഭാവത്തോടു കൂടി സർക്കാർ എയ്ഡഡ് സ്‌കൂളുകളിൽ നടപ്പിലാക്കണം. അതിനായുള്ള പ്രക്ഷോഭത്തിൽ ഓരോ കലാകാരന്മാരും കലാകാരികളും ഉറച്ചു നിൽക്കണം പ്രായഭേദമന്യേ,കാരണം നാം നമ്മെ മാത്രമല്ല കാണേണ്ടത് നമ്മുടെ വരാനിരിക്കുന്ന തലമുറയുടെ ശോഭനമായ ഭാവി കൂടിയാണ് .

Wednesday, July 13, 2016

ക്രൂശിത!

എഴുത്തുകാരാ ..
താങ്കൾ ഇങ്ങനെയാണോ എന്നെ
നിരാശയുടെ മുള്ളാണികളാൽ ക്രൂശിതയാക്കി
ചോരവാർത്തി ..കൊന്നുകളയുമോ ?

ഇനിയും എഴുത്തുകാരാ
ക്രൂശിതമാകുന്നത് എന്റെ വിവർണ്ണവും
വിരസവും അരസികവുമായ ചിന്തകൾകൊണ്ട്
ഞാൻ സ്വയമാകുമോ ?

ചിരിക്കാതെ പോകുന്ന ഓരോ നിമിഷങ്ങൾക്കും
നമ്മളിൽ ആരാണ് പാപിയെന്ന്
ഈ കഥയിലെ കഥാപാത്രമായ ഞാൻ
ആശങ്കപ്പെടുന്നു !അടിവരയിട്ട്
വീണ്ടും വീണ്ടും കലുഷിതമാകുന്നു !

എഴുത്തുകാരാ ..
താങ്കൾ ഇങ്ങനെയാണോ എന്നെ
നിരാശയുടെ മുള്ളാണികളാൽ ക്രൂശിതയാക്കി
ചോരവാർത്തി ..കൊന്നുകളയുമോ ?

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...