Tuesday, April 5, 2016

ഹാ കുട്ടികളെ ഈ 'വിശ്വ വിഖ്യാതമായ തെറി' അറിയാൻ  എനിക്കും നിങ്ങൾ ഒരവസരം തന്നുവല്ലോ !! മണ്ണിന്റെ മക്കൾ മണ്ണുകൊണ്ട് പണിത ആ 'ചെറ്റ ' വീടിനെപ്പറ്റിയുള്ള ആക്ഷേപമായ ഏറ്റവും ലളിതമായ " ഭ !ചെറ്റേ !!" എന്ന് വിളിക്കുന്ന ആ തെറിയുണ്ടല്ലോ ! വരേണ്യരും അവർണ്ണരും എന്നല്ല എല്ലാവരും കൊണ്ടാടുന്ന ആ തെറി ! നിങ്ങൾ അതേറ്റു പറയുമ്പോൾ ഞാനും കൂടി നാണിച്ചു പോകയാണല്ലോ !! ഇന്ന് വരെ ആരെയും വിളിച്ചിട്ടില്ല പക്ഷെ കണ്മുൻപിൽ ..വായനയിൽ ..സിനിമയിൽ അത് കൊണ്ടാടുകയാണല്ലോ !! ഹോ ഞാനുൾപ്പെടുന്ന മലയാളികൾ പൊരുളറിയാത്ത വെറും എമ്പോക്കികൾ !!
"ഭ! ഇല്ലം !! "എന്ന് വിളിക്കാൻ എന്നെങ്കിലും ഒരു നാവു പൊന്തുമോ എന്ന ചോദ്യം ഒരു വല്ലാത്ത ചോദ്യമാണുണ്ണീ ?? ഇല്ലത്തെ കലവറയും നിലവറയും നിറക്കാനായി വെന്തുരുകി മരിച്ചവന്റെ വീട് പോലും ഒരു തെറിയായി അല്ലെ !! ?? ഹോ എനിക്ക് നിങ്ങൾ പകർന്നു തന്നത് തെളിച്ചത്തിന്റെ കണ്ണാടിയാണ് കുട്ട്യോളെ ..ആരെയും എനിക്കറിയില്ല എങ്കിലും ചേര്ത്തു പിടിച്ചൊരു ഹൃദയാലിംഗനം !
ഇന്ത്യയിലാകെമാനം നടക്കുന്ന ദളിത്‌ പീഡനങ്ങൾ നോക്കുമ്പോൾ നിങ്ങൾ ഇപ്പോൾ മുൻപോട്ടു വയ്ക്കുന്ന ഈ ചോദ്യം ഇന്ത്യയുടെ മുഴുവൻ സാമൂഹിക മാറ്റത്തോടുള്ള പ്രതിക്ഷേധം തന്നെയാണ് ..മനോനിലകൊണ്ട് അധമനായ ഒരുവനെ ' ചെറ്റ 'എന്നു വിളിക്കുമ്പോൾ നമുക്ക് കിട്ടുന്ന ആ സുഖമാണ് സവർണ്ണത !! ചന്ഡാളനായ ഏകലവ്യന്റെ പെരുവിരൽ മുറിച്ചു വാങ്ങുന്ന സംസ്കാരമല്ലേ ഇന്നും നിറഞ്ഞാടുന്നത് !! അവരല്ലേ   നമ്മുടെ സർവ്വകലാശാലകളിൽ നിന്നും ആത്മഹത്യ ചെയ്തിറങ്ങിപ്പോകുന്ന താരകങ്ങൾ ?
കഴുവേറികളെപ്പറ്റി (എന്താണ് എങ്ങനെയാണ് ആ നാമം ഉത്ഭവിക്കുകയും നമ്മുടെ സമൂഹത്തിന്റെ അധമവത്ക്കരിച്ചവർക്ക് മാത്രമായി മുദ്ര കുത്തുന്നതെന്നും ഇനിയും നമ്മൾ അറിയേണ്ടിയിരിക്കുന്നു !)തോട്ടികളെപ്പറ്റി അങ്ങനെയങ്ങനെ നമ്മൾ അറിയാമെങ്കിലും അറിയാതെ ഉപേക്ഷിക്കുന്ന ഓരോരുത്തർക്കുമായി നിങ്ങൾ മുൻപോട്ടു വയ്ക്കുന്ന വാക്കുകൾ വെറും വാക്കുകളല്ല ജ്വാലകളാണ് .ഇപ്പോഴും എപ്പോഴും തിളയ്ക്കുന്ന ചിന്തകളുടെ ഉറവിടം കോളേജുകൾ ആയിരുന്നു കാരണം യൗവ്വനം പകർന്നു തരുന്ന ഊർജ്ജം പൊട്ടിത്തെറിച്ച് ആശയങ്ങളായി അഗ്നിയായി പരിണമിക്കുന്നതവിടെയാണ് ..നിങ്ങൾ ആ ഊർജ്ജത്തെ ശരിയായി വിനിയോഗിച്ചു ! അഭിവാദ്യങ്ങൾ !അഭിനന്ദനങ്ങൾ !

GSCASH (ജെൻഡർ സെൻസിറ്റൈസേഷൻ കമ്മറ്റി അഗൈൻസ്റ്റ്‌ സെക്ഷ്വൽ ഹരാസ്മെന്റ്റ് ) എന്തുകൊണ്ട് കേരളത്തിലെ സർവ്വകലാശാലകളിൽ ഇല്ല എന്ന ചോദ്യം പ്രശംസനീയമാണ് .അതൊരു വല്ലാത്ത ചോദ്യവുമാണ് പഠന കേന്ദ്രങ്ങളെ !! അതുപോലെ തേർഡ് ജെൻഡർ എന്ന് മുദ്രകുത്തുന്നവർക്ക് വേണ്ടി ഒന്നാം ലിന്ഗവും പിന്നെ രണ്ടാം ലിന്ഗവും ആരാണെന്ന ചോദ്യം ഉത്തരമില്ലാത്തതാണ് ! അല്ല ആരാണീ ഒന്നാം ലിന്ഗവും രണ്ടാം ലിന്ഗവും പേരെഴുതി ഒപ്പിട്ടു സ്വന്തമാക്കിയവർ !! അങ്ങനെയങ്ങനെ പറഞ്ഞാൽ തീരാത്ത ചോദ്യങ്ങൾക്കും അവയ്ക്കൊന്നും തരാനില്ലാതെ കൈമലർത്തുന്ന എന്റെതുൾപ്പടെയുള്ള വിചാര വികാരങ്ങൾക്കും നിങ്ങൾക്കോരോരുത്തർക്കും അകൈതവമായ നന്ദി ..നിങ്ങൾ പകർന്നാടണം ആ ജ്വാലയിൽ നമുക്ക് അൽപ്പ നേരമെങ്കിലും വെന്തു മരിക്കാം ..അതിൽ ഒരാളെങ്കിൽ ഒരാൾ ഉയർത്തെണീറ്റാൽ അതൊരു വിപ്ലവമാണ് ! 

Saturday, April 2, 2016

കാർണ്ണിവലിനു പോയില്ലേ എന്നെല്ലാവരും ...!!
ഏതു കാർണ്ണിവൽ  എന്ന്  കവിതയും !

Thursday, March 31, 2016

ശൂന്യതയിൽ നിന്നും പൊടുന്നനെ ഉണ്ടായി വരുന്ന ഒരത്ഭുത വസ്തുവല്ല കല ! അതിനു പിന്നിൽ ഉറങ്ങിക്കിടക്കുന്ന ബാഹ്യവും ആന്തരികവുമായ കഴിവുകളുടെ കണികകളെ കൂട്ടി യോജിപ്പിച്ച് ഊർജ്ജം ഊതിനിറച്ച് ഉള്ളം  മയക്കി മെയ് മയക്കി പുറത്തെടുത്ത് യഥാർത്ഥ കഴിവുകളെ ഉരുക്കഴിച്ചു പൊലിപ്പിച്ചു പ്രേക്ഷകരിൽ എത്തിക്കുന്ന വലിയൊരു പ്രക്രിയ ഉണ്ട് ..ആ ക്രിയ അറിയുന്നവനാണ് യഥാർത്ഥ സൃഷികർത്താവ് ! ആ സൃഷ്ടിയുടെ തെളിച്ചം കണ്ട് "അയ്‌ ഇതു താനല്ലയോ അത് " എന്ന് അത്ഭുതപ്പെടുമ്പോൾ ഒന്നോർക്കണം അതിനു പിന്നിലെ പ്രയത്നം നമുക്കൂഹിക്കാൻ കഴിയുന്നതിനും അപ്പുറമാണെന്ന് ! നിങ്ങൾ തുറന്നു പറയുന്ന ഓരോ നന്മ വാചകങ്ങളും സ്നേഹവും ആ സൃഷ്ടികർത്താവിന്റെ ഹൃദയത്തിൽ തൊടുന്നു എന്നും !ആക്ഷേപമില്ലാതെ  ഹൃദയം തുറന്ന് എല്ലാവരും കേൾക്കെ അഭിനന്ദിക്കുക എന്നത് ഒരു കലയാണ്‌ ആ കല അറിയുന്നവർ വിരളവും !

Saturday, March 26, 2016

കവിത : രോഹിത് വെമുല

ഒരുദിവസം നിങ്ങൾ മനസ്സിലാക്കും
ഞാനെന്തുകൊണ്ട് ക്ഷുഭിതനായിരുന്നുവെന്ന്
അതേ ദിവസം തന്നെ നിങ്ങൾ തിരിച്ചറിയും ,
ഞാനെന്തുകൊണ്ട് സാമൂഹ്യതാല്പര്യങ്ങൾ വകവെച്ചില്ലായെന്ന് ,
ഒരു ദിവസം നിങ്ങൾ മനസ്സിലാക്കും ഞാനെന്തിനു മാപ്പ് പറഞ്ഞുവെന്ന്
അതെ ദിവസം തന്നെ നിങ്ങൾ മനസ്സിലാക്കും
വേലിക്കെട്ടുകൾക്കു പുറകിൽ മുൾക്കെണികളുണ്ടെന്ന്
ഒരു ദിവസം നിങ്ങളെന്നെ ചരിത്രത്തിൽ കണ്ടെത്തും ,
മഞ്ഞത്താളുകളിൽ അരണ്ട വെളിച്ചത്തിൽ
ഞാനൊരു ജ്ഞാനിയായിരുന്നുവെന്ന് നിങ്ങളാഗ്രഹിക്കും
പക്ഷെ ,അന്നേ ദിവസം രാത്രിയിൽ തന്നെ
നിങ്ങളെന്നെ ഓർക്കും ,എന്നെയറിയും
നിങ്ങളൊരു പുഞ്ചിരിയോടെ നിശ്വസിക്കും ,
പിന്നെ,അതേ ദിവസം തന്നെ ഞാൻ ഉയർത്തെണീക്കും .

കവിത : രോഹിത് വെമുല

Wednesday, March 16, 2016

എന്റെ ഉട്ടോപ്യൻ ചിന്തകൾ ഒന്നാം ഭാഗം

മാന്ത്രികതയുടെ വാതായനങ്ങൾ തുറന്നിടും പോലെ ..മഴയും മഞ്ഞും ഇളവെയിലും കാട്ടുകുറുഞ്ഞിയും വിതറിയെറിഞ്ഞു നീയൊരു കളി കളിക്കും ..അതിൽ ഞാനും മാനും മയിലും കോടാനുകോടി ജീവജാലങ്ങളും ഉരുണ്ടു പിരണ്ടു ജീവിക്കും ..പരസ്പരം ഇഴയടുക്കാത്ത എന്നാൽ ആകർഷണ വികർഷണ തത്വങ്ങളുടെ മേമ്പൊടിയിൽ പരസ്പരം സഹവർത്തിക്കാതെ തരമില്ലാതെ ഉണ്ടും ഉറങ്ങിയും വീതംവെച്ചും പിടിച്ചുപറിച്ചും നേരം പോവും .വലകളിൽ കൊരുത്തിരിക്കുന്ന ഈ കാലം വലകളില്ലാത്തൊരു കാലത്തെ ഇനി സ്വപ്നം കാണില്ല .എവിടെയും ചിലന്തിവലകൾ ..നോക്കൂ നമ്മുടെ നഗരവാതിലുകളുടെ വാതായനങ്ങളിലൂടെ വെറുതെ കണ്ണോടിക്കൂ ..മുകളിലെങ്ങും വലകൾ !!ഊര്ജ്ജത്തിന്റെ ,വെളിച്ചത്തിന്റെ ..വെള്ളത്തിന്റെ ..കേബിളിന്റെ എന്നുവേണ്ട വലകൾ സൂര്യനെ മറച്ചു തുടങ്ങിയിരിക്കുന്നു ..! ഇനി ഉള്ളറകളിലേയ്ക്കു നോക്കൂ ..വലകളിൽ കൈകാലിട്ടടിക്കുന്ന നമ്മൾ ..മൊബൈൽ വലകളിലെ ആകർഷണ വെളിച്ചത്തിലേയ്ക്കു കൂപ്പുകുത്തുന്ന നമ്മൾ ..ഏതോ വലിയൊരു ചിലന്തിയുണ്ടാക്കുന്ന പടുകൂറ്റൻ വലക്കണ്ണികളിൽ കുരുങ്ങിക്കിടക്കുന്നവരിൽ ഒരാളാണല്ലോ ഈ ഞാനും ! എല്ലാവലകളും തുടച്ചുമാറ്റി ..എല്ലാ ബന്ധങ്ങളും എടുത്തുമാറ്റിയാൽ കിട്ടുന്ന ഭൂമിയെപ്പറ്റി ഞാൻ ഇടയ്ക്കിടയ്ക്ക് ദിവാസ്വപ്നം കാണും ! നിറയെ മരങ്ങൾ ..മനുഷ്യർ വികസിതരല്ലാത്തവർ .അവർ സ്വപ്നം കാണുന്നത് അന്നന്നത്തെ ആഹാരം മാത്രമാകണം ..കൂടിവന്നാൽ അല്ലലില്ലാത്ത ജീവിതം പ്രണയം രതി കുട്ടികൾ ..അതിൽക്കൂടുതൽ സ്വപ്‌നങ്ങൾ ഇല്ലാത്ത കാലം .നമുക്ക് വിമാനം വേണ്ട !റോക്കറ്റുകൾ എന്താണെന്ന് പോലും അറിയേണ്ട ..നമുക്ക് ശാസ്ത്രത്തിന്റെ അതിന്ദ്രീയ വികസനം വേണ്ട ..കുട്ടികൾക്ക് രാത്രിയിൽ തീപൂട്ടി അതിനു ചുറ്റുമിരുന്നു കഥകൾ പറഞ്ഞു കൊടുക്കണം .അവർ അവരുടെ ഭാഷ മാത്രം സംസാരിക്കണം ! കൂടുതൽ പഠിച്ചു പഠിച്ചു പഠിച്ച് അവരാരും അന്തം വിടേണ്ട ..ഈ നാടിലെ  ആളുകൾ അപരലോകത്തിന്റെ ആഡ്യത്വം അറിയേണ്ടതില്ല ..അവർ മൂഡൻമാർ ആകുന്നത് അപ്പോൾ മാത്രമാണല്ലോ !! ആട്ടിൻകുഞ്ഞുങ്ങൾ തുള്ളിക്കുതിക്കും പോലെ ഓരോ മനുഷ്യനും തുള്ളിക്കളിക്കണം ..സന്തോഷങ്ങൾ പ്രകടിപ്പിക്കാനുള്ളതാകണം .(മലയാളികൾക്കത് തീരെ അറിയില്ല ..ഒളിച്ചിരുന്ന് അന്യർ തുള്ളിക്കളിക്കുന്നത്‌ കണ്ടു കുറ്റം പറയും ..) അങ്ങനെയങ്ങനെ വികാരങ്ങളുടെ ഒളിമറവുകൾ ഇല്ലാതാവുകയും നമ്മൾ ആദിമ നിവാസികളായി മാറുകയും വേണം ..(എന്റെ ഉട്ടോപ്യൻ ചിന്തകൾ ഒന്നാം ഭാഗം )

Thursday, March 10, 2016

പി കെ അഷിത എന്നാൽ പണ്ട് ഞാൻ കോളേജിൽ പഠിക്കുന്ന കാലത്ത് തിളങ്ങുന്ന വലിയ കണ്ണിലൂടെ അല്പ്പം കുനിഞ്ഞ പാതിമുഖത്തിലൂടെ വട്ടക്കണ്ണാടിയുടെ ഇടയിലൂടെയുള്ള മൂർച്ചയേറിയ നോട്ടവും അതിലൂടെ കടന്നുപോകുമ്പോൾ കഥാപുസ്തകത്തിന്റെ ഉള്ളടക്കത്തിൽ കഥകൾ എന്നാൽ ഇതായിരിക്കണം എന്നെന്നോട് പറയുന്ന അക്ഷരങ്ങളുടെ ജ്വാലയും ആയിരുന്നു ! എനിക്ക് അന്ന് മുതൽ തുടങ്ങിയ ആ ആരാധന ഒന്ന് കാണണം എന്നുള്ള മോഹമാവുകയും പിന്നെ എവിടെയോ അപ്രത്യക്ഷമാകുന്ന അനേകം സമയച്ചക്രങ്ങളുടെ പാച്ചിലിൽ ആ മോഹം അപ്രത്യക്ഷമാവുകയും ചെയ്തിരുന്നു !പിന്നീട് ഏകദേശം പതിമൂന്നു വർഷങ്ങൾക്കിപ്പുറം ഞാൻ തലമുടി മാത്രം നരച്ചെങ്കിലും അതേ തീക്ഷ്ണതയോടെ ജ്വലിക്കുന്ന ആ മുഖം കണ്ടു ! ചാടിവീണ് ചോദിച്ചു .."എനിക്കൊന്ന് എഴുതിത്തരുമോ ? അല്ലെങ്കിൽ വേണ്ട..ഞാൻ വന്ന് ഒന്ന് ഇന്റർവ്യൂ ചെയ്തോട്ടെ "  "ഞാൻ ആർക്കും ഇന്റർവ്യൂ കൊടുക്കാറില്ല കുട്ടീ ..അതിനു ഞാനാര് ?" ഞാൻ ഒരു ബ്ലിങ്കി ആയെങ്കിലും ഉള്ള കാര്യമങ്ങു പറഞ്ഞു .."എന്റെ ഒരാഗ്രഹമാണ് ..കാണണം ഞാൻ ഒന്ന് വന്നോട്ടെ ?" (ഉള്ള സത്യം പറയട്ടെ ജീവിതത്തിൽ ആകെ ഒരാളോട് മാത്രേ ഞാൻ ഈ ചോദ്യം ചോദിച്ചിട്ടുള്ളൂ ..എന്നെ സംബന്ധിച്ച് ആരാധന എന്നത് വളരെ വളരെ തീക്ഷ്ണമായി അനുഭവപ്പെടുന്നത് വല്ലപ്പോഴും മാത്രം സംഭവിക്കുന്ന ഒന്നാണ് .അത് സിനിമാ താരങ്ങളോടും മറ്റും തോന്നിയിട്ടേ ഇല്ല ! എഴുത്ത് ജീവനാണ് അതുകൊണ്ടുതന്നെ കാണണം എന്നാഗ്രഹമുള്ള നിരവധി എഴുത്തുകാർ ഉണ്ട് .അതിലൊരാൾ ആയിരുന്നു ടീച്ചറും .) ടീച്ചർ ഉള്ള കാര്യമങ്ങു പറഞ്ഞു .."ഞാൻ ആരേം വിളിക്കാറില്ല കുട്ടീ "എന്ന് ..ഹയ്യോ വീണ്ടും ചമ്മി ..പക്ഷെ അന്ന് ഞങ്ങൾ കുറച്ചു നേരം തമാശ പറഞ്ഞിരുന്നു ..അവസാനം മിടുക്കി എന്ന് വിളിച്ചപ്പോൾ എനിക്ക് സന്തോഷമായി (ചമ്മൽ മാറി കേട്ടോ അത്രേള്ളൂ ..) പക്ഷെ അന്ന് ഞാൻ ടീച്ചർക്ക് നൂറിൽ നൂറു മാർക്കും കൊടുത്തു .എന്റെ ആരാധന അർഹിക്കുന്ന ആൾക്ക് ലഭിക്കുന്ന അലങ്കാരം തന്നെയെന്ന് മനസ്സിൽ പറഞ്ഞു .കാരണം ആരുടേയും അൽപ്പമായ ഒരു പുകഴ്ത്തലിന്റെയും ആവശ്യം ടീച്ചർക്കില്ല .അവർ തനതു വ്യക്തിത്വത്തിന്റെ മൂര്ത്തിഭാവം മാത്രമാണെന്നും പറയാതെ അറിഞ്ഞു .പിന്നീട് കുറച്ചുനാൾ കഴിഞ്ഞു .ഒരിക്കൽപോലും ഞാൻ ചാറ്റ് ബോക്സിൽ ടീച്ചറെ ശല്യം ചെയ്തില്ല ..അങ്ങനെ ഞാൻ പതിവുപോലെ എന്റെ മറവികളുടെ പണിപ്പുരയിൽ ചാരം മൂടിത്തുടങ്ങിയപ്പോൾ എനിക്കൊരു മെസ്സേജ് വന്നു .എന്റെ ഒരു പുസ്തകം ഇറങ്ങുകയാണ് വിഷ്ണുസഹസ്രനാമം - ലളിത വ്യാഖാനം..അക്കാദമിയിൽ ആണ് അനിത വരണം ഇതെന്റെ സ്വകാര്യ ക്ഷണം ആണ് എന്നെ കാണണം എന്ന് പറഞ്ഞിരുന്നില്ലേ എന്ന് ! ഞാൻ അന്തം വിട്ടു !!പിന്നെ അഹങ്കരിക്കാതെ സ്വയം  അങ്ങ് ക്ഷമിച്ചു ..നോക്കുമ്പോൾ ആരൊക്കെയാണ് ..എല്ലാവരും ഇഷ്ടമുള്ളവർ ..പാർവ്വതി ചേച്ചി ( എനിക്ക് സ്വന്തം ചേച്ചിയെപ്പോലെ ഒരു കാലത്ത് ഏറെ പ്രിയമോടെ നടന്നതാണ് കൂടെ ..) പിന്നെ എന്റെ എന്നത്തെയും പ്രിയ കഥാകാരി പ്രിയ എ എസ് ,അതേപോലെ ഇഷ്ടപ്പെട്ട എഴുത്തുകാരി ആണ് ശ്രീബാലയും .(കോളേജു കാലത്ത് ശ്രീബാലയുടെ തീപ്പൊരി കഥകൾ കണ്ട് രോമാഞ്ചം വന്നിരുന്നു ..അന്ന് എന്റെയും കഥകൾ വന്നിരുന്ന സമയം ആണ് പക്ഷെ പിന്നീട് ഞാൻ എഴുത്ത് ലോകത്ത് നിന്നെ അപ്രത്യക്ഷ ആയിപ്പോയി നീണ്ട പത്തു കാലത്തോളം ) ഇവരെല്ലാവരും ഒരു വേദിയിൽ ..ഞാൻ എപ്പോൾ എത്തീ എന്ന് ചോദിച്ചാൽ മതിയല്ലോ ! പക്ഷെ ദിവസം എത്തിയപ്പോൾ ഞാൻ പനിക്കിടക്കയിലും !! പക്ഷെ പോയി ..ഒരുവിധം തലപൊക്കി വേദനിക്കുന്ന ഉടലിനോട് പറഞ്ഞു ..നീ ഒന്നാശ്വസിക്ക് നമ്മൾ ടീച്ചറെ കാണാൻ പോകുന്നു എന്ന് ..പോയി .കുളിർമ്മയോടെ കണ്ടു സംസാരിച്ചു .ഒപ്പിട്ട് കിട്ടിയ ബുക്ക് നിധിപോലെ സൂക്ഷിച്ചിരിക്കുന്നു വായിച്ചില്ല ..വായിക്കണം ..ലളിതമായ ചടങ്ങിൽ സ്നേഹമയമായി അവരെല്ലാവരും സംസാരിക്കുന്നത് നോക്കിയിരുന്നു .എന്റെ മോൾ പ്രിയേച്ചിയുടെ സീരിയസായ കുഞ്ഞുണ്ണിയോട് അങ്ങോട്ട്‌ കയറി ഹെഡ് ചെയ്തു കളിക്കുന്നത് കണ്ടു കുറെ ചിരിച്ചു ..സന്തോഷിച്ചു സ്നേഹായി തിരിച്ചുപോന്നു ..ഹൃദയത്തിൽ സൂക്ഷിക്കാൻ ആ നിമിഷവും ബാക്കി !

Tuesday, March 8, 2016

ഹോ ..എടികളെ .. നമ്മൾ വളർന്നു വളർന്നു വളർന്നു .. മാനം മുട്യല്ലോ !!

എടികളെ ..
വസന്തവും ശിശിരവും വേവും ചൂടും എല്ലാം
അവിടെക്കിടക്കട്ടെ ..
എടികളെ ..
അടുക്കളയും പാചകവും മോരും മീനും
എല്ലാം അവിടെക്കിടക്കട്ടെ ..
ഇനിയും എടികളെ ..
ചർച്ചയും ചാർച്ചയും ചേർച്ചയില്ലാത്ത പരദൂഷണവും
അവിടെക്കിടക്കട്ടെ ..
ഹ ! എടികളെ ..
നമുക്കിന്നു കൈകോർത്തൊരു കളി കളിക്കണം ..!
അതിൽ നീ വല ..ഞാൻ കോഴി ..അവൾ കുറുക്കൻ
അല്ലെങ്കിൽ വേണ്ട ,
പൂ പറിക്കാൻ പോരുമോ രാവിലെ അതിരാവിലെ ..
അതിൽ ഞാനും ജിഷയും സജിതയും ഷീനയും പ്രതിഭയും ഈ വശത്ത്‌ ..
പിന്നെ നിങ്ങളെല്ലാം ആ വശത്ത് ..
അല്ലെങ്കിൽ അതും വേണ്ട ..
തീപ്പെട്ടി പൊട്ടാസ് ..വാട്ട് കളർ ???
മഞ്ഞ ..അല്ല അല്ല ..വയലറ്റിനിടയിൽ നീലപ്പുള്ളി ..
അമ്മച്ചീടെ സാരീലുണ്ടല്ലോ ..ഞാൻ ഓടീ ...
നിന്നെ വിടില്ല ..നീ മാറെടീ ..അല്ല ഞാനാ ആദ്യം കണ്ടത് ..
തട്ടീ മുട്ടീ ..വീണല്ലോ പെങ്കുട്ട്യോള് ...!!
ഹോ ..എടികളെ ..
നമ്മൾ വളർന്നു വളർന്നു വളർന്നു ..
മാനം മുട്യല്ലോ !!
ഓ ..വേണ്ടായിരുന്നു !!

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...