Thursday, October 22, 2015

ചുട്ടു തിന്ന കുഞ്ഞുങ്ങളെ !
പത്തുകൈയ്യിലും കൊടുവാളും ഏന്തി നാളെ നേരം പുലരുമ്പോൾ
വരുമോ സവർണ്ണദൈവങ്ങളുടെ  ദേവീ !!
യാ ദേവി സർവ്വഭൂതേഷു ശക്തി രൂപേണ സംസ്ഥിതാ !
അജിതേച്ചിയുടെ (അ )വിശുദ്ധ മുറിവ് കൈയ്യിൽ തന്ന് പതിവുപോലെ ശാന്തമായി സൗമ്യമായി അവർ ചിരിച്ചു ..നിങ്ങളെ എനിക്കിഷ്ടമാകുന്നത് നമ്മുടെ ഇത്തിരിപ്പോന്ന പരിചയത്തിന്റെ 'ആന വലിപ്പം' എന്ന് നമ്മൾ ഉറക്കെ ഉദ്ഘോഷിക്കാത്തത് തന്നെയാണ് ചേച്ചീ ! നിങ്ങളുടെ കവിതകൾ സ്ത്രീകളുടെ ശാസ്ത്ര പുസ്തകമാണെന്ന് ഞാൻ ഉറക്കെപ്പറയും ..പിന്നെ പതുക്കെ നമുക്കിടയിലെ വിശുദ്ധ മുറിവുകൾ തൂവാലയിൽ മുറിവെണ്ണ പുരട്ടി തടവിത്തടവി ഉണക്കും !എല്ലാവരും വായിക്കണം ഒരു കവിതയും എടുത്തുപറയാത്തതിനുകാരണം മുറിവുകൾ പുറത്തെടുത്തു കാണിക്കാൻ സാധിക്കാത്തതിനാലാണ് ..അവ നിങ്ങൾ അനുഭവിച്ചറിയണം ..എല്ലാവരും വായിക്കണം .പായൽ ബുക്സ് ആണ് പ്രസാധകർ .

Saturday, October 17, 2015

അഴിച്ചു വിട്ടുകൂടെ ? പേരില്ലാതെ എനിക്കൊന്നു പാറിനടക്കാൻ !

ഞാൻ ജയശ്രീ !
ഇന്നലെയാണ് ജയനായി മാറിയത്
നിങ്ങളാണെന്നെ ജയനാക്കിയത് !
എന്താ അത്ഭുതം !?

പന്ത്രണ്ടാം വയസ്സിൽ
ഒരാണുംപെണ്ണും കെട്ട നിന്നെയാണല്ലോ
ഞാൻ പെറ്റതെന്നു പതം പാടി
അമ്മ കെട്ടിത്തൂങ്ങിച്ചത്തു !
അപ്പൊ ഞാൻ പെണ്ണല്ലേ അമ്മേ എന്ന്
അതിശയം കൂറാൻ പോലും ഇടം തരാതെ !

അതിന്റെ പിറ്റേ ആഴ്ച എനിക്കായി
ഒറ്റമുറിയുടെ ഇരുമ്പ് ജനാലകൾ
പുതിയ വാതിലുകൾ കൊണ്ട്
മൂടപ്പെട്ടു !അതിലൂടെ വസന്തവും
വർഷവും വന്നെത്തിനോക്കി ..
അകത്ത് അർദ്ധനാരീശ്വരനായി
എന്റെ ശരീരം പുതിയ ഋതുക്കൾ
വാർത്തു തുടങ്ങിയിരുന്നു !

എന്നെ പുതിയ പാഠങ്ങൾ പഠിപ്പിക്കുവാനായി
പള്ളിക്കൂടങ്ങൾ സ്വയം ചുരുങ്ങി ഇല്ലാതെയായി
അവിടെ സ്ഥലമില്ലാതെ ഓരോ കുട്ടികളും
വീർപ്പുമുട്ടി മരിക്കുകയാണെന്ന്
പ്രധാന അദ്ധ്യാപകൻ കൈമലർത്തി
എന്നെ അംഗപ്രത്യംഗം കോരിക്കുടിച്ചു !

നന്നായി ജോലിചെയ്യുമായിരുന്ന എന്റെ
മുൻപിൽ ജോലിക്കാരെക്കൊണ്ട്
പൊറുതിമുട്ടിയ ഉടമസ്ഥൻ ഇവിടെ
'ഇത്തരക്കാർക്ക് അല്ലേലും പണിയില്ല '
എന്ന ഒറ്റവാചകത്തിൽ വായക്കു സിബ്ബിട്ടു !

'ഇനി നിന്റെ തടി നീ സംരക്ഷിക്ക് അമ്മേത്തീനി '
എന്ന ഒറ്റ അലറലിൽ എന്റെ ഏക സമ്പാദ്യമായ
ഇരുമ്പ് ജനാലകൾ
അവസാനമായി കൊട്ടിയടഞ്ഞു !
വിശപ്പ്‌ എന്നാൽ ശരീരം എന്ന
സമവാക്യം ഞാൻ അന്നാണ് പുതിയ
ലിപികളിൽ എഴുതിത്തുടങ്ങിയത് !

കൈകൊട്ടിക്കളിച്ചാലെ എല്ലാവരും ഹിജഡ
ഹിജഡ എന്ന് തിരിച്ചറിയുകയുള്ളൂ എന്ന്
അവൻ അല്ല അവൾ !
കൈകൊട്ടാൻ എനിക്ക് അറച്ചുപോയി
സാരിക്കിടയിലൂടെ വയറുകാണിക്കാൻ
എന്റെ പാതിപ്പുരുഷൻ സമ്മതിച്ചതേയില്ല
'വയറുകണ്ടാൽ എന്താ' എന്ന എന്റെ മറുചോദ്യം
അവന്റെ കൈക്കരുത്തുകൊണ്ട് നീറി
അറിഞ്ഞു ഞാൻ !

ചോറ് വേണമെങ്കിൽ ചുമപ്പിൽ
ആറാടണമെന്നു അസോസിയേഷൻ
രണ്ടുരൂപങ്ങൾക്കിടയിൽ എനിക്കൊരു
മനസ്സ് മാത്രമെന്ന് ഞാൻ !
അതിൽ ഞാൻ പെണ്ണായിരുന്നു ..
മനുഷ്യൻ എന്ന പേരുമതിയെന്നു ഞാൻ
മൂന്നാം ലിംഗമാണ്‌പോലും മൂന്നാം ലിംഗം !


ഞാൻ ജയശ്രീ !
ഇന്നലെയാണ് ജയനായി മാറിയത്
നിങ്ങളാണെന്നെ ജയനാക്കിയത് !
മൂന്നു ലിന്ഗങ്ങളിൽ നിന്നും മുക്തയാകാൻ
ഞാൻ കീറി മുറിഞ്ഞു കൂട്ടിത്തുന്നി
വന്നിരിക്കയാണ് ..
ഇനിയെങ്കിലും .. ലിന്ഗങ്ങളുടെ
അമിതഭാരത്തിൽ നിന്നും
നിങ്ങൾക്കെന്നെ അഴിച്ചു വിട്ടുകൂടെ ?
പേരില്ലാതെ എനിക്കൊന്നു പാറിനടക്കാൻ !
നെഞ്ചുറപ്പുണ്ടോ സ്വപ്നം കാണാൻ എന്നല്ല !
നെഞ്ചുറപ്പുണ്ടോ സ്വപ്നം
യാഥാർത്ഥ്യമാക്കാൻ എന്നാവണം !

Sunday, October 11, 2015

എന്റെ ജീവിതത്തിലെ ഏറ്റവും ധന്യമായൊരു നിമിഷമാണ് ഇന്നലെ വൈകുന്നേരം നടന്നത് .കടുംപച്ച വഴികൾ എന്ന എന്റെ ആദ്യ കവിതാസമാഹാരം പ്രശസ്ത എഴുത്തുകാരനും കലാനിരൂപകനുമായ പി സുരേന്ദ്രൻ മാഷിൽ നിന്നും ശ്രീ എൻ എ നസീർ ഏറ്റുവാങ്ങി .  എന്റെ സുഹൃത്തും  അഭിനേത്രിയുമായ  സിമിയായിരുന്നു അവതാരക.  സൂര്യ ഗായത്രി എന്ന എന്റെ കൊച്ചനുജത്തിയുടെ മനോഹരമായ പ്രാർഥനാ ഗാനത്തോടെ തുടങ്ങിയ ചടങ്ങുകൾ ക്ക് പ്രസാധകരായ പായൽ ബുക്സിനായി ശ്രീ മനോജ്‌ കാട്ടാമ്പള്ളി സ്വാഗതം പറഞ്ഞു ,ശ്രീ അനവർ അലി അദ്ധ്യക്ഷത വഹിച്ചു .ശ്രീ പി സുരേന്ദ്രൻ സംസാരിച്ചതിന് ശേഷം ,എൻ  എ നസീർ , ശ്രീ ഷിബു എസ് കൊട്ടാരം ,ശ്രീ ജയശങ്കർ അറയ്ക്കൽ എന്നിവർ ആശംസകൾ പറഞ്ഞപ്പോൾ എന്റെ മറുപടിയും നന്ദിയും ഉണ്ടായിരുന്നു .അൽപ്പം വൈകിയതിനാൽ പ്രമുഖ ഗായിക നിസ അസീസിയുടെ ഖവാലി സംഗീത സന്ധ്യവൈകുമെന്നതിനാൽ ഞാൻ തയ്യാറാക്കിയിരുന്ന മറുപടി പ്രസംഗം ഒഴിവാക്കി നന്ദിയിൽ തുടങ്ങിയതിനാൽ എന്റെ വാക്കുകൾ നിങ്ങളിൽ എത്തിയില്ല .അതിവിടെ കുറിക്കുന്നു .അതിനു മുൻപ് ,കനത്ത മഴ അല്പ്പം മാറിനിന്ന സായന്തനത്തിൽ ഞാൻ ഒരിക്കലും പ്രതീക്ഷിക്കാത്ത വിധം മഴയും വെയിലും അവിടെ നടക്കട്ടെ ഞങ്ങൾ നിന്റെകൂടെയുണ്ട് എന്ന സ്നേഹത്തിൽ ഞങ്ങളുടെ ഒപ്പം നിന്ന ഓരോ സുമനസ്സുകൾക്കും ,കവി എഴുത്ത് മേഖലകളിലെ മാന്യ സുഹൃത്തുക്കൾക്കും ,കോഴിക്കോടുനിന്നും കൊച്ചിയിൽ നിന്നും കളമശേരിയിൽ നിന്നും  ജോലി മാറ്റിവച്ചും മറ്റും ഈ ചടങ്ങിനായെത്തിയ പ്രിയ സ്നേഹിതർക്കും സഹപ്രവർത്തകർക്കും ഗുരുജനങ്ങൾക്കും , സോഷ്യൽ മീഡിയയിലൂടെ മാത്രമറിയുമെങ്കിലും വായനയുടെ സ്നേഹപ്രപന്ജത്തിൽ കൂടെ നില്ക്കാനെത്തിയ ഓരോ കൂട്ടുകാർക്കും  ,അക്ഷീണം ഓടിത്തളർന്ന എന്റെ നല്ലപാതിയ്ക്ക് ഒപ്പം നിന്ന് വെള്ളവും വെളിച്ചവും മറ്റും മറ്റുമായി പ്രവർത്തിച്ച അദ്ദേഹത്തിന്റെ പ്രിയ വിദ്ധ്യാർഥി / ർഥിനികൾക്കും, പ്രകാശനത്തിന്റെ ക്ഷണപത്രവും ബാനറും എഴുതിത്തന്ന സഹപ്രവർത്തകൻ സിനോജ് മാഷ്ക്കും ,വരാൻ കഴിഞ്ഞില്ലയെങ്കിലും പരിപാടി തുടങ്ങുമ്പോഴും അതുകഴിഞ്ഞും സ്നേഹത്തോടെ എന്നെ വിളിക്കുകയും ആശംസകളുമായി മനസ്സിന്റെ കൂടെ നില്ക്കുകയും ചെയ്ത ഓരോപേർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു .സ്നേഹം, ഈ ഉണർവ്വ് എന്റെ സിരകളിലെയ്ക്ക് പകർന്നു തന്ന നിങ്ങൾക്കായി എനിക്ക് മറുപടി പറയാനുള്ളത്, ഞാൻ തയ്യാറാക്കി വച്ചത് പറയുന്നു :

' എന്റെ ജീവിതത്തിലെ ഏറ്റവും ധന്യമായൊരു നിമിഷത്തിന്റെ ഉണർവ്വിലാണ് ഞാൻ നിങ്ങളുടെ മുൻപിൽ നിൽക്കുന്നത് .ഈ ഉണർവ്വിനെ ജീവിതത്തിലുടനീളം കൊണ്ടുപോകണമെനിക്ക് . കാറ്റും കടലും മണ്ണും വിണ്ണുമടങ്ങുന്ന ജനിമൃതികളുടെ ഘോഷയാത്രകൾ അരങ്ങേറുന്ന ജീവിതത്തിൽ ഞാൻ ജീവിച്ചിരുന്നു എന്നതിനൊരു അടയാളം കോറിയിട്ടു കടന്നു പോകണമെന്ന ലളിതമായൊരാഗ്രഹമാണെനിക്കെന്റെ എഴുത്തുകൾ .എഴുത്തുകാരിലൂടെ പ്രതിഫലിക്കുന്നത് കാലം തന്നെയാണ് .അവർ വരച്ചിടുന്ന അക്ഷരങ്ങളിൽത്തട്ടി പ്രതിധ്വനിക്കുന്നത് അവരുടെ വീക്ഷണങ്ങളും വിചാരങ്ങളും അറിവും അനുഭവങ്ങളും തന്നെയാണ് .അതിലൂടെ അവർ കുറിക്കുന്നത് ആ കാലഘട്ടത്തിന്റെ അവർ ജീവിക്കുന്ന സമയങ്ങളുടെ ചരിത്രം കൂടിയാണ് .അതുകൊണ്ടുതന്നെ ഓരോ എഴുത്തുകാരനും അവനവനോടെന്ന പോലെ അവർ ജീവിക്കുന്ന കാലത്തിനോടും സമൂഹത്തിനോടും പ്രതിബദ്ധതയുള്ളവരായിരിക്കണം .എന്തെങ്കിലുമൊന്നു കോറിയിട്ടാൽ അത് വെള്ളത്തിൽ വരച്ച വരപോലെ മാഞ്ഞുപോയെക്കാം പക്ഷെ,മാനുഷിക പരിഗണനയുള്ള ഒരുവാക്കും വെറുതെയാവില്ല എന്ന് ഞാൻ മനസ്സിലാക്കുന്നു .എനിക്ക് സമൂഹത്തിനായി ചെയ്യാൻ കഴിയുന്നത്‌ അക്ഷരങ്ങളിലൂടെ ആണെങ്കിൽ ആ അക്ഷരം ഞാൻ തന്നെയാണ് .നിങ്ങൾ എന്റെ കവിതാസമാഹാരത്തിലുടനീളം 'ഞാൻ ' 'നീ ' എന്ന വാക്കുകൾ കാണുന്നുണ്ടാകും .ഈ 'ഞാൻ ' എന്ന വാക്ക് ധ്വനിപ്പിക്കുന്നത് ഈ സമൂഹത്തിന്റെ പരിച്ഛെദം തന്നെയാണ് .അതിലെ 'ഞാനിൽ' നല്ലവനും കള്ളനും കൊലപാതകിയും വേശ്യയുമുണ്ട് .'എന്നിലൂടെയാണ്' ഞാൻ 'നമ്മെ 'കണ്ടെത്താൻ ശ്രമിക്കുന്നതും!

സുരേന്ദ്രൻ മാഷ്‌ അവതാരികയിൽ പറഞ്ഞത് അക്ഷരാർത്ഥത്തിൽ സത്യമാണ് .ഏകാകിയായൊരു പെണ്‍കുട്ടി എന്നിലെപ്പോഴുമുണ്ട് .ആ ഏകാന്തതയാണ് എന്റെ ജീവന്റെ ഊർജ്ജവും .ഏകാന്തത എന്നെ ധ്യാനാത്മകമാക്കും .മനസ്സിൽ അക്ഷരപ്രവാഹം തുള്ളിത്തുളുംബും പിന്നെ എഴുതിക്കൊണ്ടെയിരുന്നാൽ മതി .പക്ഷെ ,പ്രായോഗിക ജീവിതത്തിൽ ഒരു കുടുംബിനിയെ ,അമ്മയെ സംബന്ധിച്ച് അത് എല്ലായ്പ്പോഴും സാധ്യമല്ല .അവിടെ അവളുടെ ഏകാന്തതകൾ പങ്കുവച്ചു പോവുകയാണ് .ഭക്ഷണവും ജോലിയും ഉത്തരവാദിത്തങ്ങളുമായി അവ മാറിപ്പോകുന്നു .അവിടെയാണ് ഇതിനോടൊക്കെ പടവെട്ടി രാത്രിയുടെ ഏതോ യാമങ്ങളിൽ ഉറക്കത്തെ മാറ്റിവച്ച് ഏകാന്തതയെ കടംകൊള്ളുന്നതും എഴുതുന്നതും .എഴുത്ത് എനിക്കെന്റെ ആത്മാവിന്റെ ഭക്ഷണമാണ് .അതില്ലെങ്കിൽ ഞാനില്ല എന്ന് സാരം .എല്ലാവരും എന്നെ വായിക്കണം .നിങ്ങൾക്കെന്തു തോന്നുന്നു എന്നതറിയാൻ എനിക്കാഗ്രഹമുണ്ട് പറയുമല്ലോ ?ഈ സമാഹാരത്തിൽ പ്രസിദ്ധീകരിച്ച പതിനൊന്നു കവിതകളുണ്ട്. ബാക്കിയുള്ളവ പ്രസിദ്ധീകരിക്കാത്തവയും .എഴുത്തിലേയ്ക്കുള്ള വഴി ഞാൻ ബുക്കിൽ പറഞ്ഞിരിക്കുന്നതിനാൽ വീണ്ടും പറയുന്നില്ല ..എന്റെ അച്ഛനാണ് ആദ്യസമാഹാരം ഞാൻ സമർപ്പിച്ചിരിക്കുന്നത് അത് ബുക്കിൽ സുവ്യക്തമായി പറഞ്ഞിട്ടുമുണ്ട് ദീർഘിപ്പിക്കുന്നില്ല ..ഇനി നന്ദിപ്രകാശനത്തിലേയ്ക്കു ..

Wednesday, October 7, 2015

ശ്രീനാരായണഗുരുവിനെപ്പറ്റി  എഴുതിയിട്ടും പറഞ്ഞിട്ടും ചർച്ചചെയ്തിട്ടും തീരുന്നില്ല .പക്ഷെ ആത്യന്തികമായ സത്യം അദ്ദേഹം മതമേ ഇല്ല എന്ന ആശയം പ്രചരിപ്പിക്കുകയും മതാതീതനായി നിലകൊള്ളുകയും ചെയ്ത ഒരു മഹാത്മാവാണ് എന്നത് തന്നെയാണ് .പക്ഷെ ചെറുപ്പം മുതൽ ഞാൻ കാണുന്നതും കേൾക്കുന്നതും മഞ്ഞ അണിഞ്ഞ കുറെ അനുയായികൾ ഒരു മതമാക്കി തീർത്ത്‌ അദ്ദേഹത്തെ അതിലെ വിഗ്രഹമാക്കി പൂജിക്കുന്നതും !! അങ്ങ് പറഞ്ഞത് വച്ച് നോക്കുമ്പോൾ അത് എങ്ങനെ ശരിയാകും ഗുരുവേ !!

Saturday, October 3, 2015

നഗരം സ്വപ്നം കാണുന്ന ഹരിതാഭയിൽ
ഗ്രാമം കുടികൊള്ളുന്നതുപോലെ ..
നീ ഉറങ്ങിയ ഉണർവ്വിലേയ്ക്ക്
സ്വപ്നങ്ങളുടെ തേരോടിച്ചു കയറിവരാൻ
ഞാനാര് ..!

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...