Tuesday, September 9, 2014

ചില ഓണ വിചാരങ്ങള്‍

കാണം വിറ്റും ഓണമുണ്ണണം എന്ന പഴമൊഴിയൊക്കെ എന്നോ പോയ്മറഞ്ഞിരിക്കുന്നു .ഇന്ന് ഓണം നവീനമായി അതിന്റേതായ സൗകര്യങ്ങളോടെ പാക്കറ്റിലോ അല്ലാതെയോ ഒക്കെ ആഘോഷിക്കുന്നു .പഴയ ഓണത്തിന്റെ മാധുര്യം പഴയവർക്കുള്ളതാണ് അതായത് ഓണം എന്ന ആഘോഷം മഹാബലിയെ നല്ലൊരു രാജാവിന്റെ നന്മയുള്ള ഭരണത്തിൻ കീഴിൽ പ്രജകൾ ഒരേപോലെ വാണ നാളിനെ ഓർമ്മപ്പെടുത്തുന്നതാണെങ്കിൽ ഇന്നത്‌ അപ്രാപ്യമായ കാര്യമാണ് .മഹാബലിയോടൊപ്പം തന്നെ താഴ്ത്തപ്പെട്ടു പോയി നാടിന്റെ ഒരുമയും പെരുമയും .ഇപ്പോൾ അവനവൻ അവനവനിൽ ആഘോഷിക്കപ്പെടുന്നു .ഓണമെന്നത് എല്ലാവരും ചേർന്ന് ആഘോഷിക്കുന്ന പാട്ടുപാടുന്ന പുലികളിക്കുന്ന തിരുവാതിര ആടുന്ന വസ്ത്രങ്ങൾ വാങ്ങിക്കൂട്ടുന്ന മത്സരങ്ങൾ പൊടിപൊടിപ്പിക്കുന്ന അങ്ങനെയങ്ങനെ എന്നിയാലൊടുങ്ങാത്ത അനേകമനേകം കാര്യങ്ങളുടെ വെടിവട്ടമാണ് ഇന്ന് .ഇവിടെ ഒട്ടിയ വയറുമായി വയറുനിറയെ തിന്നാൻ ഓണം വരാൻ കാത്തിരിക്കുന്ന ആരുമില്ല ഭിക്ഷക്കാർ പോലും !

നെല്ലുകൊയ്ത് അറനിറച്ച് പാട്ടക്കാർക്കും തൊഴിലാളികൾക്കും ഓണപ്പുടവയും നെല്ലും അരിയും കൊടുക്കാൻ ഇന്ന് ആരിരിക്കുന്നു .പത്തുവർഷം കൂടിക്കഴിയണമോ നമ്മുടെ വയലുകൾ മുഴുവൻ അപ്രത്യക്ഷമാകാൻ ? ഓണ നിലാവിൽ കൊയ്തൊഴിഞ്ഞ വയലേലകളിൽ കൂട്ടം ചേർന്ന് കളികളും പാട്ടും തിരുവാതിരയും ആടാൻ ആരുപോകും ഇനി ?ഓണത്തുംബിയും കൂട്ടുകാരികളും ഇനി ആര് ആടിപ്പാടും ?വലിയ എത്താക്കൊമ്പിൽ ഊഞ്ഞാലുകെട്ടി കൂട്ടം ചേർന്നാടാൻ എത്രകുട്ടികൾ മത്സരിക്കും ?പതിനെട്ടു കൂട്ടം കറികൾ നിരത്താൻ എത്ര അടുക്കള തയ്യാറാകും ?നെയ്പ്പായസവും ,പാലടയും,പ്രഥമനും പരിപ്പുപായസവും ആരൊക്കെ വിളമ്പും ? പഴയകാലത്തിന്റെ പഴകിയ നിറം മങ്ങിയ ഇത്തരം ഓണവിചാരങ്ങൾ പോലും ഇത്തലമുറയോടെ ബോറടിപ്പിക്കുന്ന വെറും പഴംബുരാണങ്ങളിലെയ്ക്ക് വഴിമാറിപ്പോകും .പക്ഷെ ഓണം എന്ന ബ്രാൻഡ്‌ ന്യൂ അത്തപ്പൂക്കളങ്ങളും ആഘോഷങ്ങളും കൂടിക്കൂടി വരും .റെഡിമൈഡ് ആയി നിങ്ങള്ക്ക് അമ്മയെ വരെ കിട്ടും .ലോകമെങ്ങും ഓണം ആഘോഷിക്കും .മലയാളികളായ മലയാളികൾ എല്ലാം പത്തുദിവസത്തിലൊന്നെങ്കിലും കസവു നേര്യതും മുണ്ടും അണിയും .ഇഷ്ടമില്ലെങ്കിലും മുല്ലപ്പൂ വയ്ക്കും .ഡാൻസറിയില്ലെങ്കിലും കൈകൊട്ടിച്ചാടും .പുരുഷന്മാർ ഒത്തുകൂടി വെടിവട്ടം വച്ച് കള്ളടിക്കും .ക്ലബ്ബുകൾ തമ്മിൽ മത്സരിക്കും .ഓടും ചാടും കബഡി കളിക്കും .എല്ലാം പത്തുദിവസം കൊണ്ട് അവസാനിക്കും .പിന്നെ എല്ലാവരും പഴയപോലെ മിണ്ടാതെ ആപ്പീസിൽ പോകും .തൊഴില ചെയ്യും ,മടിപിടിച്ച് വീട്ടിലൊളിക്കും കണ്ടാൽ ചിരിക്കാതെ ഒഴിഞ്ഞുമാറും അയൽക്കാരികൾ കുശുമ്പ് കുത്തും .പുരുഷന്മാർ തനിക്കുതാന്പോരിമയോടെ അപരനെ നോക്കി പരിഹസിച്ചു ചിരിക്കും .മാലോകരെല്ലാരും ഒന്നുപോലെ ഒരിക്കലുമാകില്ലെന്നു മനസ്സിൽ ആഞ്ഞുറപ്പിക്കും .അപ്പോൾ പിന്നെ നമ്മളെന്തിനാണ് ആഘോഷിച്ചത് ?!

കളങ്കമില്ലാത്തൊരു  രാഷ്ട്രത്തിനായി നമുക്കിനിയൊരു ഓണമെ ഇല്ല .നന്മ നിറഞ്ഞൊരു സാഹോദര്യത്തിലെയ്ക്കായി നമുക്ക് ജനതയെ ഇല്ല .അപ്പോൾ നമ്മിലെ നമ്മളെ നന്നാക്കുവാനെ കഴിയുകയുള്ളൂ .അതുകൊണ്ടുതന്നെ അവനവനിൽ ചുരുങ്ങുന്ന ആഘോഷങ്ങൾ ഒരു പരിധിവരെ നല്ലതാണ് .ഓണത്തിന്റെ മൂല്യം എന്താണെന്ന് പറഞ്ഞു മനസ്സിലാക്കുന്ന നല്ല ഗുരുജനങ്ങൾ നമ്മുടെ കുഞ്ഞുങ്ങൾക്ക്‌ വേണം .ബോധ്യത്തോടെ സാമുദായിക സ്പർദ്ധ തെല്ലുമേശാതെ വേണം നമ്മുടെ കുട്ടികൾ ആഘോഷങ്ങൾ പങ്കുവയ്ക്കാൻ .ഓരോ ആഘോഷങ്ങളുടെയും ആവശ്യകതയ്ക്ക് അർഥങ്ങൾ ഉണ്ടായിരിക്കണം അല്ലെങ്കിൽ ആഘോഷങ്ങളെ വേണ്ടെന്നു വയ്ക്കണം .കാരണം സമ്പത്ത് കാണിക്കുവാനോ പാരിസ്ഥിതിക മൂല്യ ചോഷണം വരുത്തുന്നതോ ആയ ആഘോഷങ്ങളെ കൂട്ടിവച്ചിട്ട് എന്ത് നന്മയാണ് സമൂഹത്തിനു ലഭിക്കുന്നത് ?ഓരോ വ്യക്തിയിലും നന്മ നിറയുബോഴേ ഓണം സംജാതമാകുന്നുള്ളൂ .അല്ലാത്തതെല്ലാം വെറും നിറച്ചാർത്തുകൾ മാത്രമാണ് .മലയാളിക്ക്‌  സമ്പത്തിന്റെയും മൂല്യങ്ങളുടെയും ആദർശത്തിന്റെയും വലിയ വില നല്കിയ മഹാനായ ചക്രവർത്തിയുടെ പേരെങ്കിലും ഒർമ്മയിലുള്ളോരു ഓണമാകട്ടെ ഇത്തവണ എല്ലാവരും ആഘോഷിക്കുന്നത് .മൂല്യത്തോടെയുള്ള സഹജീവി സ്നേഹത്തോടെയും പാരസ്പര്യത്തോടെയുമുള്ള ഒരോണം .


Monday, September 1, 2014

സ്നേഹത്തിന്‍റെ പരിമളം!

നമ്മുടെ അഭിപ്രായം എന്നത് ഒരു പരിധി വരെ മറ്റുള്ളവരുടെ അഭിപ്രായം ആകുന്നിടത്തുകൂടിയാണ് ഇന്ന് ലോകം ഒഴുകുന്നത്‌ .ഒരാളെപ്പറ്റി നമുക്കറിയുന്ന അറിവില്‍ക്കൂടിയല്ല പലപ്പോഴും അളക്കപ്പെടുന്നത് .മറ്റൊരാള്‍ കൊള്ളില്ല എന്ന് പറഞ്ഞാല്‍ അതുശരിയായിരിക്കും കൊള്ളില്ല എന്ന് നമ്മള്‍ തീരുമാനിക്കും .അയാള്‍ ഒരു പിശക് കേസാണ് എന്ന് സ്ത്രീകളോട് ആരെങ്കിലും പറഞ്ഞാല്‍ ഓളിയിട്ട് അവരോന്നാകെ ഓടിപ്പോകും ,എന്നാല്‍ അയാള്‍ ഇന്നലെവരെ നമ്മോടു മര്യാദയോട് കൂടി പെരുമാറിയ ഒരാള്‍ ,സ്നേഹത്തോടെ ആദരവോടെ പെരുമാറിയ ഒരാള്‍ ആണല്ലോ എന്നുപോലും ചിന്തിക്കാതെ അയാള്‍ക്ക് സ്ത്രീലംബടന്‍ എന്ന സ്ഥാനപ്പേര് നല്‍കി നാലാളോട് പറയും "ഹോ ഞാന്‍ അയാളെ കണ്ടിട്ടേയില്ല ,എനിക്കയാളുടെ പേര് കേള്‍ക്കുമ്പോഴേ അറപ്പാ ..വൃത്തികെട്ടവന്‍ " അതോടെ അയാളുടെ പരിവേഷം മാറുകയാണ് .അതുപോലെ എല്ലാകാര്യവും നമ്മള്‍ മാറ്റി മറിക്കും .ഒരു ഗുരുത്വവും ഇല്ലാത്തവര്‍ ബഹുമാന്യര്‍ ആകും .മക്കളായി സ്നേഹിച്ചവരേ അപരിചിതരെപ്പോലെ ആട്ടി നിര്‍ത്തും ,തുക്കടാ എഴുത്തുകാര്‍ മഹാ കവികള്‍ ആകും ,രാഷ്ട്രീയക്കാര്‍ മന്ത്രിമാര്‍ ആകും ,മാനം നോക്കി നടന്നവര്‍ ശാസ്ത്രഞ്ജര്‍ ആകും .ചെറു കിളികള്‍ മഹാ ഗരുഡന്‍മാര്‍ ആകും ലോകം കേഴ്മേല്‍ മറിയും അതിന്നിടയിലൂടെ മഹാമേരുക്കളായ ചിലര്‍ തല ഉയര്‍ത്തിത്തന്നെ നടക്കും .മഹാസാത്വികാരായ ചിലര്‍ പാദം മണ്ണില്‍ ചവുട്ടി ആരെയും നോവിക്കാതെ നമുക്കിടയിലൂടെ നടന്നു തന്നെ പോകും .അതിന്നര്‍ത്ഥം അവര്‍ അവരിലൂടെ ജീവിക്കുന്നു എന്നത് തന്നെയാണ് !എല്ലാ ബന്ധങ്ങളും നിലനില്‍ക്കുന്നത് വിശ്വാസങ്ങളില്‍ ഊന്നിയാകുമ്പോള്‍ നമ്മുടെ വിശ്വാസം നമ്മുടെ തൊലിപ്പുറമേ അന്യര്‍ വാരിപ്പൂശുന്ന സുഗന്ധം ആകാതിരിക്കട്ടെ ,അത് ഉള്ളിന്റെ ഉള്ളില്‍ നമ്മോടു മറ്റുള്ളവര്‍ തന്ന സ്നേഹവും ബഹുമാനവും പരിഗണനയും തൊട്ടറിഞ്ഞതാകട്ടെ !അപ്പോള്‍ നമ്മുടെ ലോകം കീഴ്മേല്‍ മറിയുന്നതും നമുക്ക് ചുറ്റും നന്മയുടെ പൂക്കള്‍ വിരിയുന്നതും കാണാം .നാമതില്‍ വെറുതെ ഇരുന്നാല്‍ മതി പൂക്കള്‍ നമ്മളെ സ്നേഹത്തിന്‍റെ പരിമളത്താല്‍ മൂടും !

Sunday, August 31, 2014

നിന്ദിക്കുന്നവരെ നമ്മൾ വന്ദിക്കണമൊ ?പ്രൌഡിയുടെ പേരിൽ ..സാമൂഹിക രാഷ്ട്രീയ സമ്പദ് പദവികളുടെ പേരിൽ ,വയസ്സിന്റെ കാര്യത്തിലും  വെള്ളിവെളി ച്ചത്തിലും ഉയർന്ന ഒരാളെ അയാൾക്ക്‌ അൽപ്പം പോലും വകതിരിവോടെ പെരുമാറാൻ / സഹജീവിയോടു കരുണയോടെ പെരുമാറാൻ അറിയില്ലെങ്കിൽ അയാളെ ആദരിക്കണോ ? അയാളെങ്ങനെ ആദരണീയനായ മഹാനാകും ! അങ്ങനെ എത്ര ആദരണീയരാണ് അരങ്ങുകളും ഭൂമിയും വാഴുന്നത് !

Tuesday, August 26, 2014

നന്മ മരം അഥവാ കൂട് !

കൂട് പ്രകൃതിയുടെ പരിച്ഛേദമാകുന്നത് എങ്ങനെയെന്ന് രണ്ടു ദിനങ്ങളിലൂടെ അനുഭവിപ്പിച്ചു തന്നു നന്മ മരം അഥവാ കൂട് മാഗസിന്റെ ചിമ്മിനിയിലെ സൗഹൃദക്കൂട്ടായ്മ .വെറുമൊരു കൂട്ടായ്മ ആയിരുന്നില്ല അത് .പ്രകൃതിയിലേയ്ക്കുള്ള വഴിയിലെ നനവുകൾ ഇനിയും വറ്റിയിട്ടില്ല എന്നതിന് തെളിവായിരുന്നു .ഓരോ ക്ലാസ്സുകളും നമ്മെ സ്നേഹപൂര്വ്വം ഓർമ്മപ്പെടുത്തിയത്‌ നമ്മുടെ ധർമ്മങ്ങൾ മാത്രമായിരുന്നു .നാം തന്നെയാണ് പ്രകൃതി എന്നുള്ള തിരിച്ചറിവിലേയ്ക്കു മടങ്ങാൻ നമ്മെത്തന്നെ പ്രേരിപ്പിക്കുന്ന കൂട്ടായ്മ .

അഭിമാനത്തോടെ പറയട്ടെ ചിമ്മിനി വന്യജീവി സങ്കേതത്തിലെ രണ്ടുനാൾ തികച്ചും അർത്ഥവത്തായിരുന്നു .ക്ലാസ്സുകൾ തന്ന ഗുരുനാഥന്‍മാര്‍ക്കും,കേരത്തിലെ പ്രമുഖരായ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും,  വനം കാണുവാൻ അവസരം ഒരുക്കിത്തന്ന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കുംപങ്കെടുത്ത ഓരോരുത്തർക്കും ,ശുദ്ധ സംഗീതത്തിന്‍റെ മാന്ത്രിക വിരലാല്‍ സംഗീതം മീട്ടിയ പോളി വര്‍ഗ്ഗീസിനും മാത്രം നന്ദി പറഞ്ഞാൽ മതിയാകില്ല .കൂടിന്റെ ഓരോ ജീവനാഡികൾക്കും അതിന്റെയൊക്കെ ആത്മാവായ വിസ്ഫോടനാത്മകമായ നിശബ്ദത ഓരോരുത്തരിലെയ്ക്കും അതിന്റെ മുഴുവൻ അന്തസത്തയോടെയും അന്തസ്സോടെയും മനസ്സിലാക്കിത്തന്ന മുരളിയേട്ടനും കൂടിയുള്ളതാണ് .ഓരോ പരിസ്ഥിതി പ്രവർത്തകരും നമുക്ക് നല്കുന്നത് വെറും വാക്കുകളല്ല നമ്മുടെ നിലനില്പ്പിന്റെ അർത്ഥമാണല്ലോ എന്ന് പങ്കെടുത്ത ഓരോ വ്യക്തിയും ചിന്തിച്ചു പോകും .ആ ചിന്തയാണ് നാളെ നമ്മെ പൊതിഞ്ഞു പിടിക്കുന്ന പ്രകൃതിയ്ക്ക് നാം തിരിച്ചു നൽകേണ്ടുന്ന നന്മയും വളവും എന്ന് ഞാൻ തിരിച്ചറിയുന്നു .

കാടിലെയ്ക്ക് പ്രകൃതിയിലേയ്ക്കു ഏറ്റവും നിർമ്മലമായ മനസ്സോടെ ശരീരത്തോടെ നിശബ്ദരായി പ്രകൃതിയുടെ ശബ്ദം ശ്രവിച്ച് സ്നേഹിച്ച് കടന്നു ചെല്ലണമെന്ന് പ്രകൃതിയുടെ ഉള്ളറിഞ്ഞ എൻ എ നസീർ പറഞ്ഞപ്പോൾ ഒരുവേള എന്നിൽ ഉണർന്നത് മാറ്റത്തിന്റെ കൊടുങ്കാറ്റായിരുന്നു .പുലർകാലേ കുളിച്ച് കുറിയിട്ട് ക്ഷേത്രത്തിലെയ്ക്കല്ല പ്രകൃതിയിലെയ്ക്കാണ് കടന്നു ചെല്ലേണ്ടത് എന്നുള്ള തിരിച്ചറിവാണ് ആ വിസ്ഫോടനത്തിന് പാത്രമായപ്പോൾ എനിക്ക് കിട്ടിയ പാഠം .ക്ഷേത്രത്തിലെ പൊരുൾ പ്രകൃതിയുടെ ഏറ്റവും ഉറവിലാണ് കുടികൊള്ളുന്നതെന്ന ആപ്തവാക്യമായ വസുധൈവ കുടുംബകം സാർത്ഥ കമാകുന്നതു അങ്ങനെ തന്നെയാണ് .പ്രകൃതിസ്നേഹികള്‍ക്ക് പ്രകൃതിയെ ആസ്വദിക്കാൻ മാത്രമല്ല പരിപാലിക്കാൻ കൂടിയാകണം എന്നത് സ്വ ശരീരത്തിലൂടെ മാത്രം നടത്തേണ്ടുന്ന ഒരു പ്രക്രിയ ആകുമ്പോൾ, നാം നമ്മുടെ മനസ്സും ശരീരവും അർപ്പിക്കേണ്ടത്‌ പ്രകൃതിയെ സ്നേഹിച്ചു പരിപാലിപ്പിച്ച് പരിപോഷിപ്പിച്ചു തന്നെയാകണം .

എത്ര സുന്ദരമാണ് പ്രകൃതിയുടെ സംഗീതം !കാട്ടിലൂടെ കാറ്റിലൊഴുകിവരുന്ന ചൂളക്കാക്കളുടെ ചൂളം വിളികൾ ,അരുവിയോഴുകുന്നത്‌ ..ഇലച്ചാർത്തുകളുടെ മർമ്മരങ്ങൾ,മരത്തോടും പാറയോടും തണുപ്പിനോടും ഒട്ടിനില്ക്കുന്ന ഇഴജന്തുക്കൾ ,വർണ്ണ ശലഭങ്ങൾ ,കാട്ടുപഴങ്ങൾ ,ഇലയനക്കത്തിൽ തുള്ളിക്കുതിച്ചോടുന്ന മാനും മുയലും മറ്റനേകം ജന്തുജാലങ്ങളും ,പായലുകൾ ,മരുന്ന് ചെടികൾ ,ഹരിത നിരകൾ ,കുന്നുകൾ ,പാറകൾ എന്നിങ്ങനെ കണ്ടാലും അറിഞ്ഞാലും ,ശ്വസിച്ചാലും തീരാത്ത എത്രയെത്ര കാഴ്ച്ചകൾ ,അനുഭവങ്ങൾ ..!കാടിനെയറിഞ്ഞാൽ ഒരുപക്ഷെ നാടിനെ സ്നേഹിക്കാനാകാത്തവിധം മാസ്മരിക സൗന്ദര്യമാണ് പ്രകൃതി ഒളിപ്പിച്ചിരിക്കുന്നത് .പക്ഷെ നാം അവയെ സ്നേഹിച്ചാരാധിക്കണം .അതിസുന്ദരിയായ ഒരു സ്ത്രീയെ ആരാധിക്കും പോലെ ..അവളിലെ മായക്കാഴ്ച്ചകൾ മറനീക്കി തികച്ചും ലാവണ്യമായി മുഗ്ദ സൗന്ദര്യമായി അനുഭൂതിയായി നമ്മിൽ നിറയണമെങ്കിൽ !അതിൽ വീണ് എന്നെന്നേയ്ക്കുമായി ആത്മനിർവൃതി അടഞ്ഞ് സ്വാസ്ത്യം നേടുവാൻ . 

Tuesday, August 19, 2014

മഴയുരുകിത്തീർന്ന നാട്ടുവെയിലിൽ
കാട്ടുചെടി ഉയിർകൊള്ളും ഓണവെയിലിൽ
ഒരുപാട്ട് പാടാമോ ഓലേഞ്ഞാലി കൂടെ
ഇളവെയിലേൽക്കാമൊ  കൂട്ടുകാരീ ..

Monday, August 18, 2014

ഒന്നുകൂടി വായിച്ചു നോക്കുമ്പോൾ
ഇഷ്ടം നഷ്ടപ്പെട്ടൊരു കവിതയാണ് ഞാൻ !

Friday, August 8, 2014

പ്രായം പരാതിയില്ലാത്തൊരു ഓട്ടക്കാരനാണ്
അണച്ചുവെന്നോ മടുത്തുവെന്നോ
വെള്ളം വേണമെന്നോ പറയാതെ
ഒരേയൊരിക്കൽ മാത്രം ഓട്ടം നിർത്തുന്നവൻ !

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...