Thursday, July 31, 2014

കണ്ണുനീരല്ല സ്വപ്നങ്ങളല്ല നിൻ
നെഞ്ചിലേയ്ക്കിന്നു തുപ്പുന്നു തോക്കുകൾ
ഗാസ നീയിന്നു കത്തുന്നു കണ്ണുനീർ
ഉപ്പുകൊണ്ട് തിളയ്ക്കുന്നു ഭൂതലം !
ചോരിവായിലെയ്ക്കിന്നു നീ നല്കുന്നു
ചോരകൊണ്ട് നിറഞ്ഞൊരു മാറിടം
പെറ്റ കൈയ്കൾക്കു നല്കുവാനുണ്ടൊരു
കെട്ടുകെട്ടിയ തുണ്ട് ഖബറിടം !
എത്ര പൂക്കളിൽ തേൻ ചൊരിയുന്നൊരു 
ഹർഷ ഹേമന്തമിന്നെന്റെ പാട്ടുകൾ
എത്ര മോഹനമായിപ്പറയുന്നു
പൊന്നിലഞ്ഞിയിൽ ആടുമാ പൈങ്കിളി !

Tuesday, July 29, 2014

ജല്പ്പനങ്ങൾ

ഉന്മാദം പിടിച്ച ജല്പ്പനങ്ങൾക്കാണ്
കൂടുതൽ ചെവികൾ എത്തുക!

'പറങ്കിമാവിൻ ചോട്ടിൽ
കാറ്റു കൊള്ളാൻ പോയി
മാങ്ങയണ്ടി തലയിൽ വീണപ്പോൾ
നിന്റെ ഊഷരമായ ചുണ്ടുകൾ
തേക്കാത്ത വായിൽ നിന്നുമുള്ള
ഈറ ഒലിപ്പിക്കുന്ന ചുംബനങ്ങൾ
ഊറ്റിയെടുക്കുകയായിരുന്നു എന്റെ
വിറകൊള്ളുന്ന ചുണ്ടുകൾ '

എന്നെല്ലാം പറയുന്ന വൃത്തിയിൽ
ഒതുങ്ങാത്ത വൃത്തമെത്താത്ത
അലങ്കാരങ്ങളുടെ അടിവസ്ത്രങ്ങൾ പോലും
ചൂളി വിറയ്ക്കുന്ന നാണം കെട്ട ജല്പ്പനങ്ങൾ !
ഒറ്റക്കവിയിൽ തുടങ്ങി ഒറ്റവായനക്കാരിൽ-
ത്തുടങ്ങി എണ്ണമെത്താത്ത മുപ്പത്തി
മുക്കോടി ഇഷ്ടങ്ങൾ പറങ്കിമാങ്ങ വീണു
ചുനതട്ടി പൊള്ളലേറ്റ് ഉന്മാദം പങ്കിടുന്നു !

അവിടെയ്ക്ക് പഴമയുടെ മൃതഭംഗി വീശി
പ്രായം മണക്കുന്ന ചുണ്ടിൽ  

'സരസിജ നയനെ
മമ ജീവനിൽ മൃദുരാഗമായ്
ബിംബാധരി ചേർന്നമരു '

എന്നും പറഞ്ഞൊരു കവി .
ഒറ്റക്കവിയുമില്ല കൂടെ  അനുവാചകരുമില്ല
അയാളുടെ വിറയ്ക്കുന്ന താടിയിലൂടെ
ഒഴുകിയിറങ്ങുന്നൊരു കണ്ണീർത്തുള്ളി
താഴെവീണ് പൊട്ടിച്ചിതറി നൂറുപേരാകുന്നു
വന്നതുപോലെ തന്നെ വീണ്ടും അപ്രത്യക്ഷരാകുന്നു


Saturday, July 26, 2014

ഒരു പിതൃക്കൾക്കും ഏറ്റുവാങ്ങുവാനാകില്ല
വിശന്ന വയറിനാൽ നൽകുന്ന പിണ്ഡം !

Thursday, July 24, 2014

പരിഹൃതി എന്തിഹ !
പരിചൊടു ചൊല്ലുക
പരിഹസി കൂടാതെ ..

പരീക്ഷ്യൻ പരീണാഹൻ !
പരീക്ഷണകുതുകി  നീ
പരീക്ഷ അതെന്താകും!!

Wednesday, July 23, 2014

എന്നെയും നിന്നെയും നമ്മളാക്കുന്നത്

തനിച്ചിരിക്കലുകൾ ഏകാന്തതകൾ
പല  നേരങ്ങളിലെയും  പിടിവള്ളികൾ ..
അതിലിരുന്ന് നീയും ഞാനും ഊഞ്ഞാലാടും
അതിലൂടെ നീണ്ട നീണ്ട യാത്രകൾ പോകും

മനസ്സിന്റെ ഇനിയും തുറക്കാത്ത വാതിലുകൾ
ഓടാമ്പൽ നീക്കി അകത്തുകയറി
കുറ്റിയിട്ടു ചിക്കിച്ചികഞ്ഞു
 പൊട്ടിക്കരയുകയൊ
പൊട്ടിച്ചിരിക്കുകയോ മരണം പോലെ
വിങ്ങി വീർത്ത് ചീഞ്ഞു നാറുകയോ ചെയ്യാം

ഇനിയും കൊതിക്കുന്ന കൈയ്യുകൾ
തേടിപ്പിടിച്ച് അതിരുകളില്ലാത്ത
കുന്നിൻ മുകളിലേയ്ക്ക്
പാറിപ്പാറി പറന്നു പോകാം

ആകാശത്തിനു കീഴെ
നക്ഷത്രപ്പൂക്കൾ വിതറി
ഒരലട്ടലുകലുമില്ലാതെ
കരിനാഗങ്ങൾ പോലെ
ആഞ്ഞുയർന്നു അയഞ്ഞുലഞ്ഞ്
അമരത്വത്തിന്റെ ക്ഷണഭംഗി നുകരാം

കാറ്റെവിടെ കടലെവിടെയേന്നു
ഓർക്കുകപൊലുമില്ലാതെ 
തന്റെയുള്ളിലെ തിരമാലകളിൽ
ആലോലമാടി നീണ്ട ഉറക്കങ്ങളുടെ
ധ്യാനസ്ഥലികളിൽ ബുദ്ധന്മാരാകാം

ഒരു കണ്ണാടിയുമില്ലാതെ മുഖഭംഗി
 നോക്കിനോക്കി ഊറിച്ചിരിക്കും
എന്റെതന്നെ  പാതിമെയ്യുകളിൽ
അർദ്ധനാരീശ്വര അർത്ഥതലങ്ങൾ തേടാം

കട്ടിപ്പുതപ്പുകളേതുമില്ലാതെ
ശീതകാറ്റിൽ കാഴ്ച്ചകാണാനിറങ്ങാം 
പട്ടുറുമാല് പോലെ മേഘത്തേരേറി
പാറിപ്പറന്നു പോകാൻ
സ്വപ്നങ്ങളുടെ കെട്ടഴിക്കാം

തനിച്ചിരിക്കലുകളാണ്
ഇനിയും തനിച്ചിരിക്കലുകളാണ്
ഒരേ മാലയുടെ നൂല് പോലെ
കോർത്തിണക്കി 
എന്നെയും നിന്നെയും നമ്മളാക്കുന്നതല്ലേ ..!




Friday, July 18, 2014

മാനസേ മനസ്വിതെ സുന്ദരീ
മധുജമാണോ മനസ്സിലും മാനിനീ
നിനദമൊന്നുമുയർത്താതെ നിമ്നതാ 
നിയതിയെ ഭജിച്ച്ദ്വാരാ നില്പ്പതോ .

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...