മനോജ് മുരളിയുടെ സംവിധാനത്തിൽ രജീഷ് രചന നിർവ്വഹിച്ചിരിക്കുന്ന 'ലിവ് എ ലൈഫ് 'എന്ന ഷോർട്ട് ഫിലിം അവതരണത്തിലും രംഗ സംവിധാനത്തിലും പിന്നണി സംഗീതത്തിലും മികച്ചു നില്ക്കുന്നു .വീഗാലാന്റില്‍ നിന്നും വീണു പരിക്കേറ്റ വിജേഷ് വിജയന്‍ ആണ് ഇതില്‍ പ്രധാന കഥാപാത്രമായി അഭിനയിച്ചിരിക്കുന്നത്,അദ്ദേഹം അത് മനോഹരമാക്കുകയും ചെയ്തിരിക്കുന്നു .ഇന്ന് പൊതുവെ കാണുന്ന ഷോർട്ട് ഫിലിമുകളിൽ എടുക്കുന്ന വിഷയങ്ങൾ കൊള്ളാമെങ്കിലും അവതരണം പൊതുവെ നന്നാകാറില്ല .സംഭാഷണങ്ങൾ വ്യക്തിത്വം അവശേഷിപ്പിക്കാതെ ചുരുങ്ങിപ്പോകുകയാണ് പതിവ് .പക്ഷെ ഇതിൽ അതിനു വിപരീതമായി രംഗങ്ങളിലെ ആളുകളുമായി സംഭാഷണങ്ങൾ ലയിക്കുന്നതിനാൽ അതിനു സ്വാഭാവികത തോന്നുന്നത് ഈ ചിത്രത്തിൻറെ വിജയമാണ് .
പൊതുവെ അംഗവൈകല്യമുള്ളവരെയും അപകടത്തിൽ അംഗവൈകല്യം സംഭവിക്കുന്നവരെയും സമൂഹം സഹതാപത്തോടെ നോക്കുന്നത് സ്വാഭാവികമാണ് കാരണം നമുക്കുള്ളത് അന്യരിൽ ഇല്ല എന്ന വികാരം ജനിപ്പിക്കുന്ന കേവലം അർത്ഥമില്ലാത്തൊരു പ്രകടനം മാത്രമാണത് .മറിച്ച് തികച്ചും സ്വാഭാവികമായി അതിനെ നോക്കിക്കാണുന്ന ചെറിയൊരു വിഭാഗം ആളുകളും നമുക്കിടയിലുണ്ട് .അതുപോലെ തന്നെയാണ് കോർപറേറ്റ് മനോഭാവങ്ങളും നിലനിൽക്കുന്നത് .ചില കമ്പനികളുടെ പോളിസി തന്നെ വികലാംഗരെ ഉൾപ്പെടുത്താത്ത വികലാംഗ മനസ്ഥിതിയായിരിക്കും! പക്ഷെ ആളുകളിലെ കഴിവുകളെ മാനിക്കുന്ന പല വൻകിട സ്ഥാപനങ്ങളും ഇന്ന് എല്ലാ തൊഴിലാളികളെയും സമന്മാരായി കാണുകയും അർഹിക്കുന്നത് നല്കുകയും ചെയ്യുന്നു .അതിനെ സമർത്ഥമായി കാണിച്ചിട്ടുണ്ട് ചിത്രത്തിൽ .പെണ്‍കുട്ടിയുടെ അഭിനയം ഒന്നുകൂടി നന്നാക്കാമായിരുന്നു .പ്രത്യേകിച്ച് ഇന്റർവ്യൂ സമയത്ത് പെണ്‍കുട്ടി പറയുന്ന മറുപടികളിൽ സ്വാഭിമാന നിലവാരം (self confidence level ) അല്പ്പം കൂടി ഉയർത്തെണ്ടുന്നതുണ്ട് കാരണം മാനേജർ നിലയിലുള്ള അവർ ഒരു ഉയർന്ന ഉദ്യോഗാർഥി ആയിട്ടാണ് പങ്കെടുക്കുന്നത് .ആ ഒരു നിലവാരം അവരുടെ ഇരിപ്പിലോ സംഭാഷണ ശൈലിയിലോ പ്രകടമല്ല .പശ്ചാത്തല സംഗീതവും ,ഫോട്ടോഗ്രഫിയും നന്നായിട്ടുണ്ട് .മൊത്തത്തിൽ ഒരു നല്ല സന്ദേശം നല്കാൻ സിനിമയ്ക്ക് കഴിയുന്നുണ്ട് ,ഈ ടീമിൽ നിന്നും നല്ല നിലവാരമുള്ള സിനിമകൾ ഇറങ്ങുമെന്ന് തുടര്ന്നും പ്രതീക്ഷിക്കാം.