Friday, September 20, 2013

നിശബ്ദം പകുത്ത ശബ്ദങ്ങൾ !

നിശബ്ദമായൊരു ശബ്ദം
എന്നുമെന്നോട് ഇറങ്ങിപ്പോകൂ
എന്ന് പുറത്തേയ്ക്ക് വിരൽ ചൂണ്ടുന്നു !

തകർന്നു പോയൊരു ശബ്ദം
വീണ്ടും ഒച്ച വയ്ക്കാനായി
തൊണ്ടയിലിരുന്നു
സർവ്വ ശക്തിയിൽ ശ്വാസം
വലിക്കുന്നു ..!

കടം കൊള്ളാനായി ഒരു ശബ്ദം
അന്യന്റെ മുഖത്തിലെയ്ക്ക്
വിറ പൂണ്ടുറ്റു നോക്കുന്നു !

മറയാതിരിക്കാനായി ഒരു ശബ്ദം
മൗനത്തിലേയ്ക്ക് തിരിച്ചു
നടക്കുന്നു ..!

Tuesday, September 10, 2013

ഓർമ്മകളിലെ ഓണച്ചിന്തുകൾ !

രാവിലെ ഉണർന്നു മുറ്റം അടിച്ചുവാരി ,നനച്ചു പൂക്കളം ഇടുന്ന സമയം ..പല പൂക്കൾ ..കൊങ്ങിണി ,റോസാ ,മുക്കുറ്റി ,ശംഖു പുഷ്പങ്ങൾ,ബോൾസ്,തൊട്ടാവാടി ,കണ്ടോനെക്കുത്തിപ്പൂവ്  ,തുമ്പ ,തുളസി,പിച്ചി ,മുല്ല ,മന്ദാരം ,ലില്ലി ,ഡാലിയ അങ്ങനെ മുറ്റത്തും തൊടിയിലും നിന്ന് അന്തമില്ലാത്ത പൂവുകൾ  നമ്മളെ തേടി വന്ന കാലം !കഷ്ടപ്പെട്ടുണ്ടാക്കുന്ന തൃക്കാക്കരപ്പനെ ഒരിക്കലും നന്നായിട്ടില്ല ,ഒരു വിധത്തിൽ കുത്തിനിർത്തും കക്ഷിയെ !ഓണവെയിൽ നനച്ചു കൊണ്ട് ഇടയ്ക്കിടെ വന്നുപോകുന്ന മഴത്തുള്ളികൾ ..തുമ്പികൾ തുള്ളുന്ന പാടം നിറയെ കുട്ടികളും കൂടെത്തുള്ളും .'കറ്റെക്കറ്റെ കയറിട്ടു ..കയറാലഞ്ചു മടക്കിട്ടു ..നെറ്റിപ്പട്ടം പൊട്ടിട്ടൂ ,കൂടെ ഞാനും പൂവിട്ടൂ ..' എന്നും ചൊല്ലി തൊടിയായ തൊടിയെല്ലാം പൂവിനു വേണ്ടി ഓടി നടക്കും ..ഒരു ദിവസമല്ല ,പത്തു ദിവസവും ! ഇടയ്ക്ക് മുള്ളുകൊള്ളും പാമ്പിനെക്കാണും അങ്ങനെയങ്ങനെ സംഭവ ബഹുലമായ കുറെ അവധി ദിനങ്ങൾ! ഗ്രാമീണ വായനശാലകളിൽ പാട്ടു മത്സരങ്ങൾ ,ചാട്ടം ഓട്ടം വടംവലി എന്നുവേണ്ട പായസ മത്സരം വരെ നടക്കുന്നുണ്ടാകും ,അവസാന ദിവസം സിനിമ കാണും !നാല് ഭാഗവും മറച്ച വായനശാലയോ അല്ലെങ്കിൽ സ്കൂളിലോ മറ്റോ വച്ച് !എല്ലാവരും കൂടി പോയി 'ദൂരെ ദൂരെ ഒരു കൂടുകൂട്ടാം ,യാത്ര'  യുംമറ്റും മറ്റും കണ്ടു രാത്രിയ്ക്കു കഥയെപ്പറ്റി ശോകമൂകരായോ വികാരരഹിതരായോ തിരിച്ചു പോരും !പോരും വഴി വഴിയിൽ കാത്തിരുന്ന പട്ടിയും പൂച്ചയും കൂടെക്കൂടും.

ഒരു വർഷം സ്കൂളിൽ ഓണാഘോഷം നടക്കുന്നു .പലതരം മത്സരങ്ങൾ ഉണ്ട് .ഞാൻ ലളിതഗാനം പാടുവനായി ഡസ്ക്കുകൾ കൂട്ടിയിട്ട സ്റ്റെജിലേയ്ക്ക് കയറുകയാണ് .മുൻപിൽ ആകാംക്ഷയോടെ അച്ഛയുണ്ട് ,കുട്ടികൾ ..മാഷുംമാർ എന്നുവേണ്ട നാട്ടുകാരും വീട്ടുകാരും എല്ലാം !ഞാൻ നാലാം തരത്തിലാണ് ,ആദ്യമായാണ് ഇത്ര ജനക്കൂട്ടത്തിനു മുന്പിലെയ്ക്ക് കയറി നിൽക്കുന്നത് .രണ്ടുവരി പാടി .അഷ്ടമിരോഹിണി നാളിലെൻ ..എന്ന് തുടങ്ങുന്ന പാട്ടാണ് ,പൊടുന്നനെ എനിക്ക് പരിഭ്രമം മൂത്തു ,ഞാൻ വിളറി വെളുത്തു.പാട്ടിൽ ക്കൂടി ഞാൻ ചിരിച്ചു കരഞ്ഞു.. ഒടുവിൽ പാട്ടും നിർത്തി ഇറങ്ങിപ്പോന്നു !എല്ലാവരും ചിരിച്ചപ്പോൾ സങ്കടം പൊട്ടിയോഴുകിയെനിക്ക് !അച്ഛ അടുത്ത കുമ്മട്ടിക്കടയിൽ നിന്നും നാരങ്ങ സോഡാ വാങ്ങിത്തരുമ്പോൾ ചോദിച്ചു : 'പറ്റുമെങ്കിലെ പാടാവൂ ,ചുമ്മാ കരഞ്ഞു നാണം കെടരുത് '! അതിലെ ഈർഷ്യ എന്നെ നാണിപ്പിച്ചു . അടുത്തത്‌ പദ്യം ചൊല്ലലാണ് ആദ്യം എന്റെ പേരാണ് വിളിച്ചു പറയുന്നത് ..ഞാൻ പതറിപ്പോയ മനസ്സിൽ നിന്നും പറന്നു പൊങ്ങി.വാശി ..കൊടും വാശി !ഹും ഞാൻ കാണിച്ചു തരാം ! കയറി വീണ്ടും സ്റ്റേജിൽ. ഇത്തവണ എന്നെക്കണ്ടതെ എല്ലാവരും ചിരിച്ചു !ഞാൻ ചിരിച്ചില്ല. ആരുടെ പദ്യമെന്നു സ്ഫുടമായി പറഞ്ഞു ,പിന്നെ ശാന്തമായി തുടങ്ങി : 'ഇനി യാത്ര പറഞ്ഞിടട്ടെ ഹാ ..ദിന സാമ്രാജ്യപതെ ..' ഞാൻ ചൊല്ലിത്തീർന്നപ്പോൾ നിലയ്ക്കാത്ത കൈയ്യടി ,എന്റെ കണ്ണുകൾ പൂത്തിരികത്തി ,അതിൽ അച്ഛയുടെ മുഖം ഞാൻ വിടർന്നു കണ്ടു .ഒന്നാം സമ്മാനമായ പേനയും സർട്ടിഫികറ്റും എന്റെ കൈയ്യിൽ ! ഹാ ഓണത്തിനെന്തുവേണം പിന്നെ !

പുത്തനുടുപ്പുകൾ ഇട്ട പുത്തരിയോണമൊന്നും എനിക്കോർമ്മയില്ല .അത്തരം ശീലങ്ങൾ കിട്ടിയിട്ടുമില്ലായിരുന്നു ,പക്ഷെ തൂശനിലയിട്ടു നല്ല നെല്ലുകുത്തരിച്ചോറും,അവിയലും പച്ചടികിച്ചടി ,സാമ്പാർ ,അവിയൽ ,ഉള്ളിത്തീയൽ (അമ്മച്ചിയുടെ സ്പെഷ്യൽ ആണിത് !രക്ഷയില്ലാത്ത സ്വാദ് ),കൂട്ടുകറി ,തൊടുകറികൾ ,പപ്പടം ,പഴം പായസം (ഒരു ഒന്നൊന്നര പായസം തന്നെ !) എല്ലാം ചേർന്നോരുഗ്രൻ സദ്യ എല്ലാരൂടി ഇരുന്നുണ്ണും .പിന്നെ ഉച്ച തിരിഞ്ഞ് അമ്മവീട്ടിലെയ്ക്ക് പോകും .പിന്നെ കുട്ടിപ്പട്ടാളങ്ങൾ എല്ലാരൂടി തിമർപ്പാണ് .ഊഞ്ഞാൽ ആട്ടം ,കളികൾ ,സിനിമ കാണൽ എന്ന് വേണ്ട ഓർമ്മിക്കാനിനി എന്ത് വേണം !

ഇന്നത്തെക്കുട്ടികൾക്കും ഓണമുണ്ട് .അവരുടെ ആഘോഷങ്ങൾ തികച്ചും അവരുടെ കാലഘട്ടത്തിന്റെതുമാണ് .അവർ കാണുന്ന പൂക്കൾ വാങ്ങുന്നവയെങ്കിലും അതും പൂക്കൾ തന്നെ !അവരുടെ കളികളും അവരുടെ കാലഘട്ടവും അവരുടേത് തന്നെയാണ്, അതുകൊണ്ട് പണ്ടത്തെ ശീലുകളിൽ മാത്രമേ ഓണമുണ്ടായിരുന്നുള്ളൂ എന്ന് അർത്ഥമൊന്നുമില്ല ! ഇലക്ട്രോണിക് യുഗങ്ങളിൽ ഡിജിറ്റലൈസ് ഓണം പ്രതീക്ഷിക്കുന്നതിൽ അപാകത പറയാനാകുമോ ?പക്ഷെ ഒരുപിടി തുമ്പയും തുളസിയും നാട്ടു പൂക്കളും കെട്ടുപോകാതെ ചട്ടിയിലെങ്കിലും വളർത്താൻ കഴിഞ്ഞാൽ അവ നമുക്ക് പൊയ്പ്പോയൊരു കാലഘട്ടം ഓർമ്മകളിൽ ഉണർത്തിത്തരും ..നമുക്ക് മരിക്കും വരെയെങ്കിലും സ്മൃതികളിൽ ഓണമുണ്ണുകയും ഉഞ്ഞാലിലാടുകയും ചെയ്യാം !  ഓണമെന്നത് 'നമ്മെ ഉണർത്തുന്നത്' എന്ന് അർത്ഥം മാറ്റി എഴുതേണ്ടിയിരിക്കുന്നു എന്ന് മാത്രം !


Friday, September 6, 2013

ജീവിതത്തിന്റെ അർത്ഥമറിയുന്ന ചില നിമിഷങ്ങളുണ്ട്,അത്തരമൊരു നിമിഷത്തിലൂടെ ഇപ്പോൾ ഞാൻ കടന്നു പോയി .രാവിലെ അച്ഛയെ വിളിച്ച് ഓണത്തിനു ഭർതൃഗൃഹത്തിലെയ്ക്ക് പോകുന്നു അതിനുശേഷമേ വരാനാകൂ എന്ന് പറയുകയായിരുന്നു ,കാരണം കേരളത്തിന്റെ വടക്കേയറ്റത്ത് എന്റെ ജന്മഗൃഹവും തെക്കേയറ്റത്ത് ഭർതൃഗൃഹവും .രണ്ടു വീട്ടിലും അച്ഛനമ്മമാർ തീർത്തും തനിയെ അസുഖങ്ങളുടെ അകമ്പടിയോടെ അവരവരുടെ തട്ടകങ്ങളിൽ വല്ലപ്പോഴും അഥിതികളായെത്തുന്ന മക്കളെയും കൊച്ചുമക്കളെയും പ്രതീക്ഷിച്ചു കഴിഞ്ഞുകൂടുന്നു .അതുകൊണ്ടുതന്നെ എന്റെ മനസ്സ് ശക്തമായി എന്റെ ഉറവുകളിലെയ്ക്ക് വലിക്കപ്പെടുകയും ,അദ്ദേഹത്തിന്റേത് അവിടെയ്ക്ക് ഒഴുകിപ്പോവുകയും ചെയ്യുന്നതൊരു തെറ്റെയല്ല എന്ന് ഞാൻ തിരിച്ചറിയുന്നു .ഓർമ്മകളുടെ വേരുകൾ ആ മണ്ണിലേയ്ക്കു നീണ്ടു ചെന്ന് ജലവും ലവണങ്ങളും തേടുമ്പോൾ മാത്രമാണ് ജനിമൃതികൾ എത്ര സാരമുള്ളതും അർത്ഥമുള്ളതുമാണെന്ന് തിരിച്ചറിയുന്നതും ! പക്ഷെ അച്ഛ പറഞ്ഞതിങ്ങനെയാണ് :
'മോനെ ഓണമെന്നത് ഒരു സങ്കല്പം മാത്രമാണ് .അത് പണ്ട് എന്റെയൊക്കെ കുട്ടിക്കാലത്ത് വയറു നിറയെ ഭക്ഷണം കിട്ടുന്ന പത്തു ദിവസങ്ങൾ ആയിരുന്നു .എണ്ണ തേച്ചു നനച്ചു കുളിപ്പിച്ച് വയറു നിറയെ ഭക്ഷണം തരാൻ അമ്മമാർക്ക് കിട്ടുന്ന ദിവസം .ആർത്തുല്ലസിക്കാൻ കുട്ടികൾക്ക് കിട്ടുന്ന ദിവസങ്ങൾ  ,കൂലി കൂടാതെ ഒരു പറ നെല്ല് സാധുക്കൾക്ക് ജന്മിമാർ നല്കുന്ന ദിവസങ്ങൾ  .അത് കുത്തിപ്പാറ്റി കഞ്ഞി വച്ച് ആഹ്ലാദത്തോടെ മക്കൾക്ക്‌ നല്കാൻ പറ്റിയ ദിവസങ്ങൾ ,തൊടിയിലും പറമ്പിലും പൂക്കളും ഊഞ്ഞാൽ പാട്ടുകളും നിറയുന്ന ദിവസങ്ങൾ അതിനെ ഓണം എന്ന് പറയാം .മാവേലി വരുന്നു എന്നതിനർത്ഥം തന്നെ ഭക്ഷണം വരുന്നു ,സമൃദ്ധിയോടെ തിന്നാനുള്ള സമയം വരുന്നു എന്നതായിരുന്നു !ഇന്ന് ഓണം എപ്പോൾ വേണമെങ്കിലും ആകാം കാരണം ഇന്നത്തെക്കുട്ടികളിൽ പട്ടിണിയുടെ രുചിയിൽ ഓണം കാത്തിരിക്കുന്ന വയറുകളില്ല എന്നത് തന്നെ !അതുകൊണ്ട് ഓണത്തിനെത്തിയില്ല എന്ന് കരുതി അച്ഛയ്ക്കോ അമ്മച്ചിക്കോ പരാതിയില്ല .നിങ്ങളാണെന്റെ ഓണം .കാണാതെ കണ്ണ് നിറയാതെ എന്തോണം ?സമയമുള്ളപ്പോൾ വരൂ വരാതിരിക്കരുത് കക്കുട്ടിയെ കാണാതെ വയ്യ മോനെ ,യാത്ര വയ്യ അങ്ങോട്ടേയ്ക്ക് , വരാതിരിക്കരുത് ' 
അച്ഛയുടെ ഒച്ചയ്ക്ക്  കനം വച്ചൊരു നീര്ത്തുള്ളിയുടെ തൂക്കമുണ്ടെന്നു പിടച്ചിലോടെ എന്റെ കണ്ണുകൾ ഒഴുകിയറിഞ്ഞു !കൈയ്യിലെ വലിയ പെട്ടിയിൽ നിറയെ കായവറുത്തതും ,ഉണ്ണിയപ്പവും ,അച്ചപ്പവും ,കുഴലപ്പവും ,ചമ്മന്തിപ്പൊടിയും ,നെല്ലിക്ക കറുപ്പിച്ചതും അങ്ങനെ പലതും നിറച്ചു ദിവസങ്ങൾ നീണ്ട യാത്ര കഴിഞ്ഞും ,എന്റെ ഹോസ്റ്റലുകളിലെയ്ക്ക് നീണ്ടു നിവർന്ന്  ഒരൽപ്പവും ക്ഷീണമേശാതെ (കാണിക്കാതെ )ശുഭ്ര വസ്ത്രധാരിയായി കടന്നു വരുന്ന എന്റെ അച്ഛ! കൊടുത്തയച്ച പലഹാരങ്ങളിൽ നിറയെ എന്റെ അമ്മയും ചേച്ചിയും മണക്കും എനിക്ക് !സുഹൃത്തുക്കൾ മനം നിറയെ അതാസ്വദിച്ചു കഴിക്കുമ്പോൾ ഒരു വിടർന്ന ചിരിയോടെ ഞാൻ നോക്കിയിരിക്കാറുണ്ടിന്നുമെന്റെ മനസ്സിൽ ..നാളെ അത്തം തുടങ്ങുമ്പോൾ ഓണം ഇല്ലാത്തവനുള്ള പങ്കു വയ്ക്കൽ കൂടിയാവണമെന്ന എളിയ അപേക്ഷയോടെ എല്ലാവർക്കും എന്റെ ഓണാശംസകൾ ..!

കുടുംബിനി !

ചിതറിക്കിടക്കുന്ന പാത്രങ്ങൾ ..
അതിന്നിടയിൽ തിന്നതിന്റെയും
തിന്നാത്തതിന്റെയും ചിതറിയ
ചിത്രങ്ങൾ ..!

സാരിയും പാവാടയും കുട്ടിയുടുപ്പുകളും
വിതറിയ അകത്തളങ്ങൾ ..
ചുമരിൽ സീമന്തരേഖ വരച്ച
കുങ്കുമ വർണ്ണങ്ങൾ ..
കണ്മഷിയുടെ കാക്കക്കറുപ്പ്‌ !

വെള്ളം ചിതറിയ തറയിലൂടെ
സർക്കസ്സുകാരിയെപ്പോലെ
തെന്നിനീങ്ങുമ്പോൾ തൊട്ടടുത്ത
കസേരയിൽത്താങ്ങി അവളലറി :
'പറഞ്ഞു പറഞ്ഞു മടുത്തു ഞാൻ
ഇതൊക്കെ ഇങ്ങനെ
വൃത്തികേടാക്കാതിരുന്നൂടെനിനക്ക് '

ഉത്തരവാദിത്വപ്പെട്ട കുടുംബിനിയെപ്പോലെ
അരയിൽനിന്നൂർന്നു പോയ തോർത്ത്
അരഞ്ഞാണത്തിലെയ്ക്ക്  കുത്തിത്തിരുകി
ആ രണ്ടരവയസ്സുകാരി,
അക്ഷോഭ്യയായി പറഞ്ഞു :
'നിനച്ചു നോക്കീം കന്റും
നടന്നൂടെഡീ   അമ്മേ '


Thursday, September 5, 2013

ഉഞ്ഞാൽചിന്ത് !

എത്ര ആടിയാലും ,
ആടിത്തീരാത്തൊരു ഊഞ്ഞാലിൽ
ആടിത്തിമർക്കുന്നു ഇന്നും ഓർമ്മയിലെ
ഓണവെയിലുകൾ ..!
നാല് കുഞ്ഞിക്കൈയ്കൾ കൂടി -
നിന്നെത്തിപ്പിടിച്ചാലും എത്താത്ത
വാളൻ പുളിമരത്തിലെ എത്താക്കൊമ്പിൽ
വലിയ വടം കെട്ടി ,പരൽമീനുകളും
നെറ്റിയെപ്പൊട്ടനും നീന്തിത്തുടിക്കുന്ന
ആഴക്കുളത്തിൻ മുകളിലൂടെ ..
ആകാശം നോക്കിയൊരു,
 വാൽനക്ഷത്രം പോലെ,
ശുര്ർ ..എന്നൊരു കുതിപ്പുണ്ട് ..!
തിരികെ കാലിൻ തുംബിൽ ,
പുളിയിലപിഴുതും  മത്സരങ്ങളിൽ,
നട്ടെല്ലിൽക്കൂടി വിറയൽ പടരുന്ന
കണ്ണുകളിൽ എത്താദൂരത്തിലെ
കുളത്തിന്റെയാഴം പടരുന്ന ,
പെടിത്തൊണ്ടിയായ പാവം ഞാൻ !
ഒന്നേ രണ്ടേ മൂന്നാടി നിർത്തണേ..
ഒരു ആർത്തനാദം !

 

Wednesday, August 28, 2013

കൂട്ടുകാരി പോയ വഴി !

അവൾക്കു കല്യാണമെത്തിയപ്പോൾ
പേടിയായിരുന്നു ..
ഞാൻ ചുടുന്ന ദോശ വട്ടമൊക്കുമൊ ?
അമ്മ ,നീലമൊഴിച്ചു  കഞ്ഞിമുക്കി
വെടുപ്പായി വിരിക്കുന്ന
പാടുപിടിക്കാത്ത ,ഭൂപടം തെളിയാത്ത
വെള്ളമുണ്ട് പോലൊന്ന് എനിക്കും ..?
ഞാൻ മുറിക്കുന്ന മീനുകൾ
ചെകിളയും കുടലും പണ്ടവും
അവശേഷിപ്പിക്കുമോ ??
അകമുറിയിലെ കുളിമുറിയിൽ
ഞാൻ വീഴ്ത്തുന്ന വെള്ളത്തിന്റെ-
യൊച്ചയിൽ ഭര്ത്താവിന്റെ
അനുജത്തിയ്ക്ക്  ആലോസരമുണ്ടാകുമോ ?
എത്ര കഞ്ഞുണ്ണി * തേച്ചിട്ടും
നീളാത്തയീമുടി തോണ്ടി നോക്കി
ഭർത്താവ് കളിയാക്കിച്ചിരിക്കുമോ ?
എത്ര വലിച്ചു പിടിച്ചിട്ടും ഉൾവലി യാത്തോരീ
വയറുകണ്ടയാൾ 'ചീക്കമാക്കാനെന്നു '
പൊട്ടിച്ചിരിക്കുമോ ??

ഒരു വിശ്വാസത്തിലുമൂന്നി സമയം കളയാത്തൊരു
സംശയങ്ങളിൽ അവൾ എന്നേയ്ക്കും
വ്യത്യസ്തയായിരുന്നു ,വിശ്വസ്തയും !
അതുകൊണ്ടെന്താ ..?
അവളിന്ന് ദൈവത്തിന്റെ പറുദീസയിൽ
വൃത്തമൊത്ത വട്ടത്തിൽ ദോശചുടുകയും ,
അദ്ദേഹത്തിൻറെ തൂവെള്ള മുണ്ടുകൾ
നിസ്സാരമായി നനച്ചുണക്കുകയും,
നല്ല വൃത്തിയിൽ മീൻ വെട്ടിക്കഴുകി
വറുത്തലങ്കരിച്ച് തീന്മേശയിൽ നിരത്തുകയും ,
അകമുറിയിലെ സ്വാസ്ത്യത്തിൽ പൊതിഞ്ഞ
കുളിമുറിയിൽ കുളിച്ചിറങ്ങി ,
തന്റെ നീളന്മുടി കോതിയുണക്കി
ഈ ബ്രഹ്മാണ്ടത്തിലില്ലാത്തൊരു
സൗന്ദര്യ ദേവതയായി
അദ്ദേഹത്തിൻറെ ഇടതുഭാഗം അലങ്കരിക്കുന്നു !

*കയ്യുണ്ണി


Tuesday, August 27, 2013

ഓരോ നല്ല കഥ വായിക്കുമ്പോഴും ഞാൻ കരുതും ഇതാണ് ലോകത്തേറ്റവും നല്ല കഥ എന്ന് !ഈ കഥാകൃത്താണ് ലോകത്തിൽ വച്ചേറ്റവും നല്ല കഥകളുടെ തമ്പുരാൻ / രാട്ടി എന്ന് !ആ കഥാകൃത്തപ്പോൾ ഒരു പൊട്ടിച്ചിരിയോടെ എന്റെ കൈ പിടിച്ചുവലിച്ച് എന്നെ കൂടെ കൊണ്ടുപോകും ..പുളി ഉറുഞ്ചുന്ന കൊച്ചുകുട്ടികളെപ്പോലെ പരസ്പരം തോളിൽ കൈയിട്ട്‌ നവരസങ്ങൾ മുഖത്തു നിറച്ചു ഞങ്ങൾ ദേശങ്ങളായ ദേശങ്ങളിൽക്കൂടി നടന്നു നടന്നു നടന്ന് ..പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്ത കൊച്ചു വർത്തമാനങ്ങൾ പങ്കിട്ട് അങ്ങനെ ..!
-എന്തിനെയും ആകർഷണീയമാക്കുന്നത് അതിനോട് പുലർത്തുന്ന കേവല താത്പര്യങ്ങൾ മാത്രമാണ് .ഒരു ജീവിതസത്യം കൂടിയാണത്-സന്തോഷ്‌ ഏച്ചിക്കാനം
എഴുതിയെഴുതി കാക്കത്തൊള്ളായിരം കഥകൾ നിറയ്ക്കൂ ,ഈ വായനക്കാരിയുടെ അനുവാചകയുടെ ആശംസകൾ സുഹൃത്തെ !

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...