Tuesday, July 23, 2013

കണ്മണീ കണ്ണും നീയേ..
കാഴ്ച്ചതന്നുള്ളം നീയേ..
കണ്ണുവയ്ക്കല്ലേ ...നിനക്കുമ്മകൊണ്ടൊരു
കാക്കപ്പുള്ളി ഞാൻ ചാർത്താമല്ലൊ :)

Sunday, July 21, 2013

മലയാള ഭാഷയും ഇന്നത്തെ സാഹിത്യവും !


സാഹിത്യമെന്നത്‌ എന്നും മനുഷ്യനെ പരിലസിപ്പിക്കുന്ന ഒരു ശാഖയാണ്.എന്നാൽ ഭാഷ പോലെ തന്നെ സാഹിത്യത്തെയും മനുഷ്യന്റെ ചരിത്രപരമായ മുന്നേറ്റങ്ങളെയും പരിണാമ വികാസങ്ങളെയും കുറിക്കുന്ന നേർക്കാഴ്ച എന്നുകൂടി പറയേണ്ടിയിരിക്കുന്ന!മലയാള ഭാഷാ സാഹിത്യത്തിനു ഏകദേശം എണ്ണൂറിൽപ്പരം വര്ഷത്തെ പഴക്കം ആണ് പറയപ്പെടുന്നത്‌ .പക്ഷെ അത്രകണ്ട് ഭീമമായൊരു സംഭാവന ഈ കാലയളവിൽ മലയാള സാഹിത്യത്തിനു നല്കാൻ കഴിഞ്ഞിട്ടുണ്ടോ എന്നത് ചിന്തനീയമാണ് !

സാഹിത്യത്തിൽ ഇന്നുള്ള അവസ്ഥയെ അവലോകനം ചെയ്യുമ്പോൾ ശബ്ദശുദ്ധിക്ക് പ്രസക്തി ഉണ്ടോ ഇല്ലയോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.ഭാഷാശാസ്ത്രപരമല്ലാത്ത വെറും പ്രാദേശികവും ഗ്രാമ്യവുമായ ഭാഷയിലാണ് ഇന്നുള്ള രചനകൾ എണ്‍പത് ശതമാനവും രൂപം കൊള്ളുന്നത്‌.ഇന്നത്തെ സാഹിത്യത്തിൽ നിന്നും നല്ല ഭാഷയും വ്യാകരണവും മാറി നില്ക്കുന്നു എന്ന് പറയുന്നതാവും ഉചിതം !അപശബ്ദങ്ങളും വാമൊഴികളും മുഴച്ചു നില്ക്കുകയും ചെയ്യുന്നു .മലയാളം ദക്ഷിണ ദ്രാവിഡ ഭാഷയിൽ നിന്നും ഒന്പതാം ശതകത്തിലാണ് വേർപിരിഞ്ഞു സ്വതന്ത്ര ഭാഷയായി വികാസം പ്രാപിക്കുന്നത് .അവിടെ നിന്നും പതിമൂന്നാം ശതകത്തിലാണ് ലിപി രൂപം കൊള്ളുന്നത്‌ .ഒന്പതാം ശതകത്തിൽ പുതുതായി ഉരുത്തിരിഞ്ഞു വന്ന ഭാഷയും തങ്ങളുടെ ഭാഷയും കൂട്ടിക്കലർത്തി അന്നുള്ള നമ്പൂതിരിമാർ മണിപ്രവാള ഭാഷ രൂപപ്പെടുത്തിയതായി പറയപ്പെടുന്നു .കൂടാതെ അവരുടെതായ രീതിയിൽ പാട്ടുകളും .ഈ രണ്ടു തരത്തിൽക്കൂടിയാണ് അന്ന് ഭാഷ മുൻപോട്ടു വന്നത് .

ഭാഷയുടെ നിബന്ധനയായ വ്യാകരണം ഗ്രഹിച്ചിരുന്നതിനു ശേഷം എഴുതുന്ന എഴുത്തുകാർ എത്ര പേരുണ്ടാകും ഇന്ന് ?വാമോഴിയെക്കാൾ വരമൊഴിയിൽ ശ്രദ്ധിക്കണമെന്ന് സാരം . കേരള പാണിനി  ,ശ്രി കെ സി കേശവപിള്ളയ്ക്കെഴുതിയ ഒരു കത്തിൽ നിന്നും :
'ശബ്ദാർത്ഥജ്ഞാനം സമ്പാദിക്കാതെ പലവിധ ശബ്ദങ്ങൾ ഉച്ചരിച്ചു തൃപ്തിപ്പെടുന്ന പക്ഷിമൃഗാധികളിൽ നിന്നും മനുഷ്യൻ വ്യത്യസ്തനാണല്ലൊ.അതിനാൽ നാം ശബ്ദങ്ങളുടെ അർത്ഥം ശരിയായി ഗ്രഹിച്ച് സുശബ്ദങ്ങൾ മാത്രം പ്രയോഗിക്കെണ്ടാതാണെന്നും വന്നുകൂടുന്നു .'
ഈ സുശബ്ദം എന്നത് നല്ല ഭാഷയാണ് .വാമൊഴിയും വരമൊഴിയും പരക്കെ പലതായിരിക്കെ തന്നെ ,ഈ വ്യത്യാസങ്ങൾക്കുപരിയായിത്തന്നെ ഒരു ഭാഷയുണ്ട് -മാനകഭാഷ .അതായത് ഭരണഭാഷ,ബോധനഭാഷ ,മാധ്യമ ഭാഷ എന്നൊക്കെ പറയുന്ന ഇതിനെയാണ് പരക്കെ ഇന്ന് അന്ഗീകരിക്കപ്പെട്ടിരിക്കുന്നതും .

പക്ഷെ മാനക ഭാഷയിൽ സാഹിത്യം വികസിക്കുന്നു എന്ന് പറയാൻ കഴിയുമോ ? ഇന്നുള്ള കഥകൾ,കവിതകൾ തുടങ്ങിയവയിൽ മാനകഭാഷ കൂടുതലായില്ല ,വാമൊഴിയിൽ തന്നെയാണ് ഇവിടെ സാഹിത്യം മാറിക്കൊണ്ടിരിക്കുന്നത് ,ഇതൊരു തെറ്റല്ല എന്ന് പറയാമെങ്കിലും പുതിയ തലമുറ മലയാളത്തിന്റെ അടിത്തറ അറിയാതെ മുകളിൽ പൊന്തിക്കിടക്കുന്ന പായൽ മാത്രമാവുകയാണ് ! കുട്ടികളിൽ അടിസ്ഥാനപരമായി മലയാള ഭാഷയുടെ യഥാർത്ഥ ശൈലി ,പദം,വ്യാകരണം എന്നിവ ഉറപ്പിച്ചു പഠിപ്പിക്കേണ്ടതിന്റെ ആവശ്യകത എന്തുകൊണ്ടും അഭിലഷണീയമാണ്. കാരണം ഭാഷ ഉപയോഗിക്കുമ്പോൾ അതിന്റെ ശരിയായ പദം അറിഞ്ഞതിനു ശേഷം വാമൊഴി ഉപയോഗിക്കുന്നവർക്ക് ശുദ്ധമായ ഭാഷ ഉള്ളിലുണ്ടാകുന്നു .അവരെ നമുക്കറിവുള്ളവർ (ഭാഷയിൽ)എന്ന് വേർതിരിച്ചെടുക്കാം.

മറ്റു ഭാഷകളിൽ നിന്നും പദങ്ങൾ ധാരാളമായി സ്വീകരിച്ചു കൊണ്ടാണ് നിലവിൽ മലയാളം മുൻപോട്ടു പോയിക്കൊണ്ടിരിക്കുന്നത് .എങ്കിലും ഭാഷ നന്നാകണമെങ്കിൽ പദം തിരഞ്ഞെടുക്കുന്നതിൽ സൂക്ഷ്മമായി ശ്രദ്ധിക്കെണ്ടുന്നതുണ്ട്‌.പ്രയോഗം വൈകല്യമായാൽ ഭാഷ മലിനവും സൌന്ദര്യമില്ലാത്തതും ആയിത്തീരും .പതിവ്രത യും പതിവൃതയും തമ്മിലെന്നപോലെയാണ് അത് .പതിയെ സംബന്ധിച്ച് വ്രതമുള്ളവളാണ് പതിവ്രത .പതികളാൽ ചുറ്റപ്പെട്ടവൾ ആണ് പതിവൃത ! അർത്ഥത്തിൽ വരുന്ന മാറ്റം മുഴുവൻ ഘടനയെയും ചരിത്രത്തെ വരെ മാറ്റി മറിക്കും.
സഗ്ഗാത്മക സാഹിത്യത്തിൽ സ്വാതന്ത്ര്യം ഉണ്ടെന്നു ശരിയെന്നിരിക്കെ തന്നെ വൈജ്ഞാനിക സാഹിത്യത്തിൽ തെറ്റിനെ തെറ്റായി ഉൾക്കൊണ്ടു കൊണ്ട് അവ തിരുത്താൻ ഇന്നുള്ള എഴുത്തുകാർ മുൻപോട്ടു വരേണ്ടതാണ് .
ഒരാൾ എഴുതുന്നത്‌ അത് വായിക്കുന്നവരിൽ ഉണര്ത്തുന്ന ശ്രേഷ്ഠത എഴുതുന്നയാളുടെ ഭാഷ മാത്രമല്ലെങ്കിലും ആ ഘടന, പദങ്ങളുടെ ഉപയോഗം ,വ്യക്തത എന്നിവ തീർച്ചയായും വെളിപ്പെടുത്തുന്നത് ഭാഷയിലാണ് വലിയ കാര്യമെന്നത് തന്നെ !




Thursday, July 18, 2013

ആർക്കും കൊടുക്കാതൊരു
മഞ്ഞുതുള്ളി കൊച്ചു പൂവ് കാത്തു വച്ചു;
മറ്റൊരു സൂര്യനെ ആവാഹിച്ചണയ്ക്കുവാൻ !

Friday, July 5, 2013

കടഞ്ഞെടുത്ത ചരിത്ര സ്മാരകങ്ങൾ !


ഉൾ വിളികളിൽ ഉലയും പോലെ
നിന്റെ ഓരോ ഇലകളും ഉലയുന്നു ..
മുൻപോട്ടു തുള്ളിക്കുതിക്കാനെന്ന പോലെ
നിന്റെ ഓരോ ചില്ലയും ഉലയുന്നു ..
യുഗാന്തരങ്ങളുടെ ഓർമപ്പെടുത്തലുകൾ
പോലെ നിന്റെ തടി അനങ്ങാത്തൊരു
ചരിത്രം കുറിക്കുന്നു !

മുറിച്ചിട്ടപ്പോൾ കരയുന്നത്
കൂടുപോയൊരു പാവം പക്ഷി
മാത്രം  ..!
ഇന്നലെകളുടെ ബാക്കിപത്രങ്ങൾ
തൂത്തുവാരി തീയിട്ടപ്പോൾ
പൊള്ളിയത്‌ രാത്രിയിൽ മാത്രം മിന്നുന്ന
ആ മൂന്നു മിന്നാമിന്നികൾക്കും !
തടി കടഞ്ഞു പണിത ഈ സാലഭന്ജിക
രാത്രിയിൽ ആരും കാണാതെ
ആ മുറിഞ്ഞ കുറ്റിയിൽ
ഇരുന്നു വീണ മീട്ടാറുണ്ടത്രേ ..!
ചില നനഞ്ഞ മഴരാത്രികളിൽ
നിനക്കതു കേൾക്കാറില്ലേ ?
മഴ തീർന്നാലും,
നെറുകയിൽ കണ്ണിൽ കവിളിൽ
മെയ്യിൽ ..പതിഞ്ഞു പെയ്യുന്ന
ഇലമഴകൾ ..

മരങ്ങൾ മ്യുസിയങ്ങളിലെ
ചരിത്രങ്ങളാകുന്നതിങ്ങനെയാണ്
കടഞ്ഞെടുത്ത ചരിത്ര സ്മാരകങ്ങൾ !



Tuesday, July 2, 2013

*

ആശ്രിതമായ മനസ്സുകളിൽ നിന്നും
സ്വയംപര്യാപ്തമായ തലച്ചോറു കണ്ട്
ചില പക്ഷികൾചേക്കേറുന്നുണ്ട് ..
ആ ചോറ് കൊത്തിപ്പെറുക്കി
അവ സ്വയം കൂടുകെട്ടിപ്പഠിക്കുന്നു!!

Saturday, June 29, 2013

അന്തിക്കൊരു നിലവിളക്കിൻ തിരി തെളിച്ച്  കൃഷ്ണാ എന്ന് വിളിക്കുമ്പോളാണ് യഥാർഥത്തിൽ ലക്ഷ്മിയെപ്പോലെ അമ്മ മനസ്സിലും ദേഹത്തിലുംഎത്തുന്നത് ..അകലം കുറഞ്ഞ് ഞങ്ങൾ ഒന്നാകുന്നത് ..!

Saturday, June 22, 2013

നിത്യകല്യാണി മുല്ല !


ഈ വഴിവിളക്കിന് നേരെ താഴെ
വക്കടര്‍ന്നു പോയൊരു കുഴല്‍ക്കിണറു കണ്ടോ ?
അവിടെനിന്നും മുന്‍പിലേയ്ക്ക് നോക്കു,
അതാണെൻറെ കോളനി.

ഇവിടെ നിന്നും നാലാമതായിരുന്നു എന്‍റെ വീട് ,
അതേ ആ മണ്ണ് തേച്ച മുളവാതിലുള്ള ആ വീട് തന്നെ !
അവിടെ ഞങ്ങള്‍ അഞ്ചുപേര്‍..
അച്ഛന്‍ അമ്മ ചേട്ടന്‍ ഭാര്യ,പിന്നെ ഞാനും ..

പകലുമുഴുവന്‍ കുട്ടകെട്ടുവാന്‍ ഈറ തേമ്പിത്തേമ്പി അമ്മ ..
റോഡു വെട്ടി വെട്ടി പ്രാണന്‍ കീറിയോരഛന്‍,
പാറമടയില്‍ കല്ലിനോട്പടവെട്ടി ചേട്ടന്‍ ..
 ടാറു കോരിക്കോരി ടാറു പോലെ കറുത്തൊരു ചേടത്തി ..
പിന്നെ പകലുമുഴുവന്‍ അവിടെയുമിവിടെയു-
മലഞ്ഞുതിരിഞ്ഞ് ഞാനും!

എന്‍റെ ഒറ്റമുറി വീടിനെ ഞങ്ങള്‍ ഓരോ മൂലയായ്
സ്വന്തമാക്കി, അതിലൊന്നടുപ്പുകൂട്ടാനും !
തളർന്നവരെങ്കിലും ഒറ്റപ്പുതപ്പിനുള്ളിലെ,
കാമത്തിന്‍റെ കിതപ്പടങ്ങലുകളില്‍പ്പെട്ടു
അങ്ങേ മൂലയ്ക്കല്‍,
ഓലഭിത്തി വിറയ്ക്കാറുണ്ടായിരുന്നു..
കൂടെ എന്‍റെ നെഞ്ചും!

അത്തരമൊരു രാത്രിയില്‍
മുറിപ്പാവാടയിലെയ്ക്ക് പൊട്ടുകുത്തി
ഞാന്‍ പ്രായം തികഞ്ഞവളായി !
ആകെയുണ്ടായിരുന്ന കീറ്റമുണ്ട്‌ കീറി
അമ്മയെനിക്ക് തിരണ്ടു തുണി നല്‍കി !
എവിടെ നിന്നോ ഒരു തവി
നല്ലെണ്ണയെന്റെ നെറുകില്‍പ്പൊത്തി
ഒരു കൊച്ചു പക്കോടയെന്റെ
കൈയില്‍ത്തിരുകി !
ഒന്നും മിണ്ടാതെയാ കണ്ണുകള്‍
നനഞ്ഞിറങ്ങിക്കൊണ്ടെയിരുന്നു !

ചോര കുതിര്‍ന്ന തുണികള്‍ കൂട്ടിവച്ചു ഞാന്‍ ഉറങ്ങാതിരുന്നു ..
പാതിരാത്രിയൊടുങ്ങിയപ്പോള്‍
അത് കഴുകാനായി അഴുക്കുവെള്ളമൊഴുകുന്ന
കനാലത്തിണ്ടുകളില്‍ ..
തീട്ടം തെറിച്ച കല്ലിടുക്കില്‍,ചിരട്ടയിട്ടു വെള്ളം കോരി ..!
എന്നെത്തനിച്ചാക്കാതെ കാറ്റും കുളിരും
കൂടെ നിന്നു മറപിടിച്ചു !

പേടിയുടെ കാക്കക്കുളി കുളിച്ച്
വെള്ളമിറ്റുന്ന  ദേഹത്തോടെ,
പാവാടച്ചരട്‌ വലിച്ചു കെട്ടിയ
ആരും കാണാ കോണിലെ അയയില്‍
ഞാനാ തീണ്ടാരിത്തുണികള്‍ ചൊരിച്ചു വിരിച്ചു !
അവയില്‍നിന്നൂര്‍ന്നു വീണു ചിതറിയ ചോര മണത്തെന്‍-
ചെറ്റപ്പുരയ്ക്ക് ചുറ്റും നായകള്‍ ചുരമാന്തിത്തുടങ്ങി !

ഓരോ തീണ്ടാരി ദിവസങ്ങള്‍ വരുമ്പോഴേയ്ക്കും  എന്‍റെ
കുട്ടിജംബറുകള്‍ മുറുകിപ്പിഞ്ഞിത്തുടങ്ങി..
ധാവണിയും മുടിയിലിത്തിരി കനകാംബരവും
കാലിലെ ഓട്ടുവളയത്തിലെ തരിമണല്‍ക്കിലുക്കവും..
നായുകള്‍ കടിപിടിക്കൂട്ടി കോലായ നക്കിത്തുടങ്ങി !

ഇത്തിരി വട്ടത്തിലമ്മ വരച്ച കോലത്തിനു മീതെ
ചുരമാന്തലുകളുടെ മദജലമിറ്റുന്ന
ഉറകളൂരിയെറിഞ്ഞ് അവര്‍ നാവു നീട്ടിക്കിതച്ചകന്നു !
അതോടെ മുതുകു വളഞ്ഞൊരു ചോദ്യചിഹ്നംപോലച്ഛന്‍
ഉറങ്ങാതുണര്‍ന്നിരുന്നു !
അന്നാണ് മണ്ണ് വാരിക്കുഴച്ഛച്ചന്‍
ആ ഓലക്കീറുകളത്രയും അടച്ചത് !

ഒരു നാളൊരു നായ കാലുപൊക്കി അതിന്മേല്‍ നീട്ടി മുള്ളി ,
കുതിര്‍ന്ന മണ്ണടര്‍ന്നു വീണ ഓട്ടയിലൂടെ നായുടെ
തിളങ്ങുന്ന കണ്ണുകള്‍ ഞാന്‍ കണ്ടു !
നാവു നീട്ടിക്കിതച്ചവന്‍ കൈയുകള്‍ അകത്തേയ്ക്ക് നീട്ടി,
എന്‍റെ നിന്നുപോയ ഹൃദയം തിരഞ്ഞു !
അതിനു തടസ്സം നിന്ന മുഴുപ്പുറ്റിയ മുലയവന്‍
കൈകൊണ്ടു ഞെരിച്ചുടച്ച് മാന്തിക്കീറി !
അവന്‍റെ നാവില്‍ നിന്നും കൊതിയുടെ ഉമിനീരുകള്‍
പുഴപൊലൊഴുകി ..
പേടിയുടെ രാക്ഷസക്കൈയ്കള്‍ പൊത്തിയ എന്‍റെ വായ്‌
ശബ്ദമില്ലാതെ തുറന്നേയിരുന്നു !

അതിന്‍റെ പിറ്റേന്നാണ്
എന്‍റെ ചെറ്റക്കുടിലും ഞാനില്ലാതെ
ബാക്കി നാലുപേരും കത്തിച്ചാംബലായത് !
അവര്‍ എരിയുന്ന ചൂടിന്‍ വെളിച്ചത്തിലേയ്ക്ക്
കോളനി വെള്ളം തേകുമ്പോള്‍
ഒരു പറ്റം നായകള്‍ക്ക് നടുവിലായി ഞാന്‍ !
അവര്‍ നക്കുകയും,തിന്നുകയും കടിപിടി കൂടുകയും
ഭോഗിക്കുകയും ചെയ്തുകൊണ്ടെയിരുന്നു ..
ഞാനൊരു കുപ്പത്തൊട്ടി പോലെ അവര്‍ക്ക് മുന്‍പില്‍
മലര്‍ന്നു കിടപ്പുണ്ടായിരുന്നു!

ഒരാഴ്ചകൊണ്ടവരെന്‍റെ ഗര്‍ഭപാത്രം തകര്‍ത്തു ..
ഏതോ ഒരാശുപത്രിയില്‍,
ഏതോ ഒരു സ്ത്രീ അത് കീറിയെടുത്ത്പുറത്തെയ്ക്കെറിഞ്ഞു!!
എന്‍റെ ജീവനെ നിറയ്ക്കാന്‍ മൂപ്പെത്തിയ എന്‍റെ ഗര്‍ഭപാത്രം !

ഒരു രാത്രി അവരെന്നെ
ഈ വിളക്ക് കാലിന്‍ ചുവട്ടില്‍ കൊണ്ടുവന്ന് നട്ടു വച്ചു !
അന്ന് മുതല്‍ ഈ വിളക്കുകാലിനെ തൊട്ടുരുമ്മി വളരുന്ന
നിത്യകല്യാണി ആണ് ഞാന്‍..
ആര്‍ക്കും പൊട്ടിച്ചെറിയാവുന്ന മണക്കാവുന്ന ,ചൂടാവുന്ന ..
എത്ര പൂത്താലും കായ് പിടിക്കാത്തൊരു
നിത്യകല്യാണി മുല്ല !      

  

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...