Wednesday, June 12, 2013

ആകാശം മുഴുവൻ മൂടണ ഒരു വലയുണ്ടാക്കീട്ടു ,മുഴുവൻ നക്ഷത്രക്കുട്ടന്മാരേം വീശിപ്പിടിക്കണം ..എന്നിട്ട് ഒത്തിരി ഒത്തിരി മാലകൾ കോർത്ത് ന്റെ അമ്മൂനും ..ഇവിടുള്ള മുഴുവൻ ഉണ്ണിക്കുട്ടികൾക്കും കഴുത്തിലിടാൻ കൊടുക്കണം !നല്ല പൂത്തിരി തിളക്കത്തിലുള്ള അവരുടെ ചിരികളെല്ലാം കോർത്ത്‌ ഈ ഭൂലോകത്തുള്ള എല്ലാ നല്ല അമ്മമാർക്കും നല്കണം ...ഹാ സഫലമീ യാത്ര ! (മോളെ കഥ പറഞ്ഞുറക്കുമ്പോൾ ഞാൻ ചിരിയോടെ ഓർത്തത് )

Monday, June 10, 2013

ബോധിസത്വൻ!


അന്ന് ആദ്യമായി
അങ്ങോട്ടേയ്ക്ക് കാലുകുത്തുമ്പോൾ
അറപ്പുകൊണ്ടയാളുടെ
രോമകൂപങ്ങൾ വരെ പുറകിലേയ്ക്ക്
വലിഞ്ഞു നിന്നിരുന്നു ..

നഗ്നമായ അയാളുടെ കാലുകൾ
ഇതുപോലൊരു സ്പർശനം
ഇതുവരേയ്ക്കും അറിഞ്ഞിരുന്നില്ല .

പച്ചക്കറികളും പഴവർഗ്ഗങ്ങളും
പൂക്കളും അഴുകി കിടന്നിരുന്നു ..
ഉച്ചിഷ്ടങ്ങളും കന്നുകാലികളുടെ
മലവും മൂത്രവും
ഇന്നലെപ്പെയ്ത മഴയും
തളം കെട്ടി നിന്നതിലൂടെ
മറ്റു മനുഷ്യരും മൃഗങ്ങളും
ഒരുപോലെ നീന്തി നടന്നിരുന്നു !
അങ്ങിങ്ങ് ചന്തം ചാർത്തുന്ന
പൂക്കടകൾ ..അഴുക്കു ടാർപ്പകൾ
നീട്ടിക്കെട്ടിയ മേലാപ്പുകൾ ..
മഴക്കാല ചന്തകൾക്ക്
വിശപ്പ്‌ തോന്നിപ്പിക്കാത്ത
വഴുവഴുക്കുന്ന ഉലഞ്ഞു
തൂങ്ങുന്ന സൗന്ദര്യം !

'ആ ചുമടെടുത്ത് തലേൽ വച്ചിട്ടിങ്ങ്
ബാ ബലാലെ ഞി നിന്ന്റ്റ് തൂങ്ങാതെ !'
വാഴയിലയിൽ മുറുക്കിയ
കറിവേപ്പിലക്കെട്ട് താഴെ
ചെളികുടിച്ചു കിടന്നിരുന്നു ..
ഉള്ളിലെ നീറുന്ന അറപ്പിനെ
അടച്ച കണ്ണാൽ മറച്ച്കൊണ്ടയാൾ
കുനിഞ്ഞു മുട്ടിൽ താങ്ങി
കറിവേപ്പിൻ കെട്ടെടുത്തു !

കൊഴുത്ത ചെളി വെള്ളം
ഊർന്ന് നെറ്റിയിലൂടെ ചുണ്ടിലൂടെ
നെഞ്ചിലൂടെ അയാളെ ആശ്വസിപ്പിച്ച്
താഴേയ്ക്ക് വീണുകൊണ്ടിരുന്നു ..
ഓർമ്മകൾ നഷ്ടപ്പെട്ട്
ഇന്നലെയും നാളെയും
അപ്രത്യക്ഷമാകുകയും
ആ നിമിഷത്തിന്റെ അച്ചുതണ്ടിൽ
അയാൾ സ്വയം കറങ്ങുകയും
ചെയ്തുകൊണ്ടിരുന്നു ..!

കൈയ്യിലിരുന്നു പിടയുന്ന
മുന്നൂറു രൂപയിൽ രണ്ടു
മണിയനീച്ചകൾ കൊമ്പ് കോർത്ത്‌
കുശലം പറയുന്നതും നോക്കി
അയാളിരുന്നു ..
വിശക്കുന്നവനില്ലാത്ത
വികാരമാണ് അറപ്പ്
എന്നയാൾക്ക് ഒരു കപ്പ്‌
കാലിച്ചായ മോന്തുമ്പോൾ
നൗഫലിക്കയുടെ തട്ടുകടയിൽ
വച്ച് ബോധോദയമുണ്ടായി !


തടഞ്ഞു നിർത്താനാകാത്ത
റിലേയാണ് ചിന്തകൾ ..
ഒന്നിൽ നിന്ന് മറ്റൊന്നിലേയ്ക്ക്
മരണം വരെ അവ നിർത്താതെ
ഓടുന്നു ! റിലേ തീർന്നു വിശ്രമിക്കുമ്പോൾ
ചുണ്ടിൽ ഒരു തുടുത്ത ചുംബനവുമായി
അവൾ വരും പിംഗള കേശിനി* സുന്ദരി ..

പിംഗള കേശിനി കടപ്പാട് :താരാ ശങ്കർ ബാനർജി

Friday, June 7, 2013

ഒരു ചുംബനത്തോടെ അടർന്നുപോയൊരു
പൂവ് പോലാണ് ഓർമ്മകൾ ..
ചില നേരങ്ങളിൽ ആ വാസന ഒഴുകി വരും
എവിടെ നിന്നെന്നറിയാതെ ..!
ആ ഇല്ലാത്ത പൂമണത്തിൽപ്പെട്ട് 
ഒരു വസന്തകാലം മുഴുവൻ
വീണ്ടും പൂത്തുലയും ..!

Sunday, June 2, 2013

പ്രണയം. പരിണാമം. ഡാർവിൻ.


പ്രണയത്തിന്റെ കൊച്ചു പ്രായത്തിൽ
പരവശമായ സ്വരത്തിൽ അയാൾ
അവളോട്‌ പറഞ്ഞു :
'പ്രിയേ ,എന്റെ തുടിക്കുന്ന ഈ ഹൃദയം
സ്വീകരിക്കുക ..
അതിൽ നിറയെ ബ്രഹ്മാണ്ട പ്രണയമാണ് ..
നിനക്ക് മുങ്ങിനിവരാൻ ..കൂട് കെട്ടി
ഒരു നൂറ്റാണ്ടു നിറയെ കുഞ്ഞുങ്ങളെപ്പെറ്റ്
പരിപാലിച്ച് ,വളർത്തി വലുതാക്കി
നമ്മുടെ കുലം നിറയ്ക്കാം ..എങ്കിലോ ?
വീണ്ടും ബാക്കി ..എന്റെയീ അനശ്വര പ്രണയം !'

പിന്നീടെപ്പോഴോ വളർന്നു വലുതായിപ്പോയ അയാൾ
കുത്തിക്കുറിച്ചു :
'പ്രിയേ എന്ന് വിളിക്കാനറയ്ക്കുന്നു ..
എന്തൊരു ബാലിശമാണത് !
എന്റെ ഹൃദയമോ ?? അത് തുറന്നു നോക്കാനോ ?!
എങ്കിൽ നിനക്ക് കാണാനാകുന്നത്
വൃത്തികെട്ടു വളഞ്ഞു പുളഞ്ഞൊഴുകുന്ന
കുറെ രക്തക്കുഴലുകൾ മാത്രം !
മുറിഞ്ഞാൽ ചുക ചുകന്ന രക്തം
വമിക്കുന്ന വെറുമൊരു അവയവമാണ്
ഹൃദയം ..!
കുറെ നശിച്ച ജന്മങ്ങളെ വളർത്തി നിറച്ച്
ഭൂമിയ്ക്കും എനിക്കും ഭാരമാക്കാതിരിക്കാൻ
ഞാൻ വിവാഹം എന്ന കെട്ടിനെ
നിരാകരിക്കുന്നു .
ജീവിക്കുന്നത് ആരുടെ
കൂടെയായാലെന്ത് ..
വെറും തുറന്ന പുസ്തകമാണ്  ജീവിതം
ആർക്കു വേണമെങ്കിലും വായിക്കാം എഴുതാം
വേണമെങ്കിൽ അടച്ചു വച്ചിട്ട് പുറത്തു പോകാം !'

ഇതാ മൂന്നാമതൊരാൾ
അവളോ അയാളോ അല്ലാത്തയാൾ
ഈ പരിണാമങ്ങളിൽ വിശ്വസിക്കാത്തയാൾ ..
ആരുടെ ഉടലുകളെങ്കിലും
ആണും പെണ്ണും കൂടിക്കലരുന്നതിൽ
വേറൊരു പേരിൽ പ്രണയത്തിന്റെ
വിത്തെരിയുന്നുണ്ടെന്നു നിനയ്ക്കുന്നവൻ
കൊളുത്തിപ്പിടിക്കാൻ അവകാശമില്ലാത്ത
നൂറുകോടി ബീജങ്ങളും ..
രക്തത്തുള്ളികളായ് ഒഴുകിപ്പോകുന്ന
അണ്‍ഡങ്ങളും  പ്രണയമില്ലാത്തൊരു
ലോകത്ത് നിന്നും തുടച്ചു നീക്കി
പരിണാമമുണ്ടാകുന്ന വഴി തിരയുന്നവൻ
അയാൾ ..ഡാർവിൻ !


Friday, May 24, 2013

വേണം ഈ കാർമേഘങ്ങൾ  പെയ്തുതിരുവാൻ ..
മരച്ച മനസ്സിലും ..മരിച്ച മണ്ണിലും
ഉയിരുണർത്തുവാൻ ..!

Thursday, May 16, 2013

സ്വസ്ഥമായി ഒരിടത്തിരിക്കാനാകാതെ
കാറ്റത്തൊരു അപ്പൂപ്പൻതാടി !
പുതിയ ജന്മത്തിന്നായി
കൊഴിഞ്ഞു തീർന്നിരിക്കും
ഈ ജന്മത്തിന്റെ വെളുത്ത നൂലിഴകൾ ..!

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...