Friday, May 24, 2013

വേണം ഈ കാർമേഘങ്ങൾ  പെയ്തുതിരുവാൻ ..
മരച്ച മനസ്സിലും ..മരിച്ച മണ്ണിലും
ഉയിരുണർത്തുവാൻ ..!

Thursday, May 16, 2013

സ്വസ്ഥമായി ഒരിടത്തിരിക്കാനാകാതെ
കാറ്റത്തൊരു അപ്പൂപ്പൻതാടി !
പുതിയ ജന്മത്തിന്നായി
കൊഴിഞ്ഞു തീർന്നിരിക്കും
ഈ ജന്മത്തിന്റെ വെളുത്ത നൂലിഴകൾ ..!

Tuesday, May 14, 2013

ഒറ്റ വരിയിൽ ഒതുങ്ങുന്ന
കവിതയാണീ  ജീവിതം  !
മൂന്നക്ഷരത്തിലൊതുങ്ങാത്ത
മൗനമാണ് മരണം !
 കീീീീ  ക്സ്  വ്വ്  വബി  (ഇതാണ് ദൈവത്തിന്റെ ഭാഷ ! ഇന്ന് എന്റെ മകൾ കീബോർഡിൽ കുത്തിക്കുറിച്ചത്‌ ! :)

Sunday, May 12, 2013

ആർതർ

ആർതർ വന്നതും പോയതും ഒരു നനുത്ത സന്ധ്യയിലാണ് ..!ഓർക്കാൻ അതിനുമുൻപ്‌ ആർതർ ഉണ്ടായിരുന്നില്ല !എന്നാൽ അതിനുശേഷം എല്ലാ വൈകുന്നേരങ്ങളും എന്നെ നനച്ച് ആർതറിന്റെ ഓർമ്മകൾ ഓടിപ്പോകാറുണ്ട് അവനെപ്പോലെ തന്നെ !
എന്നത്തെയും പോലെ അന്നും ജോലി കഴിഞ്ഞ് ട്രെയിൻ കയറി വീടണയാൻ ടിക്കെറ്റ് കൌണ്ടറിനു മുൻപിലെ ഒടുങ്ങാത്ത ക്യു വിൽ ചുറ്റും നോക്കി യാന്ത്രികമായി ഒഴുകിപ്പോകുമ്പോൾ ആർതറും അവന്റെ കൂടെ ഏറെ വയസ്സ് തോന്നിപ്പികാത്ത സംസാരവും വാർദ്ധക്യത്തിലെയ്ക്കൂന്നിയ  ശരീരവുമായി അവന്റെ അമ്മമ്മയും ഓടി അണച്ച് എത്തിയത് .കൂട് തുറന്നു വിട്ട പട്ടിക്കുട്ടിയെപ്പോലെ അവൻ അവിടെയും ഇവിടെയും ഓടി നടന്നു .ഇടയ്ക്ക് ഉച്ചത്തിൽ 'അച്ഛൻ വന്നു കാണുമോ അമ്മമ്മേ 'എന്ന് ആശങ്കപ്പെടും .ചിരിയോടെ അമ്മമ്മ പറയും 'ല്ലടോ 'പിന്നെ ടിക്കറ്റ്‌ കൌണ്ടറിലെയ്ക്ക് ഒരു പാമ്പിനെപ്പോലെ ഊളിയിടും .അപ്പോൾ ആളുകൾ അലറും 'നില്ലെടാ ചെറുക്കാ ..ഞങ്ങളെന്താ പഴം മേടിക്കാൻ നിക്ക്വാ ??'അപ്പോൾ ഒന്നും സംഭവിക്കാത്തപോലെ അവൻ തിരിച്ചു വരും !ഇത് ഒരു നാല് വട്ടം ആവർത്തിച്ചു ഞാൻ ടിക്കറ്റ്‌ എടുക്കും മുൻപേ !ചിരിയോടെ അവനെ പാളി നോക്കി ഞാൻ പ്ലാറ്റ്ഫൊം 2 ലേയ്ക്ക് പോയി .എന്റെ ട്രെയിൻ വരാൻ മുപ്പതു മിനിട്ട് കൂടിയുണ്ട് ..ഞാൻ അവിടെയും ഇവിടെയും നോക്കിയിരുന്നു ..മുൻപിലെയ്ക്കു സാരിയുടുത്തു പോകുന്ന പെണ്‍കുട്ടിയുടെ തോളറ്റം കിടന്ന മുടിക്ക് താഴെ അതി വിശാലമായ ഇറക്കി വെട്ടിയ സാരിബ്ലൌസ് എല്ലാരുടെയും കണ്ണുകൾക്ക്‌ നല്ല വിരുന്നു നല്കി ..ഇളം ഗോതമ്പ് നിറത്തിൽ ഒരു പൊട്ടുപൊലുമില്ലാത്ത നല്ല തിളങ്ങുന്ന പുറം !ഗജ രാജ വിരാജിത മന്ദഗതി യായി അവൾ പോയ്മറഞ്ഞു !ഇനി ആരുണ്ട്‌ കൊണ്ട് വിടാൻ എന്ന് കണ്ണുകൾ തിരയുമ്പോൾ ആർതർ ഓടി അണച്ചെത്തി !പുറകെ ആ വല്യമ്മയും.

  'അച്ഛനെത്തീട്ടുന്ടാവും അമ്മമ്മേ ..ഉറപ്പാ ..മ്മളെ ഇന്ന് സൂപ്പാക്കും ഇഷ്ടൻ !'ആ വരട്ടെന്ന് ..'അമ്മമ്മ .
അവൻ ഓടി വന്നു എന്റെ അടുത്തിരുന്നു .ഒന്നും പറയാതെ അവൻ എന്റെ ബാഗ് സൂക്ഷിച്ചു നോക്കി .പിന്നെ എന്റെ മുഖത്തേയ്ക്കും ..! 'ചേട്ടൻ എന്ജിനീറാ ??'
'അല്ല അനിമേറ്റർ '
'ഹം ..എന്താ ത് ?'
'കാർട്ടൂണ്‍ കാണാറില്ലേ ?'
'ണ്ട് ണ്ട് ..ബെൻ ടെൻ !'
'ആ അതൊക്കെ ചെയ്യും എന്നെപ്പോലുള്ളവർ !'ഞാൻ ചിരിച്ചു അവനും .
'ഓ അപ്പം ചേട്ടൻ വരയ്ക്കും ല്ലേ ?ഞാനും വരയ്ക്കും ..പേപ്പറുണ്ടോ ഞാൻ വരച്ചു കാണിക്കാം ..' യാതൊരു അപരിചിതത്വവും കാണിച്ചില്ല അവൻ .
ഞാൻ ബാഗ് തുറന്ന് നോട്ട് പാഡും ഒരു ചാർക്കോൾ പെൻസിലും അവനു നീട്ടി .ചുവന്ന ചാർക്കോൾ !
'എന്താത്‌ ??കുഞ്ഞിക്കണ്ണ്‍ തുറുപ്പിച്ചു അവൻ എന്നോട് ചോദിച്ചു .
'അത് വരയ്ക്കുന്നതാ ..വരച്ചു നോക്കൂ ..'
അവൻ പക്ഷെ ആദ്യം എഴുതി ആർതർ !ആർതർ എന്നാണോ പേര് ?ഞാൻ കൗതുകത്തൊടെ ചോദിച്ചു .
'ഹാം ..ആദ്യം പേരെ എഴുതാവൂന്നു അച്ഛൻ പഠിപ്പിച്ചിട്ടുണ്ട് ..'
'ഓ ശരി ഞാൻ പുഞ്ചിരിച്ചു 'അവന്റെ അമ്മമ്മ എന്നെ സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു ..ഞാൻ ചിരിച്ചെങ്കിലും അവർ ചിരിച്ചില്ല !
ആർതർ എന്നോട് കഥകൾ പറഞ്ഞു ,പടങ്ങൾ വരച്ചു ..അവനും അമ്മയും അമ്മമ്മയും കൂടി നടത്തുന്ന കള്ളത്തരങ്ങൾ പറഞ്ഞു ,അതിലൊന്നായ ക്ഷേത്രം തൊഴാൻ പോന്ന ആ ദിവസത്തെക്കുറിച്ച് പറഞ്ഞു..അങ്ങനെയങ്ങനെ തീരാത്തൊരു അക്ഷയ പാത്രം പോലെ അവൻ നിറഞ്ഞു തുളുംബിക്കൊണ്ടിരുന്നു !വിസ്മയത്തോടെ അതിലേറെ സന്തോഷത്തോടെ ഞാൻ അവന്റെ കൊച്ചു കഥകളിലെ വലിയ വർത്തമാനങ്ങളിലെ ഒരാളായി മാറിപ്പോയി !ഇരുപതു മിനുട്ടുകൾ കഴിഞ്ഞതറിഞ്ഞില്ല .ഞാൻ അവനു ആ നോട്ട്പാഡും ഒരുപെട്ടി ചാർക്കൊളും സമ്മാനിച്ചു .
'അമ്മമ്മ കാണണ്ട ..ആരോടും ഒന്നും വാങ്ങില്യാന്നു ആണയിട്ടു പോന്നതാ ..'അവൻ പൊട്ടിച്ചിരിച്ചു ..
'ചേട്ടന്റെ കടയിൽ ഞാൻ വരുന്നുണ്ട് ട്ടോ വരച്ചത് കാണാൻ 'അവൻ പറഞ്ഞു കഴിഞ്ഞതും ട്രയിൻ ചൂളം കുത്തിയെത്തി ..
'പോട്ടെ 'എന്ന് പറഞ്ഞു അവൻ ചിരിച്ചുകൊണ്ട് അമ്മമ്മയ്ക്ക് മുൻപേ പറന്നു ..
സൂക്ഷിച്ചു പോകൂ എന്ന് ഞാൻ പറഞ്ഞതിന് ഒരു പൊട്ടിച്ചിരിയും ടാറ്റാ യും നല്കി അവൻ ട്രെയിനിൽ കയറി മാഞ്ഞു പോയി ..എന്റെ ഹൃദയത്തിൽ എന്തിനോ ഒരു കൊച്ചു നൊമ്പരത്തിന്റെ മുള്ള് കൊണ്ടു!ആർതർ അന്നുമുതൽ ഇന്ന് വരെ ആ മുള്ള് എന്നെ ചുളു ചുളാ കുത്തി ആനന്ദിപ്പിക്കുന്നു ..അതെ വേദനയല്ല നീ എനിക്ക് തന്നത് ഒരുതരം ചുളുചുളാ ആനന്ദം തന്നെയാണ് !

Thursday, May 9, 2013

പുഴകൾ ഉറവെടുക്കുന്നത് !


നിന്നെപ്പറ്റിയുള്ള ഓർമ്മയുടെ ഒരു വിത്തുമതി
എനിക്ക് ഹൃദയത്തിലിട്ടു മുളപ്പിക്കാൻ !

 എന്റെ മുഴുവൻ  സിരകളും മത്സരിക്കും
ആ വിത്ത്‌ നനയ്ക്കാൻ !
ഓരോ അണുവും കാത്തിരിക്കും
അത് മുളയ്ക്കാൻ !

മുളപൊട്ടുമ്പോൾ എന്റെ കരളും
പ്ലീഹയും ,ശ്വാസകോശങ്ങളും,വൃക്കകളും
കുടലും ആമാശയവുമെല്ലാം
മുകളിലെയ്ക്കാഞ്ഞു ആ-
കുഞ്ഞിനെക്കണ്ട് സന്തോഷിക്കും !

അപ്പോൾ,രൂപം നഷ്ടപ്പെട്ട 
എന്റെ ശരീരം കണ്ട് പുറത്തുള്ളവർ
ഞെട്ടും,കരയും ,സഹതപിക്കും
ഏറ്റവുമൊടുവിൽ അറപ്പോടെ
മാറിനിൽക്കും !

ആ ഓർമ്മ വളർന്നു
വലുതായി ഹൃദയം കടന്ന്
സിരകളായ സിരകളിലൂടെ
ഒഴുകി നടക്കുമ്പോൾ ഞാൻ
വീണ്ടും സുന്ദരിയും സുഭഗയും
മായാ മോഹിനിയുമാകും !

സിരകളിൽ നിന്റെ ഓർമ്മകൾ
തിക്കുമുട്ടിയപ്പോഴാണ്
അവയെ പുറത്തെയ്ക്കൊഴുക്കുവാൻ
ഞാൻ തീരുമാനിക്കുന്നത്

ആരുമറിയാതെ
കൻമഷപ്പുഴയുടെ ഓരം പറ്റി
കാടുകയറി ..
ഉള്ളിൽ നിന്റെ ഓർമ്മകൾ
കടലെന്നപോലെ എന്റെ ഹൃദയ
ഭിത്തികളിൽ അടിച്ചു
ചിതറുന്നു ..പുലമ്പുന്നു ..
പുറത്തു ചാടുവാൻ വെമ്പൽ കൊള്ളുന്നു !

കാടിന്റെ കടും പച്ചയിൽ
ഉന്മാദം കൊണ്ട എന്റെ ഹൃദയം
പറഞ്ഞു :ഇവിടെ ഇവിടെയാണ്‌
ഒഴുക്കി വിടേണ്ടത് ..
ഞാൻ എന്റെ ഉടുപുടവകളുടെ
അസ്വാതന്ത്ര്യത്തിൽ നിന്നും
സ്വതന്ത്ര്യയായി !

കറുത്ത മണ്ണിന്റെ തിളങ്ങുന്ന
നഗ്നതയിൽ ഞാനും കാടും
പൂണ്ടു കിടന്നു !
എന്നിൽ നിന്റെ ഓർമ്മകളുടെ
വേലിയേറ്റമുയർന്നു..
നെറുകയിലെ പ്രാണന്റെ കെട്ടഴിഞ്ഞു ..
നിന്റെ ഓർമ്മകൾ പുതിയൊരുറവയായി
എന്നിൽ നിന്നും കുലം കുത്തിയൊഴുകി !

കാടിന്റെ  ഓരോ അനക്കങ്ങളും
ഓർമ്മകളുടെ വരവറിഞ്ഞു !
പുതിയ നനവിലെയ്ക്ക് ..
പുതിയ ഒഴുക്കിലെയ്ക്ക് ..
പുതിയ പാതകൾ രൂപം കൊണ്ടു !
കല്ലുകളും പുല്ലുകളും
ഓർമ്മയിൽ നനഞ്ഞു ..രുചിച്ചു ..!

പുതിയ താവഴികൾ നാടുകൾ ..
നഗരങ്ങൾ ..നീ ഒഴുകിക്കൊണ്ടേയിരുന്നു !

എന്റെ അടഞ്ഞ കണ്ണുകൾക്ക്‌ മീതെ
കാട് പെയ്തിറങ്ങി ..
ഇലയായി ..പൂവായി ..കായായി ..
അവർ പൊഴിഞ്ഞിറങ്ങി
എന്നെ അതിലുറപ്പിച്ചു !

പുതിയ ഉറവിന്റെ ഉറവിടമായ
എന്റെ ശിരസ്സവർ
കാടിന്റെ അങ്ങേത്തലയ്ക്കൽ
ആരും കാണാതെ ഒളിപ്പിച്ചിട്ടുണ്ട് !
നിന്റെ ഓർമ്മകൾ വറ്റാതിരിക്കാൻ !




Tuesday, May 7, 2013

പൂക്കൾ കൊഴിഞ്ഞപ്പോൾ
വിശന്നു പൊരിഞ്ഞൊരു വണ്ട്‌
കലി കയറി വരുന്നുണ്ട് ..!
പൂങ്കുലയിൽ ഇനി വിടരാത്ത
ചില മൊട്ടുകൾ, വിടരുമ്പോൾ
പടരുന്ന പൂമണത്തെ
സ്വപ്നം കാണുന്നുമുണ്ട് ..!


ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...