Monday, February 25, 2013

ഉള്ളവ !


ചില നേരുകളുടെ നനവുകള്‍ 
നെഞ്ചിലുണ്ട് .. 
ഹൃദയത്തോട് ചേര്‍ന്ന് പോയവ. 
അടര്‍ത്തിയാല്‍ ഹൃദയം കൂടി 
അടര്‍ന്നു പോരുന്നവ !

ചില നൊമ്പരങ്ങളുടെ വേരുകളുണ്ട് 
തലച്ചോറിലേയ്ക്ക് പടര്‍ന്നവ!
ചുറ്റുപിണഞ്ഞൊരു നാഗം പോലത് 
ഓര്‍മ്മകളെ വരിയുന്നുണ്ട് !

ചില ഓര്‍മ്മകളുടെ മനം പിരട്ടലുകളുണ്ട് 
എത്ര ഒക്കാനിച്ചാലും 
പോകാത്തൊരു ചര്‍ദ്ദില്‍ പോലെ
തൊണ്ടയില്‍ പെരുകുന്നുണ്ടത്   !

ചില ഇടവഴികളുണ്ട് 
പോയിട്ടില്ലെങ്കിലും പോയതുപോലുള്ളവ !
പൂ വിരിച്ചു  മാടി വിളിക്കാറുണ്ട്:
വരൂ നിന്‍റെ  കഴിഞ്ഞ ജന്മവഴികള്‍!

ചില കാത്തിരുപ്പുകളുണ്ട് 
വരുമോ എന്നറിയില്ലാത്തവ !
വരാമോ എന്ന് ഉള്ളെരിക്കുന്നവ ,
വരാതിരിക്കില്ല എന്ന് കള്ളം പറയുന്നവ !

ചില വാക്കുകളുണ്ട് 
അക്ഷരങ്ങള്‍ ചേര്‍ന്നിരിക്കാത്തവ,
അര്‍ഥം കൊണ്ട് പൂവിരിയിക്കുന്നവ !
നീയും ഞാനും പോല്‍ ഉടലറിയുന്നവ!







Monday, February 18, 2013

മോഹം !


മോഹമാണ് ,
ഇടയ്ക്കിടെ ചെന്നു നോക്കും..
കണ്ണ് കുഴിയിലാണ്ടു കിടക്കുന്നതില്‍
ഇത്തിരി വെട്ടം !
തോളെല്ലിലെ കുഴികളില്‍
ഒരിടങ്ങഴി വെള്ളമൊഴിക്കാം..
കിടന്നു കിടന്നു പുറം തൊലി
അടര്‍ന്നു നാറുന്നുണ്ടിവിടം!
അടിവയറിന്റെ ആഴങ്ങളില്‍
എനിക്ക് മുങ്ങിച്ചാകാനിടം !
ശുഷ്കിച്ച കാലുകള്‍-
രണ്ടീര്‍ക്കില്‍ കഷണങ്ങള്‍ !
വിരലുകള്‍ നേര്‍ത്ത് അതിലെ
നഖങ്ങള്‍ തേറ്റകള്‍ പോലെ കൂര്‍ത്ത് !
ശക്തിയില്‍ വലിക്കുമ്പോള്‍
ശ്വാസകോശങ്ങള്‍ സംസാരിക്കുന്നത്
കേള്‍ക്കാം !

മോഹമാണ് ,
ഇടയ്ക്കിടെ ചെന്ന് നോക്കും ..
എഴുനേല്‍പ്പിക്കുമ്പോള്‍
ഒരന്തവുമില്ലാതാടുന്നുണ്ട് തല !
വായ്‌ പൊളിഞ്ഞു തൂങ്ങിയതില്‍ നിന്നൊ-
ലിക്കുന്നുണ്ട് ഈറ്റ വെള്ളം !
ഇടറിയിടറി വീഴാന്‍ പോകുമ്പോള്‍
വിളിക്കുന്നുണ്ട് 'ന്‍റെ ദൈവേ ..'
മുറിഞ്ഞു മുറിഞ്ഞു ചൊല്ലുന്നുണ്ട്
'..പടിയാറും കടന്നവിടെച്ചെല്ലുമ്പോള്‍,
ശിവനെക്കാണാകും ..'

മോഹമാണ് ,
ഇടയ്ക്കിടെ ചെന്നു നോക്കും..
ഒറ്റമുണ്ടിനിരിക്കാനിടമില്ലാത്ത
തേമ്പിയ അരക്കൂട് !
ചുക്കിച്ചുളിഞ്ഞു   ഉപ്പുമാങ്ങ
പോലെ ഒട്ടിപ്പോയ മുഖം !
മുകളിലെ ബള്‍ബിലേയ്ക്ക്
ഉറ്റു നോക്കിയുള്ള കിടപ്പ്!
ആ കിടപ്പിലങ്ങ് പോകണേ..
എന്നെനിക്കു മോഹമാണ്
ഇടയ്ക്കിടെ ചെന്ന് നോക്കും !




 
 

Sunday, February 17, 2013

സെല്ലുലോയിഡ് എന്ന സിനിമ ജെ സി ഡാനിയേല്‍ എന്ന മലയാള സിനിമയുടെ പിതാവിനുള്ള അശ്രുപൂജ ആയതില്‍ എനിക്ക് ആ സിനിമ കണ്ടിറങ്ങിയപ്പോള്‍ വളരെ സന്തോഷം തോന്നി . അതിലുപരി ആ മനുഷ്യന്‍ ആരായിരുന്നു എന്നതോര്‍ക്കുമ്പോള്‍ തിരിച്ചറിയാനാകാത്തൊരു വിഷാദവും വേദനയും അലട്ടുകയും ചെയ്യുന്നു !ഒരു തരം അമര്‍ഷം.. അത് 1928 ല്‍ കത്തിപ്പടരേണ്ടാതായിരുന്നല്ലോ എന്നോര്‍ക്കുമ്പോള്‍ ഒരു വ്യഥ !
ജെ സി ഡാനിയലിന്റെ ജീവിതകഥ കമല്‍ സിനിമ ആക്കിയപ്പോള്‍ അതില്‍ കച്ചവട സിനിമയുടെ ചേരുവകള്‍ മുന്‍നിര്‍ത്തി  നിര്‍മിച്ചതിനാല്‍ കൂടുതല്‍ പ്രേക്ഷകരിലെത്തിച്ചേരാനുള്ള സാധ്യത നിലനില്‍ക്കുന്നു.കലാമൂല്യം മാത്രം മുന്‍നിര്‍ത്തി അദേഹം ഈ സിനിമ ചെയ്തിരുന്നെങ്കില്‍ ഒരു പക്ഷെ വളരെ കുറച്ച് ആസ്വാദകരേ കാഴ്ചക്കാരായി ഉണ്ടാകുമായിരുന്നുള്ളൂ!
കലാ സംവിധായകന്‍റെ കരവിരുത് മുഴച്ചു നില്‍ക്കുന്ന ക്യാപിടോള്‍ സിനിമ കൊട്ടകയും പരിസരവും ,റോസമ്മയുടെ വീടും എല്ലാം മാറ്റി നിര്‍ത്തിയാല്‍ മൊത്തത്തില്‍ കലാഭംഗി ഉള്ളൊരു ചിത്രം തന്നെയാണിത്,ക്യാപിടോള്‍ സിനിമ കൊട്ടക കുറച്ചു കൂടി 1928 കളിലെയ്ക്കെത്തെണ്ടിയിരുന്നു എന്ന് ആ കൊട്ടകയുടെ അന്തരീക്ഷം നമ്മളോട് പറയും .അതുപോലെ ആ ദിവസം  കെട്ടിമേഞ്ഞപോലെ അരികും പുറവും കിറു കൃത്യമായി വെട്ടിയൊതുക്കിയ ഓല കീറുകള്‍ റോസിയുടെ വീടിന്‍റെ നശിക്കാത്ത പുതുമ നനമ്മളിലെത്തിക്കും ,അത് കുറച്ചു കൂടി പ്രകൃതിയുമായി ലയിച്ചു ചേരും വിധം ഒരുക്കിയിരുന്നു എങ്കില്‍ ആ അടിയാന്‍ കുടില്‍ നമ്മളോട് അവരുടെ സ്ഥിതി പറയാതെ തന്നെ പറഞ്ഞേനെ!ഈ സിനിമയിലെ സംഗീതമാണ്,പാട്ടുകളാണ് ഇതിന്‍റെ  ഏറ്റവും വലിയ ആകര്‍ഷണം,പഴമയുടെ ചാരുത നല്‍കിയ എം ജയചന്ദ്രന് അഭിനന്ദനങ്ങള്‍..
പ്രിഥ്വി രാജിന്‍റെ അഭിനയം ഇത് വരെ ഞാന്‍ കണ്ട അദ്ദേഹത്തിന്‍റെ വേഷങ്ങളില്‍ നിന്നും കഥാപാത്രത്തോട് നീതി പാലിച്ചു എന്നെനിക്കു തോന്നി.നമ്മുടെ പൊതുവേയുള്ള അതിന്ദ്രീയ ജ്ഞാനമുള്ള ,അതിഭാവുകത്വമുള്ള കഥാപാത്രങ്ങളില്‍ നിന്നും അളവില്‍ കവിയാത്ത ഈ അഭിനയ അനുഭവം ഒരു പക്ഷെ അദ്ദേഹത്തിനു പുതിയ പാഠങ്ങള്‍ നല്‍കിയിരിക്കാം !റോസമ്മ എന്ന റോസിയോടു ചാന്ദ്നി ശരിയായ രീതിയില്‍ താദാത്മ്യം പ്രാപിച്ചിട്ടുണ്ട് .ഒരു പുതുമുഖത്തിന്‍റെ പുതിയ മുഖം കാണിക്കാതെ അവര്‍ 1928 ലെ ആ ദളിത് പെണ്‍കുട്ടിയായി മാറിയതില്‍ അഭിമാനം തോന്നുന്നു .അകം -ഉള്ള് -അറിഞ്ഞു ചെയ്യുക എല്ലാവര്‍ക്കും സാധിക്കുന്ന ഒരു കാര്യമല്ല. അവിടെയാണ് ചാന്ദ്നി വിജയിച്ചതും !ഒരു കഥാപാത്രത്തിനെ ഗ്ലാമറൈസ് ചെയ്യുവാന്‍ എളുപ്പമാണ് ,പൊതുവെ പുതുമുഖങ്ങള്‍ ചെയ്തു വരുന്നതും അത് തന്നെയാണ് ,മുഖം ശരീരം എല്ലാം കൂടുതല്‍ ഉത്തെജിതവും ആകര്‍ഷണീയവും  ആക്കുന്നതിലൂടെ ഏത് വരേണ്യതയും അവര്‍ണ്ണതയെയും അവര്‍ ആഘൊഷമാക്കും! പക്ഷെ ശരീരത്തെ ഡി-ഗ്ലാമറൈസ് ചെയ്യുക അത്ര എളുപ്പമല്ല അവിടെയാണ് മമ്തയുടെ പ്രായമായ സീനുകളില്‍  അവരുടെ ശരീരത്തിലെ ചമയങ്ങള്‍ വേറിട്ട്‌ നില്‍ക്കുന്നത് !,ചമയത്തിലൂടെ പ്രിഥ്വി യെ മാറ്റിയിരിക്കുന്നത് നമുക്ക് മനസ്സിലാകും ,പക്ഷെ ചാന്ദ്നി ആദ്യം പ്രത്യക്ഷപ്പെടുന്നത് തന്നെ അടിയാത്തിയുടെ തനതു രൂപത്തിലാണ് അതിലെ ചമയം നമുക്ക് മനസ്സിലാകില്ല ,അത് തന്നെയാണ് ഒരു നല്ല കലാകാരന്‍റെ /കാരിയുടെ പ്രത്യേകതയും അവര്‍ ചമയത്തോട് പോലും ലയിക്കണം ചമയം കലാകാരനില്‍ നിന്നും മാറി നില്‍ക്കരുത് അതും ജീവനുള്ളതാണ്, ആ കഥാപാത്രം തന്നെയാണ്!ഈ നടിയെ സൂക്ഷിച്ചുപയോഗിച്ചാല്‍ ഇവള്‍ മലയാളത്തിനൊരു മുതല്‍ക്കൂട്ടാകും ഉറപ്പ് !
ആദ്യം ഇറങ്ങിയ മലയാള സിനിമയുടെ നായികയെത്തന്നെ സ്വന്തം മുഖം അഭ്രപാളിയില്‍ ഒരു നോക്ക് കാണിക്കാതെ ആട്ടിയോടിച്ച ഒരു സാമൂഹിക പശ്ചാത്തലം നമുക്കുണ്ടായിരുന്നു എന്ന് ഇന്നത്തെ വീണ്ടുമുണരുന്ന ജാതി സ്പര്‍ദ്ധയുടെ ഈ അന്തരീക്ഷത്തില്‍ കമല്‍ പറഞ്ഞു വച്ചത് എന്തുകൊണ്ടും നന്നായി!വളരെ നല്ലൊരു ഉണര്‍ത്തല്‍ ആണ് മറന്നു പോയൊരു ലോസ്റ്റ്‌ ചൈല്‍ഡ് തിരികെ കൊണ്ട് തന്നിരിക്കുന്നത്  !
 അഭിനയിച്ച മറ്റു നടീ നടന്മാരും മികവുള്ളവരാണ് ,ശ്രീജിത്ത് രവിയും,തലൈവാസല്‍ വിജയ്‌ ,ടി ജി രവി ,ഇര്‍ഷാദ്,അമല്‍  തുടങ്ങിയവര്‍ കൂടാതെ നമ്മുടെ സ്ഥിര താര വസന്തങ്ങളും (ശ്രീനിവാസന്‍,സിദ്ദിഖ് etc ) കഥയോട് ചേരുന്നവര്‍ തന്നെ !കല നമുക്കായി തന്നതിനെ അറിയാതെ പോകുമ്പോള്‍ അസ്തമിച്ചു പോകുന്നത് ആ കലയെ നമുക്കായി തന്നവരുടെ വിയര്‍പ്പിന്‍റെ ,കലര്‍പ്പില്ലാത്ത മൂല്യത്തിന്‍റെ ,ആത്മബോധത്തിന്റെ സൂര്യനാണ് ..വീണ്ടുമുദിക്കുവാന്‍ ആ സൂര്യനില്ലെങ്കിലും അത് തിരിച്ചറിയുന്ന ചന്ദ്ര വെളിച്ചം മതി പുതിയൊരു സന്ധ്യയ്ക്കുദിച്ചുയരാന്‍ !
 




Thursday, February 14, 2013

ഓമനേ ഈ വഴി ഏറെയുണ്ടി-
ന്നിനി ഈ മാത്ര നമ്മുടെതെന്നു നിനയ്ക്ക നാം..

Wednesday, February 13, 2013

കാറ്റില്‍ പാറി വരുന്നുണ്ട് ..!


കാറ്റില്‍ പാറി വരുന്നുണ്ട്
എവിടെ നിന്നോ ഒരു മൗനം !
 മറക്കാതെ ഓര്‍ക്കാറുണ്ട്
ഒട്ടും പ്രിയമല്ലാത്തയാ പ്രണയം !
മാവുകള്‍ പൂക്കാറുണ്ട്
മഞ്ഞു പൊഴിയുന്നൊരു കുന്നില്‍ ..
അടര്‍ന്നു വീഴുന്നുണ്ട്‌
ഓരോ ഉണ്ണിമാങ്ങകളായാ
മാമ്പഴങ്ങള്‍..!

ഓര്‍മയിലെ ബസ്സില്‍
എല്ലാ മരങ്ങളും പുറകിലെയ്ക്കോടി
ഒളിക്കുന്നുണ്ട് !
കുഞ്ഞു കൌതുകങ്ങളില്‍
പൊട്ടിച്ചിരിക്കുന്നുണ്ട്
അച്ഛനും അമ്മയും..
എത്ര നീല ബസ്സ് കണ്ടു ?
എത്ര വല്യ വീട് കണ്ടു ?
എത്ര നീര്‍ച്ചോല കണ്ടു ?
പൊട്ടിച്ചിരിക്കുന്നെന്റെ
കുഞ്ഞു കൌതുകങ്ങളും !

ഓട്ടുരുളിയില്‍ കണിവച്ച്
കണ്ണുപൊത്തി കാണിക്കുന്നുണ്ടമ്മ!
നെറ്റിയിലോരുമ്മയും,
കൈയില്‍ കൈനീട്ടവും,
ഓര്‍മയിലെ ഈ സുഗന്ധവും..
അച്ഛന്റെത് !
ഒന്നിച്ചിരുന്നാടുന്നുണ്ട്
ഞാനുമേന്റെച്ചിയും ആ
ഊഞ്ഞാലിന്‍ തുമ്പത്ത് ..
പൊട്ടിവീണ് മണ്ണായിട്ടുണ്ട്
അയല്‍പക്കത്തെ സുന്ദരിച്ചേച്ചിയ്ക്ക്!
കാറ്റില്‍ പാറി വരുന്നുണ്ട്
ഓര്‍മ്മകളേന്തിയൊരു  ബാല്യം !

തല നിറയെ പച്ചിലകള്‍-
മൂടിയതില്‍ കോപിക്കുന്നുണ്ട്
തിരികെ കൊടുക്കാത്തൊരു പ്രണയം ..
വലിയ വട്ടക്കണ്ണ്കളില്‍
യാചിക്കുന്നുണ്ടവന്‍,എന്നെ ഇഷ്ടമല്ലേ ??
നീലവരയിട്ട ബുക്കിനുള്ളില്‍
ഒളിഞ്ഞിരുന്നമരുന്നുണ്ട്  അവന്‍റെ
കിട്ടാമോഹങ്ങള്‍..അക്ഷരത്തെറ്റുകള്‍..
കാറ്റില്‍ പാറി വരുന്നുണ്ട് ഇക്കിളിയിട്ടൊരു
പ്രണയം, പൂക്കും മുന്‍പേ അടര്‍ന്നത്‌ !

ബെഞ്ചുകള്‍ കൂട്ടിയിട്ട സ്റ്റേജില്‍
പാടുന്നുണ്ട് ഞാന്‍
അഷ്ടമിരോഹിണി നാളിലെന്‍ മനസ്സൊരു ...
കേട്ട് പുന്ജിരിക്കുന്നുണ്ടെന്റെ
ഏലിയാമ്മ ടീച്ചര്‍ !
രാഗം തെറ്റി ഞാന്‍ കരയുന്നുണ്ട്
കൂടെ മുഗ്ദ വൃന്ദാവനത്തിലെ കണ്ണനും !
പാടുന്നുണ്ട് വീണ്ടുമാ വാശിയില്‍
ഓടുന്നുണ്ട് പടിക്കലെയ്ക്കമ്മയും !
ചായം പൂശി മിനുക്കിയ തത്തയ്ക്ക്
നീളം പോരെന്നു കേട്ട് കരഞ്ഞതും ..!
കാറ്റില്‍ പാറി വരുന്നുണ്ടിന്നുമാ
വര്‍ണ്ണവും ഋഷഭവും!

പേടിയില്ലാതെ പോകുന്നുണ്ട്
പാലുമായ് പുലര്‍കാലേ ..
തേടുന്നില്ല ആരുമിതൊരു ബാലിക !
കൂടുന്നുണ്ട് പൂക്കളും തുമ്പിയും
പുലര്‍കാല സൂര്യനും
ഓടുന്നുണ്ട് വഴിയിലെ പൂച്ചയും
ഓലമേല്‍ തൂങ്ങുന്നുണ്ട്,
വണ്ണാത്തിപ്പുള്ളതും !
ചൂടുന്നുണ്ട് തുഷാര ബിന്ദു
തൊട്ടാവാടി പൂവേ നിന്‍റെ
ലോലമാമുടല്‍ !
കൊളുത്തി വലിക്കുന്നുണ്ട്
പച്ച പട്ടുപാവാടയില്‍,
കൈതോലത്തുംബുകള്‍.. 
കാറ്റില്‍ പാറി വരുന്നുണ്ട്
കണ്‍ നിറയ്ക്കുന്നൊരു കിലുകില്‍ച്ചിരി !

കേള്‍ക്കുന്നുണ്ട് ലളിതാ സഹസ്രനാമം
കൂടുന്നുണ്ട് ഞാന്‍ സിന്ധൂരാരുണ വിഗ്രഹാം..
ത്രിനയനാം ..അമ്മ മൂളുന്നതില്‍ ..
കേള്‍ക്കാമിന്നുമാ ശംഖധ്വനി
പൂവത്തിന്‍ കാട് കടന്നു ചെന്നമ്പലം !
അമ്പലക്കുളം.. കുളി, കുട്ടിക്കുരങ്ങുകള്‍
ഒളികണ്‍പാര്‍ക്കലുകള്‍..നീര്‍ക്കോലി,
എന്നോ കൊഴിഞ്ഞൊരു താമര !
നെറ്റിയില്‍ വാര്‍ന്നൊരു ചന്ദനം..
ചന്ദനച്ചേലുള്ളോരേടത്തി..
കുളിപ്പിന്നലില്‍ നനഞ്ഞൊരു
ചെമ്പകം ..പിന്നെ സുഗന്ധം
നിറഞ്ഞ നിന്‍ സാമീപ്യം !
ഒളികണ്ണാലെ ,
കിഴക്ക് വന്നെത്തി നോക്കുന്നു
സുന്ദരന്‍ സൂര്യകുമാരകന്‍!
പാറുന്ന കാറ്റിലിലകള്‍..
ഇലവു പൂത്തോരോര്‍മ്മകള്‍..
അങ്ങിനെ ഇത്തിരി കുങ്കുമം
തൊട്ട വഴിത്താരകള്‍..!
ഹാ..
കാറ്റില്‍ പാറി വരുന്നുണ്ട്
ഒരു കൈക്കുടന്ന നിറയെ
മിന്നാമിന്നി പോലെന്‍റെ  ബാല്യം   !
   


 


 


 

Monday, February 11, 2013

കാളീ മര്‍ദ്ദനം !


ഉന്മാദിനിയായി മുടിയഴിച്ചിട്ടാടുന്നൊരു
ദൈവമുണ്ട് നിന്റെ ജീവനില്‍
അവള്‍ കറുത്ത കരുത്തുറ്റ
കൈയിലൊരു ശൂലമേന്തിയിട്ടുമുണ്ട്..
അവളുടെ നാഭിയില്‍ നിന്നും
കോപത്തിന്‍റെ തീക്കാറ്റുയരുന്നുണ്ട് !
ചുവന്ന കണ്ണില്‍ നിന്നും
അഗ്നിമഴ പെയ്യുന്നുണ്ട് ..!

ഈ താഴ്വാരമാകെ നിറഞ്ഞാടുവാന്‍
അവളുടെ പാദം തുടിക്കുന്നുണ്ട് ..
ആ കൊടുങ്കാറ്റില്‍ തകരുവാന്‍
അവരുടെ വ്യര്‍ത്ഥ  മോഹങ്ങള്‍ ചങ്കിടിക്കുന്നുണ്ട് !
കൊന്നൊടുക്കുന്നുണ്ടവള്‍ ഇന്നും
നിന്നെ കീറിയെറിഞ്ഞ കിനാവിനെ ..
തിരുമുടിയില്‍ കെട്ടിയിട്ടു വലിക്കുന്നുണ്ട്
നിന്നെ തിന്നു തീര്‍ത്ത പകലുകളെ !

കൂട് വിട്ടു കൂട് മാറ്റി നിന്നെ അവള്‍
ആ രാജകൊട്ടാരത്തിലെയ്ക്കാനയിക്കും ..
അവര്‍  നിനക്ക് തങ്ക അങ്കി നല്‍കി ആദരിക്കും !
നിന്‍റെ പാദങ്ങള്‍ അവര്‍ പൂക്കള്‍ കൊണ്ട് മൂടും
നിന്നെ ഇരുത്തി അവര്‍ പാലഭിഷേകം നടത്തും
പട്ടു മെത്തയില്‍ പരിമളം പടര്‍ത്തും
പിന്നെ കൊതിയോടെ ദൂരെ മാറി നില്‍ക്കും !
അവിടെ അന്തസിന്റെ ആഡംബരത്തില്‍
നീ മഹാറാണി പോല്‍ ഉറങ്ങും !

ഒരു നാഴിക ഉറങ്ങിയെഴുനേറ്റ  നിന്നെയവള്‍
വീണ്ടും നീയാക്കി മാറ്റും !നീ നീ ..
എന്നാര്‍ത്തു വിളിക്കുന്നവരിലെയ്ക്ക്
അവള്‍ സന്നിവേശിച്ചു നീയെത്തും ..!
നിന്‍റെ സംഹാരം കണ്ടവള്‍ ചിരിക്കും
നീ കൊയ്ത തലകളിലെ ചുടു ചോര
അവള്‍ നിന്‍റെ മെയ്യിലൊഴിക്കും ..
അങ്ങനെ ചുവന്ന പട്ടു ചുറ്റിയ
മുടിയഴിച്ചാടുന്ന കാളിയാകും നീ

നിന്‍റെ നൃത്തത്തില്‍ ഭൂമി കുളിരും
മേഘം പൊട്ടിയൊലിച്ചു പ്രളയമാകും !
ആ പ്രളയത്തില്‍ എല്ലാ പതിരുകളും
ഒഴുകിപ്പോകും ..ഈ താഴ്വര പൊട്ടിച്ചിരിക്കും
അവള്‍ നിന്നില്‍ നിന്നും ഊര്‌ന്നു വീഴും ..
ഒരു ചിത്രം പോല്‍ ആ പൊഴിഞ്ഞ പടം
നീ കുനിഞ്ഞെടുക്കും ..
അഭേദ്യമായ ആനന്ദത്തോടെ നീ
പറയും :എന്‍റെ അമ്മ !









Friday, February 8, 2013

നിന്‍റെ എന്‍റെ ആരുടെയൊക്കെയോ അച്ഛന്‍ !


അച്ഛന്‍ ഓര്‍മകള്‍ക്ക്
മുന്‍പില്‍ നില്‍ക്കുകയാണ് ..!
നിലാവ് പോലോരച്ഛന്‍,പക്ഷെ
സൂര്യനെപ്പോലെ ചൂടുള്ളോരച്ഛന്‍!

ചൂട് ചോറ് കുഞ്ഞിക്കൈ
പൊള്ളിയ്ക്കാതെ..
ഉരുട്ടി അതിനുള്ളിലൊരു
കൊച്ചു മീനൊളിപ്പിച്ചു വച്ച്
എന്നെയും അമ്മുവിനേയും
ഒരുമിച്ചൂട്ടുന്ന അച്ഛന്‍ ..

കടല് പോലെ ഒഴിയാത്ത
വറ്റാത്ത കഥകള്‍
നിറച്ചു വച്ചൊരച്ഛന്‍!

പാല്‍പ്പായസം അമ്മയെ
തോല്‍പ്പിക്കും വിധം
വച്ചു വിളംബിയോരഛന്‍!
അമ്മയുടെ അപൂര്‍ണ്ണങ്ങളായ
കലഹങ്ങളില്‍ അച്ഛന്‍ നൂല്
പോയൊരു പാറും പട്ടം !

ചില നേരങ്ങളിലെ നുറുങ്ങു
മൗനമൊഴിച്ചാല്‍
അച്ഛനൊരു കാര്‍ണിവല്‍ പോലെ ..!
ഓടുന്ന ചാടുന്ന കറങ്ങുന്ന ..
കാപ്പിയും ചായയും
ഉഴുന്ന് വടകളും മണക്കുന്ന
എത്ര കളിച്ചാലും കണ്ടാലും
തീരാത്തോരഛന്‍!

മക്കള്‍ ദേശാടനപ്പക്ഷികളായപ്പോള്‍
അച്ഛനൊരു ഒഴിഞ്ഞ കളിപ്പറമ്ബായി..
ശൂന്യ വേദനകളുടെ നിശബ്ദ
മായ ഒരു കളിപ്പറമ്പ്!

ഒരൊഴിവുദിനത്തിന്റെ
പകലറുതിയില്‍
സര്‍ക്കാര് വക വണ്ടിയുടെ
ഒരൊഴിഞ്ഞ സീറ്റില്‍
അലസമായി വീട്ടിലേയ്ക്ക്
പോകും വഴി ഞാന-
ച്ഛനെക്കണ്ടു! ഒരപരിചിതനെപ്പോലെ
പതറിപ്പതറി നിഷ്കളങ്കനായോരച്ഛന്‍!

ആശങ്കയില്‍ പുറത്തെയ്ക്കൊടിപ്പോയ്
ബസ്സ് നിര്‍ത്തിച്ചെന്റെ പരിഭ്രമം !
അച്ഛന്‍.. എന്താണിവിടെ ?!
'മോനു ..ഞാന്‍ വീട്ടിലേയ്ക്കുള്ള
ബസ്സ് മറന്നു ..എന്തായിരുന്നു
സ്ഥലപ്പേരു ..?'
അന്ന് പൊട്ടിപ്പൊയതാണെന്റെ-
യീ രക്തധമനി !
നിര്‍ത്താതെ ചോര വാര്‍ന്നോഴുകുന്നോരെന്റെ
ഉള്‍ത്തടം !!

അമ്മയെ അറിയിക്കാതുള്ള
മൌന ദിനങ്ങളിലൊന്നില്‍
അമ്മയോടച്ഛന്‍:
'ആരാ എന്തിനാ വന്നത് ?'    
അന്ന് തകര്‍ന്നു പോയതാണെന്റെ കാഴ്ച !
പിന്നീടിങ്ങോട്ട്‌ നിറങ്ങളേയില്ല !

ഇന്നലെ തലയിലേന്തി ഞാന്‍
എന്‍റെ ജന്മത്തിന്‍ പുറകിലെയ്ക്കെറി-
ഞ്ഞതാനെന്റെ പുണ്യം ..
ഇനിയെനിക്കച്ഛന്റെ ചിത്രമെന്തിന്
മരിച്ചു പോയതാണ് ഞാന്‍ !

* എന്‍റെ സുഹൃത്തിന്റെ അച്ഛന് !അദ്ദേഹം കര്‍മ്മം കൊണ്ട് എന്‍റെയും അച്ഛനായിരുന്നു ! 



 
 


ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...