Tuesday, January 29, 2013

പാവക്കൂണുകള്‍!


ഒരു തീക്ഷ്ണ വിലാപം പോലെ
ചിലരുടെ നടപ്പുകള്‍..
ഉടുപുടവകള്‍ കണ്ണീരു പോലെ
താഴേയ്ക്ക് വീണു പോകും ..
മെലിഞ്ഞു നഗ്നമായ ദേഹത്തിനു
പറയാന്‍ നിസാരങ്ങളായ
നിലവിളികള്‍ മാത്രം ..!
ഒരു ജന്മം മുഴുവന്‍ നടന്നു
തേഞ്ഞു പോയ കാലടികള്‍..
നിരത്ത് വക്കത്തു നിന്നും
ഏറ്റുവാങ്ങിയ പുല്ലിന്‍
കഷ്ണങ്ങള്‍ മോടിപിടിപ്പിച്ച
ഉത്തരീയം !
തളര്‍ന്നു തൂങ്ങിയ കണ്ണടികളില്‍
താങ്ങിയ ഭാരം മുഴുവനും
ഇപ്പോഴും മുഴച്ചു തളര്‍ന്നു കിടക്കുന്നു !
പരാതി ഈ കടുത്ത വെയിലിനോടു മാത്രം
ജന്മം തീര്‍ത്തു കത്തിച്ചു കളയുവാന്‍
മുടി തൊട്ട് അടിവരെ കത്തുന്ന
ഈ കാളകൂട വെയില്‍ !
അവരുടെ ചുണ്ടുകള്‍ അനങ്ങുന്നത് മാത്രം
നമുക്ക് കാണാം !
ഒരു പൊടിക്കാറ്റു കൊണ്ട് വന്നത്
അതിന്റെയൊരു മൂളല്‍ മാത്രം !
വിശപ്പിന്‍റെ വറുതിപ്പാത്രം
പോലും കൂടെക്കരുതാത്തവര്‍..
വീണു ചത്ത് പൊതിഞ്ഞിരുന്ന
കോറത്തുണി നീക്കുമ്പോള്‍,
വയറിരുന്നിടത്തൊരു അഗാധ ഗര്‍ത്തം !
ഒരു പരാതിയും പൊതിഞ്ഞു
സൂക്ഷിക്കാത്തവര്‍!
ഒരു കൂരയ്ക്കും വിധേയപ്പെടാത്തവര്‍!
ഒരാളാലും അറിയപ്പെടാത്തവര്‍..
അവരുടെ മീതെ
കരിഞ്ഞ ഇലകള്‍ കൊഴിഞ്ഞു വീഴും
കോടിയ ചിറിയിലൂടെ
കൊഴുകൊഴുത്ത ഉമിനീരൊഴുകും
നനഞ്ഞ പുല്‍മേട്ടില്‍
അവര്‍ ആരാലും അറിയപ്പെടാത്ത
അജ്ഞാത ശവങ്ങളാകും !
അഴുകിപ്പൊട്ടിയ മൃത ശരീരം
തിന്നാന്‍ അറുപത്തയ്യായിരം
ഉറുമ്പുകള്‍ വരും
അവര്‍ പങ്കിട്ടതിന്റെ ബാക്കി
കാക്കയും പുഴുവും തിന്നും
വീണ്ടും വന്ന ബാക്കിയില്‍
പുല്‍ച്ചാടികള്‍ താളം തുള്ളും
ഉടയാത്ത തലയോട് കൊണ്ട്
അവര്‍ നിലയ്ക്കാത്തൊരു
ചിരി ചിരിക്കും..
പല്ലുകള്‍ ഇളകി വീഴും വരെ!
പിന്നെയതൊരു അത്യാശ്ചര്യമായി
പൊടിഞ്ഞു തീരും !
ചില മഴക്കാലങ്ങളില്‍
അവര്‍ പൊട്ടിമുളയ്ക്കാറുണ്ടത്രേ!
നനുനനുത്ത വെളുവെളുത്ത
പാവക്കൂണ്കളായി !
 



ചില സ്നേഹങ്ങള്‍ എന്നെ  ഇറുകെ പുണരുന്നത് എനിക്ക്  ചാറ്റല്‍മഴ നനയും പോലെയാണ് ..വീണ്ടും വീണ്ടും നനയാന്‍ തോന്നും..കുളിര്‍ത്ത്‌ ദേഹം നനച്ചു  അത് ഹൃദയം തൊടും !ഇത് അത് പോലൊരു സ്നേഹമാണ് അച്ഛന് തുല്യം വയ്ക്കുന്ന സ്നേഹം ..എനിക്ക് മകളെപ്പോലെ സ്നേഹത്തോടെ സമ്മാനങ്ങള്‍ വാങ്ങിത്തരികയും കാണാന്‍ വരികയും ഞാന്‍ വച്ച് വിളമ്പുന്നതു നിറഞ്ഞ മനസ്സോടെ ആസ്വദിച്ചു കഴിക്കുകയും ചെയ്യുന്ന ആ സ്നേഹം ! ഞാന്‍ എന്‍റെ കുഞ്ഞിനെ വയറ്റിലായിരിക്കുമ്പോള്‍ത്തന്നെ അവള്‍ക്കു വേണ്ടി നിറയെ കളിക്കോപ്പുകളും സമ്മാനങ്ങളും വാങ്ങിത്തന്ന് പക്ഷെ അവള്‍ പിറന്ന് ഇതുവരെ അവള്‍ക്കു കാണാന്‍ ഭാഗ്യം കിട്ടിയില്ലാത്ത  സ്നേഹം ! ഇതെന്‍റെ  വലതു കൈ എന്ന് സ്നേഹത്തോടെ എന്‍റെ ഭര്‍ത്താവിന്‍റെ തോളില്‍ തട്ടുമ്പോള്‍ എനിക്ക് അഭിമാനം പൂത്ത നിമിഷങ്ങള്‍ സമ്മാനിച്ച ആ വലിയ സ്നേഹം ! ആദരവോടെ അദ്ദേഹത്തിന് ..Padma Shri  Ram Gopal Bajaj









Saturday, January 19, 2013

കാറ്റ് പൊട്ടിച്ചിരിക്കുന്നു !


ചില കാലങ്ങളില്‍ മഴപെയ്യുമെന്നും
കാറ്റടിക്കുമെന്നും
സുനാമിത്തിരകളില്‍ ലോകം
ഒഴുകിപ്പൊകുമെന്നും ചിലര്‍..!

ചില സമയങ്ങളില്‍ ചുട്ടുപൊള്ള്മെന്നും
ഒരു കാക്കത്തണല്‍ പോലുമില്ലാതെ
വിണ്ടുകീറി ജലം കിട്ടാതെ
തങ്ങള്‍  മരിച്ചു പോകുമെന്നും
ഇവര്‍ ഈ റോഡു പണിക്കാര്‍ !

ചില നേരങ്ങളില്‍ വറുത്ത
കപ്പലണ്ടിയ്ക്ക് രുചി
പോരെന്നവര്‍..കൊറിക്കുമ്പോള്‍
ഒരിതില്ലെന്ന് !അന്തരീക്ഷത്തിലേയ്ക്ക്
പാറിപ്പോകുന്നവ..!

 ചില ആഘോഷവീടുകളുടെ
പിന്നാംബുറത്തു ഒരില
അന്നമോര്‍ത്തു ഒരു പകലന്തി
തിരിയുമ്പോള്‍ ശൂ ..
ചോറ് തീര്‍ന്നു പൊയ്ക്കൊളൂ
എന്നവര്‍ !
പട്ടിയോട്‌ കടികൂടിയിട്ടെങ്കിലും
ഒരുപിടി അന്നം നല്കാനായില്ലല്ലോ
എന്ന കുപ്പത്തൊട്ടിയുടെ വ്യഥ !

ആഘോഷങ്ങളുടെ മാമോദീസ
കഴിഞ്ഞെന്നും ഇനിയെന്നും,
അവ ഒരു സമുദായത്തിന്റെ
വെന്തിങ്ങ അണിയണമെന്നും അവര്‍!
ഇപ്പുറത്തുമാറിയൊരു
ചന്ദ്രക്കലയും കുരിശും
അമ്പലമുകളിലിരുന്ന്
ആഘോഷങ്ങളുടെ കുപ്പി പൊട്ടിക്കുന്നു !

ഇനിയങ്ങോട്ട് മുടി കുളിപ്പിന്നല്
കെട്ടുന്നത് മണ്ണുണ്ണികള്‍ മാത്രമെന്നവര്‍ !
മുടിയിലും നടയിലുമാണ്
ഫെമിനിസം കോള്‍മയിര്‍
കൊള്ളുന്നതതെന്നും !

എനിക്ക് മാത്രമാണ്
ഉള്‍ക്കാംബുകള്‍ കോര്‍ത്ത
കവിതയുടെ മൊത്ത വിപണിയെന്ന്
അവര്‍ കവികള്‍ കച്ചവടക്കാര്‍ !
ഉള്‍ക്കാമ്പ്  മുഴുവന്‍
പുറത്തെയ്ക്കിട്ടിടിവിടൊരു കവി
അത് മോഷ്ടിച്ച് വില്‍ക്കുന്നവര്‍
അവര്‍ കവികള്‍ കച്ചവടക്കാര്‍ !

ആഗോളതാപനം അവര്‍
കൂട്ടം കൂടി മരം  നടുന്നു!
രണ്ടു നാള്‍ പിന്നിട്ടപ്പോള്‍
ഭൂഗോള താപനത്താല്‍
ഒക്കെ നീര് വറ്റി വീര ചരമം
പ്രാപിക്കുന്നു !
കൂട്ടം കൂടിയെടുത്ത ഫോട്ടോ  ചൂണ്ടി
അവ വളര്‍ന്നു മരങ്ങളായി
എന്നവര്‍ പരിസ്ഥിതി സംരക്ഷകര്‍ !
പറന്നു പോയൊരു പക്ഷി വിതച്ച
വിത്ത് പൊട്ടിയൊരു
വനമുണ്ടായെന്നു കാറ്റ് പൊട്ടിച്ചിരിക്കുന്നു !








Friday, January 18, 2013

ഒരു മുട്ടക്കഥ !

 
ഞാന്‍ ഏറ്റവും കൂടുതല്‍ അനുഭവങ്ങള്‍ നേരിട്ടതും കണ്ടതും അറിഞ്ഞതും എല്ലാം എന്‍റെ കുട്ടിക്കാലത്തായിരുന്നു.അതിനു നൂറു നൂറു വൈവിധ്യങ്ങളുണ്ടായിരുന്നു..അതായിരിക്കാം എന്നെ ഭാവനയുള്ള അല്ലെങ്കില്‍ ഭാവനകളെ ആസ്വദിക്കുന്ന ഒരാളാക്കിത്തീര്‍ത്തത്.കുട്ടിക്കാലത്തെ വായനകള്‍ എന്നെ ഒരുതരം പുസ്തകപ്പുഴു ആക്കിത്തീര്‍ത്ത ഒരു സമയമുണ്ടായിരുന്നു..എന്ത് കിട്ടിയാലും വായിക്കുന്ന ഒരു സമയം ..അന്ന് നിറയെ സ്വപ്നങ്ങള്‍ ഉണ്ടായിരുന്നു ..സങ്കല്പങ്ങള്‍ ഉണ്ടായിരുന്നു ..!അതിനൊക്കെ സിനിമയിലും ചിത്രകഥയിലും മറ്റും ഉണ്ടാകാറുള്ളത് പോലെ ചില background effects ഒക്കെ ഇന്നും ഓര്‍മ്മയിലുണ്ട് ..നടക്കുന്ന വഴികളില്‍ വീണു കിടന്ന പൂവുകള്‍..മഴ..മഞ്ഞുത്തുള്ളികള്‍ നനച്ച പട്ടുപാവാട ,വയലിറമ്പിലെ ചില കാട്ടുപൂക്കള്‍..ഓണവെയില്‍..സ്ലേറ്റു തുടക്കുന്ന വേനപ്പച്ച..കാക്കപ്പഴം,മുരിക്കിന്‍പൂവ്,സില്‍വര്‍ഓക്കുകള്‍,മാബൂമണം..കണ്ണിമാങ്ങ
കിളിച്ചുണ്ടന്‍ മാബഴം ,കല്ലുപെന്‍സില്‍..അങ്ങനെ അങ്ങനെ പറഞ്ഞാലൊരിക്കലും തീരാത്തത്ര ആണ് ഓര്‍മ്മകള്‍..!സിന്ഡറല്ല കാലുതെറ്റി വീണതു പോലെ അത്ഭുത ലോകത്തേയ്ക്ക് വീഴാന്‍ എവിടാണൊരു  മട (കുഴി)യുള്ളതെന്ന് നോക്കി നടന്നൊരു സമയമുണ്ടായിരുന്നു..ഒക്കെ കഥ ആണെന്നറിയാമെങ്കിലും ചില ചുമ്മാ സന്തോഷങ്ങളില്‍ എപ്പോഴും ചിരിച്ചിരിക്കുന്ന മനസ്സുകള്‍ കുട്ടികളുടെത് മാത്രമാണല്ലോ !
അത്തരമൊരു രസകരമായ ഓര്‍മ ഞാന്‍ പറയാം :
വല്യ സംഭവമൊന്നുമല്ല വെറുമൊരു കൊച്ചു കള്ളത്തിന്റെ കഥ ,അന്ന് ഞാന്‍ സജിതയോടും സീനയോടും പ്രതിഭയോടുമൊക്കെ ഒപ്പം നാലില്‍ എത്തി .കാപ്പിസെറ്റ് ഗവ സ്കൂളില്‍'ആണ് പഠനം .കൂടെയുള്ളതെല്ലാം കില്ലാടികള്‍ ആണ്.രക്ഷയില്ലാത്ത ഗഡികള്‍(തൃശ്ശൂര് ബാഷെലൊന്നലക്കീതാണ് ട്ടാ )ഞങ്ങള്‍ കുട്ടികലെല്ലാരും തന്നെ ചോറ് കൊണ്ട് വരുന്നവര്‍ ആയിരുന്നു.വീട്ടില്‍ പോയി ഉണ്ട് വരാം എങ്കിലും ഉച്ച വെയിലിലെ ഓട്ടം ഒഴിവാക്കി കളിക്കാമല്ലോ എന്ന ചിന്ത ഞങ്ങളെ എല്ലാം ചോറ്റുപാത്രത്തിന്നുടമകള്‍ ആക്കി.ഉച്ചയ്ക്ക് ചോറ്റുപാത്രം തുറക്കുന്നത് വല്യ സന്തോഷത്തിലാരിക്കും എന്താണ് ഇന്നത്തെ സ്പെഷ്യല്‍ എന്നറിയാനുള്ള ആഗ്രഹം എല്ലാരേയും വട്ടത്തില്‍ ഇരുത്തിച്ചു !അങ്ങോട്ടും ഇങ്ങോട്ടും പങ്കു വയ്പ്പിച്ചു.എരിഞ്ഞപ്പോള്‍ കരഞ്ഞു ..സ്വാദോടെ കഴിക്കുമ്പോള്‍ ഒരു പിടി മതി വയറു നിറയാന്‍..എന്നും സമൃദ്ധി !പല രുചികള്‍..പല അമ്മമാരുടെ കൈപ്പുണ്യം കൂടിക്കലരുമ്പോള്‍ ആഹ !ഓര്‍ക്കാന്‍ തന്നെ എന്ത് സുഖം !അന്നീ ചൂടാറാ പാത്രങ്ങള്‍ ഒന്നുമില്ല,സ്റ്റീല്‍ പാത്രങ്ങള്‍ ആയിരുന്നു രംഗത്ത് ..ആറിയതെങ്കിലും ആരോഗ്യമുള്ള ഭക്ഷണങ്ങള്‍..!എന്നും താറാവ് മുട്ട പൊരിച്ചത് കൊണ്ട് വരുന്ന ഒരു കൂട്ടുകാരി ഉണ്ടായിരുന്നു ജിഷ .അവളുടെ വീട്ടില്‍ താറാവുകള്‍ ഉണ്ടായിരുന്നു.വല്ല്യ എമഖണ്ടന്‍  താറാവുകള്‍ !ഒന്നൊന്നര മുട്ട പൊരിച്ചതുണ്ടാകും എന്നും !ഞങ്ങളും കൂടും തിന്നാന്‍,എല്ലാരുടെയും പാത്രത്തില്‍ പലതരം വിഭവങ്ങള്‍ !പലതരം മണങ്ങള്‍ പറക്കുന്ന അന്തരീക്ഷം.മീന്‍ കൊണ്ട് വരാന്‍ പാടില്ല എന്ന നിയമം കാറ്റില്‍ പറത്തി ഞങ്ങളെല്ലാം അയിലയും ,ഏട്ടയും, വരാലും മറ്റും മറ്റും  പൊരിച്ചതും വറുത്തതും കൂട്ടി സുഖമായുണ്ടു പോന്നു .അങ്ങനിരിക്കെ ഒരു ദിവസം ജിഷയുടെ മുട്ട പൊരിച്ചത് അപ്രത്യക്ഷമായി !പാത്രം തുറന്നപ്പോള്‍ മുട്ട മണം അവശേഷിപ്പിച്ച് മുട്ട എങ്ങോ പോയ്മറഞ്ഞു !ജിഷയുടെ കുഞ്ഞിക്കണണ്കള്‍ ഗോട്ടി പോലുരുണ്ട് വന്നു..പിന്നെ സങ്കടം നിറഞ്ഞു. ..അവള്‍ ഞങ്ങള്‍ ഓരോരുത്തരെയും സംശയത്തിന്‍റെ കൊളുത്തിട്ടു വലിച്ചു നോക്കി ,ഞങ്ങള്‍ എല്ലാവരും പാത്രം നെഞ്ചോടു ചേര്‍ത്തു പറഞ്ഞു :
'ഇല്ല ..ഞങ്ങളല്ല ,ഞങ്ങള്‍ക്ക് നിന്‍റെ മുട്ടേടെ ആവശ്യോമില്ല!'
നീ ഞങ്ങള്‍ക്ക് തരുമ്പോ തിന്നൂന്നല്ലാതെ..ഞങ്ങള്‍ മോഷ്ടിക്കില്ല !
അവള്‍ക്കു ഞങ്ങളെ സംശയമില്ലായിരുന്നു ..എങ്കിലും ..?
എന്‍റെ കുരുട്ടു ബുദ്ധിയില്‍ തെളിഞ്ഞ ചെറിയൊരു ഉപാധിയില്‍ ഞങ്ങള്‍ കള്ളനെ കണ്ടുപിടിക്കാന്‍ തീരുമാനിച്ചു ..തുടര്‍ന്നുള്ള മൂന്നു ദിവസങ്ങള്‍ ഞങ്ങള്‍ നിരീക്ഷിച്ചു ,പക്ഷെ ജിഷയുടെ പൊരിച്ച മുട്ടകള്‍ ചില നെടുവീര്‍പ്പുകളുടെ കൊതിയടങ്ങലോടെ ഞങ്ങള്‍ക്ക് പിടിതരാതെ ആരുടെയോ വയറ്റിലെത്തിയിരുന്നു !പിന്നീടാണ് ഞങ്ങള്‍ നിരീക്ഷണം ഇന്റെര്ബെല്‍ സമയത്തേയ്ക്ക് കൂടി വ്യാപിപ്പിച്ചത് ..അന്നേരം എല്ലാവരും കൂട്ടത്തോടെ മൂത്രമൊഴിക്കാനായി ഓടിപ്പോകുമായിരുന്നു.ആരും ക്ലാസ്സിലില്ലാത്ത 10 മിനുട്ടുകള്‍ !ശരി ഞങ്ങള്‍ നാലുപേര്‍ ക്ലാസിനു പുറത്തു ഒളിച്ചിരുന്നു..അതാ ഒരുത്തി മാത്രം ക്ലാസ്സിനുള്ളില്‍,ആള്‍ ഒന്നുമല്ലാപ്പെട്ടു പുറത്തേയ്ക്ക് വന്നു ഞങ്ങള്‍ സൈഡ് ഭിത്തിയോട് ചേര്‍ന്ന് പതുങ്ങി ..അതാ അവള്‍ തിരിച്ചു പോകുന്നു ..ഞങ്ങള്‍ ഓടി പഴയ സ്ഥാനത്തെത്തി ..അവള്‍ പതുക്കെ ഞങ്ങളുടെ ബെന്ജിലെത്തി ഒന്നൂടി വാതില്‍ക്കലേയ്ക്കു നോക്കി പിന്നെ ജിഷയുടെ പെട്ടി (പഴയ അലുമിനിയം സ്കൂള്‍ പെട്ടി ഓര്‍മ്മയുണ്ടോ ?)തുറന്നു ചോറ്റുപാത്രം ധൃതിയില്‍ എടുത്തു പുറത്തു നിന്നേ മണം പിടിച്ചു ..തുറന്നു മുട്ട അപ്പാടെ എടുത്തു വായിലേയ്ക്ക് തള്ളി ..പുറത്തെയ്ക്കുന്തി നിന്ന കഷണം പറിച്ചെടുത്തു കൈയില്‍ വച്ച സമയം ഞങ്ങള്‍ എടുത്തു ക്ലാസ്സിലേയ്ക്ക് ചാടി വീണു ..'എടീ കള്ളീ ...."
പിന്നെ വായില്‍ വന്ന ഭള്ളു മുഴുവന്‍ ഒരു സഹതാപവും കൂടാതെ കോരിച്ചോരിഞ്ഞു !ജിഷ കോപത്തോടെ ആ ചോറുപാത്രം നിലത്തെറിഞ്ഞു ,തുപ്പി കരഞ്ഞു ..കാരണം അവളൊരു ആദിവാസി പെണ്‍കുട്ടി ആയിരുന്നു ..കുളിയും നനയും കുറവ് ..നന്നേ തടിച്ച പ്രകൃതം ആരോടും അധികം സഹവാസമില്ല ..അക്ഷരം അറിയാം പക്ഷെ എഴുതില്ല ,താത്പര്യവുമില്ല ..!
വിഷാദം തൂങ്ങിയ മിഴികള്‍..പേര് ഞാന്‍ പറയുന്നില്ല ..ആദിവാസികള്‍ ധാരാളം പഠിക്കുവാനുണ്ടായിരുന്നു ,അവരുടെ 90% യും ലക്ഷ്യം ഉച്ചക്കഞ്ഞി ആയിരുന്നു !കഞ്ഞിയും പയറും !ഈ കുട്ടിയ്ക്കും അത് മാത്രമായിരുന്നു ലക്‌ഷ്യം !
ഞങ്ങള്‍ ആര്‍ത്തലച്ചു മാഷിന്‍റെ അടുത്തെത്തി ..ജിഷ കോപത്തോടെ കാര്യങ്ങള്‍ വിശദീകരിച്ചു..മാഷ്‌ ഞങ്ങളോടെല്ലാം പുറത്തു നില്‍ക്കാന്‍ പറഞ്ഞു ശേഷം ആ കുട്ടിയോട് മാത്രം സംസാരിച്ചു .അതിനുശേഷം ഞങ്ങളെ അകത്തേയ്ക്ക് വിളിച്ചു പിന്നെ ചോദിച്ചു :
നിങ്ങളില്‍ സസ്യഭുക്കുകള്‍ ആരെല്ലാമുണ്ട് ?
ആരുമില്ല !
നിങ്ങളില്‍ മുട്ട കഴിച്ചിട്ടില്ലാത്തവര്‍ ആരുണ്ട്‌ ?
ആരുമില്ല !
എങ്കില്‍ കേട്ടോളു ഈ കുട്ടിയുടെ വീട്ടില്‍ ശുദ്ധ സസ്യ ഭക്ഷണമാണ് ..അവള്‍ മുട്ടയുടെ മണം കേള്‍ക്കുന്നത് നിങ്ങളിലൂടെയാണ്..അവള്‍ക്കു കൊതി സഹിക്കാന്‍ വയ്യാഞ്ഞിട്ടാണ് അവള്‍ മുട്ട കട്ട് തിന്നത് ..നിങ്ങള്‍ അവളെ കഴിക്കാന്‍ കൂട്ടാറില്ലല്ലോ ?ഉവ്വോ ?
ആര്‍ക്കും ഉത്തരമില്ല ..!
അത് ..അവള്‍ കുളികൂല്ല സാറേ ..!ഞങ്ങള്‍ക്കറപ്പാ..
ഓ അതാണോ കാര്യം ?ശരി നാളെ മുതല്‍ അവള്‍ കുളിക്കും ഇല്ലേ ----?
അവള്‍ തലയാട്ടി..ഒന്നും മിണ്ടാതെ അവള്‍ നടന്നു പോയി !
ഞങ്ങള്‍ക്ക് എന്തോ ഒരു നിരാശ പടര്‍ന്നു ..
പാവം അല്ലെ?ശരിയാ ..ഞങ്ങള്‍ എല്ലാവരും സമ്മതിച്ചു .
പിറ്റേന്ന് ജിഷയുടെ പാത്രത്തില്‍ ഒരു മുട്ട കൂടുതല്‍ ഉണ്ടായിരുന്നു ..അവള്‍ അന്ന് കുളിച്ചു കുളിപ്പിന്നല്‍ കെട്ടിയിരുന്നു .ഞങ്ങള്‍ എല്ലാവരും ഒന്നിച്ചിരുന്നുണ്ടു .എല്ലാവരുടെയും കറികള്‍ അവള്‍ക്കു നല്‍കി ..അവള്‍ ആദ്യമായി ചിരിച്ചു കണ്ടു !ഞങ്ങളുടെ കറികള്‍ അവള്‍ അരുമയോടെ ആസ്വദിച്ചു കഴിച്ചു !ഞങ്ങള്‍ക്ക് പുറകില്‍ നിന്നും മാഷ്‌ എല്ലാം നോക്കി പുന്ജിരിക്കുന്നത്‌ ഞങ്ങള്‍ സന്തോഷത്തോടെ അറിഞ്ഞു .പക്ഷെ ആ ദിവസത്തിനു ശേഷം അവള്‍ എന്നത്തേയ്ക്കുമായി അപ്രത്യക്ഷയായി !!
ഞങ്ങള്‍ അതിശയിച്ചു കാരണം ആര്‍ക്കുമറിയില്ല .പണിയപാടിയിലെയ്ക്കു
(അവരുടെ വീടുകള്‍ സംഘം ആയിട്ടാണ്ള്ളത് അതാണ്‌ പാടി.വീടുകള്‍ക്ക് കുടി എന്നാണു അവരുടെ ഭാഷയില്‍ പറയുന്നത് -ലിപിയില്ലാത്ത അവരുടെ ഭാഷ സുന്ദരമാണ് അവര്‍ നന്നായി മലയാളവും സംസാരിക്കുമായിരുന്നു )ഞങ്ങള്‍ അങ്ങനെ പോകാറില്ലായിരുന്നു .പക്ഷെ ഒത്തിരി നാളുകള്‍ക്കുശേഷം ഞാന്‍ അവളെ കാണുമ്പോള്‍ അവള്‍ എത്താപ്പു കെട്ടിയിരുന്നു ..വയറിനു കുറുകെ ചുവന്നയൊരു ചുറ്റും ഉണ്ടായിരുന്നു .അവള്‍ വിവാഹിത ആയിരുന്നു!ആ ആഴ്ചയില്‍ അവള്‍ ഋതു ആയി എന്നും അതിനു പിറ്റേ ആഴ്ചയില്‍ അവളുടെ വിവാഹം നടന്നു എന്നും അവള്‍ നാണത്തോടെ, സന്തോഷത്തോടെ എന്നെ അറിയിച്ചു !ഒട്ടൊരത്ഭുതത്തൊടെ ഇതെല്ലാം കേട്ട് നിന്ന എനിക്കന്നു പ്രായം 9 വയസ്സേ ആയിരുന്നുള്ളു ..!!എന്താണീ സംഭവങ്ങള്‍ എന്ന് തെല്ലൊരു ആശ്ചര്യത്തോടെ ഓര്‍ത്തുകൊണ്ട്‌ ഞാന്‍ വിട പറഞ്ഞു പോന്നു !
ഇന്നിപ്പോള്‍ ഓര്‍ക്കുമ്പോള്‍ അവള്‍ ആരെന്നു തിരിച്ചറിയാനാകാത്ത വിധം മങ്ങിപ്പോയിരിക്കുന്നു ഓര്‍മകളിലെ ചിത്രങ്ങള്‍ !!




Thursday, January 17, 2013

എന്‍റെ വയനാട് !


മലകയറിയ കാറ്റിനു പറയാന്‍
മനമുരുകിയ കഥയുണ്ട് ..
കുടമുല്ലകള്‍ പൂത്ത നിലാവിന്
മണമുള്ളോരു ചിരിയുണ്ട്‌!
കാട്ടാറുകള്‍ ഒഴുകും വഴിയില്‍
കാപ്പിപ്പൂച്ചിരിയുണ്ട് ..
 അറിയാതത്‌ കാണും കണ്ണില്‍
തുമ്പപ്പൂ നിറമുണ്ട് !
പുള്ളിപ്പുലി മറയും വഴിയില്‍
പുല്മേടിന്‍ മറവുണ്ട്..
കാട്ടാനകള്‍ മേവും മഞ്ഞില്‍
ഈറക്കുഴല്‍ വിളിയുണ്ട് ..
മുളയരികള്‍ വാരും കൈയ്യിന്
കൂരിരുളിന്‍ നിറമുണ്ട്
കാട്ടുതേന്‍ ഏറ്റും കൈയ്യില്‍
ഒരു വീര്‍പ്പിനു നീരുണ്ട് !
കൈക്കോട്ടുകള്‍ താളം കൊത്തും
കൈതോലക്കാടുണ്ട്
കാടതിനുള്ളില്‍പ്പോലും
കഥചൊല്ലും കളിയുണ്ട്!
തുടിപാട്ടില്‍ ഉയിരും നിനവും
പറയുന്നൊരു പാട്ടുണ്ട്
പാട്ടില്‍ നീ കരുതുന്നതിലും
പറയാത്തൊരു പൊരുളുണ്ട് !
കല്ലതിലും കോറിപ്പറയും
ഐതിഹ്യ പൊരുളുണ്ട്‌..
മനസ്സിന്നൊരു മായും മുറിവായ്‌
നീലപ്പൊന്മാനുണ്ട്!
നാളെത്രകഴിഞ്ഞെന്നാലും
നാവേറിന്‍ പാട്ടുണ്ട്
നാടെത്ര മുറിഞ്ഞെന്നാലും
നാടോടിപ്പൊരുളുണ്ട് !
കാടെത്ര കൊഴിഞ്ഞെന്നാലും
വീണുണരാന്‍ വിത്തുണ്ട്
കൊക്കുണ്ടത് കൊത്തിവിതയക്കാന്‍
നീയതിനെ തിന്നരുതെ  !



Monday, January 14, 2013


രാത്രീല് ഓടില്‍ നിന്നും ഇറയത്തെയ്ക്കൂര്‌ന്നു വീഴുന്ന മഴവെള്ളത്തിന്റെ നേര്‍ത്ത ഉര്ര്ര്ര്‍ ഒച്ചയില്‍ പഞ്ഞിമെത്തയില്‍ കമ്പിളിപ്പുതപ്പിനുള്ളില്‍ നൂണ്ടു തലയിണയില്‍ തല ആഴ്ത്തി ലോകത്തെ ഒരാധി വ്യാധികളും അലട്ടാതെ സുഖദമായുറങ്ങുമായിരുന്ന ആ ഓര്‍മകളാണ് ജീവിതത്തിലെ നിധി ..കൈമോശം വന്നുപോയ എന്നത്തെയും നിധി !

Saturday, January 12, 2013

പവിഴമുത്ത് !


നിന്‍റെ പാവാടത്തുംബുലഞ്ഞ
കാറ്റില്‍പ്പെട്ട് പോയതാണവന്‍..!
കാത്തിരുന്നിട്ടും കാണാതെ
പോയവന്‍!
കേള്‍ക്കാന്‍ കൊതിച്ചിട്ടും
പറയാതെ പോയവന്‍!
നിന്‍റെ മോഹങ്ങള്‍
കട്ടുറുംബുകള്‍ കട്ടുകൊണ്ടുപോയ
കല്‍ക്കണ്ടക്കനികള്‍..
തിരികെക്കിട്ടാത്തത് !
ഒരു നക്ഷത്ര മഴയില്‍
ഊര്‍ന്നിറങ്ങിവന്നൊരു നക്ഷത്രം
പറഞ്ഞ കഥയുണ്ട് :
അവന്‍ അറബിക്കടലിന്‍റെ
നാഥനായെന്നും
അവനു തോഴിമാരായി
ഒന്പതുകോടി മത്സ്യ കന്യകമാരുണ്ടെന്നും..
അതില്‍ അമരത്തിരിക്കുന്നവള്‍ക്ക്,
നിന്‍റെ മുഖമാണെന്നും!
അന്നുമുതല്‍ നീ
നിന്‍റെ കണ്ണ് നനച്ച്
ഉപ്പുനീര്‍ കുടിച്ചു തുടങ്ങി !
കുടിച്ചു കുടിച്ചു വീര്‍ത്തുപോയ
നിന്‍റെ വയറു കീറി
അവര്‍ ഒരുണ്ണിയെ എടുത്തു !
ഒരു കാണാക്കിനാവ് പോലെ
കറുത്തവന്‍ !
നീ വാര്‍ത്തു വെച്ചപ്പോള്‍
ഉരുണ്ടു പോയൊരു മുത്ത് !
അവന്‍ കൈയും കാലും
മെയ്യും വളര്‍ന്നൊരു
മണിമുത്തായപ്പോള്‍..
നീയറിഞ്ഞതോ !!?
അവനുമേതോ ഒരു തൂവെള്ളപ്പാവാട-
ച്ചരടില്‍ കുരുങ്ങിപ്പോയെന്ന് !
അവനുമൊരുനാള്‍ ,
കടലിലേയ്ക്കുരുണ്ട്
പോകാതിരിക്കാന്‍
നീ കെട്ടിയ മണല്‍ഭിത്തികളില്‍ 
മത്സ്യകന്യകകള്‍ ഉടലിട്ടടിച്ചതും
അതൊഴുകിക്കടലില്‍പ്പോയ്..
കൂടെയവനും !
കരയില്‍ നീ തിരതല്ലിയൊഴുകി ..
കടല്‍ നിന്നോട് പറഞ്ഞു,
അവന്‍ അറബിക്കടലിന്‍റെ 
മുത്തുച്ചിപ്പിക്കൊട്ടാരത്തിലെ,
പവിഴ മുത്താണെന്ന്!
അവനു കടലിന്‍റെ നാഥന്‍റെ
മുഖമാണിന്നെന്ന്!





    
 

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...