Wednesday, December 12, 2012

പ്രായമാകുന്നത് !


തൂവെള്ള പെറ്റിക്കോട്ടില്‍
ഓര്‍മകള്‍ക്ക് തുടക്കം..

തൊടിയിലെക്കാഴ്ചയില്‍
താമരത്തിളക്കം-ഏകാന്തത !
മുറ്റത്തെ ഉരുള്‍മണലില്‍
മലര്‍ന്നുള്ള കിടത്തം -സ്വാതന്ത്ര്യം !
ആകാശം നിറയെ
ഇടമില്ലാ നക്ഷത്രം -സ്വപ്‌നങ്ങള്‍!
പന്ത്രണ്ടില്‍ വിരിയുന്ന
പരിശുദ്ധ കിനാവുകള്‍-മോഹങ്ങള്‍ !
ഉടലിന്‍ തുടിക്കുന്ന 
പരല്‍മീന്‍ നാണം-ഉണര്‍വ്വ് !
തീവണ്ടിയുണര്‍ത്തിയ
ആദ്യന്ത  പരിഭ്രമം -യാത്ര !
അഴികള്‍ നാറുന്ന
സര്‍ക്കാരു വക വണ്ടി -മടുപ്പ് !
കഥയായുണര്‍ത്താത്ത
പുസ്തകക്കൂമ്ബാരങ്ങള്‍-പഠിപ്പ് !
ആല്‍ക്കെമി മണക്കുന്ന
കണ്ണേറു നിമിഷങ്ങള്‍ -കടിഞ്ഞൂല്‍ പ്രണയം !
കണ്ണീരു പതിയുന്ന
മനസ്സിന്‍ തിണര്‍പ്പുകള്‍-തോല്‍വി !
പായസം മധുരിക്കും
ഇള വെയില്‍ വരാന്തകള്‍-ജയം !

ചില കുഞ്ഞുപാട്ടുകളുടെ 
കുത്തഴിച്ചു വിട്ടതുപോലുള്ള
ചുങ്ങിച്ചുരുങ്ങലുകള്‍..
പൊടുന്നനെ ,
-എനിക്ക് പ്രായമേറിപ്പോയി ! 




Monday, December 10, 2012

മുഖപുസ്തകം !


ബ്രിഗേഡിയര്‍ കുഞ്ഞവറാന്‍
റിട്ടയേഡ് ജനറല്‍ !
ഭാര്യ രണ്ടു കുട്ടികള്‍
അച്ഛനില്ല അമ്മയും
ഞാന്‍ മാന്യന്‍
ഒരു ദുരുദ്ദേശവുമില്ലാ ,
ഇവിടെക്കറങ്ങുന്നതില്‍.
- ഇത് ജനിതകക്കുറിപ്പ് -അയാളെ ഴുതിയത്‌  !

 പട്ടാള മീശയും ഗൌരവവും
ആ പടത്തിനു വേണ്ടി
തുന്നിച്ചേര്‍ത്തത് !
അതിനു പിറകില്‍
അതേയാള്‍ ..ഉറക്കം തൂങ്ങിയ
വീര്‍ത്ത മിഴിപ്പോളകളുള്ള
കണ്ണുകളില്‍ കൗടില്യത്തിന്റെ
കായല്‍ ഒളിപ്പിച്ച,
പേരില്‍ LLB ,LLM ,MBA
പേറുന്ന വെറുമൊരു കച്ചവടക്കാരന്‍
അഴകിയ രാവണൻ !

ആരുമറിയുന്നില്ലെന്ന
ഉത്സാഹത്തില്‍ അയാൾ
പേജുകളില്‍ നിന്നും പേജുകളിലേയ്ക്ക്
കൂപ്പുകുത്തി
എത്ര രൂപങ്ങള്‍ ഭാവങ്ങള്‍
ലിംഗ-ലിംഗേതര വര്‍ണ്ണങ്ങള്‍
അയാൾ  വാരിക്കൂട്ടിയ കൂട്ടുകാര്‍!

കൂട്ട് കൂട്ടത്തിൽ കവികള്‍,
പാട്ടുകാര്‍,നാട്യക്കാര്‍
സ്വവര്‍ഗ്ഗ ദ്വിവര്‍ഗ്ഗ പരിവേഷങ്ങള്‍,
സ്വദേശികൾ വിദേശികൾ..
അവര്‍ക്കെല്ലാം അയാൾ  പഴകി-
പ്പഴക്കം മുറ്റിയ
ആഡംബരം നെഞ്ജത്തു
തുന്നിച്ചേര്‍ത്ത ബ്രിഗേഡിയര്‍
ജനറല്‍ !

പക്ഷെ അയാളുടെ വിരല്‍ത്തുമ്പുകളില്‍
സത്യം ഉടുപുടവകള്‍
വലിച്ചെറിഞ്ഞു തീര്‍ത്തും
നഗ്നനായ് പുറംകാഴ്ചകള്‍
കാണാനിറങ്ങി !
ഇപ്പോള്‍,
വാക്കുകളുടെ  തടവില്‍ നിന്നും
രക്ഷപെട്ടോടിവന്ന-
അയാളുടെ  പ്രണയം നാലുകാലില്‍
തുള്ളിക്കുതിക്കുന്നൊരു
പശുക്കുട്ടി !!
അയാൾ  കേള്‍ക്കുന്നത്
കാതുപോളിപ്പന്‍
റോക്കും റാപ്പും!
പറയുന്നത് അഴുകിയ രാവണ
മര്യാദകൾ !

അടച്ചുവച്ച മാന്യത
കാറ്റില്‍ പറത്തിയ
അപ്പൂപ്പന്‍ താടികള്‍..!
സുന്ദരികള്‍ ബ്രിഗേഡിയറുടെ
കനത്ത സംസാര ചുംബനങ്ങളില്‍
 ഉടല്‍ പൊതിയുന്ന
കുഞ്ഞു കാമുകികള്‍..!
ബ്രിഗേഡിയര്‍ക്കാവാമെങ്കില്‍.. ??
അവര്‍ കൂട്ടുകാർ  അനുവാചകര്‍
അനുയായികള്‍..!

നിന്‍റെ ഒളിത്താവളത്തിനിപ്പുറം
നിന്‍റെ വേലിപ്പത്തല്‍
തിന്നുന്നൊരു പശുവുണ്ടെന്ന്
നീ മറന്നു !
അത് കാര്‍ന്നു തിന്നു
തുള വീണു തുടങ്ങിയ
നിന്‍റെ പൊള്ളത്തരത്തിനിപ്പുറം
പൊട്ടിച്ചിരിച്ചുകൊണ്ട്
അവള്‍ നിന്‍റെ
പഴയ കാമിനി !
നീണ്ടൊരു തളിർവെറ്റില
ഞെരടി ചുണ്ണാമ്പ് തേച്ച് പതം വരുത്തി ,
അടയ്ക്ക പുകയില മേമ്പൊടി വച്ച് ,
കുങ്കുമത്തരി  കൂടെത്തിരുകി ,
ചവച്ച് ചവച്ച് ..
രണ്ടുവിരൽ ചുണ്ടിനു കുറുകെ വച്ച് ..
 മുറുക്കിത്തുപ്പല്‍ നീട്ടി
കള്ളക്കച്ചവടക്കാരാ  നിന്‍റെ
മുഖത്തേയ്ക്ക് ..
ത്ഫു ..!










Tuesday, December 4, 2012

വേശ്യാവിലാപം


ചെറുമണമുള്ള യൂക്കാലി-
 മരങ്ങള്‍ക്ക് താഴെ
കാട്ടുചെടികള്‍
തണുത്തുറഞ്ഞു നില്‍പ്പു ..
എവിടെയെന്നറിയാതെ
അയാളെക്കാത്തുള്ള എന്‍റെ
മരണപ്പിടച്ചില്‍..!
കാലില്‍ തടയുന്ന
വാടാമല്ലിപ്പൂക്കളുടെ
വാടാത്ത മഞ്ഞപ്പ് ..!
എന്നോടു പതിഞ്ഞിരുന്ന്
അടിവയര്‍ തുടിപ്പിക്കുന്ന
നിന്‍റെ കുഞ്ഞുപേടി !
നിനക്കു ഞാനമ്മയോ
അച്ഛനോ അതോ വെറും വേശ്യയോ ?!

തൊണ്ടയ്ക്കു കുടുങ്ങുന്ന
അര്‍ദ്ധ നിലവിളിയിലെവിടെയോ
കൊളുത്തിപ്പിടിച്ച
വേണ്ടാത്തൊരു മറുവിളി നീ !
ഹാ !
ഞാന്‍ നിലവിളിക്കുമ്പോള്‍
കൂടെ നിലവിളിക്കാന്‍
ഇവിടെത്ര കുന്നുകള്‍..!

ഈ മരണക്കുഴിക്കു താഴെ
നമ്മെക്കാത്ത് അവള്‍..
മരണ സുന്ദരി !
അവളെ തോല്‍പ്പിക്കാന്‍
മദിയുടെ കൊതിയടങ്ങി
എന്നെ വേണ്ടാത്ത
നിന്‍റെ അച്ഛന്‍ വരുമോ
എന്‍റെ കുഞ്ഞേ ??



മ്മടെ കാദര്‍ക്കാടെ ഭാഷേല് പറഞ്ഞു നോക്കിയാല്‍:

'അല്ല കുഞ്ഞിമ്മോനെ..ഞ്ഞി ആ മരുഭൂമീക്കെടന്നു നെലോളിക്കാതെ

ഞ്ഞി തോല്‍പ്പെട്ടീലോട്ടു കീഞ്ഞീന്ന് ..ന്നിറ്റാ കുട്ടപ്പോന്റെ ബീടിന്റെ കോലായില് കുത്തിരിക്കീന്ന്..ഒരെല പോലുമേങ്ങാത്ത മോവന്തീല്, അദ ആ ബൈക്കൊല് തുറൂന്റെ തായേ രണ്ടു പൂത്തിരിക്കണ്ണ്‍ കണ്ടാ പഹയാ ഞ്ഞി ? തെളതെലാന്നു ??

പുലിയാ പുലി !!ഞ്ഞി അങ്ങറ്റ് പോയി പാട് മോനേ ..

സന്കൃത പമഗരി തങ്ങ തുങ്ങ... ന്തേയ

്‌ പാടണ്ടേ ?

(ബ്ടെ മനുസ്സന് മുണ്ടാന്‍ പേടി ,കീയാന്‍ പേടി ,പണിയാന്‍ പേടി ..ഈ പേടിയാണെടാ ബലാലെ പുലി ..പേടി,അല്ലാണ്ട് ഞമ്മളെ പുലി തിന്നിറ്റാ ടാ എല്ലോരും നെലോളിക്കണത് !)

അല്ല ആണോ ജലാലേ ?? :)

Monday, November 26, 2012

സ്വപ്‌നങ്ങള്‍


ടി പദ്മനാഭന്‍ എന്‍റെ വളരെ പ്രിയപ്പെട്ട എഴുത്തുകാരനാണ്‌.ഞാന്‍ കത്തെഴുതി എന്‍റെ ആരാധന അറിയിച്ച ഒരേ ഒരു എഴുത്തുകാരന്‍ ! ആ കത്ത് ഒരു പക്ഷെ അദ്ദേഹം കണ്ടുപോലുമി ല്ലാതെ ഏതെങ്കിലും ചിതലുകള്‍ക്ക് ഭക്ഷണം ആയിരിക്കാം !എങ്കിലും ഇന്നും അതിലെ വരികള്‍ എനിക്ക് കാണാപാഠമാണ്.ഒരു പക്ഷെ അത് ഒരു കാലഘട്ടത്തില്‍ അദ്ദേഹത്തിന്റെ രൂപം എന്‍റെ അച്ഛയുടെതിനു സമാനമായതിനാലാവാം അതുമല്ലെങ്കില്‍ അദ്ദേഹത്തിന്റെ രാഗങ്ങളോടുള്ള പ്രണയത്തില്‍ നിന്നാവാം അതുമല്ലെങ്കില്‍ പ്രകാശം പരത്തി ഒരു പെണ്‍കുട്ടി എന്‍റെ സ്വപ്നങ്ങള്‍ക്ക് സമാനമായി നടന്നു പോകുന്നതില്‍ നിന്നുമുള്ള അതിശയമാകാം എന്തൊ എനിക്ക് തിരിച്ചറിയാന്‍ വയ്യാത്തൊരു ഇത്' ആണത് !
അദ്ദേഹത്തെക്കുറിച്ച് വെറുതെ പറഞ്ഞുവെന്നേയുള്ളു..

 ..സ്വപ്നങ്ങളെക്കുറിച്ച് വളരെ അതിശയകരമാകും വിധം ചില കണ്ടെത്തലുകള്‍ എനിക്കുണ്ട്. ചില സ്വപ്നങ്ങള്‍ എന്നെ വളരെ കുട്ടിക്കാലം മുതല്‍ ഇപ്പോഴും ഈ മുപ്പതുകളിലും പിന്തുടരുന്നു !തിരിച്ചറിയാനാകാത്ത വിധം ചില നൂലുകള്‍ കൊണ്ട് അതെന്നെ വലിച്ചുമുറുക്കി ഒരു സത്യവും അവശേഷിക്കാത്ത മിഥ്യയുടെ കുണ്ടു കിണറ്റിന്റെ അഗാധതയിലെയ്ക്ക് ഇടയ്ക്കിടെ വലിച്ചെറിയും ..!ചില ചില വിശേഷപ്പെട്ട ,ലോകത്തൊരിടത്തും കാണുവാന്‍ കിട്ടാത്ത പൂക്കള്‍ കൊണ്ട് അലങ്കരിച്ചു ശ്വാസം മുട്ടിച്ചു സന്തോഷിപ്പിക്കും ..!! ഇനിയും സങ്കടപ്പെടാനൊരിടമില്ലാത്തിടത്തോളം കണ്ണീരില്‍ മുക്കിക്കൊല്ലും ..!എനിക്കറിയില്ല എന്താണീ സ്വപ്‌നങ്ങള്‍ എന്ന് !!
ഇക്കഴിഞ്ഞ ദിവസം ഞാന്‍ കണ്ട ഒരു സ്വപ്നമിതാ :
ഞാനും എന്‍റെ ചേച്ചിയും അച്ഛനും എന്‍റെ മോളും ഏതോ ഒരു കുന്നിന്റെ പുല്‍പ്പരപ്പില്‍ ഇരിക്കയാണ്..ആകാശം വരെ പച്ച പൂത്തു നില്‍ക്കുന്ന കുന്ന് !നേരിയ നീല നിറം വാരിപ്പൂശിയ ആകാശം.സന്തോഷമുള്ളവരായി ഞങ്ങള്‍ ..എന്റുണ്ണി അവിടെ ഓടിക്കളിക്കുന്നു ..പിന്നീടാണ് സംസാരത്തിലെ സന്തോഷത്തിലെയ്ക്ക് എന്‍റെ കാതു കേഴ്വിയുടെ തുള വീഴ്ത്തിയത്  !ഞങ്ങള്‍ ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ചാണ് സന്തോഷിക്കുന്നത് !!
അച്ഛ  പറയുന്നു:
 ഞാന്‍ മരിക്കാം ആദ്യം.. ശേഷം നിങ്ങള്‍ ..!മരിച്ച എന്നെ നിങ്ങള്‍ വലിച്ചു ദാ ആ കൊക്കയിലേയ്ക്ക് എറിയണം ..ശേഷമേ നിങ്ങള്‍ മരിക്കാവൂ ..

ഞങ്ങള്‍ സന്തോഷത്തോടെ കേട്ടിരിക്കയാണ്‌..!!ഒരുതരം ആത്മ ഹര്ഷത്തോടെ !

അത് കഴിഞ്ഞു ഞാന്‍ ഉത്സാഹത്തോടെയും നേരിയോരാശങ്കയോടെയും  പറഞ്ഞു: ..എന്‍റെ മോള്‍..?എനിക്ക് ..

അവളെ ഞാന്‍ വളര്‍ത്തും ..!എന്‍റെ ചേച്ചിയുടെ ഒച്ചയില്‍ ഉത്സാഹത്തള്ളല്‍..

അപ്പോള്‍ നിനക്ക് മരിക്കണ്ടേ?ഞാന്‍ വീണ്ടും ശങ്കയില്‍ ..!

ഇല്ല എനിക്ക് കുഞ്ഞുങ്ങളെ വളര്‍ത്തണ്ടേ ..??

ശരിയാണല്ലോ എന്ന് ഞാന്‍ മന്ദബുദ്ധിയായി  !
അച്ഛ കൈയിലിരുന്ന വിഷക്കുപ്പി മടുമാടാ അകത്താക്കി മരിച്ചു വീണു !!ഞങ്ങള്‍ യാതൊരു വിഷമവുമില്ലാതെ കൈയിലും കാലിലും തൂക്കി അദ്ദേഹത്തെ വലിച്ചിഴച്ചു കൊക്കയിലേയ്ക്ക് വലിച്ചെറിഞ്ഞ് തിരിച്ചു വന്ന് അശേഷം വികാരം തീണ്ടാതെ അടുത്ത മരണത്തിനായി ഒരുക്കം തുടങ്ങി ..പക്ഷെ എനിക്ക് മടി കയറിത്തുടങ്ങി ..ആത്യന്തികമായി ഞാന്‍ ഒരു മടിച്ചി ആണെന്ന് സ്വപ്നത്തിനു പോലും തിരിച്ചറിവ് വന്നപോലെ ഞാന്‍ മരണത്തില്‍ നിന്നും പിന്‍വാങ്ങി ഓടിപ്പോയി ജീവിക്കാന്‍ തീരുമാനിക്കുംബോഴെയ്ക്കും ചേച്ചി എന്നെ അതില്‍ നിന്നും വിലക്കി എന്‍റെ ആപ്പിളില്‍ വിഷം തേച്ചു തന്നു ..

നീ മരിക്കൂ എന്നിട്ട് വേണം എനിക്ക് മോളെയും കൊണ്ട് പോകാന്‍ ..കുട്ടികള്‍ എന്നെ കാത്തിരിക്കയാവും.. അവള്‍ അക്ഷമയുടെ തീപ്പന്തമായി !

ഇല്ല എനിക്ക് മരിക്കേണ്ട ..ഞാന്‍ !

നീ മരി- ചേച്ചി ! (ഇവിടെ ഏറ്റവും രസകരമായത് അവള്‍ എന്‍റെ ജീവന് തുല്യം ഞാന്‍ സ്നേഹിക്കയും എന്നെ സ്നേഹിക്കയും ചെയ്യുന്ന.. എന്‍റെ എന്‍റെ എന്ന് പരസ്പരം ചത്തു സ്നേഹിക്കുന്നവര്‍ ആണ് എന്നതാണ്! )
മരണം വൈകുന്നതില്‍ അവള്‍ക്കുള്ള അതെ അക്ഷമ അവള്‍ ജീവിക്കുന്നതില്‍ എനിക്കുമുണ്ടായിരുന്നു! മരിക്കുന്നതും ജീവിക്കുന്നതും എന്തിനെന്ന ഒരേ ഒരു ചോദ്യം ആണോ എന്നെക്കൊണ്ട് ഈ ഗതികെട്ട സ്വപ്നം കാണിച്ചതെന്നറിയില്ല !
ഉണര്‍ന്നു കഴിഞ്ഞു ഏറെ നേരത്തേയ്ക്കുള്ള അസ്വസ്ഥതകള്‍ (ചിരിയുള്പ്പെടെ ) ആണ് എനിക്കീ സ്വപ്‌നങ്ങള്‍..

വിചിത്രമായ ഈ ആത്മസംഘര്‍ഷത്തെ സ്വപ്നമെന്ന് എനിക്ക് വിളിക്കാന്‍ തോന്നുന്നില്ല..വിളിക്കാതിരിക്കാനും ! മരണാനന്തര കര്‍മങ്ങളില്‍ വലിയ താത്പര്യമില്ലാത്ത ആളാണ്‌ എന്‍റെ അച്ഛന്‍.മരിച്ചു കഴിഞ്ഞാല്‍ പിന്നീടു ചെയ്യുന്നതൊക്കെ  എന്തിനാണ് എന്ന് അദേഹം ഇപ്പോഴും ചോദിക്കാറുണ്ട് ..അതായിരിക്കാം കൊക്കയിലേയ്ക്ക് വലിച്ചെറിയാന്‍ പറയുന്നതിലെ കാര്യം..! Amos tutuola യുടെ Palm-Wine Drinkard പോലെ എന്‍റെ സ്വപ്നങ്ങളും എന്നെ വലിച്ചിഴച്ചു ഏതൊക്കെയോ ഇല്ലാത്ത ലോകത്തിന്‍റെ ഇല്ലാത്ത കഥകളിലൂടെ കൊണ്ട് നടക്കാറുണ്ട് ..!
Sri Aurobindo reviews the nature of sleep and dreams: 
 “What happens in sleep is that our consciousness withdraws from the field of its waking experiences; it is supposed to be resting, suspended or in abeyance, but that is a superficial view of the matter. What is in abeyance is the waking activities, what is at rest is the surface mind and the normal conscious action of the bodily part of us; but the inner consciousness is not suspended, it enters into new inner activities, only a part of which, a part happening or recorded in something of us that is near to the surface, we remember. There is maintained in sleep, thus near the surface, an obscure subconscious element which is a receptacle or passage for our dream experiences and itself also a dream-builder; but behind it is the depth and mass of the subliminal, the totality of our concealed inner being and consciousness which is of quite another order. “ 

പക്ഷെ ഇതില്‍ നിന്നും എനിക്ക് കൃത്യമായൊരു ഉത്തരം കിട്ടുന്നില്ല !അബോധ മനസ്സില്‍ വേറൊരു ബോധതലമുണ്ടെങ്കില്‍ ഇത്തരം കാര്യങ്ങളായിരിക്കുമോ അവിടെ നടക്കുന്നതെന്ന മണ്ടന്‍ ചോദ്യമാണ് എനിക്ക് ചോദിക്കാന്‍ തോന്നുന്നത്..!  നിങ്ങള്ക്ക് മനോഹരമായി സ്വപ്നങ്ങളെക്കുറിച്ചു പറയാമെങ്കില്‍ വിശദീകരിച്ചു തരൂ ദയവായി എന്താണ് ഉറക്കത്തിലുള്ള വിചിത്രമായ ഈ സ്വപ്‌നങ്ങള്‍ ? 

Saturday, November 24, 2012

ആദിവാസി


കാതിരംബം കേള്‍ക്കാത്ത
കറുത്ത നിലവിളി
കാടിളക്കി പെയ്യുന്ന
കറുകറുത്ത മഴവിളി..

കരി മണ്ണു മണക്കുന്ന
കുഞ്ഞിളം ശരീരങ്ങള്‍ ..
മണ്ണിനും എണ്ണം ചൊല്ലും
കറുത്ത പാദുകങ്ങള്‍..!

ചാക്ക് നൂല്‍ കൂട്ടിത്തുന്നും
ചെറിയ മുള വാതില്‍..
പലവഴി തുറക്കുന്ന
ചതുരമറപ്പുര..!

കള്ളതു  മണക്കുന്ന
കളിമണ്‍ കോലായുകള്‍..
വെളിച്ചം പരക്കംപായും
 ഒരു തുണ്ടു കിടപ്പിടം ..!

കാട്ടാന മണക്കുന്ന
കാട്ടില്ലിക്കടംബുകള്‍..
കടുവാ കളിക്കുന്ന
തേക്കിലക്കൂമ്ബാരങ്ങള്‍..!

പായാരം പറയുന്ന
കാതില ഇല്ലിത്തോട !
മുറുക്കിച്ചുവപ്പിച്ച
തടിച്ച കപോലങ്ങള്‍..

മുറുകിക്കിടക്കുന്ന
എത്താപ്പും അരയില്‍ക്കെട്ടും
കൂട്ടിനായ് എണ്ണിക്കൂട്ടും
ഒരുകെട്ട്‌ വിറകതും !

രാഷ്ട്രീയം പൊലിപ്പിച്ച
ഭൂമിവാഗ്ധാനം കൊണ്ട്
കണ്ണു കൂര്‍പ്പിച്ചവര്‍
ഉറങ്ങാതിരിപ്പുണ്ട് !

Wednesday, November 7, 2012

അമ്മയോട്


ഇരുട്ട് ഏതില്‍ നിന്നുത്ഭവിച്ച്
ഏതിലേയ്ക്ക് പോകുന്നു ?!
ബോധാവസ്ഥ പ്രകാശമാണ് ..
ഇരുട്ടില്‍ നിന്നും പിറവിയെടുത്ത
മൂലപ്രകൃതി !
എല്ലാ അര്‍ത്ഥങ്ങളും മറഞ്ഞിരുന്നപ്പോള്‍
ഞാന്‍ അമ്മയുടെ ഗര്‍ഭത്തിലായിരുന്നു ..
നീ എനിക്ക് ജീവനും ബോധവും
പ്രകാശവും തന്നു !
എല്ലാ മൂലകങ്ങളും അഴിച്ചിളക്കി 
നീ എന്നെ തിരിച്ചു വിടുക ..
ഞാന്‍ ഒന്നു പറന്നു പോകട്ടെ..!
14/09/2006

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...