Wednesday, October 17, 2012


മറയാന്‍ പറക്കുന്ന പക്ഷികള്‍
മനസ്സിന്‍റെ മോഹങ്ങള്‍ ..
എനിക്കിന്ന് പറക്കണം
വിഹായസ്സിന്‍ ഇന്ദ്രനീലത്തില്‍ !
മറന്നുയരണം എല്ലാം
കുടഞ്ഞെറിഞ്ഞെങ്ങോ !

Monday, October 15, 2012

വിധി


അരിയണം നിന്നെയൊക്കെ
എന്‍റെ അക്ഷരത്തിന്‍
വാള്‍ത്തുംബിനാല്‍..പക്ഷെ,
അത് തന്നാകും നിന്‍റെ
വിധിയും മൂഡാത്മാവേ !
പറന്നു പോകും
പക്ഷിക്ക് പോലും കുറ്റം
പൊഴിഞ്ഞു വീഴും മഴ-
ത്തുള്ളിയ്ക്കതും കുറ്റം !
അയല്‍ക്കാര്‍ അരികത്തൂടെ
നടന്നാല്‍ കുറ്റം പിന്നെ,
അവരോ വരാഞ്ഞാല്‍
നീയാണതിന്‍ കുറ്റം !
ഇടുപ്പില്‍ വസ്ത്രം ഇല്ലാഞ്ഞാല്‍ കുറ്റം
ഇനി പൊതിഞ്ഞു ബുര്‍ക്കയിട്ടു
നടന്നാല്‍ ഏറ്റം  കുറ്റം !
വെയിലെറ്റൊന്നു വാടിക്കഴിഞ്ഞാല്‍
കുറ്റം, വെയില്‍ കൊള്ളാതെ-
യകത്തെങ്ങാന്‍ ഇരുന്നാല്‍
ഏറും  കുറ്റം !
ഇടവഴിയില്‍ പൈയ്യെ-
മേയ്ക്കാന്‍ പോയാലോ  കുറ്റം
പിന്നെ മേയ്ക്കാതെ തൊഴുത്തില്‍-
ത്തന്നെ നിര്‍ത്തിയാല്‍ കൊടും കുറ്റം !
നായത് കുരച്ചാല്‍പ്പിന്നെ നിന്നെ ഞാന്‍
കൊല്ലും നായേ ..
കുരയ്ക്കാതിരുന്നാലോ ഊച്ചാളി-
പ്പട്ടിയെന്നതും കുറ്റം !
കണ്ണാടിയൊന്നു നോക്കി
ഒരുങ്ങിയാല്‍ നിന്നെക്കാണാന്‍
ആരിങ്ങു വരുന്നെടീ
എന്നതേ കുറ്റം കുറ്റം !!
ഒരുങ്ങാതിരുന്നാലോ
നായ നക്കിയ മോന്ത!
ആര് കൊണ്ടുപോകാന്‍ -
പ്പോയ് ഒരുങ്ങെടീ ശവീ കുറ്റം  !!
പുസ്തകമെടുത്തങ്ങു
പഠിച്ചാല്‍  നീ കലക്ടറോ !!
ഇല്ലാഞ്ഞാല്‍ വായില്‍നോക്കീ ..
പെരും മണ്ടി,
കുറ്റമേ കുറ്റം കുറ്റം !

ഓടിയാലോ ഓടിപ്പോയി
ചാടിയാലോ ..തല
വച്ചാലോ ..തൂങ്ങിയാലോ..
അയല്‍ക്കാരനൊപ്പം  ചെന്ന്
കൂടിയാലോ..കൂസാതങ്ങ്
തീര്‍ത്താലോ  സ്വയം, അവള്‍...!

അരിയണം നിന്നെയൊക്കെ
അച്ഛനാണത്രേ നിങ്ങള്‍
അമ്മയാണത്രേ ..!ജന്മ ബന്ധമാണത്രേ !!
കൊല്ലാം  ഞാന്‍ എല്ലാരെയും..
വാളിനാല്‍, ഉണങ്ങാത്ത
ചോരയാല്‍ കുറിക്കാം 
നിനക്ക് സ്വാതന്ത്ര്യം കുഞ്ഞേ ..!
പക്ഷെ  നീ പഠിക്കേണം
തനിച്ചുറങ്ങാന്‍..ഉണരാനും..
ചിരിക്കാന്‍ ചിന്തിക്കാനും..
പറക്കാന്‍.. അഷ്ടിക്കു
വകയുണ്ടാക്കാന്‍ പോലും !!
ഇനി ഞാന്‍ കൊല്ലാം
അവരയെന്റെ അക്ഷരത്തിന്റെ 
ചുരികത്തുംബാല്‍ ഇതാ
ഈ നിമിഷത്തില്‍ തന്നെ !










Thursday, October 11, 2012

മൂന്നക്ഷരങ്ങള്‍ !


വെയിലിന്‍ വെള്ളി വിരിച്ച
വഴിയിലൂടെ പ്രണയം
ഒഴുകി വന്ന നാളുകള്‍ ..
നിന്‍റെ ചാരക്കണ്ണുകള്‍
തന്നിട്ട് പോയ കണ്ണുനീര്‍
തുള്ളികള്‍ ..!

മനസ്സിലെ പ്രണയം
അല്‍പ്പം പോലും
നീ കവര്‍ന്നെടുത്തില്ല !
വിങ്ങിവീര്‍ത്തു കല്ലായിപ്പോയ
എന്‍റെ ഹൃദയം !

നമ്മള്‍ പറയാതെ പോയത്
അതിന്റെ നൂറിരട്ടിയായി
ഇന്ന് ഞാന്‍ പറയുന്നു
എന്‍റെ പ്രണയം
അതു കേട്ട് പുഞ്ചിരിക്കുന്നു !

കവിളില്‍ തൊട്ടുപോയ
ചുംബനക്കാറ്റില്‍ ഒഴുകി-
പ്പോയ കുഞ്ഞുകൗമാരം!
ഈറന്‍ മിഴിയാല്‍
ഒഴുക്കിക്കളഞ്ഞ രക്തത്തുള്ളികള്‍ !

ഗുല്‍മോഹര്‍ പൂത്ത പോലെ 
എന്‍റെ കണ്പോള കള്‍!
കാട്ടിലേയ്ക്ക് വലിച്ചെറിഞ്ഞ
നിന്‍റെ പ്രണയക്കുറിപ്പുകള്‍ !
വലിച്ചെറിഞ്ഞിട്ടും
തിരിച്ചു വരുന്ന നിന്റെ
കുനു കുനു നീലയക്ഷരങ്ങള്‍ !
വലിച്ചെറിഞ്ഞാലും  പോകാന്‍
കൂട്ടാക്കാത്ത എന്‍റെ ഹൃദയ-
ത്തുടിപ്പുകള്‍ !

ഒരല്‍പം ചിരിയോടെ
അതിലേറെ ഗര്‍വ്വോടെ 
സമാന്തരം  പറന്ന
രണ്ടു പുല്ലാനിക്കായുകള്‍..
മുള പൊട്ടിയ മൂന്നക്ഷരങ്ങള്‍ !
പ്രണയം !












Friday, October 5, 2012

രവിമുഖം


ഒരു ചൂട് കാപ്പിയും പണ്ഡിറ്റ്‌ ഹരിപ്രസാദ് ജി യുടെ ഹംസധ്വനി രാഗവും കൂടെ കുളിരേകുന്ന യാത്രാവിവരണവും ഹാ..എത്ര സുഖമുള്ള അനുഭവമെന്നോ !!

രവീന്ദ്രന്‍ എന്ന മനുഷ്യന്‍ ഞാന്‍ വളരെ വൈകി വായിച്ചു തുടങ്ങിയ ഇതിഹാസമാണ്‌ !എനിക്ക് അദ്ദേഹത്തിന്റെ യാത്രാ വിവരണങ്ങള്‍ വെറും അക്ഷരങ്ങള്‍ അല്ല! എന്നെ കൂടെ ആശ്ലേഷിച്ചു പറത്തി കൊണ്ട് പോകുന്ന അനുഭവങ്ങളാണ് !യാത്ര ഇഷ്ടപ്പെടുന്ന എനിക്ക് അസൂയപ്പെടുത്തുന്ന ഈ വിവരണങ്ങള്‍ അവയുടെ മഹത്തായ ആ ഭാഷ !ഞാന്‍ അതില്‍ പൂഴ്ന്നിരിക്കാന്‍ ആഗ്രഹിക്കുന്നു !എന്‍റെ ഹൃദയത്തിലേയ്ക്ക് ഞാന്‍ എടുത്തു വച്ച എഴുത്താണ് ചിന്ത രവി എന്നറിയപ്പെടുന്ന രചയിതാവിന്റെത് . മനോഹരമായ ഭാഷ !അദേഹത്തെപ്പറ്റി -യാത്ര അനുഭവങ്ങളുടെ ഭൂമികയാക്കി തീര്‍ക്കുന്ന ആള്‍ എന്നു  തന്നെ പറയാം !

പൊതുവേ നിര്‍ജീവമായിക്കിടക്കുന്ന യാത്രാ വിവരണ മേഘലയില്‍ (കേരളം) അദ്ദേഹത്തിന്റെ സംഭാവന വളരെ ഉയര്‍ന്നതാണ് .വെറും യാത്രകളിലെ കാഴ്ച മാത്രമല്ല അത് .അദേഹത്തിന്റെ 'അകലങ്ങളിലെ മനുഷ്യര്‍' ഇന്ത്യന്‍ ഗ്രാമങ്ങളെ കുറിച്ചു അവയുടെ ആവാസ വ്യവസ്ഥിതിയില്‍ ആദിമ നിവാസികള്‍ക്കുള്ള  പ്രാധാന്യത്തെ കുറിച്ച് ,യാത്രകളിലൂടെ ജീവിതങ്ങളെ തൊട്ടറിഞ്ഞ ധാരണാ ശേഷിയുള്ള ഒരാള്‍ക്ക്‌ മാത്രം എഴുതാന്‍ കഴിയുന്ന മനോഹര ഗദ്യമാണ് അദേഹത്തിന്റെ രചനകള്‍.ഈ  ഒരൊറ്റ കൃതി മതി അതിലുള്ള ഘടനാ വൈഭവവും ഇന്ത്യന്‍ ഗ്രാമങ്ങളുടെ സൌന്ദര്യ ശാസ്ത്രവും ഏതൊരാളെയും മനസിലാക്കുവാന്‍ !

അദ്ദേഹം ഗ്രാമങ്ങിലൂടെ നഗരങ്ങളുടെ ഉല്പത്തിയെക്കുറിച്ച് സൂചിപ്പിക്കുന്നത് അല്ലെങ്കില്‍ നഗരങ്ങളുടെ വികാസത്തിനു കാരണവും ഗ്രാമങ്ങളുടെ പോയ പ്രതാപങ്ങളെക്കുറിച്ചു  സൂചിപ്പിക്കുന്നതും എന്ത് ശക്തമായ രീതിയിലാണെന്നോ ! ഇതാ:
'ആഴ്ചച്ചന്തകള്‍ കോര്‍പ്പറേഷനുകളിലേയ്ക്ക് പിന്‍വലിയുകയാണെങ്കില്‍ ആദിവാസികള്‍ക്ക് നഷ്ടമാവുക സാംസ്കാരിക വിനിമയത്തിന്റെയും സമ്മേളനത്തിന്റെയും ഒരരങ്ങാണ് '
എത്ര സത്യമാണത് ! നമ്മളില്‍ എത്രപേര്‍ക്ക് ഇങ്ങനെ ചിന്തിക്കാനാകും? ഇവിടെ യാത്രാവിവരണം അതില്‍ മാത്രമല്ല ഒതുങ്ങുന്നത് സാംസ്കാരിക വിവരണത്തില്‍ക്കൂടി വളരുകയാണ് ..
ഭോഗസ്ത്രീകള്‍ വായിച്ചപ്പോള്‍ എനിക്ക് ഒരു സിനിമ കാണുന്നത് പോലെ തോന്നി !കൃഷ്ണ-ഗോദാവരി നദീതീരങ്ങളിലെ ദേവദാസി സംസ്കാരത്തിന് അതിന്‍റെതായ ആലങ്കാരിക പ്രൌഡി ഉണ്ടായിരുന്നു എന്നും വെറും വേശ്യകള്‍ എന്ന് അവരില്‍ ഒരാള്‍ പോലും മുദ്രകുത്തപ്പെടാത്ത ഒരു കാലം ഉണ്ടായിരുന്നു എന്നതും മനോഹരമായൊരു അറിവാണ് !പക്ഷെ അവ മാറി മറിഞ്ഞു സാധാരണ നാഗരിക വേശ്യാലയങ്ങള്‍ ആകുന്നതു നാം രവീന്ദ്രനോടൊപ്പം നടന്നു കാണുന്നു ! പെദ്ദാപുരത്തിന്റെ വശ്യ സൌന്ദര്യം ഇനിയും നശിച്ചിട്ടില്ലെന്നും അവര്‍ ചിലരെങ്കിലും താവഴികളുടെ തണുപ്പിലാണെന്നും നമുക്ക് പല തരത്തില്‍ ചിന്തിപ്പിക്കാന്‍ അദ്ദേഹത്തിന്റെ വരികള്‍ വഴികള്‍ തുറന്നിട്ടിരിക്കുന്നു!

ഒറീസയിലെ ഖോണ്ട് ഗോത്ര വംശജരെപ്പറ്റി അവരുടെ നരമേധ സമ്പ്രദായത്തെപ്പറ്റി എല്ലാം എന്തെല്ലാം അറിവുകള്‍!!അവരുടെ വര്‍ഗത്തിന്റെ അധോഗതിയെപ്പറ്റിയും യാതനകളെപ്പറ്റിയും ഹൃദയസ്പര്‍ശിയായി  ചിത്രമെഴുതിയിരിക്കുന്നു !അരുണാചലിലെ   പദം വര്‍ഗക്കാരായ ആദികള്‍!ഇനിയും ആര്‍ക്കും തോല്പ്പിക്കാനാകാത്ത അവരുടെ മൂഡ വിശ്വാസങ്ങള്‍ ..!അങ്ങനെ എത്രയെത്ര !ഒരുപാടെഴുതിയില്ലെങ്കിലും അദ്ദേഹത്തിന്‍റെ  കൃതികള്‍ക്കെല്ലാം സ്വത്വമുണ്ട് പോയ വഴികളുടെ ജീവനുണ്ട് .സുവ്യക്തമായ അര്‍ത്ഥ തലങ്ങളുമുണ്ട് .

യാത്രകള്‍ നമ്മുടെയെല്ലാം ജീവിതത്തിലുണ്ട് ..യാത്രയിലൂടെ ജീവിക്കുന്നവരുണ്ട്‌ ,ജോലി ചെയ്യുന്നവരുണ്ട്,ഉറങ്ങുന്നവരും ഉണരുന്നവരുമുണ്ട്.യാത്രയേ ഭക്ഷണമാക്കുന്നവരുണ്ട്!ഒരുതരത്തില്‍ പറഞ്ഞാല്‍ ജനനം മുതലൊരു യാത്രയിലാണെല്ലാവരും..എങ്കിലും യാത്രയിലെ  അനുഭവങ്ങള്‍ എല്ലാവരുമായി അര്‍ത്ഥവത്തായി പങ്കു വെയ്ക്കുക  എല്ലാവര്ക്കും സാധ്യമായതല്ല ,ഇവിടെ രവീന്ദ്രന്‍ എന്ന മനുഷ്യന്‍ കുറിച്ചു വച്ചിട്ടു പോയത് അദ്ദേഹത്തിന്‍റെ വിലയേറിയ സമയങ്ങളുടെ അര്‍ത്ഥങ്ങളാണെന്നതും ആ അര്‍ത്ഥങ്ങള്‍ക്ക്‌ എത്ര മുഖങ്ങള്‍ ആണുള്ളതെന്നും  ഞാന്‍ അതിശയത്തോടെ തിരിച്ചറിയുന്നു ..!

 


Wednesday, October 3, 2012

പൊതിച്ചോറ്


സഹയാത്രികാ
എന്‍റെ മനസ്സു നിറയെ സ്നേഹമാണ്
നിനക്കതു മുത്തു പോലെ കോര്‍ത്ത്‌
മാലയാക്കിക്കൂടെ ?
വേണമെങ്കില്‍ കഴുത്തിലണിയാം
വേണ്ടയെങ്കില്‍ പൊട്ടിച്ചെറിയാം ..
എനിക്കീ സ്നേഹം ഒഴുക്കാനിടമില്ലാത്തത് പോലെ ..
ആഴ്ന്നിറങ്ങാന്‍ അതിനു കഴിയുന്നില്ലല്ലോ !
ഒക്കെ മരവിച്ച കോണ്‍ക്രീറ്റ്
പ്രതലങ്ങള്‍ !!
ചോദിച്ചവര്‍ക്കൊന്നും കൊടുക്കാതെ
ഞാനിത് കൂട്ടിവച്ചത്
ആര്‍ക്കു വേണ്ടിയായിരുന്നു ??
ഞാനീ പൊതിച്ചോറ് വലിച്ചെറിയട്ടെ ??
നീയത് ചെയ്യരുത് ,
എന്ന് പറയില്ലെങ്കില്‍ ?!

 (2002 )












Wednesday, September 26, 2012

നിഴല്‍


എനിക്ക് വെറുപ്പാണ്
അനാവശ്യങ്ങളായ ചോദ്യങ്ങളെ..
ഉത്തരങ്ങളെ..
ഇനിയും മനസ്സിലാകാത്ത
ഉത്തരമില്ലാത്ത സംശയങ്ങളെ !
അവയെ ഞാന്‍ ഒന്നുകില്‍
മൌനത്തിന്റെ കയറില്‍
തൂക്കി കൊല്ലും !
അല്ലെങ്കില്‍ എന്‍റെ ദേഷ്യത്തില്‍
മുക്കിക്കൊല്ലും !
രണ്ടായാലും ഞാന്‍
മരണപ്പെടുന്നൊരു
പാവം ആത്മാവിന്റെ
കറു കറുത്ത നിഴലാണ്!


'ഞാന്‍'

  

നീ എന്‍റെ നല്ല സുഹൃത്തല്ല എന്ന് ഞാന്‍ ഒരു സുഹൃത്തിനോടും
പറഞ്ഞില്ല, അത് കൊണ്ട് തന്നെ കഴിഞ്ഞകാലത്തിന്റെ ഊഷ്മളത
തെല്ലും പോകാതെ ഞാന്‍ നിന്നെയും ഈ ഓര്‍മകളെയും സ്നേഹിക്കുന്നു സുഹൃത്തെ !!
ആര്‍ത്തലച്ച് വന്നു കെട്ടിപ്പിടിക്കാതെ ,തിരിഞ്ഞിരുന്നു കണ്ണിറുക്കി കള്ളം പറയാതെ ഞാന്‍ നിന്നെ സ്നേഹിക്കുന്നു സുഹൃത്തേ ..

എന്നും നമ്പര്‍ കറക്കി ഫോണ്‍ വിളിക്കാതെ ,ഓര്‍മകള്‍ക്ക് തെല്ലും
മങ്ങല്‍ കൊടുക്കാതെ ഇന്നും ഞാന്‍ നിന്നെ എന്‍റെ ഭാഗമാക്കുന്നു സുഹൃത്തേ..!

കൂടെ ഇരുന്നു മദ്യപിക്കാതെ ,കൂട്ടിനിരുന്നു പുക വലിക്കാതെ ,കാട് കയറി കാമിക്കാതെ എന്നും ഞാന്‍ നിന്നെ ഓര്‍മ്മിക്കുന്നു സുഹൃത്തേ ..!

നീ ചാണകമെന്നു വിളിച്ചു കൂകിയ ശേഷം
കാണുമ്പോള്‍ നിനക്ക് വേണ്ടി ചാകണം എന്ന് പറയുന്നവര്‍ക്കിടയില്‍
ഞാന്‍ എന്നും മാറ്റമില്ലാത്ത  'ഞാന്‍' എന്ന അഹന്ത ആണെന്ന്
ഒരു പക്ഷെ നീ എന്ന സുഹൃത്തിന്  മന്സിലാകുമായിരിക്കാം !!

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...