Thursday, June 14, 2012

തിളയ്ക്കുന്ന കടല്‍!



എന്‍റെ ഗര്‍ഭപാത്രത്തിലെ ജീവന്‍!
എന്‍റെ കുഞ്ഞ്.. !
നിനക്ക് ഞാന്‍ ലോകത്തിന്‍റെ ചലനം
കാണിച്ചു തരാം!
വരൂ നിന്റെ കുഞ്ഞിക്കണ്ണ്‍ തുറന്നു
നീ വര്‍ണ്ണ വൈരുദ്ധ്യം കാണു ..
കണ്ടാല്‍ നീ പിറക്കാതിരിക്കരുത് !

എനിക്ക് ചോര കണ്ടാല്‍ പേടിയെന്നു
നിനക്ക് പറയാനാകില്ല !
നീ എന്റെ ചോരയിലല്ലേ കിടപ്പൂ !
പക്ഷെ ,
ഞാന്‍ എന്‍റെ അമ്മയെ വേര്‍പെട്ടുപോയല്ലോ !
എനിക്ക് കരയാം,പക്ഷേ നീയെന്നില്‍!

ഞാന്‍ നിന്നെ ഈ വഴി നടത്താം
പിന്നീടു നിനക്ക് വഴി തെറ്റരുതല്ലോ ..!
അത് പൂക്കളല്ല ഉണ്ണി !
പൂക്കളുടെ മണം തേച്ച
പ്ലാസ്റ്റിക്‌ രൂപങ്ങള്‍ !
നിനക്കു മണക്കാന്‍ അമ്മ നട്ട
മുല്ലപ്പൂചെടി അവര്‍
എന്‍ഡോ സള്‍ഫാന്‍ അടിച്ചു
വെടിപ്പാക്കി നിര്‍ത്തിയിരിക്കുന്നു,
നമുക്കൊന്നിച്ച്‌ മണക്കാം..!

രണ്ടു വയസ്സാകുമ്പോള്‍ ..
നിന്നെ ഞാന്‍ കളരി
പഠിപ്പിക്കും!
തറ പറ എഴുതാനല്ല!
താണ്‌ ഉയര്‍ന്ന് വെട്ടാന്‍ !

നമുക്കു മുന്‍പില്‍ കറുകറുത്ത മൊട്ടക്കുന്നുകള്‍!
അതിനു മീതെ പച്ച തളിര്‍പ്പുകളല്ല !
പൊങ്ങി പറക്കുന്ന മണിയനീച്ചകള്‍ !!
നമ്മള്‍  അമേധ്യങ്ങള്‍
അന്യര്‍ക്ക് വിളമ്പുന്നോര്‍ !!

അവരുടെ യുറേനിയം വിഘടിച്ച
ചൂടില്‍ വേണോ,
എന്‍റെ കുഞ്ഞിന്നിന്നു 
ചൂടാറ്റുന്ന  വിശറികള്‍ !!?

അമ്മയ്ക്ക് നെഞ്ജിന്നുള്ളില്‍
ഒരു കടല്‍ തിളയ്ക്കുന്നു !
നിനക്ക്  പൊള്ളുന്നുവോ ??
അതോ നീ അറിയാതെയോ!
ഉണ്ണീ നീ പിറക്കാതിരിക്കുക ..
കൂടെ ഞാന്‍ ഉണരാതേയും !





Wednesday, December 28, 2011

ഓര്‍മത്തെറ്റ്

എനിക്ക് നിന്നെ ഓര്‍മ വരുന്നില്ല !
നീ ഓര്‍മയ്ക്കപ്പുറം !
മറന്നു എന്ന് പറയാന്‍ എനിക്ക് മടി
ഓര്‍മപ്പെടുത്താന്‍ നിനക്കും!
ഞാന്‍ മനസ്സില്‍ ചിക്കി ചികഞ്ഞു
നിനക്ക് രൂപം മാത്രം !
പേരില്ല വയസ്സില്ല !
മറവി എന്താണെന്ന് എനിക്കിനിയും
മനസിലാകാത്തത് പോലെ..
ഓര്‍മ്മകള്‍ സൂക്ഷിച്ചു വയ്ക്കാന്‍
ഒരു പുസ്തകം വേണം !
ഞാന്‍ അതും മറന്നു !
സൂചി കൊണ്ട് കോര്‍ത്ത്‌ ഞാന്‍
എന്നെയും അതില്‍ സൂക്ഷിയ്ക്കാം
മറന്നു പോയാലോ!

Friday, June 4, 2010

കുളമുറങ്ങിയ കഥ!


എന്‍റെ ഉറക്കം ഞാന്‍ പറത്തി വിട്ടു..!
ഒരു സൂചിത്തുംബി യുടെ വാലില്‍ക്കെട്ടി
ഞാനവനെ മേയാന്‍ വിട്ടു!
കറങ്ങുന്ന കണ്ണുകള്‍കൊണ്ട് ഞാന്‍
സ്വപ്നം കാണാന്‍ പഠിച്ചു!
ഉണര്ന്നുവരാന്‍ അറിവില്ലാത്തതുകൊണ്ട്
എന്‍റെ കൂട്ടുകാരന്‍ ഉറങ്ങിക്കൊണ്ടേയിരുന്നു..
സൂചിത്തുംബി വാലുകുടഞ്ഞ്
എന്‍റെ ഉറക്കത്തെ വലിച്ചെറിഞ്ഞു..
ഉറക്കം അമ്പലക്കുളത്തിലെ
ആമ്പല്‍ തണ്ട് പോലേ
കുളത്തിന്റെ അടിത്തട്ടുതേടി
യാത്രയായി..
എന്തൊരു തണുപ്പ്..!
എനിക്കുണരാന്‍ തോന്നുന്നു..
ഉറക്കം കുളത്തിനോട്‌ സ്വകാര്യം പറഞ്ഞു!
നിനക്കതിനാവില്ല നീ എന്നേയ്ക്കുമായി
ഉറങ്ങിയവന്‍..നീ ഉറക്കം!
എങ്കില്‍ നിന്നെ ഞാനുറക്കും..
ഉറങ്ങുറങ്ങു..
കുഞ്ഞലകളിലാടിയാടി കുളമുറങ്ങി..!
കുളത്തിന്റെ ആഴം കണ്ട്
ഉറക്കം പൊട്ടിച്ചിരിച്ചു!
നീലാംബലിന്‍ ചോട്ടില്‍
ഉറക്കം വീട് വച്ചു..!
കുളമുറങ്ങിയുറങ്ങി..ജലം പച്ചയായി..
പച്ചയില്‍ ജീവന്‍ തുടിച്ചു!
പുതുമഴയില്‍ ജലം പൊങ്ങി
പച്ചകള്‍ ഒഴുകിപ്പോയി!
ഉറക്കം ആമ്പല്‍ തളിരില്‍
സ്വയം ബന്ധിതനായി..
എന്‍റെ ഉറക്കത്തെ തിരിച്ചു കിട്ടാനാണ്‌
ഞാന്‍ ആമ്പല്‍ കുളത്തിലിറങ്ങിയത്..
ഇനിയൊന്നുറങ്ങട്ടെ !

Saturday, May 15, 2010

പരിഭവം !




വിളറിയ ഓര്‍മ്മകള്‍ ..
ചാഞ്ഞു വീശുന്ന ഉഷ്ണക്കാറ്റ്..
ഇന്നലെ നീ വരുമെന്ന് പറഞ്ഞിട്ട്?!
വാക്ക് തെറ്റിക്കല്‍ നിനക്കൊരു തമാശ പോലെ..!
ഹേയ് ..ഞാനൊരു മാലാഖ പോലോരുങ്ങിയിരുന്നു!
ഉച്ച വെയിലില്‍ എന്‍റെ മെയ്യാഭരണം
മറ്റൊരു സൂര്യനെപ്പോലെ..!
എന്തിനെല്ലാവരും മരിച്ചുപോയവരെപ്പറ്റി
വിളിച്ചറിയിക്കുന്നു!?
നിരാശപ്പെടുത്തല്‍ പണ്ടേ നിനക്കൊരാനന്ദം തന്നെ!
ഓ..ഈ നശിച്ച ഫോണ്‍ വിളികള്‍..
അവയെന്നെ നിന്‍റെ ഉരഞ്ഞുലഞ്ഞ ശബ്ദമോര്‍മിപ്പിക്കുന്നു!
എനിക്ക് ചെയ്യാനെത്ര ജോലികള്‍ ബാക്കി !!
ഈ പച്ചിലക്കുടുക്കകള്‍ കരയുന്നതെന്തിന് ?
അവ നിന്നിലെ കുഞ്ഞിനെ വിളറി പിടിപ്പിക്കുമെന്ന്
എനിക്ക് നൊമ്പരമുണരുന്നു!
എനിക്ക് നിന്നോട് പ്രണയമോ എന്നോര്‍ത്തു
നമ്മള്‍ പൊട്ടിച്ചിരിയുടെ നക്ഷത്രങ്ങളായി
അങ്ങ് കിഴക്ക് പൊലിഞ്ഞണയുന്നു..!
പ്രണയമസ്തമിച്ച നരച്ച ദാംബത്യങ്ങളെപ്പറ്റി
പറഞ്ഞ് പറഞ്ഞ് നമ്മള്‍
പ്രണയം കോര്‍ത്ത മാലയണിയുന്നു!
ഇന്നലെ വരാമെന്ന വാക്ക് തെറ്റിച്ചു
ഇന്ന് നീ മരിച്ചു പോയതെന്തിന് ?!
മരണം കരയിപ്പിക്കുമെന്നും
പ്രണയത്തെ ഒറ്റ വരിയില്‍
നിര്‍ത്തി മുഴുമിപ്പിക്കാതെ
കടന്നു പോകുമെന്നും പറഞ്ഞ വിഡ്ഡിയാരാണ്?!
നോക്കൂ ഞാനീ പളുങ്ക് മാലയും നിന്റെ പ്രിയ
നീലപ്പട്ടുമണിഞ്ഞു ചുണ്ടിലൊരു
ചാറ്റല്‍ മഴയുടെ നനവുമൊതുക്കി
നിന്നെക്കാണാന്‍ വരികയാണ്..
നിനക്കവര്‍ അവസാന പള്ളിമണി തരുമ്പോള്‍
ഞാന്‍ നിനക്ക് പ്രണയ ലേഖനമെഴുതുകയായിരിക്കും!

Tuesday, April 20, 2010

ഉഷ്ണക്കുറിപ്പുകള്‍ !


തീവണ്ടി,
ജനാലക്കരികിലെ പെണ്‍കുട്ടി
അവള്‍ യാത്രയ്ക്കിടയിലെ അനുഭവങ്ങള്‍
കുറിപ്പുകളായി പങ്കു വയ്ക്കുന്നു..
ഒന്ന് നിനക്ക്,ഒന്ന് രാജുവിന്,ഒന്നാമിയ്ക്ക് ..

പുറത്ത്,
സൂര്യകാന്തിപ്പൂക്കള്‍ ജീവിതം
സൂര്യനുമായി പങ്കു വയ്ക്കുന്നു !
അവിടെ മഞ്ഞക്കടല് പോലെ..
ഹോ! കാറ്റ് വീശുന്നു ..കടലിളകുന്നു..
വാന്‍ഗോഗ് പ്രണയിച്ച കടല്‍..!
ഇപ്പോഴീ കടലിനു തീ പിടിക്കുമോ?!

തീവണ്ടി ,
ഓര്‍മകള്‍ക്ക് തീ പിടിച്ച പെണ്‍കുട്ടി!
മുന്‍പിലൊരു കൈകൊട്ടിക്കളി !
ഹിജഡ എന്ന പാവ നാടകം!
അവരെന്തായിരിക്കും മനസ്സില്‍ പേറുന്നത്?
'ബഡീ ബേഠീ' വിളികളുടെ ആത്മാവില്ലായ്മ!
കുറിപ്പുകളില്‍ കോറല്‍ വീഴുന്നു!

പുറത്ത്,
ഉഷ്ണക്കാറ്റിലീ കുടമെടുക്കാനും വയ്യ,
എടുക്കാതെയും വയ്യാത്തത് പോലെ
ചന്തം മുറ്റിയ മാറുള്ള ഏതോ ഒരു പെണ്ണ്!
ചങ്ങലക്കെട്ടുകള്‍ പോലുള്ള പാദാഭരണങ്ങള്‍..
വിയര്‍ത്തൊലിക്കുന്ന ഈ മുഖം..?
കാറ്റിനു ഉരഞ്ഞുയരുന്ന ട്രെയിന്‍ ഗന്ധം!

തീവണ്ടി,
ടിക്കറ്റെടുക്കൂ മിസ്റ്റര്‍.. ടി ടി ആര്‍ ചോദിച്ചു!
ടിക്കറ്റോ? ഞങ്ങള്‍ക്കോ ?ചുണ്ടുകള്‍ ചിരിക്കുന്നു..!
ആടിനെ ?? സെക്കന്‍ക്ലാസ്സില്‍??ടി ടി ആര്‍ അമറുന്നു..!
കത്തിയും കൂടെയുണ്ട്... , ആടിനെ അറുക്കെണ്ടോന്‍..!!

പുറത്ത്,
ചിത്രം വരച്ചാഡംബരം വരുത്തിയ തെരുവുകള്‍..
ചുമരുകള്‍ ചുവന്ന മണ്ണില്‍ പൊതിഞ്ഞ-
വെളുത്ത ചിത്രപ്പണികളാല്‍ നിറഞ്ഞിരിക്കുന്നു!
മുഖം മറച്ചു തൂങ്ങുന്ന സാരിപ്പല്ലാവിന്റെ-
കണ്ണാടിക്കഷ്ണങ്ങളില്‍ നൂറുകണക്കിന്
ട്രെയിനുകള്‍ ഇരംബിയോടിക്കൊണ്ടിരുന്നു.. !

തീവണ്ടി,
ഒരനുബന്ധം പോലെ
അവന്‍റെ മുറുകിയ കൈയ്ക്കുള്ളില്‍
പെണ്‍കുട്ടിയുടെ കൈയും നോട്ടവും
ടി ടി ആറിന്റെ ശകാരത്തില്‍ മുറിഞ്ഞ-
ഒരു പ്രണയത്തുണ്ട് !
ഓര്‍മകള്‍ക്ക് പുതുമണ്ണിന്റെ ഗന്ധം!
മഴ പെയ്യുന്നുവോ?? ഇല്ല..

പുറത്ത്,
തേരട്ട പോലെ ഈ വളഞ്ഞ വണ്ടി
എവിടേയ്ക്ക് പോയാലെന്ത്?
അല്‍പ്പം വെള്ളം കിട്ടിയിരുന്നെങ്കില്‍..
നരച്ചു പോയ ഓലത്തുംബാട്ടി
പനകള്‍ ഇടറി നില്‍ക്കുന്നു..!
വര്‍ഷകാലം അകലെയെവിടെയോ..
മലമുഴക്കി തീവണ്ടി കുതിച്ചാര്‍ത്തു!

തീവണ്ടി,
കുന്നുകളുടെ രൂപരേഖയുമായി
ഓര്‍മ്മകള്‍ കോര്‍ത്തു വലിച്ചു
ജനാലയ്ക്കരികിലെ പെണ്‍കുട്ടി!
അവളുടെ യാത്രാ വിവരണത്തിലെ
ഒന്പതാമദ്ധ്യായം പൂര്‍ത്തിയാക്കിക്കൊണ്ട്
ഇത് രാജസ്ഥാന്‍ !

Friday, April 9, 2010

Resurrection!


I am a ramshackle plant,
You know baby,may the next rain-
ramp on me like a ruptured devil!

I am a rebel
You know baby ,I will kill this rebellious groom
He had tried to smell me as a flower!

I am a gust stream,
you know baby ,you can't
gyve me as a lover!

Where were the row of Gulmohar trees?
I recall that nostalgic smell of valleys!
Wait a moment...
I wish to be nomad there..

From were I had seen this luminous face!
O man!! you are!
Do not lurch me,because
we are the immodest rope ends!!

But! please do not try to touch me baby,
I am a fatal febrile flower!
Oh! you are taking my flimsy arms!
God! this is my indefinable resurrection!
So,this is my infrangible kiss on your forehead!

നമ്മള്‍ !


ഞാന്‍ ..
കാറ്റിനും മുന്‍പേ പൂവിന്റെ മണമറിഞ്ഞവള്‍..
സൂര്യനും മുന്‍പേ കിഴക്കുദിച്ചവള്‍..
ഇടറി വിണ്ട ഭൂമിയില്‍
കണ്ണീരെറിഞ്ഞു നനച്ചവള്‍..

എനിക്ക് പറയാന്‍
ഇടവഴിയില്‍ മരച്ചില്ല പൂത്ത കഥയുണ്ട്..
ഇന്നലത്തെ മഴയില്‍ ഒലിച്ചൊഴുകിപ്പോയ സ്വപ്നമുണ്ട്..
മുറ്റത്തെ മുല്ലയില്‍ ഇനിയും
വിരിയാത്ത മൊട്ടുകളുണ്ട്..

നീ
ഇനിയും ഉറങ്ങാതെ അക്കരെപ്പച്ച മെനയുന്നവന്‍..!
സൂര്യനെയോ ചന്ദ്രനെയോ നേരിട്ട് കാണാത്തവന്‍..
ഭൂമി തൊടാതെ കാറ്റില്‍ പറക്കുന്നവന്‍..!

നിനക്ക് പറയാന്‍
നാളെത്തരാനുള്ള സമയങ്ങളുണ്ട്..
ഇന്ന് മറന്നു പോയ സമയ സൂചികകള്‍ ഉണ്ട്..
ഇന്നലെ തീര്‍ന്നു പോയ സുഗന്ധക്കുപ്പികളുണ്ട്!

എനിക്ക് ..
ഇടവഴിയിലെ തണല്‍ മരം മതി..
ഇടവപ്പാതിയിലെ പൊട്ടിച്ചിരികള്‍ മതി
ഇനിയും വിരിയാത്ത
നിന്‍റെ കണ്ണിലെയാ നക്ഷത്ര തിളക്കം മതി!

നിനക്ക്..
കഫെ ഷോപ്പിലെ ഇത്തിരി സംഗീതം മതി
കൂട്ടിക്കെട്ടലുകളുടെ ഇന്റെര്‍നെറ്റ് സൌരഭ്യം മതി
സമയമില്ലായ്മയുടെ മധു ചഷകങ്ങള്‍ മതി
എന്നത്തെയും പോലെ
ഒഡോമോസ് മണക്കുന്ന ചുംബനങ്ങള്‍ മതി!

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...