Saturday, May 15, 2010

പരിഭവം !




വിളറിയ ഓര്‍മ്മകള്‍ ..
ചാഞ്ഞു വീശുന്ന ഉഷ്ണക്കാറ്റ്..
ഇന്നലെ നീ വരുമെന്ന് പറഞ്ഞിട്ട്?!
വാക്ക് തെറ്റിക്കല്‍ നിനക്കൊരു തമാശ പോലെ..!
ഹേയ് ..ഞാനൊരു മാലാഖ പോലോരുങ്ങിയിരുന്നു!
ഉച്ച വെയിലില്‍ എന്‍റെ മെയ്യാഭരണം
മറ്റൊരു സൂര്യനെപ്പോലെ..!
എന്തിനെല്ലാവരും മരിച്ചുപോയവരെപ്പറ്റി
വിളിച്ചറിയിക്കുന്നു!?
നിരാശപ്പെടുത്തല്‍ പണ്ടേ നിനക്കൊരാനന്ദം തന്നെ!
ഓ..ഈ നശിച്ച ഫോണ്‍ വിളികള്‍..
അവയെന്നെ നിന്‍റെ ഉരഞ്ഞുലഞ്ഞ ശബ്ദമോര്‍മിപ്പിക്കുന്നു!
എനിക്ക് ചെയ്യാനെത്ര ജോലികള്‍ ബാക്കി !!
ഈ പച്ചിലക്കുടുക്കകള്‍ കരയുന്നതെന്തിന് ?
അവ നിന്നിലെ കുഞ്ഞിനെ വിളറി പിടിപ്പിക്കുമെന്ന്
എനിക്ക് നൊമ്പരമുണരുന്നു!
എനിക്ക് നിന്നോട് പ്രണയമോ എന്നോര്‍ത്തു
നമ്മള്‍ പൊട്ടിച്ചിരിയുടെ നക്ഷത്രങ്ങളായി
അങ്ങ് കിഴക്ക് പൊലിഞ്ഞണയുന്നു..!
പ്രണയമസ്തമിച്ച നരച്ച ദാംബത്യങ്ങളെപ്പറ്റി
പറഞ്ഞ് പറഞ്ഞ് നമ്മള്‍
പ്രണയം കോര്‍ത്ത മാലയണിയുന്നു!
ഇന്നലെ വരാമെന്ന വാക്ക് തെറ്റിച്ചു
ഇന്ന് നീ മരിച്ചു പോയതെന്തിന് ?!
മരണം കരയിപ്പിക്കുമെന്നും
പ്രണയത്തെ ഒറ്റ വരിയില്‍
നിര്‍ത്തി മുഴുമിപ്പിക്കാതെ
കടന്നു പോകുമെന്നും പറഞ്ഞ വിഡ്ഡിയാരാണ്?!
നോക്കൂ ഞാനീ പളുങ്ക് മാലയും നിന്റെ പ്രിയ
നീലപ്പട്ടുമണിഞ്ഞു ചുണ്ടിലൊരു
ചാറ്റല്‍ മഴയുടെ നനവുമൊതുക്കി
നിന്നെക്കാണാന്‍ വരികയാണ്..
നിനക്കവര്‍ അവസാന പള്ളിമണി തരുമ്പോള്‍
ഞാന്‍ നിനക്ക് പ്രണയ ലേഖനമെഴുതുകയായിരിക്കും!

Tuesday, April 20, 2010

ഉഷ്ണക്കുറിപ്പുകള്‍ !


തീവണ്ടി,
ജനാലക്കരികിലെ പെണ്‍കുട്ടി
അവള്‍ യാത്രയ്ക്കിടയിലെ അനുഭവങ്ങള്‍
കുറിപ്പുകളായി പങ്കു വയ്ക്കുന്നു..
ഒന്ന് നിനക്ക്,ഒന്ന് രാജുവിന്,ഒന്നാമിയ്ക്ക് ..

പുറത്ത്,
സൂര്യകാന്തിപ്പൂക്കള്‍ ജീവിതം
സൂര്യനുമായി പങ്കു വയ്ക്കുന്നു !
അവിടെ മഞ്ഞക്കടല് പോലെ..
ഹോ! കാറ്റ് വീശുന്നു ..കടലിളകുന്നു..
വാന്‍ഗോഗ് പ്രണയിച്ച കടല്‍..!
ഇപ്പോഴീ കടലിനു തീ പിടിക്കുമോ?!

തീവണ്ടി ,
ഓര്‍മകള്‍ക്ക് തീ പിടിച്ച പെണ്‍കുട്ടി!
മുന്‍പിലൊരു കൈകൊട്ടിക്കളി !
ഹിജഡ എന്ന പാവ നാടകം!
അവരെന്തായിരിക്കും മനസ്സില്‍ പേറുന്നത്?
'ബഡീ ബേഠീ' വിളികളുടെ ആത്മാവില്ലായ്മ!
കുറിപ്പുകളില്‍ കോറല്‍ വീഴുന്നു!

പുറത്ത്,
ഉഷ്ണക്കാറ്റിലീ കുടമെടുക്കാനും വയ്യ,
എടുക്കാതെയും വയ്യാത്തത് പോലെ
ചന്തം മുറ്റിയ മാറുള്ള ഏതോ ഒരു പെണ്ണ്!
ചങ്ങലക്കെട്ടുകള്‍ പോലുള്ള പാദാഭരണങ്ങള്‍..
വിയര്‍ത്തൊലിക്കുന്ന ഈ മുഖം..?
കാറ്റിനു ഉരഞ്ഞുയരുന്ന ട്രെയിന്‍ ഗന്ധം!

തീവണ്ടി,
ടിക്കറ്റെടുക്കൂ മിസ്റ്റര്‍.. ടി ടി ആര്‍ ചോദിച്ചു!
ടിക്കറ്റോ? ഞങ്ങള്‍ക്കോ ?ചുണ്ടുകള്‍ ചിരിക്കുന്നു..!
ആടിനെ ?? സെക്കന്‍ക്ലാസ്സില്‍??ടി ടി ആര്‍ അമറുന്നു..!
കത്തിയും കൂടെയുണ്ട്... , ആടിനെ അറുക്കെണ്ടോന്‍..!!

പുറത്ത്,
ചിത്രം വരച്ചാഡംബരം വരുത്തിയ തെരുവുകള്‍..
ചുമരുകള്‍ ചുവന്ന മണ്ണില്‍ പൊതിഞ്ഞ-
വെളുത്ത ചിത്രപ്പണികളാല്‍ നിറഞ്ഞിരിക്കുന്നു!
മുഖം മറച്ചു തൂങ്ങുന്ന സാരിപ്പല്ലാവിന്റെ-
കണ്ണാടിക്കഷ്ണങ്ങളില്‍ നൂറുകണക്കിന്
ട്രെയിനുകള്‍ ഇരംബിയോടിക്കൊണ്ടിരുന്നു.. !

തീവണ്ടി,
ഒരനുബന്ധം പോലെ
അവന്‍റെ മുറുകിയ കൈയ്ക്കുള്ളില്‍
പെണ്‍കുട്ടിയുടെ കൈയും നോട്ടവും
ടി ടി ആറിന്റെ ശകാരത്തില്‍ മുറിഞ്ഞ-
ഒരു പ്രണയത്തുണ്ട് !
ഓര്‍മകള്‍ക്ക് പുതുമണ്ണിന്റെ ഗന്ധം!
മഴ പെയ്യുന്നുവോ?? ഇല്ല..

പുറത്ത്,
തേരട്ട പോലെ ഈ വളഞ്ഞ വണ്ടി
എവിടേയ്ക്ക് പോയാലെന്ത്?
അല്‍പ്പം വെള്ളം കിട്ടിയിരുന്നെങ്കില്‍..
നരച്ചു പോയ ഓലത്തുംബാട്ടി
പനകള്‍ ഇടറി നില്‍ക്കുന്നു..!
വര്‍ഷകാലം അകലെയെവിടെയോ..
മലമുഴക്കി തീവണ്ടി കുതിച്ചാര്‍ത്തു!

തീവണ്ടി,
കുന്നുകളുടെ രൂപരേഖയുമായി
ഓര്‍മ്മകള്‍ കോര്‍ത്തു വലിച്ചു
ജനാലയ്ക്കരികിലെ പെണ്‍കുട്ടി!
അവളുടെ യാത്രാ വിവരണത്തിലെ
ഒന്പതാമദ്ധ്യായം പൂര്‍ത്തിയാക്കിക്കൊണ്ട്
ഇത് രാജസ്ഥാന്‍ !

Friday, April 9, 2010

Resurrection!


I am a ramshackle plant,
You know baby,may the next rain-
ramp on me like a ruptured devil!

I am a rebel
You know baby ,I will kill this rebellious groom
He had tried to smell me as a flower!

I am a gust stream,
you know baby ,you can't
gyve me as a lover!

Where were the row of Gulmohar trees?
I recall that nostalgic smell of valleys!
Wait a moment...
I wish to be nomad there..

From were I had seen this luminous face!
O man!! you are!
Do not lurch me,because
we are the immodest rope ends!!

But! please do not try to touch me baby,
I am a fatal febrile flower!
Oh! you are taking my flimsy arms!
God! this is my indefinable resurrection!
So,this is my infrangible kiss on your forehead!

നമ്മള്‍ !


ഞാന്‍ ..
കാറ്റിനും മുന്‍പേ പൂവിന്റെ മണമറിഞ്ഞവള്‍..
സൂര്യനും മുന്‍പേ കിഴക്കുദിച്ചവള്‍..
ഇടറി വിണ്ട ഭൂമിയില്‍
കണ്ണീരെറിഞ്ഞു നനച്ചവള്‍..

എനിക്ക് പറയാന്‍
ഇടവഴിയില്‍ മരച്ചില്ല പൂത്ത കഥയുണ്ട്..
ഇന്നലത്തെ മഴയില്‍ ഒലിച്ചൊഴുകിപ്പോയ സ്വപ്നമുണ്ട്..
മുറ്റത്തെ മുല്ലയില്‍ ഇനിയും
വിരിയാത്ത മൊട്ടുകളുണ്ട്..

നീ
ഇനിയും ഉറങ്ങാതെ അക്കരെപ്പച്ച മെനയുന്നവന്‍..!
സൂര്യനെയോ ചന്ദ്രനെയോ നേരിട്ട് കാണാത്തവന്‍..
ഭൂമി തൊടാതെ കാറ്റില്‍ പറക്കുന്നവന്‍..!

നിനക്ക് പറയാന്‍
നാളെത്തരാനുള്ള സമയങ്ങളുണ്ട്..
ഇന്ന് മറന്നു പോയ സമയ സൂചികകള്‍ ഉണ്ട്..
ഇന്നലെ തീര്‍ന്നു പോയ സുഗന്ധക്കുപ്പികളുണ്ട്!

എനിക്ക് ..
ഇടവഴിയിലെ തണല്‍ മരം മതി..
ഇടവപ്പാതിയിലെ പൊട്ടിച്ചിരികള്‍ മതി
ഇനിയും വിരിയാത്ത
നിന്‍റെ കണ്ണിലെയാ നക്ഷത്ര തിളക്കം മതി!

നിനക്ക്..
കഫെ ഷോപ്പിലെ ഇത്തിരി സംഗീതം മതി
കൂട്ടിക്കെട്ടലുകളുടെ ഇന്റെര്‍നെറ്റ് സൌരഭ്യം മതി
സമയമില്ലായ്മയുടെ മധു ചഷകങ്ങള്‍ മതി
എന്നത്തെയും പോലെ
ഒഡോമോസ് മണക്കുന്ന ചുംബനങ്ങള്‍ മതി!

Thursday, April 8, 2010

നിനക്ക് സ്നേഹപൂര്‍വ്വം.


പ്രിയപ്പെട്ട..
മറുപടി ഞാന്‍ ഇവിടുന്നെഴുതുന്നു.ഇല്ലെങ്കില്‍ ഞാന്‍ അവിടെത്തുംബോഴെയ്കും പലതും ഓര്‍മയില്‍ നിന്നും നഷ്ടമായി പോകുമെന്നുറപ്പാണ്.ഞാന്‍ അവിടെ നിന്നും പറിച്ചു മാറ്റപ്പെടുമ്പോള്‍ ഒന്നര വര്‍ഷം വീണ്ടും ആ കോളേജില്‍ ബാക്കിയായിരുന്നല്ലോ..? വളരെ പ്രതീക്ഷയോടെയാണ് ഞാന്‍ തലസ്ഥാന നഗരിയിലെ എന്‍റെ പുതിയ സങ്കെതത്തിലെത്തിയതെന്നു ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്കറിയാമല്ലോ?നനന്ഞ കണ്ണോടെ ഞാനവിടെ നിന്നും പിരിഞ്ഞപ്പോള്‍ നിങ്ങള്‍ കൂട്ടുകാര്‍ കുങ്കുമം ചാര്‍ത്തി എന്നെ പറഞ്ഞയച്ചു! പോയ്‌ വരൂ..

അവിടെത്തിയപ്പോള്‍ പ്രതീക്ഷകള്‍ പൂവണിയുന്നു! എങ്ങും സൌഹൃദത്തിന്റെ തെളിഞ്ഞ മുഖങ്ങള്‍.. ! നിറയെ മഞ്ചാടി മരങ്ങള്‍! കുനിഞ്ഞിരുന്നു മഞ്ചാടി പെറുക്കിക്കൂട്ടുന്ന എന്നെ നോക്കി അവര്‍ പറഞ്ഞു:

ശിശു! മഞ്ചാടിക്കുരുവിനു പിറകെ നടക്കാന്‍ നാണമില്ലേ?

അവരപ്പോള്‍ ടാറ്റാ സിയെറ വാങ്ങിയാലുള്ള ലാഭത്തെ ക്കുറിച്ച് പറയുകയായിരുന്നു!

ഒരിക്കല്‍ ഞാന്‍ നിന്നോട് പറഞ്ഞതാണോ എന്നറിയില്ല..ഞാന്‍ നിലാവിനെക്കുറിച്ചവരോട് പറഞ്ഞു..പൊടുന്നനെ അവരെന്നോട് പറഞ്ഞു തുടങ്ങി :

M tv യിലെ tuesday യിലെ പ്രോഗ്രാം കണ്ടിരുന്നോ?? എന്ത് രസമായിരുന്നു!

ഞാന്‍ അന്ന് രാത്രി തലയില്ലാത്ത എന്നെ സ്വപ്നം കണ്ടു..അത് എവിടെയോ ഒളിച്ചിരുന്നു എന്നെ നോക്കും പോലെ..!കണ്ണ് തുറന്നപ്പോള്‍ ഹോസ്റ്റല്‍ മുറി ഒരു പ്രേതാലയം പോലെ എന്നെ വളഞ്ഞു നിന്നു..!

എനിക്ക് സഹി കേട്ടപ്പോള്‍ ഞാന്‍ അവരോടു ഖലീല്‍ ജിബ്രാന്‍ നെക്കുറിച്ചവരോട് സംസാരിച്ചു തുടങ്ങി!

പ്രവാചകന്‍റെ വെളിപാടുകള്‍..നിങ്ങള്‍ ദുഃഖത്തോടെയിരിക്കുമ്പോള്‍ ചിന്തിക്കുക,നിങ്ങള്‍ എന്തിനെപ്പറ്റി ദുഖിക്കുന്നുവോ അത് നിങ്ങള്‍ക്ക് ആനന്ദം ..

ആരാണിയാള്‍? നിന്‍റെ വുഡ്ബിയാണോ??

മിണ്ടരുത്..! ശബ്ദമുയര്‍ന്നത് എന്‍റെ തന്നെയോ!!ഞാന്‍ പകച്ചു പോയിരുന്നു..!

പിന്നീടീ അവധിക്കാലത്ത്‌ ഒരുത്തനെഴുതി ചോദിച്ചിരിക്കുന്നു..

who is your bloody khaleel Gibran?

വായനയുടെ സ്വര്‍ഗം എന്നേ മരിച്ചിരിക്കുന്നു!!എനിക്ക് ചിരിക്കാന്‍ തോന്നി..നിനക്കോ?

നീ എഴുതിയത് ഞാന്‍ വീണ്ടുമോര്‍ക്കുന്നു:

വാക്കുകള്‍ ധ്വനിപ്പിക്കുന്ന അര്‍ത്ഥതലങ്ങളില്‍ക്കൂടി സ്നേഹം ഒഴുകിത്തീരാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല;ആത്മാര്‍ത്ഥ സ്നേഹം ഉള്ളിന്‍റെയുള്ളില്‍ കൊളുത്തി വച്ച ജീവ ജ്വാലയാണ്..! അതൊരിക്കലും അണയില്ല! അതണഞ്ഞാല്‍ അതിനെ ആത്മാര്‍ത്ഥ സ്നേഹം എന്ന് വിളിക്കാനാവില്ല.

ആ വെളിച്ചം കെടാതിരിക്കാന്‍ പ്രാര്‍ത്ഥിക്കയാണ് ഞാന്‍.നഷ്ടങ്ങള്‍ എനിക്ക് സഹിക്കാനാകില്ല!ഒന്നാം ക്ലാസ്സിലെ മയില്‍പ്പീലിത്തുണ്ടും കല്ല്‌ പെന്‍സിലും ഞാന്‍ കാത്തു വച്ചത് ആ നഷ്ടം സഹിക്കാനാകാതെയാണ്!എപ്പോഴെങ്കിലും ഈ സൌഹൃദം മടുത്താല്‍ അറുത്തു മാറ്റുക.പക്ഷെ നഷ്ടപ്പെടുത്തലാകരുത്.

പിന്നെ നീ ചോദിച്ചില്ലേ പരിഭവം പാതിയെങ്കിലും പോയോ എന്ന്..? അതിനെനിക്കു പരിഭവം ഇല്ലെങ്കിലോ!? അല്ലെങ്കില്‍ വേണ്ട ..പരിഭവമുണ്ട്..നിറയെ..

മറുപടി എഴുതണമെന്നൊക്കെ പറയേണ്ട ആവശ്യമുണ്ടോ?ഒന്നോര്‍ത്തെയ്ക്കണം നിമിഷങ്ങള്‍ക്ക് ശരവേഗമാണ്..

ഒരുപാട് സ്നേഹത്തോടെ..

Monday, April 5, 2010

കളിച്ചില്ലുകള്‍..(ഭാഗം നാല് ) _ഗുരുദക്ഷിണ!


നാലാം ക്ലാസ്സിലെത്തിയപ്പോഴെയ്ക്കും എന്‍റെ ധാരണ ഞാന്‍ വളര്‍ന്നു വലുതായൊരു യുവതിയായെന്നാണ്! തൊട്ടു താഴെയുള്ള കുട്ടികളെ ഞങ്ങള്‍ മോനെ മോളെ എന്നൊക്കെയാവും വിളിക്കുക..

സ്കൂളില്‍ കായിക വിനോദമോഴിച്ചുള്ള എല്ലാ പരിപാടികള്‍ക്കും ഞാന്‍ ഉള്‍പ്പെടുന്ന സംഘം മുന്‍പന്തിയില്‍ ഉണ്ടാകും.

അങ്ങനെയിരിക്കെ ഞങ്ങളുടെ കാപ്പിസെറ്റ് സ്കൂളില്‍ പുതിയൊരു മാഷ്‌ വന്നു.ശ്രി രാധാകൃഷ്ണന്‍ അവര്‍കള്‍.ഹിന്ദി മാഷാണ്.പക്ഷെ എല്ലാ തരം പഠിപ്പീരും മാഷ്ക്കറിയാം..മാഷ്‌ ഞങ്ങളെ ഹിന്ദി പഠിപ്പിക്കുന്നതിങ്ങനെ:

ചാഹിയെ വന്നാല്‍ കര്‍ത്താവിനോട് കോ ചേര്‍ക്കണം......
കോ ചേര്‍ത്താല്‍ കര്‍മ്മം തന്നെ ക്രിയക്കാധാരം...!!

ഞങ്ങളെല്ലാം ഈ പാട്ട് നീട്ടിപ്പാടി ഹൃദയത്തിലാക്കും..!

തി കൊ പ കോ ഇ ആ ത്രി പാ മ കോ വ ക കാ

ഇതെന്താണെന്നോ? നമ്മുടെ കൊച്ചു കേരളത്തിന്റെ ജില്ലകള്‍ എളുപ്പത്തില്‍ പഠിക്കാനുള്ള സുത്ര വിദ്യ! ഇത്രയും അക്ഷരം ക്രമത്തിലോര്ത്താല്‍ ജില്ലകള്‍ ഒരിക്കലും തെറ്റില്ല!

എന്തിനു പറയുന്നു..മാഷ്‌ ഹിന്ദി മാത്രമല്ല സംഗീതവും പഠിപ്പിക്കാന്‍ തുടങ്ങി! അങ്ങനെയാണ് ഈയുള്ളവള്‍ ആദ്യമായി കര്‍ണാടക സംഗീതത്തിന്റെ പടി ചവിട്ടുന്നത്!

മാഷ്‌ ഞങ്ങളുടെ അടുത്ത് നിന്നും ഗുരുദക്ഷിണ വാങ്ങി പഠിപ്പിക്കാന്‍ തുടങ്ങി..

സാ....രീ..ഗാ മാ
പാ..ധാ.. നീ സാ...കേട്ട് കൊണ്ട് ദേവര്‍ഗദ്ധ കുളിരണിഞ്ഞു..ഞങ്ങള്‍ മാഷിനു ചക്കയും മാങ്ങയും തുടങ്ങിയ പലവകകളും സമ്മാനമായി നല്‍കി തുടങ്ങി..ഗുരുനാഥന്‍ ഉഷാറായി പഠിപ്പിക്കല്‍ തുടര്‍ന്ന് പോന്നു..സ്കൂളിലെ എല്ലാ പരിപാടികള്‍ക്കും നേതൃത്വം മാഷിന്റെ കുത്തകയായി.അങ്ങനെയാണ് ഞങ്ങള്‍ അത് വരെ കണ്ടിട്ടോ കേട്ടിട്ടോ ഇല്ലാത്ത വില്ലടിച്ചാന്‍ പാട്ട് കക്ഷി രംഗത്തിറക്കുന്നത്!

ഒരു നീളമുള്ള വില്ലുണ്ടാക്കും അത് മുന്‍പില്‍ വച്ച് അതില്‍ അമ്പു കൊണ്ട് താളമിട്ടാണ് ആശാന്‍ കഥ പറയേണ്ടത്..കേള്‍ക്കാനായി ശിഷ്യന്മാര്‍ വേണം!ഏറ്റു പറയാനും താളമിടാനും അവര്‍ ഒപ്പമിരിക്കണം ,കാണികളെ രസിപ്പിക്കാന്‍ തമാശക്കാരന്‍ വേണം ..ചുരുക്കം പറഞ്ഞാല്‍ പന്ത്രണ്ടു പേര് വേണം ഒരു കളിക്ക്!

ആരാകും ആശാന്‍? ആശാന് കഥ പറയാനും,പാട്ടുപാടാനും വേണമെങ്കില്‍ സ്വല്‍പ്പം അഭിനയിക്കാനുമറിയണം..മാഷെന്നെ ആ ജോലി ഏല്‍പ്പിച്ചു..പ്രതിഭ,സീന,സന്തോഷ്‌,പ്രശാന്ത്‌,പ്രമൊധ്,മനീഷ്,ഡെസ്ലിന്‍,സിമി,ഗിരീഷ്‌,സുഭാഷ്,
ഇനിയും ഞാന്‍ പേര് മറന്ന രണ്ടു കൂട്ടുകാര്‍ കൂടിയായിരുന്നു ടീം വില്ലുപാട്ട്!

കഥ 'ചന്ടാലഭിക്ഷുകി!

ഞങ്ങള്‍ പഠനം കഴിഞ്ഞുള്ള ഇടവേളകള്‍ വില്ലിന്മേല്‍ കളിച്ചു ..ഒരാള്‍ കുടം(ഘടം?) കൊട്ടാന്‍ പഠിച്ചു,വേറൊരാള്‍ തകില്‍..ഇനിയുമൊരാള്‍ ഗെന്ജിറ! ഒരാള്‍ ഹാര്‍മോണിയം ,ബാക്കിയുള്ളവരില്‍ രണ്ടു പേര്‍ തമാശക്കാര്‍,പിന്നെ ശിഷ്യന്മാരും!ഞങ്ങള്‍ കഥ വേഗത്തില്‍ പഠിച്ചു!

സ്കൂള്‍ ജില്ല യുവജനോത്സവം! ഞങ്ങള്‍ ഉപജില്ല മത്സരത്തില്‍ വിജയിച്ചു വെന്നിക്കൊടി പാറിച്ചു വന്നിരിക്കയാണ്..ഇനി ജില്ല..

കല്ലോടി സ്കൂളിന്റെ അംഗണം ഒരു ഉച്ച കഴിഞ്ഞ നേരം..ഞങ്ങള്‍ അലങ്കരിച്ച സ്റ്റേജില്‍ ഒരുങ്ങി തകൃതിയില്‍ ഇരിക്കുന്നു..എല്ലാരും തിമിര്പ്പിലാണ്..എനിക്ക് നീട്ടിവരച്ച മീശയുണ്ട്..താടിയും. ആശാന്‍ അല്ലെ? ശിഷ്യന്മാര്‍ കാവി വസ്ത്രധാരികള്‍ ആണ്..തമാശക്കാര്‍ കുരങ്ങു മുഖം മൂടിയും നീളന്‍ തൊപ്പിയുമിട്ടിട്ടുണ്ട്..ആകെ രസം..

കാഥിക അല്ല കലാകാരി അല്ല ഞാന്‍..കേവലം വെറുമൊരു...

ഞാന്‍ തുടങ്ങി..ഗംഭീര തുടക്കം..കുടം സന്തോഷ്‌ തല്ലിപ്പൊട്ടിക്കുമോ എന്ന് ഞാന്‍ പേടിച്ചു..

ഭിക്ഷു യുവതിയുടെ അടുത്തെത്തി വെള്ളം യാചിക്കയാണ്..

ദാഹിക്കുന്നു ഭഗിനീ കൃപാരസ..
മോഹനം കുളിര്‍ തണ്ണീരിതാശുനീ..
ഓമനേ തരു തെല്ലെന്നത്-
കേട്ട് കൊമാളാംഗി നീര്‍
കോരി നിന്നീടിനാള്‍...

ഞാന്‍ പാടിത്തകര്‍ക്കുന്നു..നമ്മുടെ തമാശക്കാരിലോരാള്‍ ഞാന്‍ പാടുന്നതേറ്റു പാടുന്നു..അല്ല തമാശയാക്കുന്നു:

..തണ്ണീര്‍ നീ താ..ശുനീ..


..ആള്‍ നല്ല ഫോമിലാണ്..

ആശാനേ..അങ്ങോട്ട്‌ നോക്കൂ..അവിടൊരു കുട്ടി ഐസ്ക്രീം തിന്നുന്നു..!!
(തമാശക്കാര്‍ക്ക് എന്തും പറയാം ..പക്ഷെ കഥ മാറരുത്..)

എല്ലാവരും നോക്കി..അതെ കോലൈസ് !!

നോക്കിക്കൊണ്ട്‌ ഞാന്‍ പാടുകയാണ്;ദാഹിക്കുന്നു..ഭഗിനീ കൃപാരസ..മോഹനം കുളിര്‍...

ഐസ്ക്രീം നീ താ ശുനീ..ഏറ്റുപാടീ നമ്മുടെ ജോക്കര്‍ !!

ഞങ്ങളെല്ലാം ഞെട്ടിയെന്നു മാത്രമല്ല..ഞാന്‍ വില്ലിലടിച്ച അടി ഭീകരവും വില്ല് ഞാണ്‍ പൊട്ടി ദാ കിടക്കുന്നൂ ധരണിയില്‍..!

പുറത്തു കൂട്ടച്ചിരി..ഞങ്ങള്‍ കരയണോ ചിരിക്കണോ എന്നറിയാന്‍ വയ്യാത്ത ദാരുണാവസ്ഥയില്‍ ..ആരും മാഷിരിക്കുന്ന വശത്തേയ്ക്ക് നോക്കിയതെ ഇല്ല..
നോക്കിയാല്‍ ആ കഷണ്ടിത്തല യില്‍ സൂര്യനെ കാണാമായിരുന്നു!!

ഞങ്ങള്‍ എന്തൊക്കെയോ പാടിയുംപറഞ്ഞും കഥ അവസാനിപ്പിച്ചു..

ഞാണ് പോയ വില്ലും..ചൊല്ല് പോയ ഞങ്ങളും വേദി വിട്ടു ഗ്രീന്‍ റൂമിലെത്തി!
ഒരു കര്‍ട്ടനിട്ടു മറച്ചിട്ടു മാത്രമെയുള്ളൂ ഈ മുറി. ഇവിടെ നിന്നുറക്കെ പറഞ്ഞാല്‍ മുന്‍പിലുള്ള മൈക്കിലൂടെ എല്ലാം പുറത്തു വരും..

ഒരാള്‍ അലറി :

നീ എല്ലാം കളഞ്ഞു..എന്തിനെട ഐസ്ക്രീം എന്ന് പാടിയത്..??

നിനക്ക് മാറ്റിപ്പറഞ്ഞൂടാരുന്നോ..??

അനിത വില്ലൊടിച്ചു!!

ഓടിച്ചതല്ലെട..ഞാണ് പൊട്ടീതാ..

നീ എന്തിനാ ഇടയ്ക്ക് നിര്‍ത്തു നിര്ത്തുന്ന് പറഞ്ഞത് മരത്തലയാ..

ഗ്രീന്‍ മുറിയിലെ ഈ സംഭാഷണങ്ങള്‍ മൈക്കില്‍ കൂടി പുറത്തലച്ചു പെയ്തു..

ചിരിയുടെ പെരുമഴ ഞങ്ങള്‍ അറിഞ്ഞതേയില്ല..

വില്ല് കുലച്ച പോലെ തന്നെ മാഷെത്തി..! ഞങ്ങളെ എല്ലാം അമ്പില്‍ കോര്‍ത്തു അദ്ദേഹം കല്ലൂര്‍ സ്കൂളിന്‍റെ പടിയിറങ്ങി..



Friday, April 2, 2010

കളിച്ചില്ലുകള്‍..(ഭാഗം മൂന്ന് )_ഏപ്രില്‍ ഫൂള്‍ !!


ഇത്കുമാറിന്‍റെ കുട്ടിക്കാല സ്മൃതിയാണ്. എനിക്ക് വളരെയേറെ കൌതുകവും എന്നാല്‍ എന്തോ ഒരു ശൂന്യതയും തോന്നിയ കുട്ടിക്കാല ഓര്‍മ!

1980 കളുടെ ആദ്യ പകുതി..കൊല്ലം ചവറയില്‍ പള്ളത്താല്‍ കുടുംബത്തിലെ ഇളമുറക്കാരനായിരുന്നു കുമാര്‍ അന്ന്, ഏകദേശം ആറു വയസുള്ളപ്പോള്‍ അമ്മ വീട്ടില്‍ നിന്നാണ് പഠിപ്പ്..ചവറ തോട്ടിന് വടക്ക് ആയിട്ടാണ് പള്ളത്താല്‍ വീട്. നേരെ മുന്പിലായിട്ടാണ്‌ നമ്മുടെ സുഗുണന്‍ മേസ്തിരിയുടെ വീട്. മേസ്തിരിയുടെ വീടിനടുത്തായി നല്ലൊരു കാവുമുണ്ട്! സുഗുണന്‍ മേസ്തിരി അസ്സലൊരു കലാകാരന്‍ ആയിരുന്നു..അദ്ദേഹത്തിന്റെ കരവിരുതിനാല്‍ വിരിഞ്ഞ ഒട്ടനേകം ഗൃഹോപകരണങ്ങള്‍ ചവറയിലെ പല വീടിനെയും അലങ്കരിച്ചിരുന്നു..രണ്ടു പെണ്മക്കളും (സിന്ധുവും ബിന്ദുവും ) ഒരു ആണ്‍കുട്ടിയും (സുവര്‍ണ്ണന്‍ ) ആയിരുന്നു നമ്മുടെ സുഗുണന്‍ മേസ്ത്രിയ്ക്ക് .ഭാര്യ പൊന്നമ്മ ! സന്തുഷ്ട കുടുംബം.

അങ്ങനെയിരിക്കെ നമ്മുടെ സുഗുണന്‍ മേസ്തിരി കാവിലെയ്ക്കുള്ള ദൈവങ്ങളുടെ പണിത്തിരക്കിലായി..രാവും പകലും പണിതുപണിത് അദ്ദേഹം സുന്ദരന്മാരും സുന്ദരികളുമായ ഒട്ടനവധി ദൈവങ്ങളെ മെനഞ്ഞു! അതീവ മനോഹാരിതകൊണ്ട് അവര്‍ കാവിനെ അലങ്കരിച്ചിരുന്നു!

അങ്ങനെ ഒരുദിവസം പൊടുന്നനെ സുഗുണന്‍ മേസ്തിരിയ്ക്ക് ഭ്രാന്തായി! ആകെ ഭീകരാന്തരീക്ഷം എല്ലാവരും പറഞ്ഞു നടന്നു അയാള്‍ക്ക്‌ ദൈവ ശാപം കിട്ടീതാവും! എന്തിനായിരിക്കാം ദൈവങ്ങള്‍ ശപിക്കുന്നത്‌! ഇനിയാര്‍ക്കുമാ സൗന്ദര്യം കൊടുക്കാതിരിക്കാനോ !

കാവിലെ ദൈവങ്ങളുടെ സൗന്ദര്യം കാണാന്‍ പോകുമ്പോള്‍ കുമാര്‍ എന്നും രഹസ്യമായി സുഗുണന്‍ മേസ്തിരിയെ ശ്രദ്ധിച്ചു പോന്നു..അയാള്‍ക്ക്‌ ഭ്രാന്തിളകുമ്പോള്‍ മുറ്റത്തുള്ള കിണറിനടുത്തായി അയാള്‍ കുളിക്കുവാനായി ഒറ്റ തോര്‍ത്ത്‌ മുണ്ടും ഉടുത്തു മണിക്കൂറുകളോളം കണ്ണടച്ച് നില്‍ക്കും!

സുഗുണന്‍ മേസ്തിരിയുടെ വീടിനടുത്തായി ഒരു വലിയ പെരുമരം ഉണ്ടായിരുന്നു..വളരെ വലിയ ഈ മരത്തില്‍ നിന്നും കായുകള്‍ അന്തരീക്ഷത്തിലൂടെ കറങ്ങി കറങ്ങി താഴേയ്ക്ക് വരുന്നതും നോക്കി കുമാര്‍ നില്‍ക്കും! എന്തൊരു കൌതുകമാണതിന്‍റ വരവ്..!! ഇടയ്ക്ക് തിരിഞ്ഞു നോക്കുമ്പോഴും സുഗുണന്‍ മേസ്ത്രി ഒരേ ധ്യാനത്തിലാവും !

എന്തൊരു നിപ്പാ എന്‍റെ സുഗുണാ ഇത്..?!!

വടക്കേലെ അക്ക ചോദിക്കുന്നതൊന്നും സുഗുണനെ ബാധിക്കാറേയില്ല ! കുമാര്‍ പെരുമരത്തിന്റെ കായ് പെറുക്കിക്കൂട്ടി കളി തുടങ്ങി.

രാജന്‍ മാമന്‍ ഓഫീസ് വിട്ടു വീട്ടിലെത്തി.മാമന്‍റെ ഹെര്‍കുലിസ് സൈക്കിള്‍ മിനുങ്ങി തിളങ്ങി വരന്തയോട് ചേര്‍ന്നിരുന്നു..അപ്പോഴും സുഗുണന്‍ മേസ്ത്രി ഒരേ ധ്യാനത്തില്‍ തന്നെ !

അയ്യോ എന്‍റെ സൈക്കിളെവിടെ? കുമാറെ ഡാ കുമാറേ ...

എന്താ മാമാ?

നീ സൈക്കിള് കണ്ടോടാ..?? ഇവിടെ ഞാന്‍ ഇപ്പൊ വച്ചതാ..

ഇല്ല മാമാ.. കുമാറിന്‍റെ മറുപടി!

അയ്യോതെവിടെപ്പോയീ..?!!

മ്മടെ സുഗുണ അണ്ണനെങ്ങാനും പൊക്കി കൊണ്ടായോ ? ശശികലക്കുഞ്ഞമ്മ അങ്കലാപ്പോടെ കിണട്ടിങ്കരെലേക്ക് നോക്കി.

'ഹേ അയാളവിടെ കുന്തം വിഴുങ്ങി നിക്കണ കണ്ടില്ലേ..'രാജമ്മാമന്‍!
എന്നാലുമൊരു സംശയം..!

ആള് കൂടി.എല്ലാരും കൂടി തിരച്ചിലായി ഒടുവില്‍ സൈക്കിള്‍ കണ്ടെത്തി!!
സുഗുണന്‍ മേസ്ത്രിയുടെ ലൊട്ടുലൊടുക്ക് സാധനങ്ങള്‍ സൂക്ഷിക്കുന്ന മുറിയില്‍ ഹെര്‍ക്കുലിസ് സൈക്കിള്‍ രാജന്‍ മാമനെ കാണാഞ്ഞു ആധിപിടിച്ചു ഇരിപ്പുണ്ടായിരുന്നു!

ആര്‍ക്കും ഇതെങ്ങനെ നടന്നു എന്ന് പിടിയില്ല! കുമാര്‍ പലവുരു ആവര്‍ത്തിച്ചു..

ഇല്ല മാമാ ഞാന്‍ കണ്ടതെ ഇല്ല..ഞാന്‍ അവിടിരുപ്പുണ്ടാരുന്നു!

അന്ന് രാത്രി സുഗുണന്‍ മേസ്ത്രിയെ ചില അകന്ന ബന്ധുക്കള്‍ തല്ലിച്ചതയ്ക്കുന്ന ഒച്ച കേട്ട് കുമാറിന്‍റെ ചങ്ക് പടപടെ ഇടിച്ചു..!

പിറ്റേന്ന് രാവിലെ കുമാര്‍ സ്കൂളില്‍ പോകാന്‍ പുറപ്പെടുമ്പോള്‍ സുഗുണന്‍ മേസ്ത്രി കുളിച്ചൊരുങ്ങി അവനു മുന്‍പില്‍ പുറപ്പെട്ടു..! ആറടി അടുത്തുവരുന്ന രൂപത്തിന് ആ പുതിയ തേച്ചു മിനുങ്ങിയ ഷര്‍ട്ട്‌ അതി ഗന്ഭീരമായി ചേര്‍ന്നിരുന്നു! ഇന്സേര്ട്ട് ചെയ്ത ഷര്ട്ടിനു മുകളില്‍ തിളങ്ങുന്ന ബെല്‍റ്റ്‌..തേച്ചു മിനുക്കിയ ഷൂ !! കൈയില്‍ ഒരു ചെറിയ ഭംഗിയുള്ള സൂട്ട് കേസ് ! ആളെ കണ്ടാല്‍ പത്തര മാറ്റ്! കുമാറിന് മുന്‍പില്‍ നടന്ന സുഗുണന്‍ മേസ്ത്രി നാല്‍ക്കവലയില്‍ നിന്നും ഒരു ടാക്സി കാര്‍ വിളിച്ചു.. കുമാര്‍ സ്കൂളിലെയ്ക്കു തിരിഞ്ഞു , സുഗുണന്‍ മേസ്ത്രി വേറെങ്ങോട്ടെയ്ക്കോ യാത്രയായി!

വൈകിട്ട് സ്കൂളില്‍ നിന്നും തിരിച്ചെത്തിയ കുമാറിനെ എതിരേറ്റത് കുറെ പോലീസുകാരും ചോര പുരണ്ടു കീറിപ്പറിഞ്ഞ വേഷത്തോടെ സുഗുണന്‍ മേസ്ത്രി യും ആണ്.സുഗുണന്‍ മെസ്ത്രിയുടെ പെട്ടി നിറയെ കാശു വലിപ്പത്തില്‍ വെട്ടിയോരുക്കിയ പത്രക്കഷണങ്ങള്‍! വണ്ടി വിളിച്ച സുഗുണന്‍ വണ്ടി നിര്‍ത്തിയപ്പോള്‍ പെട്ടി തുറന്നു നാല് പത്രക്കഷ്ണങ്ങള്‍ എടുത്തു ഡ്രൈവര്‍ക്ക് നീട്ടിയത്രേ! അയാള്‍ സുഗുണനെ അടിച്ചു പപ്പടമാക്കി പോലീസിലേല്‍പ്പിച്ചു!
പാവം സുഗുണന്‍ ഒരു പരാതിയും കൂടാതെ അതേറ്റു വാങ്ങി വീട്ടിലെത്തി ധ്യാന നിരതനായിരുന്നു!

ഇതുപോലുള്ള പല ദിവസങ്ങളും ആവര്‍ത്തിക്കപ്പെട്ടു..പലവുരു മൃഗീയമായ മര്‍ദ്ദനം സുഗുണന്‍ മേസ്ത്രി സ്വന്തം ആള്‍ക്കാരില്‍ നിന്ന് തന്നെ ഏല്‍ക്കേണ്ടി വന്നു..!

ഒരു ദിവസം പാട്ട് കേട്ടിരിക്കെ റേഡിയോ എടുത്തു ശാന്തനായി തന്‍റെ വീടിനടുത്തുള്ള കൊച്ചു കുളം ലക്ഷ്യമാക്കി സുഗുണന്‍ നടപ്പ് തുടങ്ങി..ഒന്നും സംഭവിക്കാത്തത് പോലെ റേഡിയൊ കുളത്തിലെക്കിട്ടു അയാള്‍ തിരിച്ചു പോന്നു..!

ചില നേരത്ത് അയാള്‍ തന്‍റെ വീടിന്‍റെ അനേകം ദ്വാരങ്ങളില്‍ ഒന്നില്ക്കൂടി അയല്‍വീടുകളെ വീക്ഷിച്ചുകൊണ്ടേ ഇരിക്കും..! അയാളുടെ വീട് ഒരുപാട് കിളിവാതിലുകളും ഓട്ടകളും കൊണ്ട് അയാള്‍ മോടി പിടിപ്പിച്ചിരുന്നു!

നാട്ടുകാര്‍ക്കൊരു തമാശ നിറഞ്ഞ ഭയമായിരുന്നു സുഗുണന്‍ മേസ്ത്രി നല്കികൊണ്ടിരുന്നത്..

ഒരു ദിവസം രാവിലെ കുമാര്‍ ഉറക്കമുണരുന്നത് ഒരു ആര്‍ത്തനാദവും അതിനു മേമ്പൊടിയായി പലതരം ശബ്ദങ്ങളും കേട്ടാണ്!

അയ്യോ എന്നെ രക്ഷിക്കണേ..ആരെന്‍കിലുമൊന്നോടി വരണേ..

എല്ലാരുമോടി കൂടെ കുമാറും ..!

കിണറ്റിന്‍ കരയില്‍ സുഗുണന്‍ മേസ്ത്രി കൈയും കെട്ടി നില്‍പ്പുണ്ട് !കിണറ്റിനു ചുറ്റും കുറെപേര്‍ !

'കയറെടുക്കു..നീളമുള്ള കോല് കൊടുക്ക്‌ അവര്‍ പിടിച്ചു നില്‍ക്കട്ടെ..'

കിണറിന്റെ അരമതിലില്‍ പിടിച്ചു പൊന്തി നോക്കുമ്പോള്‍ പൊന്നമ്മ ചേച്ചി ഏകദേശം മരിക്കാറായ അവസ്ഥയില്‍ കിണറില്‍ നനഞ്ഞു കുഴഞ്ഞു കിടന്ന് കിട്ടുന്ന ശ്വാസത്തില്‍ എല്ലാരേം നോക്കി നിലവിളിക്കുന്നു..

എന്നെ ..രക്ഷിക്കൂ..ഞാനിപ്പ ചാ..കും..!

മക്കള്‍ ഏങ്ങലടിച്ചു പറഞ്ഞു :

അച്ഛന്‍ അമ്മയെ പൊക്കിയെടുത്തു കിണറ്റിലിട്ടു..അമ്മ ചുമ്മാ ഇവിടിരിക്കയാരുന്നു..!

എല്ലാരും കൂടി ധ്യാനിച്ച്‌ നില്‍ക്കുന്ന സുഗുണന്‍ മേസ്ത്രി യെ കൈയ്യോടെ പിടിച്ചു കെട്ടി അകത്തുള്ള തൂണില്‍! പൊന്നമ്മ ചേച്ചിയെ നാട്ടുകാര്‍ രക്ഷിച്ചു ആശുപത്രീലാക്കി.അന്ന് രാത്രി സുഗുണന്‍ മേസ്ത്രിയെ സ്വന്തക്കാര്‍ കൂടി കെട്ടിയിട്ടു തല്ലിച്ചതച്ചു..പിറ്റേന്ന് അതിരാവിലെ മക്കളും ഭാര്യയും സുഗുണനെ വിട്ട് എന്നേയ്ക്കുമായി ഓടിപ്പോയി !

പിന്നീടുള്ള മൂന്ന് ദിനങ്ങള്‍ ആരും സുഗുണന്‍ മേസ്ത്രിയെ കണ്ടതേയില്ല..പെരു മരത്തിലെ കായുകള്‍ പതിവ് പോലെ പൊഴിഞ്ഞു അയാളുടെ മുറ്റമാകെ അലങ്കരിച്ചു ..

കുമാര്‍ എല്ലാ ദിവസവും സ്കൂള്‍ വിട്ട് വന്ന ശേഷം പെരുമരത്തിനു ചോട്ടില്‍ കായ് പെറുക്കി കളിച്ചു..

അന്നൊരു മാര്‍ച്ച്‌ 31 ആയിരുന്നു.പതിവ് പോലെ കുമാര്‍ പെരുമരത്തിന്റെ ചുവട്ടിലിരുന്നു കളിക്കയാരുന്നു..അമ്മമ്മ അയ്യത്തു നില്‍പ്പുണ്ട്...സുഗുണന്‍ മേസ്ത്രി യുടെ ഒരകന്ന ബന്ധു മെസ്ത്രിയുടെ പുരയുടെ ഒരു വശം ചുറ്റി കടന്നു വന്നു..

എന്താ സുരേ ഈ വഴി ? അമ്മാമ്മ

സുഗുണന്‍ അണ്ണനെ കണ്ടിട്ട് മൂന്ന് ദിവസായീല്ലേ അക്കെ ..ഞാന്‍ ഈ ജനലൊന്ന് തുറന്നു നോക്കട്ടെ..

ഈ ജനലിനു തൊട്ടു താഴെയാണ്കുമാറിരുന്നു കളിക്കുന്നത്..

സുര ജനല്‍ ഊക്കോടെ തള്ളിത്തുറന്നു ..കുമാര്‍ കളി നിര്‍ത്തി എഴുന്നേറ്റ് ജനലിനകത്തേയ്ക്കെത്തി നോക്കി. കനത്ത ഇരുട്ടിലേയ്ക്കു സുര കൈയിലിരുന്ന ടോര്‍ച്ചു തെളിച്ചു..

അഴുകാന്‍ തുടങ്ങിയ സുഗുണന്‍ മെസ്ത്രിയുടെ ശവശരീരം മുകളില്‍ നിന്ന് താഴേക്കു തൂങ്ങി നിന്നിരുന്നു..!!

കൊച്ചു കുമാറിന്‍റെ കണ്ണില്‍ അയാളുടെ മാന്തിപ്പറിച്ച തുടയില്‍ നിന്നുള്ള ഒരു കഷ്ണം മാംസം മാത്രമേ വ്യക്തമായി ടോര്‍ച്ചു വെട്ടത്തില്‍ കാണാന്‍ കഴിഞ്ഞുള്ളൂ.

അവന്‍റെ തല ശക്തിയില്‍ പിന്നോട്ട് തള്ളിമാറ്റി സുരയണ്ണന്‍ പിറുപിറുത്തു..അടുത്ത മാരണം! ഇനിയിതിന്‍റെ പിറകെ നടക്കണം!

ഡാ മോനെ.. നീയങ്ങോട്ടു പോയ്ക്കെ ഇവിടെ നിക്കേണ്ട !

'അക്കേ ..അയാള് ദാ തൂങ്ങി നിക്കണ് ..രണ്ടു ധെവസമായീന്നു തോന്നണ്..മണം വരനിണ്ട്‌..!

'ദെ ഈ കൊച്ചിനെയങ്ങു പിടിച്ചോണ്ട് പോ ,കാണിക്കേം മറ്റും വേണ്ട..'

അമ്മമ്മ ഒരുതരം വിളര്‍ന്ന വേവലാതിയോടെ കുമാറിനെ വലിച്ചു കൊണ്ടോടി വീട്ടിലെത്തി. ചുറ്റുവട്ടത്തുള്ളവര്‍ കൂടി.ആര്‍ക്കുമറിയില്ല സംഭവം നടന്നതെന്നെന്ന്..!

ചിലര്‍ പറഞ്ഞു :
' കൊന്നതാ അവര്‍ കൊന്നത് തന്നെയാ..അയാളെക്കൊണ്ട് മടുത്തതല്ലിയോ..! ആരായാലും ചെയ്യും കേട്ടാ..'

'ഹേയ്... തുടയോക്കെ മാന്തി പോളിച്ചേക്കണ്.. ആത്മഹത്യ തന്നെ..'

കൊച്ചുകുമാര്‍ ഈ സംഭാഷണം നടക്കുമ്പോള്‍ അകത്തു കിടക്കയില്‍ പേടിച്ചരണ്ടു നില്‍ക്കുകയായിരുന്നു ..ഓര്‍മയില്‍ ആ മംസക്കഷ്ണം മാത്രം!

അര്‍ദ്ധരാത്രി പന്ത്രണ്ടു മണിയോടെ ആള്‍ക്കാര്‍ പോലീസിനെ വിളിച്ചു.

'ഹലോ പോലീസ് സ്റ്റേഷന്‍ അല്ലെ?'

'അതെ..എന്ത് വേണം ?'

'സര്‍ ചവറയില്‍ നിന്നുമാണ്..ഇവിടൊരു മരണം..'

'ഭ! വച്ചിട്ട് പോടാ പോലീസ്നോടാണോ കളി..അവന്റമ്മേടെ ഏപ്രില്‍ ഫൂള് !!
നിന്നെയൊക്കെ കിട്ടിയാ നായിന്‍റെ മോനെ...ഞാന്‍..'

പിറ്റേന്ന് നേരം വെളുത്തപ്പോള്‍ നാട്ടുകാര്‍ക്കൊക്കെ ചിരിയോ ചിരി !

'ഡേയ് ..നമ്മടെ സുഗുണന്‍ അണ്ണന്‍ മരിച്ചെന്നൊരു ഏപ്രില്‍ ഫൂള്‍! ഹ ..'

അതെ ആരും വിശ്വസിച്ചില്ല ! കുമാറിന്‍റെ അയല്‍ക്കരോഴികെ! ആരും ആ വീട്ടിലേയ്ക്ക് വന്നതേയില്ല അയാളെ അഴിച്ചു മാറ്റാന്‍ പോലും..!!

പള്ളത്താല്‍ വീട്ടില്‍ എല്ലാവരും ഒരു ദിവസംകൂടി വീര്‍പ്പുമുട്ടിക്കഴിഞ്ഞു കൂടി..തൊട്ടുമുന്‍പിലെ വീട്ടില്‍ ഒരു ശവം തൂങ്ങി നില്‍ക്കുന്നു!

കുമാര്‍ ഓര്‍ത്തു..ഇന്നലെയും അതിനു മുന്പും ഞാന്‍ അവിടിരുന്നു കളിക്കുമ്പോ..അയാളവിടെ തൂങ്ങി..!
'ചിറ്റമ്മേ ...എനിക്ക് തന്നെ കെടക്കാന്‍ പേടിയാ..'

പിറ്റേന്ന് ആള്‍ക്കാര്‍ സംഭവം സത്യമെന്നറിഞ്ഞു ഒത്തു കൂടി..ഒരുപാട് ധൂപക്കുറ്റികളെരിയുമ്പോള്‍..സുഗുണന്‍ മെസ്ത്രിയുടെ അഴുകിയ ജഡം അവര്‍ നിലത്തിറക്കി.. അയാള്‍ സന്തുഷ്ടിയുടെ നിത്യ ധ്യാനത്തിലായിരുന്നു!

( ഓര്‍മക്കുറിപ്പിലെ കുമാര്‍ , ശ്രീജിത്ത്‌ രമണന്‍ എന്ന എന്‍റെ ഭര്‍ത്താവാണ് )

(തുടരും)

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...