Thursday, April 1, 2010

കളിച്ചില്ലുകള്‍..(ഭാഗം രണ്ട്)_ഞൊട്ടാഞൊടിയന്മാര്‍ !


ഒന്നാം ക്ലാസ്സില്‍ നിന്നും രണ്ടിലേക്ക് കടക്കുംബോഴെയ്ക്കും ഞങ്ങള്‍ പലതരം കളികളും പഠിച്ചു കഴിഞ്ഞിരുന്നു..എല്ലാക്കുട്ട്ടികളെയും പോലെ ഞങ്ങള്‍ കൂട്ടുകാരികള്‍ വട്ടത്തില്‍ ബന്ജിന്‍മേല് രണ്ട് കൈകളും കമിഴ്ത്തി അടുപ്പിച്ചുവച്ചു വൃത്താകൃതിയില്‍ ഇരുന്ന്‍

"അക്കുത്തിക്കുത്താന വരമ്പില്‍ കൈയേല്‍ക്കുത്ത് കടും കുത്ത് ,ചീപ്പ് വെള്ളം താറാ വെള്ളം ,താറാ മക്കടെ കൈയെലൊരു വാനപ്, വാന്പു കുത്തി പച്ചോറാക്കി ഞാനുമുണ്ടു സീതെമുണ്ടു..സീതെടച്ഛന്റെ പേര് പറ "

എന്ന് വരെ പാടിക്കൊണ്ട് ഒരാളുടെ കുഞ്ഞിക്കൈ ഒരെണ്ണം എല്ലാ കൈകളുടെ പുറവും ഇടിച്ചു പരത്തും ! ഇടിച്ചു നിര്‍ത്തുന്ന കൈയുടെ ഉടമ ഉത്തരം പറയും : "മുരിക്കും മുള്ള് !"
ഉടനെ അയാളുലെ ഒരു കൈ തിരിച്ചു മലര്‍ത്തി വയ്ക്കാം..! വീണ്ടും പാട്ട്..

"മുരിക്കേല്‍ തട്ടി വീണവനെ ..മുന്നാഴി എണ്ണ കുടിച്ചവനെ അക്കരെ നിക്കണ മാടപ്രാവിന്റെ കൈയോ കാലോ കൂച്ചിക്കെട്ടി ,മടമ്പ് കാട്ടില്‍ എറി !!"

ഇപ്പോള്‍ വീണ്ടുമൊരു കൈ നിവര്‍ന്നു! അഥവാ നേരത്തെ നിവര്‍ന്ന കൈയെങ്കില്‍ അവര്‍ക്കാ കൈ എടുത്തു അവരുടെ കക്ഷത്തില്‍ വയ്ക്കാം..ഈ കളിയില്‍ എല്ലാവരുടെയും കൈ കക്ഷത്തിലെത്തിക്കഴിയുമ്പോള്‍ കളിയുടെ ഗതി മാറുന്നു..!
പിന്നെല്ലാവരും ഇരു കൈകളും കൂട്ടിത്തിരുമ്മി ചൂടാക്കി അടുത്താളുടെ മുഖത്ത് പതിപ്പിക്കുംബോഴെയ്ക്കും ചിരി മുറുകി അവിടമാകെ തിരയടിക്കും..!ആര് ആരുടെ മുഖത്തിലെന്നില്ലാതെ ഓടി നടന്നു പിടിക്കും ..ഹാ എന്ത് നല്ല കുട്ടിക്കാലം!

(ഈ കളിയുടെ പല രീതികള്‍ കേരളമൊട്ടാകെ പല തരത്തിലുണ്ട് ഞാന്‍ കളിച്ച കളിയാണ് ഇവിടെ വിവരിച്ചത് !)
ഇന്നുള്ള കുട്ടികള്‍ അടുത്തിരിക്കുന്ന കുട്ടികളെ വല്ലപ്പോഴുമൊന്നു തോണ്ടിയാലായി! വല്ലപ്പോഴുമൊന്നു ഓടിയാലായി..! വല്ലപ്പോഴുമൊന്നു കെട്ടിമറിഞ്ഞാലായി!! അതിനു തന്നെ "മിസ്സ്‌" മാരുടെ അടുത്തു നിന്ന് ശകാരം,അമ്മമാരുടെ ഉപദേശം..എല്ലാം കഴിയുമ്പോള്‍ പാവം കുട്ടികളുടെ ഉന്മേഷം എവിടെയോ പോയ്മറഞ്ഞ് അവരെല്ലം മുതിര്‍ന്നവരുടെ ഫോട്ടോ കോപ്പികള്‍ മാത്രമായി തീരുന്നു..! ഇതെല്ലാമറിഞ്ഞു പ്രവര്‍ത്തിക്കുന്ന മാതാപിതാക്കളും ഇല്ലാതില്ല പക്ഷെ അവര്‍ അംഗബലം തുലോം കുറവായിരിക്കും തീര്‍ച്ച !

പണ്ട് വീട്ടില്‍ നെല്‍ക്കൃഷി ഉണ്ടായിരുന്നു..അത് വളരെ മനോഹരമായൊരു ഓര്‍മ്മയാണ്! നെല്ല് കിളിര്‍പ്പിക്കുന്നത് മുതല്‍ ഉത്സവമാണ്..! കളപ്പുരയില്‍ നെല്ല് ചാക്കുകളില്‍ അട്ടിയിട്ടു കുതിര്തിയിട്ടിരിക്കും. മുള വരുന്നതിനു തൊട്ടുമുന്‍പ് അവ വലിയ ചെമ്പു പാത്രങ്ങളിലും കുട്ടകങ്ങളിലും കോരി നിറയ്ക്കും..ഞങ്ങള്‍ കുട്ടികള്‍ ചെന്നാല്‍ ഓടിക്കും,"പോ..മുള നശിപ്പിക്കല്ലേ വിതക്കാനുള്ളതാ " എന്നുള്ള ഉപദേശങ്ങള്‍ കാരണവന്മാര്‍ മുതല്‍ സഹായികള്‍ വരെ പറയും..ഞങ്ങള്‍ നെല്ല് തിന്നാനെത്തുന്ന കോഴികള്‍ പോലെ പതുങ്ങി പതുങ്ങി അവിടിവിടെ നില്‍ക്കും..അതുമല്ലെങ്കില്‍ താഴെ വയലില്‍ നെല്ല് വിതയ്ക്കാനായി കണ്ടം (പാടം തന്നെയാണീ കണ്ടം ഇത് നാട്ടു ഭാഷയാണ്‌) പതം വരുത്തുന്നുണ്ടാവും.. നല്ല കരുത്തു കുറുകിയ ഉഗ്രന്‍ ചെളി..!! യാതൊരു രോഗവും വരില്ല എത്ര കുത്തി മറിഞ്ഞാലും!! അതും പോരാ അതിനെ പറ്റി അന്നൊരു ചൊല്ലുണ്ട് : പുതുമണ്ണിന്റെ ചെളീലിറങ്ങിയാ മുറിവ് കൂടും " എന്ന്..! എന്‍റെ അച്ഛമ്മ പറഞ്ഞു എനിക്കത് നല്ല പരിചയമാണ്! ഒരു ചെറിയ വെള്ള പെററികോട്ടുമണിഞ്ഞ് ഞാന്‍ വയലില്‍ ചാട്ടം തുടങ്ങും ..ചെളി തെറിച്ചു നെറുക വരെ നനയും! അച്ഛ ഒന്നും പറയില്ല..അനേകം സഹായികളുടെ കൂടെ അദ്ദേഹവും പണിയുകയാവും..പക്ഷെ അമ്മച്ചി കണ്ടാല്‍ (എന്‍റെ അമ്മ -അമ്മച്ചി എന്ന വിളിപ്പേര് ഞങ്ങള്‍ക്ക് കിട്ടിയത് തിരുവിതാം കൂറിലെ കോട്ടയം പാലാ യില്‍ നിന്നാണ് -അച്ഛ എന്നത് അച്ഛായി എന്നതിന്റെ ചുരുക്കാണ്! അച്ഛയും അമ്മച്ചിയും അവിടെ നിന്ന് വന്നു വയനാട്ടില്‍ സ്ഥിര താമസം ആക്കിയവര്‍ ആയിരുന്നു..സംഗീത എന്നെ കളിയാക്കുമായിരുന്നതിങ്ങനെ :" അച്ഛനെ അച്ഛായി എന്ന് വിളിക്കുമ്പോ അമ്മയെ അമ്മായി എന്ന് വിളിചൂടാര്‍ന്നോ" ! )

അമ്മച്ചിക്ക് ഞങ്ങള്‍ ചെളിയില്‍ മുങ്ങുമ്പോള്‍ കുളിപ്പിക്കുക എന്നതൊരു മഹാ യജ്ഞമായിത്തീരുമായിരുന്നു അന്ന്! ചെളിയില്‍ ചാടുമെങ്കിലും ഞണ്ടിനെയോ വലിയ പച്ചത്തവളയെയോ കണ്ടാല്‍ എന്‍റെ വിധം മാറുമായിരുന്നു അവ രണ്ടിനെയും ഞാന്‍ പെടിയോടെയെ അന്ന് നോക്കിയിട്ടുള്ളു.

മദ്ധൃവേനല്‍ അവധി വന്നാല്‍ കൊയ്ത്തു കഴിഞ്ഞ പാടം ഞങ്ങളുടെ സ്വന്തമായിരുന്നു..പലതരം കളികള്‍..കുട്ടിയും കോലും,കബഡി,തലപ്പന്ത് കളി,ഓലപ്പംബരം, എന്ന് വേണ്ട ഒരുപാട് കളികള്‍..കൊയ്ത്തു കഴിയുന്ന പാടം ചിലപ്പോള്‍ ഇട വിള ഇറക്കി ഉപയോഗിക്കാറുണ്ട് കര്‍ഷകര്‍..അതുപോലൊരു ഇടവിളക്കാലം..നമ്മുടെ വീടിന്റെ തൊട്ടുള്ള സൂസാമ്മ ചേച്ചിയുടെയും കൊച്ചെട്ടന്റെയും വയലില്‍ അവര്‍ എള്ള് കൃഷി തുടങ്ങി..വിശാലമായ പാടം നിറയെ എള്ളിന്‍ പൂവുകള്‍..കുഞ്ഞു വെളുത്ത പൂക്കള്‍ കൊണ്ട് അവിടെങ്ങും ഉത്സവമായിരുന്നു..ഞാനും ചേച്ചിയും ആദ്യമായാണ് എള്ള് പൂത്തു നില്‍ക്കുന്നത് കാണുന്നത്..! "നല്ല രസം ല്ലേ ?"

ഞങ്ങള്‍ എള്ളുമൂക്കാനായി കാത്തിരുന്നു..ഒരു സുപ്രഭാതത്തില്‍ എള്ളിന്‍ചെടികള്ക്കിടയിലൂടെ വേറെ ചില ചെടികള്‍ കൂടി മുളച്ചു പൊന്താന്‍ തുടങ്ങി..അവയെള്ളിനെ കടത്തിവെട്ടി ഉയര്‍ന്നു പൊങ്ങി ! അവ നിറയെ കുഞ്ഞ് കുഞ്ഞു പൂക്കള്‍ വിരിഞ്ഞു..പിന്നെ നിറയെ കായ്കളായി!! ഞങ്ങള്‍ ഇതുവരെ കാണാത്ത വലിയ ഞൊട്ടാഞൊടിയന്മാര്‍!! പേര് കേട്ടിട്ടത്ഭുതം തോന്നുന്നോ? ഇത് ഒരു തരം വിദേശ ചെടിയാണ്.(Physalis peruviana) എന്ന ശാസ്ത്ര നാമത്തില്‍ അറിയപ്പെടുന്ന cape goose berry ആണ് ചങ്ങാതിമാര്‍! ചിത്രം ഞാന്‍ ഇവിടെ ഗൂഗിള്‍ നിന്നും ചേര്‍ത്തിട്ടുണ്ട് ! ഞങ്ങള്‍ കുട്ടികള്‍ എല്ലാവരും എല്ലാ വശത്ത് നിന്നും പാടത്തേയ്ക്ക് പ്രവഹിച്ചു..പാവാടയിലും,ട്റൌസറിന്‍റ പോക്കറ്റിലും എന്തിനു അടിവസ്ത്രത്തില്‍ വരെ നിറച്ചൂ ചിലര്‍ ഞൊട്ടാഞൊടിയന്മാരെ !!

ഇതിന്റെ നിലം തൊട്ടു കിടക്കുന്ന ചെടികള്‍ നാട്ടില്‍ വ്യാപകമാണ് പക്ഷെ ഇത്ര വലിയവ ഞങ്ങള്‍ കുട്ടികള്‍ ആദ്യം കാണുകയാണ്! അതിന്‍റെ സന്തോഷത്തില്‍ ഞങ്ങള്‍ എള്ളുകളെ തെല്ലും പരിഗണിച്ചില്ല..ചവിട്ടി ഓടിച്ചു നിലം പരിശമാക്കപ്പെട്ട പാവം എള്ളിന്‍ മണികള്‍..കുട്ടികളെ കൂട്ടത്തോടെ ചേടത്തി (സൂസാമ്മ ചേടത്തി ) പറ പറത്തി ! അവര്‍ ഞങ്ങളുടെ ഞൊട്ടാ ഞൊടിയന്മാരെ വെട്ടി നിരപ്പാക്കി..ഉഴുതു മറിച്ച് പയറു മണികള്‍ വിതച്ചു! എന്തൊരു ഹൃദയ ശൂന്യത! ഞങ്ങള്‍ കുട്ടികള്‍ നിശബ്ദമായിരുന്നു പതം പറഞ്ഞു!! ഈ ചെടികള്‍ വല്ലപ്പോഴും നമ്മുടെ നാട്ടില്‍ ഇന്നും കാണാറുണ്ട്‌, അവയുടെ കായ്കള്‍ പറിച്ചു നെറ്റിയില്‍ ഇടിച്ചു പൊട്ടിക്കുന്നത് കൊണ്ടത്രേ ആ പേര് വന്നത്! ഞൊട്ടാ ഞൊടിയന്‍ !!എന്‍റെ ബാല്യകാലത്തിന്റെ പേര്‌ !!
(തുടരും)

Wednesday, March 31, 2010

കളിച്ചില്ലുകള്‍ .. ! (ഭാഗം ഒന്ന്)


ഞാന്‍ ഇവിടെ കളികളുടെ ഒരു ചെപ്പു തുറക്കുന്നു..ദേവര്‍ഗദ്ധ എന്ന എന്‍റെ മനോഹരഗ്രാമത്തില്‍ നിന്നും അവ ലോകത്തെങ്ങുമുള്ള വളര്‍ന്നതും വളരാത്തതുമായ കുഞ്ഞുങ്ങളുടെ കളികളുമായി താദാത്മ്യം പ്രാപിക്കട്ടെ..! നമുക്ക് ഈ പരമ്പരയിലൂടെ ഒന്നിച്ചു കളിക്കാം .നമുക്ക് നമ്മുടെ കുട്ടിക്കളികളിലൂടെ വീണ്ടും വളര്‍ന്നു വലുതാകാം..ഈ പരമ്പര, ഓര്‍മ്മകള്‍ പുതുക്കിയെടുക്കാന്‍ ഇവിടെ തുടങ്ങുന്നു.. ഇന്നലെ നമ്മള്‍ പറഞ്ഞു പൊട്ടിച്ചിരിച്ച ഒരുപാട് കളികള്‍..നമ്മള്‍ ഓരോത്തരും കളിച്ച കളികള്‍.. കേട്ട് കൊതിച്ച കളികള്‍..നമ്മുടെ ഇന്നലെകള്‍.. നിങ്ങളും കൂടുക !

വയനാട്ടിലെ പുല്‍പള്ളിയിലെ ,ദേവര്‍ഗദ്ധ എന്ന കൊച്ചു ഗ്രാമത്തിനു അഭിമാനിക്കത്തക്കതായി അതിന്‍റെ പച്ചപ്പിന്‍റെ വന്യ ഭംഗിയുണ്ട്..1980 കളുടെ ആരംഭത്തില്‍ ഞാന്‍ ഉള്‍പ്പെടുന്ന കളികള്‍ ആരംഭിച്ചു..പക്ഷെ എത്രയോ കാലങ്ങള്‍ക്കുമുന്പു തുടങ്ങിയ ഈ കളികള്‍ ഇപ്പോള്‍ ഒരിക്കലും തിരിച്ചു കിട്ടാനാകാത്ത വിധം നമ്മുടെ കുട്ടികള്‍ക്ക് തികച്ചും പ്രാകൃതമായിപ്പോയി അല്ലെ?
എന്‍റെകൂടെക്കളിച്ചസജിതയും,സീനയും,പ്രതിഭയും,നൈജിലും,പ്രമോദും,സന്തോഷും .. ഇനിയും ഞാന്‍ മറക്കാത്ത ഒരുപാട് പേരും ഈ കളികള്‍ ഇനിയും കളിക്കട്ടെ..മക്കള്‍ക്ക്‌ മുന്‍കാലങ്ങളില്‍ വീണുരഞ്ഞു ചോര പൊടിഞ്ഞ ചിരിയുള്ള ഓര്‍മ്മകള്‍ സമ്മാനിക്കുക,ഇനിയും നമ്മുടെ കാപ്പിസെറ്റ്‌ സ്കൂളിന്റെ വരാന്തയിലെ പൊടിമണ്ണില്‍ കുനിഞ്ഞിരുന്നു അക്കുത്തിക്കുത്താന കളിക്ക്..സ്വല്പ നേരം തിരക്കുകളുടെ ബാധ്യതകള് നമ്മുടെയാ കഞ്ഞിപ്പുരയുടെ പിറകിലുള്ള റബര്‍ തോട്ടത്തില്‍ ഇറക്കി വച്ചു ബാ കളിക്കാം..

ഹോ !! ഇന്റെര്ബെല്‍ സമയം പത്തു മിനിട്ടെങ്കിലും എനിക്കൊരിക്കലും വെറും പത്തു മിനിട്ട് എന്ന് തോന്നിയിട്ടില്ല.. ചേച്ചി സുനിത മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഞാന്‍ നഴ്സറി യിലാണ്..മഹാ പോക്കിരിയായ പാവം താര! എന്‍റെ ഈ ഓമന പേര് അച്ഛമ്മ ഇട്ടതാണ്..കരടിപ്പുരുഷന്‍ ചേട്ടന്‍റെ (ഒരു പാവപ്പെട്ട കൊമ്പന്‍ മീശക്കാരന്‍ ചേട്ടന് നാട്ടുകാരുടെ വക ചെല്ലപ്പേര് !!)മകളായ ഷീനയ്ക്ക് എപ്പോഴും ഞങ്ങളുടെ കളിവണ്ടിയില്‍ കയറി മറിയണം ! ഞങ്ങള്‍ക്കൊരു നിലത്തോടുന്ന തോണി,ഒരു വല്യ ആടുന്ന താറാവ്,കൈയോടിഞ്ഞൊരു സൈക്കിള് ,ഒരു സീ സൊ പിന്നെ ഒരു ടയറും കുറെ അധികം കിലിപ്പിത്തിരികളും സ്വന്തമായുണ്ട്..ഷീനയ്ക്ക് എപ്പഴും തോണീല്‍ കയറി മറിയണം..രണ്ടു മൂന്നു ദിവസം ഞാന്‍ അവള്‍ക്കു സമയം കൊടുത്തു..സത്യമായിട്ടും! മൂന്നാമത്തെ ദിവസം ഞാന്‍ അവളോട്‌ തോണീന്നിറങ്ങാന്‍ പറഞ്ഞു..അവള്‍ ഇല്ലെന്നു കോക്രി കാട്ടി അവിടിരുന്നു..എനിക്ക് കലി കയറി.. അവളെ ഞാന്‍ തോണിയില്‍ നിന്നുന്തി താഴെ ഇട്ടു,അവള്‍ടെ ചുമലില്‍പ്പിടിച്ചു മുന്നോട്ടുന്തി.. ഉന്തി ..ഭിത്തിയില്‍ വച്ച് കൊടുത്തു നാല് തള്ള്..! അവളെന്നെക്കാളും ഇത്തിരി കൂടി വലുതാരുന്നകൊണ്ട് കിട്ടീ എനിക്ക് ഒരു തള്ള്
കൂടുതല്‍!! ഞങ്ങള്‍ അതി ഭീകരമായി ഇടിച്ചുകൊണ്ടേ ഇരുന്നു..ഷീന ഉച്ചത്തില്‍ കൂവുന്നുമുണ്ട്..താരേ കോരേ കുപ്പേ തൂറീ.. നിങ്ങള്‍ പറ ഞാന്‍ എങ്ങനെ സഹിക്കുമീ അപമാനം ! കൊടുത്തൂ ഒന്ന് മോന്ത നോക്കീ ! ടീച്ചര്‍ എത്തി മറ്റാരുമല്ല എന്‍റെ വലിയച്ഛന്റെ മോള്‍.കുട്ടികളുടെ എല്ലാം രോമാഞ്ജമായ യമുന ടീച്ചര്‍! സുന്ദരീ മണി (ഇപ്പോഴുമതെ) എനിക്ക് പോസ് കൂടി..ഞാന്‍ തുടരെത്തുടരെ ഇടിച്ചു! എന്‍റെ സുന്ദരി ചേച്ചി തന്നൂ എനിക്കിട്ടും നാല്..!!അന്നെന്റെ വായ സങ്കടം വന്നാല്‍ അടയാതെ ഞാന്‍ ശ്രികൃഷ്ണന്‍ വാ തുറന്ന പോലെ ആകുമായിരുന്നു..അമ്മ യശോദ അല്ലാത്തതിനാല്‍ വായിലുള്ള നാക്കും,നാല് പല്ലും അണ്ണാക്കുമല്ലാതെ ഒന്നും കണ്ടിട്ടില്ല ! അവിടുന്നുള്ള എന്റെയും ഷീനയുടെയും സൌഹൃദം  പക്ഷെ നാലാം ക്ലാസ്സ്‌ വരെയേ നീണ്ടു നിന്നുള്ളൂ..അവളെ സ്കൂള്‍ മാറ്റി അവളുടെ അച്ഛന്‍!

നഴ്സറിയുടെ തൊട്ടുള്ള കിണര്‍ കുടിവെള്ളത്തിനായി ആരും ഉപയോഗിക്കില്ലായിരുന്നു..കാരണമെന്തെന്നോ? ഞങ്ങള്‍ എല്ലാപേരും അതില്‍ തുപ്പി രസിക്കുമായിരുന്നു.. ഒറ്റതവണയെ എന്‍റെ ടീച്ചരേച്ചി അതിനെന്നെ അനുവദിച്ചുളളു..തൂക്കിയെടുത്തി അകത്തിട്ടു വാതിലടച്ചു ആ കശ്മല!എല്ലാത്തരം ചെടികളും പരീക്ഷണാര്‍ത്ഥം ഞങ്ങള്‍ കിണറ്റിലിട്ടെങ്കിലും ഞങ്ങളിലൊന്ന് പോലും ഒരു ശാസ്ത്രജഞ/ഞന്‌  ആയില്ല !

ഒരു ദിവസം ഷീന നിക്കറില്‍ മുള്ളിയതില്‍ ഞാന്‍ അതീവ സന്തുഷ്ട ആയിരുന്നു..എല്ലാപേരും ചുറ്റും കൂടി നിന്ന്.."ഷീന ക്കീന നിക്കറി മുള്ളീ" എന്നാര്‍ത്തപ്പോള്‍ പക്ഷെ എന്തോ എനിക്ക് കൂടാനായില്ല..അതിന്‍റെ പിറ്റേന്നു മുതല്‍ ഞങ്ങള്‍ കൂട്ടുകാരായി തോളില്‍ കൈയിട്ടു നാലാം ക്ലാസ്സ്‌ വരെ നടന്നു !
ഒന്നാം ക്ലാസ്സ്‌ എ യിലായിരുന്നു ഞാന്‍ ! എനിക്ക് പുതിയ സ്ലേറ്റും യുണിഫോറവും (കഞ്ഞിക്കു വകയുള്ളവന്‍ അന്ന് ഗവര്‍ന്മെന്റ് സ്കൂള്‍ലെങ്കിലും മക്കളെ ചേര്‍ക്കും അതുമില്ലാത്തവന്റെ കുഞ്ഞുങ്ങള്‍ മുതിരുമ്പോള്‍ കൂലിപ്പണിക്ക് പോകും അത്ര തന്നെ ! മാധ്യമം ഇംഗ്ലീഷ് ആകുന്നതു പഠിച്ചുയരുന്നവര്ക്ക് മാത്രം!) ചെരുപ്പും ..പിന്നെ പുത്തന്‍ കുടയും..! സ്കൂള്‍ ദിനാരംഭങ്ങള്‍ എന്നും ഇടവപ്പാതിയിലായിരുന്നല്ലോ! പുത്തന്‍ ഉടുപ്പിന്റെ ഭംഗി കാണിക്കും മുന്‍പേ മഴ എല്ലാം നനച്ചു ചെളി തെറുപ്പിച്ച് ഒരു പരുവം ആക്കിയിരിക്കും!
ഇടവപ്പാതീലെ കളികള്‍ നനഞ്ഞ ഓര്‍മകളാണ്..കുടതിരിച്ച്‌ അടുത്ത് പോകുന്നവന്‍റെ ദേഹം നനയ്ക്കുക ആണ്‍കുട്ടികളുടെ പ്രിയ വിനോദമായിരുന്നു..കൂടെ പഠിക്കുന്ന പെണ്കുട്ടികളാണേല് വിനോദം കൂടും ! ടാര്‍ ഇളകിയ വഴിയിലെ കുഴികളില്‍ മാക്കാന്‍ തവളകള്‍ നീന്തി തുടിക്കും.. ഈര്‍ക്കില്‍ വളച്ചു കെട്ടി അറ്റത്ത്‌ കുടുക്കിട്ടു നീട്ടമുള്ള ചൂണ്ടല്‍ കുടുക്കുകള്‍  പണിയും (എന്നെ അച്ഛ ആണത് പഠിപ്പിച്ചത്, തവളകളെ അന്നും ഇന്നും അദ്ദേഹത്തിന് വെറുപ്പാണ് !)..അനങ്ങാതെ മഴ പോലുമറിയാതെ ഞങ്ങള്‍ ആ കുടുക്കുകള്‍ പോണ്ണന്‍ തവളകളുടെ തലയില്‍ക്കുടുക്കി വലിക്കും ..അവ പിടഞ്ഞുണരുംബോഴെക്ക് കുടുക്കില്‍ പെട്ടിരിക്കും..അവയെ അന്തരീക്ഷത്തില്‍ കറക്കി ഞങ്ങള്‍ പാട്ടുണ്ടാക്കും..
"ആ തവള പിന്നീത്തവള ഒത്തിരി ഒത്തിരി തവളകള് ..മാക്രോ പോക്രോം ..പാടിപ്പാടി ഞങ്ങടെ ചൂണ്ടെല്‍ വീണും പോയ്‌ ..ഹ ഹ ഹാ ..'

ചിരിയുടെ അവസാനം തവളകളെ അടുത്ത കിണറ്റിലോ, കുളത്തിലോ, വയലിലോ ഭദ്രമായി ഇറക്കി വിട്ടിരിക്കും..ചില മഹാ എമ്പോക്കികള്‍ അവയെ ഭദ്രമായി, നിര്‍ത്തിയിട്ട വണ്ടിയുടെ ടയറിനടുത്തു വച്ച് അകലെ മാറി കുത്തിയിരുന്ന് സാകുതം വീക്ഷിക്കും..ഇതൊന്നുമറിയാതെ ഡ്രൈവര്‍ വണ്ടിയെടുക്കുമ്പോള്‍ തവളകള്‍ 'ടൊ ..ഡോ  ' എന്ന് പൊട്ടിത്തകര്‍ന്നു അരഞ്ഞു ചാകും.."ദുഷ്ടന്മാര്‍.." സജിതയും ഞാനും ഒന്നിച്ചു നിലവിളിക്കും..

ദേവര്‍ഗദ്ധ നിറയെ ജീപ്പുകള്‍ ആയിരുന്നു..ഇന്നുമതെ! വല്ലപ്പോഴും കടന്നു വരുന്ന ചരക്കു ലോറികള്‍ ഞങ്ങള്‍ കുട്ടികളുടെ പേടി സ്വപ്നമായിരുന്നു! അവയുടെ ഭീമാകാര രൂപവും മുന്‍പിലുള്ള SANTHOSHKUMAR എന്നപോലുള്ള പേരും അതിനിരുവശത്തും വരച്ച ധംഷ്ട്രയുള്ള പെണ്ണുങ്ങളും ഞങ്ങളെ കൂടുതല്‍ കലുഷിതരാക്കി! മഴയുള്ളപ്പോള്‍ അച്ഛയും അമ്മച്ചിയും ഞങ്ങളോട് വിളിച്ചു പറയും :
"വലതു വശം ചേര്‍ന്ന് റോഡരുകിലൂടെചേര്‍ന്ന് നടക്കണം ട്ടോ ..ലോറി വന്നാല്‍ മാറി നിന്നോളണം.. "
ഈ മുന്‍കരുതലുകള്‍ പേടിയുടെ ആക്കം കൂട്ടിയതെയുളളൂ..!പാവപ്പെട്ട രക്ഷിതാക്കള്‍, അകാരണമായി പേടിക്കുന്ന കുഞ്ഞു മന്സുകളെപ്പറ്റി അവരെങ്ങനെ അറിയും..! ലോറിയില്‍ നിന്നും വല്ലകാലത്തും തല പുറത്തേയ്ക്കിട്ട് ഞങ്ങളെ നോക്കി ചുവന്ന കറുത്ത പല്ലുകാട്ടി ചിരിക്കുന്ന "അണ്ണാച്ചികള് "ഞങ്ങളെ കൂടുതല്‍ ഭയചകിതരാക്കിയിരുന്നു..ഞങ്ങളെ അവര്‍ പിടിച്ചു കൊണ്ട് പോയി കണ്ണ് പൊട്ടിച്ചു ഭിക്ഷയ്ക്കു വിടും എന്ന് ജിഷ ആവര്‍ത്തിച്ചു പറയുമായിരുന്നു..ഞങ്ങള്‍ ലോറി വരുമ്പോള്‍..കയ്യാലക്കെട്ടിനോട് ചേര്‍ന്ന് കണ്ണുകള്‍ ഇറുക്കെ അടച്ചു പേടിച്ചു നിന്നു..!

മഴയത്ത് കുടയുടെ കംബിയില്‍ക്കൂടി വാര്‍ന്നു വരുന്ന വെള്ളം ഞാന്‍ കൈയ്ക്കുംബിളില്‍ ആക്കി രസിച്ചിരുന്നു..വിരലിനറ്റത്തൂടി ഊര്‍ന്നിറങ്ങുന്ന മഴത്തുള്ളികള്‍എന്‍റെ സ്വകാര്യ സന്തോഷങ്ങളിലോന്നു് ആയിരുന്നു ..!

ഇനിയുമൊരു രസകരമായ മഴക്കളിയുണ്ട്..അത് തൊടുപുഴ വണ്ണപ്പുറത്തുകാരി അഭിജ എന്ന അഭി പറഞ്ഞ കളിയാണ്..അവളും ആത്മ യും,ഇനിയുമൊരു മണിക്കുട്ടിം കൂടി കളിക്കുമായിരുന്ന കളി..അവര്‍ മഴ നനഞ്ഞ വഴികളില്‍ക്കൂടി പശു പോയ പാടുകളായ ചാണക കഷ്ണങ്ങളില്‍ ഒരു കോല് കുത്തി നാട്ടുകയും ഒരു കല്ല്‌ പതിപ്പിക്കയും ചെയ്യും.. കോല് ക്രിസ്ത്യാനിററി യുടെ പ്രതീകം അഥവാ കുരിശു്! കല്ല്‌ ഉണ്ണിയപ്പവുമത്രേ ! ഉണ്ണിയപ്പം ഹിന്ദുവിന്റെ പ്രതീകം !! എന്തൊരു മത സൗഹാര്‍്ദദം !കുട്ടികളാണെന്നോര്‍ക്കണം.. !! അവള്‍ക്കറിയില്ല അവരിലെങ്ങനെ ഈ കളികള്‍ മുളച്ചു വന്നതെന്ന്..വഴി നീളെ കല്ലും കുരിശും..ഒരു പശുവിനെത്ര മത സൗഹാര്‍്ദദം തരാമോ അത്രയും!! അവള്‍ പൊട്ടിച്ചിരിക്കുന്നു..ഞാനും!

(തുടരും)

Monday, March 29, 2010

പ്രണയം!


എനിക്ക് വേണ്ടി വേനല്‍ കാറ്റില്‍
ചെരിഞ്ഞിറങ്ങിയ മഴ !
ആകാശത്തുംബില്‍ ഊഞ്ഞാലുകെട്ടി
പാടത്തിന്‍ മുകളിലൂടാടി വരുന്ന മഴ!
ഒടുവിലെന്നെ ഒരു ശീതക്കാറ്റില്‍ ഉപേക്ഷിച്ചു
വേനലുരുക്കി കടന്നു പോയ
എന്‍റെ മഴ!
കണ്ണുനീര്‍ വീഴാന്‍ പോലുമില്ലാത്ത
തിളയ്ക്കുന്ന വേനല്‍ മഴ!

ഗുളികന്‍!

അവള്‍ക്കു ചൊല്ലാന്‍ മടി!
കണ്മഷി കറുപ്പിച്ച നീര്‍മിഴി
 പ്പീലിനോക്കി നന്നെന്നു പറയുവാന്‍
ഇന്നുമങ്ങതേ മടി !!

അവള്‍ക്കു ചൊല്ലാന്‍ മടി !
വെന്തെരിച്ചരികളെ
കൊന്നൊടുക്കുന്നോരീ
വമ്പനാം  റൈസ് കുക്കെര്‍
നന്നെന്നു ചൊല്ലാന്‍ മടി!
അവള്‍ക്കു ചൊല്ലാന്‍ മടി!
നാലുകാശുണ്ടാക്കുന്ന
ജോലി ഞാന്‍ ചെയ്യാം തരൂ
പഠിപ്പിന്‍ കണക്കതില്‍
പരന്ന അദ്ധ്യായങ്ങള്‍!

അവള്‍ക്കു പിന്നേം മടി
ഓമനപ്പെണ്ണിന്‍ കുഞ്ഞിന്‍ ഓമന മുഖം
കാണാന്‍ ഓമനേ പൊന്നിന്‍ ചന്തം!
ഓതിയില്ലവളൊന്നും!

അവള്‍ക്കു നല്‍കാന്‍ മടി
വിശന്ന വയറിന്‍റെ
കരിഞ്ഞ മണമേന്തും
മുഖത്തുനോക്കീത്തന്നെ
വിഴുങ്ങിക്കഴിക്കുന്നു !!

അവളെങ്ങാന്‍ പറഞ്ഞെന്നാല്‍
എനിക്ക് ഗുണം വന്നാല്‍
അവളും നാക്കും പിഴച്ചോടുങ്ങി
പോയീടിലോ!!

അല്ലെന്റെ സരസ്വതീ
നാവിന്മേല്‍ ഗുളികനാല്‍ ..
ഇന്നെന്‍റെ ലോകം മുടിഞ്ഞ -
ര്‍ത്ഥമേ ഇല്ലെന്നായോ!

നിഷേധം നിങ്ങള്‍ക്കുള്ള മറുപടി !


കാലങ്ങള്‍ മനുഷ്യര്‍ തന്നെയാണ്..
അവ കഴിഞ്ഞു പോകുമ്പോള്‍
പുകച്ചുരുളുകള്‍ അന്തരീക്ഷത്തില്‍
ലയിക്കും പോലെ....
എനിക്കെന്നും അതിന്ദ്രീയജ്ഞാനമുണ്ടെന്നു
എന്‍റെ കണ്ടു പിടിത്തം !
മുന്‍വിധികളില്‍ തൂങ്ങിയാടുന്ന
തൂക്കണാം കുരുവികള്‍ പോലെ നാം!
ആഗ്രഹിക്കുന്നത് ലഭിക്കാതെ വരുമ്പോള്‍
'നിഷേധികള്‍' ജന്മം കൊള്ളുന്നു!
നിഷേധം കൂട് കൂട്ടപ്പെട്ട
വീര്പ്പുമുട്ടലുകളാണ് !!
അവ പൊട്ടിച്ചിതറുന്ന വഴിയെ
ജീവിതമൊഴുകുന്നു..
നൊക്കൂ..നിങ്ങള്‍ക്കെങ്ങനെ പറയാനാകും
ആ ജീവിതമൊരു തെറ്റാണെന്ന്?
കഴിയുമെങ്കില്‍ അടുത്തിരുന്നു ചോദിക്കൂ..
നിന്‍റെ സ്വപ്നത്തില്‍ എനിക്കുള്ള
പങ്കെന്തായിരുന്നു എന്ന്..!

Saturday, March 27, 2010

തിരിവ്!




ഞാന്‍ എനിക്ക് പിന്നില്‍ പതുങ്ങിയിരിക്കുന്ന
എന്‍റെ നിഴലാണ് !
എനിക്ക് എന്നിലെ കാഴ്ചകളില്‍
അദ്ഭുതവും നിസന്ഗതയുമാണ്‌ !
പ്രണയത്തിന്റെ കോര്‍ത്ത കരങ്ങളില്‍
കടല്‍ക്കരയിലെ ഈറന്‍ കാറ്റ് അടിക്കയും
അസ്തമയത്തിന്റെ ഒറ്റപ്പെടലില്‍
പൊട്ടിക്കരയുകയും ചെയ്തവള്‍...!
ഇന്നലത്തെ രാത്രിയുടെ സ്നേഹ ചുംബനവും
ഇന്നത്തെ പകലിന്റെ തിരസ്കാരവും
ഒരുപോല്‍ അറിഞ്ഞവള്‍..!
കണ്ണാടിക്കാഴ്ചകളില്‍ ഞാനിത്ര
കരിഞ്ഞിരിക്കുന്നതെന്ത്?
ഓ..കണ്ണാടി നന്നല്ലാത്തത് തന്നെ..!

റോസാ മറിയയുടെ പ്രണയം!


റോസാ മറിയയുടെ ഓര്‍മകളില്‍ പ്രണയം ഒരു പഴങ്കഞ്ഞിയല്ല! പക്ഷെ അതൊരു പൂത്ത വികാരവുമല്ല! അതൊരു കൊട്ടാരം പോലെ അങ്ങനെ...അതിന്‍റെ ഉള്ളറകള്‍ പൊതു ജനങ്ങള്‍ക്ക്‌ കാണാനവകാശമില്ലല്ലോ!എന്നാലും റോസാ കുറച്ചെങ്കിലും തുറന്നു തരാതിരിക്കില്ല;കാരണം റോസാ മറിയയുടെ മനസൊരു സാധാരണ ക്കാരിയുടെത് ആണല്ലോ! പക്ഷെ റോസയെ കാണുന്നവര്‍ ഒരിക്കിലും വിചാരിക്കില്ല അവള്‍ക്ക് ഒരു പ്രണയം ഉണ്ടായിരുന്നെന്ന്!!
അതെങ്ങനെ പറയാനാകുംന്നാണോ?
എല്ലാ പെണ്‍കോന്തന്മാരോടും അവള്‍ പോടാ എന്ന് പറയാറുണ്ട്‌,പോരാത്തേന് ആണുങ്ങളുടെ ആണത്തം എന്നുപറഞ്ഞു നടക്കുന്ന ആ ഹുങ്കില്ലേ ? തരം കിട്ടുമ്പോഴെല്ലാം അവളതു വലിച്ചൊടിക്കാറുണ്ട് .പക്ഷെ കഴമ്പുള്ള ആണ്‍സുഹൃത്തുക്കള്‍ റോസാ മറിയയ്ക്ക് ഇല്ല എന്നല്ല ഈ പറഞ്ഞതിനര്‍ത്ഥം !

അവളങ്ങനെ ജീന്‍സും ടീ ഷര്‍ട്ടും അണിഞ്ഞു വരുന്നത് കാണുമ്പോഴെ നമ്മുടെയാള്‍ക്കാര്‍ക്ക് ചൊറിച്ചില് വരും..അവളതുമിടും അതിനപ്പുറവും ഇടും!പക്ഷെ അവള്‍ ആണാണ് എന്നെങ്ങാനുമൊന്നു പറഞ്ഞു നോക്ക്, റോസാ മറിയയുടെ ചൂട് നിങ്ങളെ എരിച്ചു കളയുംപുല്ലുപോലെ!
അവള്‍ പറയും:
"ഞാനൊരു പെണ്ണാ ,പെണ്ണ് ആയതില്‍ അഭിമാനം കൊള്ളുന്നവള്‍..ഒടെതമ്പുരാന്‍ ഈ ഡ്രസ്സ്‌ ആണിന് ഇത് പെണ്ണിന് എന്ന് വീതിച്ചു തന്നിട്ടുണ്ടോ സൃഷ്ടിച്ചപ്പോള്‍?" അവളുടെ കോപത്തിന്‍ തുംബില്പ്പെട്ട്  ഉരുകിയൊലിച്ചവര്‍ എത്ര!

എന്നലുമീ റോസാ മറിയക്കൊരു പ്രണയമോ?ഇത് പൊട്ടി മുളച്ചത് എന്നാണെന്നോ?
ഒരു ദിവസം റോസാ മറിയ ഒരു കവിത എഴുതുന്നു.. കവിത എഴുതിക്കൂടെന്നല്ല എന്നാലും..ഹോ ഒരു കാര്യം മറന്നു ! റോസാ ഒരു നല്ല ചിത്രകാരിയാണ്.അപ്പോള്‍പിന്നെ സ്വല്‍പ്പം സാഹിത്യമായതില്‍ അതിശയമില്ലല്ലോ..റോസായുടെ കവിതയുടെ ശകലം കണ്ടിട്ട് പറയൂ ;

"ചങ്ങാതീ,
നെല്ലിക്ക തിന്നിട്ടില്ലേ?
ഇത്തിരിപ്പുളിയും കുറച്ചേറെ ചവര്‍പ്പും
ഒടുവിലൊരു സാന്ത്വനമെന്നപോ;
ലല്‍പ്പം മധുരവും ...
ഞാന്‍ ഓര്‍ക്കുമ്പോള്‍ ,
പ്രണയം നെല്ലിക്കയാണ്
നീയത് തിന്നുമ്പോള്‍ ഞാന്‍ കൊതിക്കും;
ഞാനെടുക്കുമ്പോള്‍ നീയും!"

ഈ കവിത കണ്ടെടുത്തവരെ നമുക്ക് അഭിനന്ദിക്കാതെ പറ്റുമോ?അതവരുതന്നെ റോസയുടെ വിശാലവും കുഞ്ഞന്നയും .അന്ന് റോസയുടെ മുഖം ചുവന്നു ! അതും ഒരു പുരുഷനെയോര്‍ത്ത്!! പിന്നെപ്പോഴോ കുഞ്ഞന്ന പറഞ്ഞു :
"നീ ഒരു പെണ്ണ് ആയിട്ട് എനിക്ക് പോലും തോന്നിയത് അന്നാ നീ പ്രണയിക്കുന്നെന്ന് അറിഞ്ഞപ്പോള്‍!"
റോസാ യ്ക്ക് പ്രണയം തോന്നാനുള്ള കാരണം അവള്‍ക്കു സ്വന്തമായി വിട്ടു കൊടുക്കാം മുറത്തില്‍ കയറി കൊത്തരുതല്ലോ!അത് കഴിഞ്ഞിട്ടോ ..?
റോസാ മറിയയുടെ ആട ആഭരണങ്ങളില്‍ നീളം കൂടിയവയും വര്‍ണം കൂടിയവയും കൂടി വരുന്നു!തെറ്റിദ്ധരിക്കരുത്..സല്‍വാരിന്റെയും മറ്റും കാര്യം പറഞ്ഞതാണേ..വളയിടാത്ത കൈയ്കളില്‍ വള വീഴുന്നു..പൊട്ടു കാണാത്ത നെറ്റി ഒരേ സമയം അഞ്ചാറെണ്ണത്തിനെ ഒന്നിച്ചു വഹിക്കുന്നു.ഇതൊന്നും പോരാത്തേന് ഒരു ദിവസം വിശാലത്തിനോട് മന്ത്രിക്കുന്നു:
"ഞാനൊരു പെണ്ണാ..തൊട്ടാല്‍ മഞ്ഞുപോലെ ഉരുകുന്നവള്‍..എന്നെയറിയാന്‍ വയ്യാത്തവര്‍ വിചാരിക്കും ..."
വിശാലത്തിനു ചിരി വന്നു മൂടി അവള്‍ മാഞ്ഞു പോയി.

റോസാ മറിയയുടെ പ്രണയിതാവിന്റെ പരിപാടി നടക്കുന്ന ദിനം ..റോസാ എല്ലാം മറന്നു സ്വപ്നത്തിലെന്ന പോലെ.വേദിയില്‍ ചടുല താളം.ഒഴുകി വീഴുന്ന വിയര്‍പ്പുതുള്ളികള്‍ക്കിടയിലൂടെ ഒരു മുഖം.ക്യാമറ ഔട്ടോഫ് ഫോക്കസ് ലേക്ക്.

റോസാ മറിയയെ ആണ്‍പട പെണ്ണായി അന്ഗീകരിക്കുന്നത്‌ കേട്ട് റോസയ്ക്ക് പുച്ഛം !കുഞ്ഞന്ന മുറുമുറുത്തു:

"വിഡ്ഢി ക്കോമരങ്ങള്‍..പെണ്ണെന്തെന്നു പോലും അറിയാത്ത അസുരഗണങ്ങള്‍..ഇവന്മാർക്കറിയാമോ എത്ര വംബത്തം പറഞ്ഞാലും എല്ലാ ഹൃദയത്തിനും ഒരാത്മാവുണ്ടെന്ന് !?"

റോസാ മറിയയുടെ ഒഴിവു ദിനങ്ങള്‍ വേലിയേറ്റത്തില്‍പ്പെട്ട കടല്‍ പോലായിരുന്നു..അവളുടെ തോളൊപ്പം വെട്ടിയിട്ട മുടി വളര്‍ന്നു നിതംബത്തിനടുത്തെത്തി ..അവളതു മെടഞ്ഞു പൂ തിരുകി ..ഡയറി ക്കുറിപ്പുകളിലേക്ക് മൂന്നു മയില്‍പ്പീ ലി തുണ്ടുകള്‍ തിരുകി അവള്‍ പറഞ്ഞു :

"ഒന്ന് വിശാലത്തിനു ഒന്ന് കുഞ്ഞന്നയ്ക്ക് ഒന്ന്..ഒന്ന്..അവളുടെ ഹൃദയ താളം ചടുലമാകാന്‍ തുടങ്ങി.."

റോസയിലെ മാറ്റം കണ്ടു ആത്മസുഹൃത്ത് ദാമു പറഞ്ഞു :
"ആ എല്ലാവര്‍ക്കും എല്ലാം മനസിലാകും,ഞാന്‍ കണ്ണ് പോട്ടനൊന്നുമല്ല..നിന്നെ ഞാന്‍ കാണാന്‍ തുടങ്ങീതു ഇന്നലെ അല്ലല്ലോ!" റോസയുടെ ചിരിയില്‍ പവിഴമല്ലി ആര്‍ത്തുലഞ്ഞു .

പുസ്തക ലോകത്ത് നിന്നും ഒരു പ്രണയ കവിത തിരയുന്നത് കണ്ടു കുഞ്ഞന്ന അവളെ സൂക്ഷിച്ചു നോക്കി !ഉപന്യാസങ്ങളെയും കഥകളെയും ഒരുപാട് സ്നേഹിച്ചിരുന്നവള്‍..!? കുഞ്ഞന്നയ്ക്ക് ഓര്‍മ മാഞ്ഞുപോയി !അവള്‍ യാഥാര്‍ത്ഥ്യത്തിന്റെ വക്കില്‍ നിന്നും താഴേക്ക്‌ ഒളിഞ്ഞു നോക്കിയപ്പോള്‍ റോസാ മറിയ എഴുതുകയാണ്..
"......എന്ന് സ്വന്തം റോസാ മറിയ "
കുഞ്ഞന്നയുടെയും വിശാലതിന്റെയും മനസ്സില്‍ ആധി മുളച്ചു വളര്‍ന്നു മരമായി നിന്നു..അതിലൂഞ്ഞാല് കെട്ടി റോസാ മറിയ ആടാന്‍ തുടങ്ങി!!
ഒന്ന്..രണ്ട്..മൂന്ന്...നാലാമത്തെ ദിവസം റോസാ മറിയ ആ കവിത കൊടുക്കുക തന്നെ ചെയ്തു!
" എന്തിനാ ഇത് തന്നത് "
എന്നാ ചോദ്യത്തില്‍ സത്യത്തില്‍ റോസാ മറിയ ആടിയുലഞ്ഞു .പക്ഷെ അതെ നിമിഷം തന്നെ റോസാ മറിയയുടെ പവിഴമല്ലി ആര്‍ത്തു ചിരിക്കാനും തുടങ്ങി!
റോസാ മറിയ തിരിച്ചൂഞ്ഞാലില്‍ കയറിയത് എന്നാണെന്ന് നിങ്ങളെന്തിന്നു അറിയണം? റോസാ മറിയക്കു പ്രണയം ഓട്ടപ്പിഞാണത്തില്‍ ഒഴിക്കാനുള്ള ദിവ്യ ജലമല്ല!അതെവിടെ നിറയ്ക്കണമെന്നു അവള്‍ക്കറിയാം!
അതാണല്ലോ റോസാ മറിയയുടെ പ്രണയവും!

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...